ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ചു നിരോധനമേർപ്പെടുത്തിയ സമൂഹമാധ്യമ ആപ്പായ ടെലിഗ്രാം രാജ്യത്ത് വീണ്ടും പ്രവർത്തിച്ചുതുടങ്ങി. 22 വരെ ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചതിനുശേഷം രാജ്യത്തെ ഒട്ടുമിക്ക ഉപയോക്താക്കൾക്കും ടെലിഗ്രാം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ, ചില ഉപയോക്താക്കൾക്ക് ആപ് ഇപ്പോഴും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. പ്ലേ സ്റ്റോറിൽ ആപ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനു ലഭ്യമായെങ്കിലും ആപ് സ്റ്റോറിൽ പലർക്കും ടെലിഗ്രാം ലഭ്യമാകുന്നില്ല.
നിരോധനം അവസാനിച്ചെങ്കിലും കേന്ദ്രസർക്കാർ ടെലിഗ്രാമിനെ തുടർച്ചയായി നിരീക്ഷണത്തിനു വിധേയമാക്കിയേക്കും. ടെലിഗ്രാമിന്റെ നിരോധനം സംബന്ധിച്ചു കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.
ടെലിഗ്രാമിന്റെ ചാനലുകളിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ ബന്ധപ്പെട്ടവർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.
എന്നാൽ, ഈ ആരോപണം ശരിയല്ലെന്നാണ് ടെലിഗ്രാം പറയുന്നത്. ടെലിഗ്രാമിന്റെ നിരോധനം അവസാനിച്ചെങ്കിലും ആപ്പിലെ മെസേജ് എഡിറ്റിംഗ് സംവിധാനത്തിന് ഈമാസം 30 വരെ നിരോധനമുണ്ട്.