Kerala
പെരുമ്പാവൂര്‍: ലഹരിവിരുദ്ധ ജനകീയ കാമ്പയിനായ ‘ഓപ്പറേഷന് തൂഫാന്; ദ നാര്‍ക്കോ ഹണ്ട്’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരിവിരുദ്ധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍.
ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാന് ജാഗരണ്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തരമന്ത്രി പെരുമ്പാവൂരിലെത്തിയത്.
പെരുമ്പാവൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സംസ്ഥാന ഡിജിപി, ജനപ്രതിനിധികള്‍, സ്കൂള്‍വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരസംഘടനകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.
റാലിക്കു മുന്നോടിയായി മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരംഭിച്ച റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ സമാപിച്ചു. ആഭ്യന്തരമന്ത്രി തൂഫാന് പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി തൂഫാന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു.
ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വ്യാപാര- വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റന്‍ റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. നഗരത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പോലീസ് നേരത്തേതന്നെ വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു.
റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്തു തൂഫാന് അനിവാര്യമാണ് എന്നതിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പില്‍ ആഭ്യന്തരമന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്നുപോയി. നൂറുകണക്കിന് ആളുകളാണ് ജനജാഗരണ്‍ റാലി കാണുന്നതിനു മാത്രമായി പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്നത്.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
District News
എടവക: പഴശി നഗര്‍ റസിഡന്റ്സ് അസോസിയേഷന്, അമ്പലവയല്‍ മിറാക്കിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ ലഹരിവിരുദ്ധ കാമ്പയിന് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന് ഉദ്ഘാടനം ചെയ്തു. മിലേനിയം ഗോള്‍ പരിപാടി ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ലത്തീഫ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിനോദ് തോട്ടത്തില്‍, പുനത്തില്‍ രാജന്, ഷമീം ഫൈസി, വി.കെ. സജീര്‍, കെ.വി. ലിജിത്ത്, കെ.എം. ഷിനോജ്, ഇബ്രാഹിം മുതുകോടന്‍, ജിജി വര്‍ഗീസ്, എക്സൈസ് പ്രവന്റീവ് ഓഫീസര്‍ സന്തോഷ് കോബ്രക്കണ്ടി, സിവില്‍ എക്സൈസ് ഓഫീസര്‍ എം.കെ. മന്‍സൂര്‍ അലി, ആയങ്കി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്റ്റാറ്റസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്കി. വിനോദ് തോട്ടത്തില്‍ ചെയര്‍മാനും ഇ.കെ. അബൂബക്കര്‍ കണ്‍വീനറുമായി 15 അംഗ ലഹരി വിരുദ്ധ ജാഗ്രതാസമിതി രൂപീകരിച്ചു.പോലീസ് ഇന്‍സ്പെക്ടര്‍ പി. റഫീഖ്, എക്സൈസ് ഓഫീസര്‍ ഇ.എസ്. ജയ്മോന് എന്നിവര്‍ ക്ലാസെടുത്തു.
District News
മൂവാറ്റുപുഴ: ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ടി.കെ. സജിത നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് രാവിലെ 10ന് ആലുവയില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സമൂഹത്തെ ബോധവത്കരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാൻ പിന്തുണ നല്‍കുന്നതിനും വേണ്ടിയാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ആലുവയില്‍ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവിടങ്ങളില്‍ പ്രചരണം നടത്തി മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപം സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ ജനകീയ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ. സജിത, വൈസ് പ്രസിഡന്റുമാരായ ഫാ. ഡോ. ജോര്‍ജ് മാത്യു, അയ്യപ്പന് പള്ളിപ്പാട്ട്, സണ്ണി മാത്യു, സംസ്ഥാന സെക്രട്ടറി സനീഷ് തങ്കപ്പന് എന്നിവര്‍ പ്രസംഗിക്കും.
District News
തോക്കുപാറ: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി തോക്കു പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ഗവ. യുപി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ റാലി, സമ്മേളനം, ഫ്ലാഷ് മോബ്, യോഗ ഡാൻസ്, ബോധവത്കരണ ക്ലാസ്, തൂഫാൻ വൺ മില്യൺ ഗോൾ ഫുട്ബോൾ ഷൂട്ട് ഔട്ട് എന്നിവ നടത്തി.
