പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരിവിരുദ്ധ റാലി.
പെരുമ്പാവൂര്‍: ലഹരിവിരുദ്ധ ജനകീയ കാമ്പയിനായ ‘ഓപ്പറേഷന് തൂഫാന്; ദ നാര്‍ക്കോ ഹണ്ട്’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരിവിരുദ്ധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍.
ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാന് ജാഗരണ്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തരമന്ത്രി പെരുമ്പാവൂരിലെത്തിയത്.
പെരുമ്പാവൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സംസ്ഥാന ഡിജിപി, ജനപ്രതിനിധികള്‍, സ്കൂള്‍വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരസംഘടനകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.
റാലിക്കു മുന്നോടിയായി മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരംഭിച്ച റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ സമാപിച്ചു. ആഭ്യന്തരമന്ത്രി തൂഫാന് പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി തൂഫാന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു.
ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വ്യാപാര- വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റന്‍ റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. നഗരത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പോലീസ് നേരത്തേതന്നെ വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു.
റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്തു തൂഫാന് അനിവാര്യമാണ് എന്നതിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പില്‍ ആഭ്യന്തരമന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്നുപോയി. നൂറുകണക്കിന് ആളുകളാണ് ജനജാഗരണ്‍ റാലി കാണുന്നതിനു മാത്രമായി പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്നത്.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സഹകരണം അഭ്യർഥിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തൂഫാന് ജാഗരണിന്റെ ഭാഗമായി കണ്ടന്തറ ഭായ് കോളനി സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകണം.
ലഹരി വില്പനയെയും ഉപയോഗത്തെയും കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളുമായി ദീര്‍ഘനേരം മന്ത്രി ഹിന്ദിയില്‍ സംസാരിച്ചു. ചില വ്യക്തികളുടെ ഇത്തരം പ്രവൃത്തികള്‍ തങ്ങളെക്കൂടി മോശക്കാരാക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്നും തൊഴിലാളികള്‍ മന്ത്രിക്ക് ഉറപ്പ് നല്കി.
പെരുമ്പാവൂരിന്റെ യഥാര്‍ഥ തിരിച്ചറിയല്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഓപ്പറേഷന് തൂഫാന് എന്ന് മന്ത്രി പറഞ്ഞു. മനുഷ്യന്റെ അധ്വാനത്തിന്റെ മഹത്തായ ഉദാഹരണമാണ് പെരുമ്പാവൂര്‍. ഏഷ്യയിലെ പ്ലൈവുഡ് തലസ്ഥാനമായി വളര്‍ന്ന ഈ നാടിന്റെ അഭിമാനത്തെ മറയാക്കിയാണ് ലഹരിമാഫിയ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. പ്ലൈവുഡ് ക്യാപിറ്റല്‍ എന്നപേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് പെരുമ്പാവൂര്‍. ലഹരിമാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : Home Minister rally public awareness campaign Lahari