ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസഞ്ചർ ആപ്പായ ടെലിഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷൻ 69എ പ്രകാരം നടപടിക്രമങ്ങൾ സർക്കാർ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ നൽകിയ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഈ നടപടികൾ നിയമപരമാണെന്നു കോടതി വിലയിരുത്തി.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിനു നിരോധനം ഏർപ്പെടുത്തിയത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.