സ്കൂൾ മാനേജർ ഫാ. ജയിംസ് പാറക്കടവിൽ അധ്യക്ഷത വഹിച്ച സമ്മേളനം വെള്ളത്തൂവൽ പോലീസ് സബ് ഇൻസ്പെക്ടർ എ. അഫ്സൽ ഉദ്ഘാടന ചെയ്തു.
ഇടുക്കി രൂപത ലഹരിവിരുദ്ധ സമിതി പ്രസിഡന്റ് സിൽബി ചുനയംമാക്കൽ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെംബർ പി.സി. സജു, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിൻ എസ്എബിഎസ്, ജിയുപിഎസ് അധ്യാപക പ്രതിനിധി സി.പി. സിബി, പിടിഎ പ്രസിഡന്റുമാരായ സിജോ വർഗീസ്, ജോബി ജോസഫ്, വിമുക്തി ക്ലബ് കൺവീനർ ഷിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഹാളിൽ നടന്ന ക്ലാസിന് വെള്ളത്തൂവൽ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.ബി. സിന്ധുമോൾ, അധ്യാപകരായ സിസ്റ്റർ ബിന്ദു ജോർജ്, സെലിൻ കെ. ദേവസ്യ, സബിൻ ജോസഫ്, കെ.എം. ഷീജ, ദീപ ജോൺ, സാനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
മേരികുളം സെന്റ് മേരീസ് എച്ച്എസ്എസിൽ
ഉപ്പുതറ: പോലീസും മേരികുളം സെന്റ് മേരീസ് സ്കൂൾ എസ്പിസി യൂണിറ്റും സ്കൂൾ അധികൃതരും ചേർന്ന് തൂഫാൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കൂട്ടയോട്ടവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളി ഉദ്ഘാടനം നിർവഹിച്ചു.
സർക്കാരിന്റെ തൂഫാൻ പദ്ധതിയുടെ പ്രചാരണവും ലോകകപ്പ് ഫുട്ബോളിന്റെ ആവേശവും ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 350 കുട്ടികളും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
മേരികുളം ടൗണിൽനിന്ന് മാട്ടുക്കട്ടയിലേക്കാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിന് മുന്നോടിയായി ഫ്ലാഷ് മോബും നടന്നു. കൂട്ടയോട്ടം ഉപ്പുതറ സ്റ്റേഷൻ ഓഫീസർ എ. ഫൈസൽ ഫ്ലാഗ് ഓഫ് ചെയ്തു.
പരിപാടിയുടെ ഉദ്ഘാടന യോഗത്തിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. തമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയമ്മ ജോസഫ്, പഞ്ചായത്തംഗം സുലോചന ചന്ദ്രൻ, സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ തെരേസ് ജോസ്, ഫാ. മെൽബിൻ കളപ്പുര, സിസ്റ്റർ സുജ ടി. ജോൺ, ഫാ. ബിനോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.
മൂന്നാറില്‍
മൂന്നാര്‍: പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി. റാലി, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
റിട്ട. സബ് ഇന്‍സ്പെക്ടര്‍ കെ.ഡി. മണിയന് ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി, മൂന്നാര്‍ പഞ്ചായത്തംഗങ്ങള്‍, മൂന്നാര്‍ എസ്എച്ച്ഒ ജെ. ബിനോദ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജീവനം 2.0 കാമ്പയിന് തുടങ്ങുന്നു.
കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണു കാമ്പയിന്റെ ലക്ഷ്യം. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധന ഉറപ്പുവരുത്താനും കഴിയും.
ഗ്രാമീണതലത്തിലും ബ്ലോക്ക്തലത്തിലും തെരഞ്ഞെടുത്ത രണ്ട് ക്ലസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലുമാണ് നടപ്പാക്കുക. ജൂലൈ 30നകം എല്ലാ ജില്ലകളിലും കാമ്പയിന് സംഘടിപ്പിക്കും.
ജീവനം 2.0 കാമ്പയിന്റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യചികിത്സ, ആരോഗ്യപരിശോധന, രോഗനിര്‍ണയം എന്നിവയുള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കുളമ്പുരോഗം, ബ്രൂസല്ലോസിസ്, പിപിആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനും കാമ്പയിന് വഴി ലഭ്യമാക്കും.
സിഡിഎസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ലസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് കാമ്പയിന് പ്രയോജനപ്പെടും.
