ടെലഗ്രാം ആപ്പ്
ന്യൂഡൽഹി: ടെലിഗ്രാം വഴി വ്യാജ സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടി ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. പകർപ്പവകാശം ലംഘിക്കുന്ന ഇത്തരം ചാനലുകളും ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യണമെന്നും, സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ടെലിഗ്രാമിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിന്റെയും പകർപ്പവകാശ സംരക്ഷണ നിയമങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇന്ത്യയിലെ സിനിമാ മേഖല, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഓൺലൈൻ വ്യാജപതിപ്പുകളിൽ നിന്ന് ഡിജിറ്റൽ സാമ്പത്തിക രംഗത്തെ രക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന 3,000ത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ മുൻപ് സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമപ്രകാരവും ഐടി ചട്ടങ്ങൾ പ്രകാരവും ഒരു ഇന്റർമീഡിയറി എന്ന നിലയിൽ ടെലിഗ്രാമിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വ്യാജ ചാനലുകൾ കണ്ടെത്താൻ പൂർണമായും സർക്കാരിനെ മാത്രം ആശ്രയിക്കാൻ ടെലിഗ്രാമിന് കഴിയില്ല. ഓരോ ചാനലുകൾക്കെതിരെയായി മാത്രം നടപടിയെടുക്കുന്ന രീതി ഐടി നിയമം 2000, ഐടി ചട്ടങ്ങൾ 2021 എന്നിവ പ്രകാരമുള്ള പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്ത നിർവഹണത്തിന് പകരമാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
പകർപ്പവകാശ ലംഘനം വെറുമൊരു സിവിൽ കുറ്റമല്ലെന്നും പകർപ്പവകാശ നിയമം 1957, സിനിമാട്ടോഗ്രാഫ് നിയമം 1952 എന്നിവ പ്രകാരം ഇതൊരു ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വ്യാജപതിപ്പുകൾ തടയാൻ സ്വമേധയാ മുൻകൈ എടുക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.