ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
പൊതുപ്രവർത്തകൻ കടകംപള്ളി മനോജാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിവാദ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും. അഴിമതിക്ക് കുടപിടിക്കുന്ന ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ആർ. ചന്ദ്രശേഖരനെ നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് കെ.പി. ഹരിദാസിന്റെ നിലപാട്.
Tags : cashew corporation scam petitioner high court