National
ജയ്പുര്‍: നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെലിഗ്രാം വഴി വിറ്റ 19കാരനായ വിദ്യാർഥി രാജസ്ഥാനിൽ പിടിയിൽ.
പേപ്പര്‍ മാഫിയ എന്നപേരിൽ തയാറാക്കിയ ഗ്രൂപ്പിലൂടെയാണ് അറസ്റ്റിലായ ആകാശ് ചൗധരി എന്ന വിദ്യാർഥി വിറ്റഴിച്ചതെന്ന് ഭില്‍വാര പോലീസ് അറിയിച്ചു.
പിടിക്കപ്പെടാതിരിക്കാൻ യുഎസ് കേന്ദ്രീകരിച്ചുള്ള വിപിഎന്‍ ഉപയോഗിച്ചായിരുന്നു വില്പന. നാലായിരം രൂപയാണ് ചോദ്യപേപ്പറിന് ഈടാക്കിയിരുന്നത്.
ഡൽഹിയിലെ സൈബർ നിരീക്ഷണകേന്ദ്രത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് ഇയാളുടെ ജയ്പുരിലെ പട്ടേല്‍ നഗറിലുള്ള വസതിയില്‍ പരിശോധന നടത്തി.
52 അംഗങ്ങളാണ് പേപ്പര്‍ മാഫിയ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് പണം കൈപ്പറ്റിയിരുന്നത്. ആകാശ് ചൗധരിയുടെ ഫോണും പഠനോപകരണങ്ങളും അന്വേഷണസംഘം പിടിച്ചടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസഞ്ചർ ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69എ പ്രകാരം നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ നൽകിയ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ നിയമപരമാണെന്നു കോടതി വിലയിരുത്തി.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ആപ് താല്‍ക്കാലികമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റീസ് തേജ്സ് കരിയയുടെ മുൻപാകെയാണ് ടെലിഗ്രാം വിഷയം ഉന്നയിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി, ബുധനാഴ്ച തന്നെ വിശദമായ വാദം കേൾക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
നീറ്റ്-യുജി പുനഃപരീക്ഷ ജൂൺ 21നാണ് നടക്കുന്നത്. പരീക്ഷാ ദിവസവും അതിനുശേഷമുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത് ജൂൺ 22 വരെയാണ് ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശിപാർശകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഈ നടപടിയെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് ടെലിഗ്രാം കോടതിയെ സമീപിച്ചത്.
പരീക്ഷാ ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. കൂടാതെ പരീക്ഷാർഥികളെ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങൾ തടയാൻ ഈ താല്‍ക്കാലിക നിരോധനം അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശിപാർശകളെ തുടർന്നാണ് ഐടി മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69A പ്രകാരമാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതനുസരിച്ച് ജൂൺ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം ആപ് ഉപയോഗിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണമുണ്ടാകും.
മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ ആക്ഷേപങ്ങളെത്തുടർന്ന് മേയ് മാസത്തിലെ പരീക്ഷ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരായി. ഇതാണ് ജൂൺ 21ലേക്ക് പുതിയ പുനഃപരീക്ഷ നിശ്ചയിക്കാനുള്ള പ്രധാന കാരണം.
National
ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസർക്കാർ. ജൂൺ 22 വരെയാണ് നിയന്ത്രണം.
ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ടിഎ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്.