കൊച്ചി: മുന്നറിയിപ്പില്ലാതെയുള്ള കൂട്ടപ്പിരിച്ചു വിടല്‍ നടപടിയില്‍ സര്‍ക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്ത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് കമ്പനി.
വെള്ളിയാഴ്ച പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കമ്പനി മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക നിക്ഷേപിച്ചു. തിങ്കളാഴ്ച വരെ പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാന്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് അത് മറികടന്നുള്ള നീക്കം.
വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചു വിട്ട വിവരം ജീവനക്കാരെ അറിയിച്ചത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്‍ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം.
തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിക്കുകയും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ പിരിച്ചു വിടല്‍ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
കോറോ ഹെല്‍ത്തിന്‍റെ കൊച്ചി ഓഫീസില്‍ 500 ജീവനക്കാരും കോഴിക്കോട് 300 ഓളം ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്രയും പേരെ പിരിച്ചുവിടുന്നതിന് പുതിയ ലേബര്‍ കോഡ് അനുസരിച്ച് അവകാശമുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Tags : Koro Health government Staff