Kerala
തിരുവനന്തപുരം: മയക്കുമരുന്നുകളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും വ്യാപനത്തിനുമെതിരേ ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ രണ്ടാംഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായിരിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന കാർട്ടൂൺ മത്സരം, റീൽസ് മത്സരം എന്നിവയുടെ സമ്മാന വിതരണവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എംപി നിർവഹിക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഫിഷറീസ് - സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജി.ജി. ആശംസകൾ നേരും.
ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാർഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാർഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജുകളും സമ്മാനിക്കും.
വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ ആഭ്യന്തരമന്ത്രി സമ്മാനിക്കും.
District News
എടത്വ: കുളമ്പുരോഗ വാക്സിനേഷന് കാമ്പയിന് എട്ടാം ഘട്ടം ആരംഭിച്ചു. ജൂലൈ 13 വരെ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍ശനം നടത്തി ഉരുക്കള്‍ക്ക് സൗജന്യമായി വാക്സിനേഷന് നല്‍കും.
നാലു മാസത്തില്‍ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗര്‍ഭാവസ്ഥയിലുള്ളവയെയും രോഗം ബാധിച്ചവയെയും ഒഴികെ പശു, എരുമ എന്നിവയെയാണ് കുളമ്പുരോഗ വാക്സിനേഷന് വിധേയമാക്കുന്നത്.
മൃഗരോഗ നിയന്ത്രണ നിയമപ്രകാരം പ്രതിരോധകുത്തിവെപ്പുകള്‍ എടുക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വൈറസ് രോഗമായതിനാല്‍ രോഗം വന്നാല്‍ ചികിത്സയില്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുത്തിരിക്കണം. കൂടാതെ ഈ രോഗങ്ങള്‍ വന്നാല്‍ കന്നുകളുടെ പാലുത്പാദനത്തെയും ഉത്പാദന ക്ഷമതയെയും പ്രതികൂലമായി ബാധിക്കും.
ക്ഷീര കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിര്‍ബന്ധമായും തങ്ങളുടെ ഉരുക്കളെ വാക്സിനേഷന് വിധേയമാക്കണമെന്ന് വെറ്ററിനറി സര്ജന് അറിയിച്ചു. എടത്വയില്‍ നടന്ന വാക്സിനേഷന് കാമ്പയിന് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
District News
തേർത്തല്ലി: ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിൽ പഞ്ചായത്തിന്റെയും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജനകീയ ജല ശുദ്ധീകരണ കാന്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 6854 കിണറുകളും ക്ലോറിനേറ്റ് ചെയ്യും.
വാർഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.തേർത്തല്ലിയിൽ സംഘടിപ്പിച്ച കാന്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ വാണിശേരി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, കെ. നിധീഷ്, മെൽബിൻ, സോളി ജിമ്മി എന്നിവർ പ്രസംഗിച്ചു.
District News
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകള്‍, കോളജുകള്‍, യുത്ത് ക്ലബുകള്‍, ടൗണ്‍ ഹാളുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'ഫുട്ബോള്‍ ആകട്ടെ ലഹരി' എന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു. പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരമാണ് ആദ്യം സംഘടിപ്പിച്ചത്. വേള്‍ഡ് കപ്പ് പ്രചരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നടന്നു.
ക്വിസ് മത്സരം, ബിഗ് സ്ക്രീനില്‍ ലോകകപ്പ് ഫുട്ബോള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍, മേയേഴ്സ് കപ്പ് ഫുട്ബോള്‍ മത്സരം, ഫുട്ബോള്‍ കായിക താരങ്ങളെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികളും കാമ്പയിനിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
District News
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എഫ്എൻഎച്ച്ഡബ്ല്യുഎഎച്ച് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് "പാലും പാൽ ഉത്പന്നങ്ങളും പോഷകഹാരവും’ എന്ന വിഷയത്തിൽ മുനിസിപ്പൽ ഹാളിൽ ബോധവത്കരണം സംഘടിപ്പിച്ചു.
മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീല പാൽപ്പാത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ്‍ കെ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു ക്ലാസെടുത്തു. സിഡിഎസ് ചെയർപേഴ്സണ്‍ ആർ.ആർ. പ്രസന്നകുമാരി വിഷയാവതരണം നടത്തി.
