ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ആപ് താല്ക്കാലികമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റീസ് തേജ്സ് കരിയയുടെ മുൻപാകെയാണ് ടെലിഗ്രാം വിഷയം ഉന്നയിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി, ബുധനാഴ്ച തന്നെ വിശദമായ വാദം കേൾക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
നീറ്റ്-യുജി പുനഃപരീക്ഷ ജൂൺ 21നാണ് നടക്കുന്നത്. പരീക്ഷാ ദിവസവും അതിനുശേഷമുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത് ജൂൺ 22 വരെയാണ് ടെലിഗ്രാമിന് താല്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശിപാർശകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഈ നടപടിയെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് ടെലിഗ്രാം കോടതിയെ സമീപിച്ചത്.
പരീക്ഷാ ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. കൂടാതെ പരീക്ഷാർഥികളെ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങൾ തടയാൻ ഈ താല്ക്കാലിക നിരോധനം അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശിപാർശകളെ തുടർന്നാണ് ഐടി മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69A പ്രകാരമാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതനുസരിച്ച് ജൂൺ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം ആപ് ഉപയോഗിക്കുന്നതിന് താല്ക്കാലിക നിയന്ത്രണമുണ്ടാകും.
മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ ആക്ഷേപങ്ങളെത്തുടർന്ന് മേയ് മാസത്തിലെ പരീക്ഷ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി. ഇതാണ് ജൂൺ 21ലേക്ക് പുതിയ പുനഃപരീക്ഷ നിശ്ചയിക്കാനുള്ള പ്രധാന കാരണം.
Tags : Telegram blocking Delhi High Court hearing