പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഓൺലൈൻ സ്വകാര്യത സംരക്ഷിക്കാൻ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) സേവനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം.
വിപിഎൻ സേവനങ്ങളുടെ ദുരുപയോഗം മൂലം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്റെയും രാജ്യത്തു ബ്ലോക്ക് ചെയ്തിട്ടുള്ള വെബ്സൈറ്റുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും തങ്ങളുടെ ഓൺലൈൻ വ്യക്തിത്വം മറച്ച് ഉപയോക്താക്കൾക്കു ലഭ്യമാക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് വിപിഎൻ കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന വിപുലമായ നിയമചട്ടക്കൂട് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നത്.
രാജ്യത്തു ബ്ലോക്ക് ചെയ്ത ആപ്പുകളും നിരോധിച്ച ഔൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്തു ടെലഗ്രാം ബ്ലോക്ക് ചെയ്തിരുന്നെങ്കിലും ഇത് ഉപയോഗിക്കുവാനായി പലരും വിപിഎൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിപിഎൻ സേവനങ്ങൾക്കുമേലുള്ള നിരീക്ഷണവും നിയന്ത്രണവും കടുപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
പുതിയ നിയമപ്രകാരം വിദേശത്തുള്ള വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫീസ് തുറക്കേണ്ടിവരും. കൂടാതെ, അന്വേഷണ ഏജൻസികളുമായും സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ നിയമിക്കണം.
രാജ്യത്ത് ഓഫീസ് തുറക്കുന്നതിലൂടെ ബ്ലോക്ക് ചെയ്ത ഏതൊക്കെ ഉള്ളടക്കങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കാതിരിക്കണമെന്ന നിർദേശം കമ്പനികൾക്കു നൽകാൻ സർക്കാരിനു കഴിയും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങൾ പാലിക്കാൻ കമ്പനികൾ തയാറായില്ലെങ്കിൽ കമ്പനികളുടെ പ്രാദേശിക ജീവനക്കാർക്ക് തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടികളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ സർക്കാരിന്റെ സെൻസർഷിപ്പുകൾക്കെതിരേ പോരാടാനും രാജ്യത്തെ ജനങ്ങളിൽനിന്നു സർക്കാർ മൂടിവയ്ക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനും വിപിഎനുകൾ ജനങ്ങളെ സഹായിക്കുന്നുണ്ടെന്നതിനാൽ അതിനുമേലുള്ള നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിക്കുന്നത് ചില മേഖലകളിൽ ആശങ്കയ്ക്കും വഴിവയ്ക്കുന്നുണ്ട്.
Tags : Center tighten controls VPN services