പ്രതീകാത്മക ചിത്രം
കാസർഗോഡ്: കാഞ്ഞങ്ങാട് മാവുങ്കാലിൽ സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് കടന്നു. പുലയനടുക്കത്തെ രവീന്ദ്രന്റെ ഭാര്യ കെ. സിന്ധുവിനാണ് താലിമാല നഷ്ടപ്പെട്ടത്.
സിന്ധുവിന്റെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് സംഘം കവർന്നത്. യുവതി സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ മോഷ്ടാക്കൾ എത്തിയ സ്കൂട്ടർ ഇട്ട് തടഞ്ഞാണ് പട്ടാപ്പകൽ കവർച്ച.
സിന്ധു കാഞ്ഞങ്ങാട് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കവർച്ച. വെളള നിറത്തിലുള്ള പഴയ മോഡൽ സ്കൂട്ടറിലാണ് രണ്ടംഗസംഘം എത്തിയത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.