മോഹൻലാൽ
കൊച്ചി: ആനക്കൊമ്പ് കേസിൽ നിർണായക നീക്കവുമായി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ താരം അപേക്ഷ നൽകി. ഹൈക്കോടതി നിരീക്ഷണത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഈ നീക്കം.
ഇതു സംബന്ധിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക്കിന് മോഹൻലാൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർനടപടികൾക്കായി ഈ അപേക്ഷ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.
മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ വനംവകുപ്പ് നൽകിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൃത്യമായ നിയമനടപടിക്രമങ്ങൾ പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്തിമ തീരുമാനത്തിന് ശേഷം ആനക്കൊമ്പുകൾ വനംവകുപ്പ് ഏറ്റെടുക്കുന്ന തീയതി പ്രഖ്യാപിക്കും. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്.
Tags : elephant tusk mohanlal forest department