കോഴിക്കോട്: രണ്ടുദിവസത്തെ പരിശീലന ക്ലാസിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരികെ സെക്രട്ടേറിയറ്റിലേക്ക്.
ഒന്നര ദിവസത്തോളം ക്ലാസിനുവേണ്ടി ഉദ്ഘാടനച്ചടങ്ങുകളും മറ്റു പരിപാടികളും മാറ്റിവച്ച മന്ത്രിമാര്‍ ഇന്നലെ ഉച്ചയോടെ ഫ്രീയായി. മുഖ്യമന്ത്രി ഉച്ചയ്ക്ക് 2.15നുതന്നെ തിരികെ തിരുവനന്തപുരത്തേക്കു പോയി. അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ക്കൊപ്പം വിദ്യാര്‍ഥിയായതിന്റെ സന്തോഷം മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
ക്ലാസില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൂഫാന് 2.0 വിശദീകരിക്കുന്നതിനായി ഉച്ചകഴിഞ്ഞ് മൂന്നോടെ കോഴിക്കോട് പ്രസ് ക്ലബില്‍ എത്തി. മന്ത്രി കെ.എം. ഷാജിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രി കെ. മുരളീധരനാകട്ടെ സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന്റെ (എസ്എഫ്എച്ച്എസ്) പുതിയ കെട്ടിടം ഉദ്ഘാടനത്തിനായി ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെത്തി. മന്ത്രിമാരായ എം.ലിജു, കെ.എം.ഷാജി, പി.സി. വിഷ്ണു നാഥ് എന്നിവര്‍ വൈകുന്നേരത്തോടെയാണു കോഴിക്കോട്ടുനിന്നു മടങ്ങിയത്.
ഉച്ചഭക്ഷണത്തിനു ശേഷം ഒന്നരയോടെയാണ് പരിശീലന പരിപാടി അവസാനിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐഐഎം ഡയറക്ടർ സർട്ടിഫിക്കറ്റുകൾ നൽകി. ഐഐഎമ്മിനു കേരള സർക്കാരിന്റെ ഉപഹാരം ഡയറക്ടർ ദേബശിഷ് ചാറ്റർജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
പുതുയുഗ കേരളത്തിനു പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായുള്ള ദ്വിദിന ‘റീ ഇമാജിനിംഗ്കേരളം’ നേതൃത്വ ശില്പശാലയാണ് വേറിട്ട അനുഭവമായി മാറിയത്.
രണ്ടാംദിവസമായ ഇന്നലെ കേരളത്തിന്റെ സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ തുടങ്ങിയ നിർണായക വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരുടെ പ്രശ്നങ്ങള്‍ കേട്ട് മുഖ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിലെ പരിശീലനം കഴിഞ്ഞ് മടങ്ങവേ റോഡരികില്‍ കാത്തുനിന്ന പിഎസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ പ്രശ്നങ്ങള്‍ കേട്ട് മുഖ്യമന്ത്രി.
ഐഐഎമ്മില്‍ നിന്നു മടങ്ങുമ്പോഴാണ് ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി കണ്ടത്. ഉടനെ വാഹനം നിര്‍ത്തി. റോഡ് മുറിച്ച് കടന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനരികിലേക്ക് ഓടി വരാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥികളെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി അവര്‍ക്കരികിലേക്ക് എത്തുകയായിരുന്നു. ഇവരില്‍ നിന്നു നിവേദനം വാങ്ങി എല്ലാം ശരിയാക്കാമെന്ന് അദ്ദേഹം ഉറപ്പും നല്കി.
ക്ലാസ് തുടങ്ങിപ്പോയതുകൊണ്ടാണ് ഇന്നലെ കാണാന്‍ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളെ അറിയിച്ചു.