പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷികൾക്കു നാശമുണ്ടാകുന്പോൾ നൽകുന്ന വളരെ പരിമിതമായ നഷ്ടപരിഹാര തുക വർധിപ്പിക്കാൻ സർക്കാർ. ഇപ്പോൾ കർഷകർക്കു വിളനാശത്തിനു നൽകിവരുന്ന തുക ഏറെ പരിമിതമാണെന്നും ഇത് വർധിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായും കൃഷിമന്ത്രി ടി. സിദ്ദിഖ് ദീപികയോടു പറഞ്ഞു.
വിളനാശം മൂലം കർഷകർക്കു പ്രതിസന്ധിയുണ്ടാവുന്പോൾ പരമാവധി സഹായം നൽകേണ്ടതു സർക്കാരാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും ഉടൻതന്നെ ഇവർ സർക്കാരിന് റിപ്പോർട്ട് നല്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വർഷങ്ങളോളം കൃഷി ചെയ്തുണ്ടാക്കുന്ന കാർഷികവിളകൾ പ്രകൃതി ക്ഷോഭംമൂലം നശിച്ചുപോകുന്പോൾ നിലവിൽ കർഷകർക്കു സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വളരെക്കുറവാണെന്നു തനിക്കു നൂറു ശതമാനം ബോധ്യമുണ്ടെന്നു പറഞ്ഞ മന്ത്രി യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടൻതന്നെ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയതായും വ്യക്തമാക്കി.
പതിറ്റാണ്ടുകളോളം കാലം വിളവെടുക്കാവുന്ന ഒരു ഗ്രാന്പൂ മരത്തിനു പ്രകൃതി ക്ഷോഭം മൂലം നാശമുണ്ടായൽ ലഭിക്കുന്ന നഷ്ടപരിഹാരം ആകെ 1000 രൂപമാത്രമാണ്. ഏഴു വർഷം വരെ പ്രായമായ തെങ്ങിനു പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരം 400 രൂപ. ഒരു കാപ്പിച്ചെടിക്കു കൃഷിനാശമുണ്ടായാൽ ലഭിക്കുന്ന തുക 150 രൂപ മാത്രം.
ഒരു ഹെക്ടർ ഏലത്തിനു പരമാവധി നഷ്ടപരിഹാരം ആയി ലഭിക്കുന്നത് 60,000 രൂപ ഇത്തരത്തിൽ നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന യാഥാർഥ്യം സർക്കാർ ഉൾക്കൊള്ളുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണു കൃഷിവകുപ്പിൽനിന്നു റിപ്പോർട്ട് തേടിയിട്ടുള്ളതെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
കുടിശിക 92 കോടി!
നിലവിൽ കർഷകർക്കു കൃഷിനാശം ഉൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാരമായി 92 കോടി രൂപ നൽകാൻ കുടിശികയായുണ്ട്. ഇത് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
കർഷകർ സഹായത്തിനായി വർഷങ്ങളോളം കാത്തു നിൽക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്ന നിലപാടാണു സർക്കാരിനുള്ളത്. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാർഷികോത്പന്നങ്ങൾ അന്താരാഷ്ട്രതലത്തിലുള്ള സർട്ടിഫിക്കറ്റിംഗിന് അനുയോജ്യമായ ഗുണനിലവാരത്തിൽ ഉത്പാദിപ്പിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും കൃഷിമന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.
Tags : Government compensation admits crop damage