മെംബർ സെക്രട്ടറി ലിജി, എംഇസി ഷീബ, ജംഷീറ, അബിത, കെ.പി. ബബിത എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: യുവജനതയിൽ രൂഢമൂലമാകുന്ന മയക്കുമരുന്നിനെതിരേയും ജീവിതത്തിൽ അച്ചടക്കം, ദൃഢനിശ്ചയം, ഫിറ്റ്നസ് എന്നിവയുടെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വേറിട്ട മാർഗവുമായി അകത്തേത്തറ ആണ്ടിമഠം കോരത്തൊടി സ്വദേശി അനീഷ്കുമാർ.
പാലക്കാട് നിന്നും ജമ്മു കാശ്മീർ വരെ പിന്നോട്ട് ഓടിയാണ് അനീഷ്കുമാർ ബോധവത്കരണത്തിനു ശ്രമിക്കുന്നത്. ഈ മാസം 25 ന് ഓട്ടം ആരംഭിക്കും. ദിനംപ്രതി 40 കിലോമീറ്റർ പിന്നോട്ട് ഓടി 3200 കിലോമീറ്റർ താണ്ടിയാണ് ജമ്മു കാശ്മീരിൽ അനീഷ് എത്തുക.
സാധാരണ കുടുംബത്തിൽ ജനിച്ച അനീഷിനോപ്പം ജമ്മു കാശ്മീർ വരെ ഇളയ സഹോദരൻ ശബരീഷും ഒരു മെഡിക്കൽ പ്രതിനിധിയും സഹായികളായി വാഹനത്തിൽ കൂടെയുണ്ടാവും. മാരത്തോണ്‍ അടക്കമുള്ള ദീർഘദൂര ഓട്ടങ്ങളിൽ സജീവമാണ് ഇരുപത്തിയേഴുകാരനായ അനീഷ്കുമാർ. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് അനീഷ്കുമാർ.
ബേക്കറി ജീവനക്കാരനായ കോരത്തൊടി രാജന്റേയും അംബികയുടേയും മകനാണ്. സഹോദരി രാധിക. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ അനീഷിന്റെ വീട്ടിലെത്തി ആശംസകൾ നേർന്നു.
ബിജെപി മലന്പുഴ മണ്ഡലം പ്രസിഡന്റും അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുജിത്ത്, ജനറൽ സെക്രട്ടറിമാരായ വിപിൻ, ജ്യോതിഷ്, മെംബർ മല്ലിക, മണ്ഡലം ട്രഷറർ സന്ദീപ്, ഏരിയ പ്രസിഡന്റ് വിവേക്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശരത്ത് എന്നിവരും ആശംസകളർപ്പിക്കാനെത്തി.
District News
ആലക്കോട്: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി "പ്രതിരോധത്തിനൊപ്പം ബോധവത്കരണം' സംഘടിപ്പിച്ചു.
ആലക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, പഞ്ചായത്തംഗം എം.സി. വർക്കി, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. ശ്രീരാജ് ബോധവത്കരണ ക്ലാസെടുത്തു.
Business
കൊച്ചി: പ്രമുഖ ചര്‍മസംരക്ഷണ ബ്രാന്‍ഡുകളിലൊന്നായ പ്ലം നടി കല്യാണി പ്രിയദര്‍ശനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
പ്ലമിന്റെ നിയാസിനമൈഡ് , റൈസ് വാട്ടര്‍ ശേഖരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്കിന്‍കെയര്‍ ഉത്പന്നങ്ങളുടെ കാമ്പെയിനിലാകും പങ്കാളിത്തം.
Kerala
തിരുവനന്തപുരം: സൈക്കിളിൽ സഞ്ചരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതായി പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ.
ഇനി കഴിയുന്ന സമയങ്ങളിൽ സൈക്കിളിൽ നിയമസഭയിലേക്ക് പോകുന്ന കാര്യവും പരിഗണിക്കുമെന്നു ചാണ്ടി ഉമ്മൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു മൂലമുണ്ടാവുന്ന അതിരൂക്ഷമായ മലിനീകരണം തടയുന്നതിനും അനാവശ്യമായുള്ള ധൂർത്ത് ഒഴിവാക്കുന്നതിനുമായാണ് ഫ്ളക്സും ബാനറുകളും ഇക്കുറി ഒഴിവാക്കിയത്. ഇതിലൂടെ ഏകദേശം 21 ലക്ഷം രൂപ ലാഭിച്ചതായും ചാണ്ടി പറഞ്ഞു.
