പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതുമായ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 23 പേരെക്കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'തീവ്രവാദികളായി' പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് കേന്ദ്രസർക്കാർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
ഈ വ്യക്തികളെ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ, അവരുടെ സാമ്പത്തികവും നിയമപരവുമായ നീക്കങ്ങൾ തടയാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് പ്രത്യേക അധികാരം ലഭിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കാൻ എൻഐഎ പോലുള്ള ഏജൻസികൾക്ക് കഴിയും.
ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ദ റെസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് പട്ടികയിലുള്ള ഭൂരിഭാഗം പേരും. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുക, യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുക, ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കുമരുന്നും അതിർത്തി കടത്തി അയക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സുൻജ്വാൻ, നഗ്രോത്ത തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷാ സേനയ്ക്കുനേരെ നടന്ന ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പുതിയ പട്ടികയോടെ ഇന്ത്യ ഔദ്യോഗികമായി 'തീവ്രവാദികളായി' പ്രഖ്യാപിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു.
Tags : MHA Central Government UAPA Latest News