ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ക്ഷേത്രത്തിലും സമാനമായ ആരോപണങ്ങൾ ഉയരുന്നു. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന സംഭാവനകളും കാണിക്കയും ചിലർ ചേർന്ന് തട്ടിയെടുക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം മാറ്റുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ ജീവനക്കാർക്ക് പങ്കുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ആരോപണവിധേയനായ വ്യക്തി ബികെടിസി പ്രസിഡന്റിന്റെ പേഴ്സണൽ സെക്രട്ടറിയാണെന്ന രീതിയിലും പ്രചാരണങ്ങൾ നടന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് വ്യക്തമാക്കി.