തന്റെ മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന പദ്ധതി നടക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വന്നത്. പ്രചാരണ ചെലവ് കുറച്ചാൽ ആ തുക കൂടി വീടുനിർമാണത്തിന് ഉപയോഗിക്കാമെന്ന ചിന്തയാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
മന്ത്രിസ്ഥാനം തന്റെ മുൻഗണനയല്ലെന്നു വ്യക്തമാക്കിയ ചാണ്ടി മുഖ്യമന്ത്രി നിർണയത്തിൽ പാർട്ടിക്കുള്ളിൽ തർക്കമില്ലെന്നും ഹൈക്കമാൻഡ്, എംഎൽഎമാർ, ജനങ്ങൾ എന്നിവരുടെ പിന്തുണയുള്ള വ്യക്തി തെരഞ്ഞെടുക്കപ്പെടുമെന്നും ഉടൻ തീരുമാനമാകുമെന്നും പറഞ്ഞു.
District News
പാലക്കാട്: മലന്പുഴ ഇറിഗേഷൻ വകുപ്പും വനംവകുപ്പും മലന്പുഴ പഞ്ചായത്തും നേച്ചർ ഗാർഡ്സ് ഇനിഷ്യേറ്റീവ് പാലക്കാടും നേതൃത്വം നൽകി പാലക്കാട് എൻഎച്ച്എസ്പി, എകെപിഎ, ഫോർട്ട് പെഡൽസ്, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ തുടങ്ങിയ സംഘടനകളും കളർ മിക്സ് പാലക്കാടും മലന്പുഴ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേനാംഗങ്ങളും വിക്ടോറിയ കോളജിലെ എൻഎസ്എസ് വോളന്റിയേഴ്സും ചേർന്ന് മലന്പുഴ കവക്ക് അടുത്തുള്ള മലന്പുഴഡാമിന്റെ വൃഷ്ടിപ്രദേശത്ത് പ്ലാസ്റ്റിക് നിർമാർജനയജ്ഞം സംഘടിപ്പിച്ചു.
മേയ് ഒന്നിന് രാവിലെ നടത്തിയ യജ്ഞത്തിൽ എഴുപതോളം പേർ ചേർന്ന് 78 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വേർതിരിച്ച് പഞ്ചായത്തിലെ ഹരിതകർമസേനക്ക് കൈമാറി. പരിപാടിയിൽ ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ ജിതിൻ അധ്യക്ഷത വഹിച്ച ചടങ്ങ് മലന്പുഴ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ രമേഷ് ഉദ്ഘാടനം ചെയ്തു. നാരായണ സ്വാമി, സനുഷ, കെ. കാദർ മൊയ്തീൻ, അജിത, സരിത, തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി ജില്ലയിലെ സിഡിഎസുകളിൽ പോഷൻ പക്വാഡ കാന്പയിൻ സംഘടിപ്പിച്ചു.
പോഷകാഹാരങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ കാന്പയിനിന്റെ ഭാഗമായി നടന്നു. പോഷകാഹാരത്തെ മുൻനിർത്തിയുള്ള റാലി, ക്വിസ് മത്സരങ്ങൾ, പോഷകാഹാര മത്സരം, ആഹാര വിഭവങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയ പരിപാടികളും കാന്പനിന്റെ ഭാഗമായി സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അയൽക്കൂട്ടങ്ങളിൽ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു. കാന്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ അയൽക്കൂട്ടങ്ങളിൽ പോഷകാഹാരംദിനം ആചരിക്കും.
Kerala
കോട്ടയം: ആഗോളതലത്തിലുള്ള പ്രവാസി മലയാളി ബാസ്കറ്റ്ബോള്‍ പ്രതിഭകളെ ഇന്ത്യയിലെ കായികമേഖലയുമായി കോര്‍ത്തിണക്കുന്നതിനായി ‘ദേശി ബോളേഴ്സ് കാമ്പെയ്ന്’ ട്രയല്‍സ് പ്രഖ്യാപിച്ചു.
അണ്ടര്‍ 14, അണ്ടര്‍ 19 ആണ്-പെണ് വിഭാഗങ്ങളിലാണ് ട്രയല്‍സ്. ഇന്ത്യയിലെ വിവിധ ലീഗുകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഏകലവ്യാസ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തതാണ് ഈ പദ്ധതി.
കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്, സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്കറ്റ്ബോള്‍ ഡെവലപ്മെന്റ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണിത്. പ്രവാസി ട്രയല്‍സ് മേയ് 10നു മുമ്പായി നടത്താനാണ് ശ്രമം. താരലേലം മേയ് 17നും ലീഗ് ജൂണ്‍ ഒന്നിനുമാണ്.
വിദേശത്തുള്ളവര്‍ ട്രയല്‍സ്, യാത്രാസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് +91 8289807488 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Business
കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ റിലയന്‍സ് ഡിജിറ്റല്‍ അക്ഷയ തൃതീയയ്ക്കു മുന്നോടിയായി ഡിജിറ്റല്‍ ഡിസ്കൗണ്ട് ഡേസ് കാമ്പയിന് തുടങ്ങി. മുന്‍നിര ബാങ്ക് കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 26,000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 30,000 വരെ കാഷ്ബാക്ക് തെരഞ്ഞെടുക്കാം.
റിലയന്‍സ് ഡിജിറ്റലില്‍നിന്നു വാങ്ങുന്ന രണ്ടാമത്തെ പ്രോഡക്ടിന് 50 ശതമാനം വരെ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഡിയോ ഡിവൈസുകള്‍, വെയറബിള്‍സ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ആക്സസറികള്‍, തെരഞ്ഞെടുത്ത ഹോം എന്റര്ടെയ്ൻമെന്റ്, ചെറിയ ഉപകരണങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഓഫറുണ്ട്.
ബ്ലൂടൂത്ത് സ്പീക്കറുകള്‍, നെക്ക്ബാന്‍ഡുകള്‍, വയര്‍ലെസ് ഹെഡ്ഫോണുകള് തുടങ്ങിയ പ്രോഡക്ടുകള്‍ ലിസ്റ്റ് ചെയ്ത വിലയുടെ പകുതി വിലയ്ക്കു ലഭിക്കും. 1,699 വിലയുള്ള തെരഞ്ഞെടുത്ത സ്പീക്കറുകള്‍ 850 രൂപയ്ക്കാണു ലഭിക്കുക.
വയര്‍ലെസ് മൗസ്, പവര്‍ ബാങ്കുകള്‍, സാന്ഡ്വിച്ച് മേക്കറുകള്‍, ചെറിയ അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്കും ഓഫറുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Kerala
പരവൂര്‍: രാജ്യത്ത് എല്‍പിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
പാചകവാതക ക്ഷാമം ഉണ്ടെന്ന കിംവദന്തികള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവയ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രതിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി.
നിലവില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ മാത്രമാണ് എല്‍പിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ബോധവത്കരണ പരിപാടികള്‍ ഇല്ലാത്തത് കിംവദന്തികള്‍ പടരാന്‍ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തണമെന്നും സോഷ്യല്‍ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ എല്‍പിജി ക്ഷാമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ ശക്തമായത്.
എന്നാല്‍ രാജ്യത്ത് മതിയായ അളവില്‍ പാചകവാതകം ലഭ്യമാണെന്നും വിതരണം സുഗമമാണെന്നും മന്ത്രാലയം ഉറപ്പുനല്‍കി. ഈ സാഹചര്യം മുതലെടുത്ത് അമിത ലാഭത്തിനായി സിലിണ്ടറുകളും മറ്റ് അവശ്യവസ്തുക്കളും പൂഴ്ത്തിവെയ്ക്കുന്നവര്ക്കും കരിഞ്ചന്തക്കാര്ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
NRI
മിഡ്ലൻഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മാറ്റത്തിനായി ഒരു ഫോൺ കോൾ' കാമ്പയിൻ സംഘടിപ്പിച്ചു.
"ഇത്തവണത്തെ വോട്ട് യുഡിഎഫിന്' എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തി പ്രാപിക്കുന്നത്.
പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.
വാഗ്ദാനങ്ങൾ മാത്രമോ, യഥാർഥ വികസനമോ?, പ്രവാസികൾക്ക് ലഭിച്ചതെന്ത്? എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.
പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളിലൂടെയും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.
