ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവ്
മോസ്കോ: പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകൻ പാവേൽ ദുറോവിനെ റഷ്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. റഷ്യയ്ക്കുള്ളിൽ അട്ടിമറി, ഭീകരാക്രമണങ്ങൾ, സൈബർ തട്ടിപ്പുകൾ എന്നിവ ആസൂത്രണം ചെയ്യാൻ തീവ്രവാദികളും യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവും ഉപയോഗിക്കുന്ന ചാനലുകളും ബോട്ടുകളും നീക്കം ചെയ്യുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബി ദുറോവിനെതിരെ കുറ്റം ചുമത്തിയത്.
നടപടിയോട് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, ടെലഗ്രാമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ദുറോവ് നടുവിരൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചു. നിലവിൽ റഷ്യയിൽ ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്പുകൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം നടത്തുന്ന റഷ്യൻ ഭരണകൂടം, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്ത 'മാക്സ്'എന്ന ആപ്പിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
റഷ്യൻ വംശജനും ഫ്രഞ്ച് പൗരത്വമുള്ളയാളുമായ ദുറോവ് 2013-ലാണ് ടെലഗ്രാം സ്ഥാപിച്ചത്. റഷ്യയ്ക്ക് പുറമെ, പ്ലാറ്റ്ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് ഫ്രഞ്ച് അധികാരികളുടെ നിയമനടപടികളും അദ്ദേഹം നേരിടുന്നുണ്ട്.
Tags : PavelDurov Telegram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash