ഡൽഹിയിലെ ജന്തർ മന്തറിൽ സോനം വാംഗ്ചുക്ക് നിരാഹാര സമരത്തിൽ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്. നിരാഹാര സമരത്തെത്തുടർന്ന് വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളായെന്നും, ഇതിനകം അദ്ദേഹത്തിന് അഞ്ച് കിലോ ഭാരം കുറഞ്ഞുവെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു.
ദേശീയതലത്തിൽ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ശക്തമാക്കുന്നത്. 20 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി പുറത്തുപോകണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിൽ അടിയന്തരമായി ഇടപെടണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. വാംഗ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.
ജന്തർ മന്തറിൽ നടന്നുവരുന്ന സമരത്തിന് വലിയ പിന്തുണയാണ് രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് ലഭിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ദീപാങ്കർ ഭട്ടാചാര്യ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, ആനി രാജ, അഞ്ജലി ഭരദ്വാജ്, നിഖിൽ ഡേ, തൃണമൂൽ കോൺഗ്രസ് എംപിമാരായ സാഗരിക ഘോഷ്, മഹുവ മൊയ്ത്ര തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Tags : Sonam Wangchuk Jantar Mantar Cockroach Janta Party Latest News