"ഒരു ഫോൺ കോൾ... ഒരു വാക്ക്... ഒരു വോട്ട്...' എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ കാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Kerala
തിരുവനന്തപുരം: ഇരുപത്തിയഞ്ചു ദിവസത്തെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നണികൾ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും. ഭരണത്തുടർച്ചയെന്ന് എൽഡിഎഫും ഭരണമാറ്റമെന്നു യുഡിഎഫും ഉറപ്പിച്ചു പറയുന്പോഴും ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ യുഡിഎഫ് എന്നു കാണാം.
സമീപകാലത്തൊന്നും ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം കണ്ടിട്ടില്ല. ഒരു പഴുതുമിടാതെയുള്ള പ്രചാരണമാണു മൂന്നു മുന്നണികളും കാഴ്ചവച്ചത്. പരമാവധി വിഭവങ്ങളും പുറത്തെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ പാതയോരങ്ങളെല്ലാം പരസ്യബോർഡുകൾ കൊണ്ടു നിറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഭരണപക്ഷം ഏറെ മുന്നിലായിരുന്നു. പിന്നാലെ ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. സമൂഹമാധ്യമങ്ങളിലും മൂന്നു മുന്നണികളുടെയും പരസ്യങ്ങൾ നിറഞ്ഞു നിന്നു. നൂതനമായ പരസ്യസങ്കേതങ്ങൾ ഉപയോഗിക്കുന്നതിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
പരസ്യപ്രചാരണത്തിന്റെ അവസാനദിനം ഡോ. മാത്യു കുഴൽനാടൻ ഒരു ബോംബ് പൊട്ടിച്ചു. 2014 ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്നും അതു മണൽ ലോബിക്കു വേണ്ടിയായിരുന്നു എന്നുമുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണു കുഴൽനാടൻ പുറത്തു വിട്ടത്. കൃഷ്ണൻകുട്ടി ഇതു നിഷേധിച്ചെങ്കിലും പ്രളയദുരിതത്തിനിരയായ പ്രദേശങ്ങളിൽ യുഡിഎഫ് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മധ്യകേരളത്തിലെങ്കിലും ഇതു മാറി.
സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ഉണർന്നെങ്കിൽ പിന്നീടങ്ങോട്ടു ഡീൽ ആരോപണങ്ങളുടെ പ്രവാഹമായിരുന്നു. സതീശന്റെ ആരോപണം സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. പിന്നാലെ എസ്ഡിപിഐ പിന്തുണ വിവാദം സിപിഎമ്മിനും ക്ഷീണമുണ്ടാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ഇരുമുന്നണികൾക്കും ബന്ധമെന്നു പറഞ്ഞു ബിജെപിയും കളത്തിലെത്തി.
ഇതുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ലൗ ജിഹാദ് ആരോപണങ്ങളിൽ വരെ എത്തി. വയനാട് ഫണ്ട് സംബന്ധിച്ച് എൽഡിഎഫും സിപിഎമ്മും കോണ്‍ഗ്രസിനെതിരേ വന്പൻ പ്രചാരണം അഴിച്ചു വിട്ടു. ഒടുവിൽ കണക്കുകൾ പരസ്യപ്പെടുത്താൻ കോണ്‍ഗ്രസ് നിർബന്ധിതമായി.
ജി. സുധാകരനെ പോലെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തു വരികയും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുകയും ചെയ്തത് സിപിഎമ്മിനും എൽഡിഎഫിനും വലിയ ക്ഷീണമായി. ശബരിമല സ്വർണക്കൊള്ള വിഷയമാക്കിയ യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നു പറഞ്ഞു ബിജെപിയെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ നിരവധി ദേശീയ നേതാക്കൾ എല്ലാം കേരളത്തിലെമ്പാടും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസിനായി കളം നിറഞ്ഞു.
രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ചൂടേറിയ വാക്പോരും അരങ്ങേറി. എൽഡിഎഫിൽ എല്ലാം പിണറായി വിജയനായിരുന്നു.
സംസ്ഥാനത്തെമ്പാടും നിരന്ന ആയിരക്കണക്കിനു ഫ്ളെക്സ് ബോർഡുകളിൽ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പിണറായി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ താരം. എൽഡിഎഫിനു ഗുണമുണ്ടായാലും തളർച്ച ഉണ്ടായാലും ഉത്തരവാദി പിണറായി വിജയൻ തന്നെയാകുമെന്നതാണു സ്ഥിതി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷാകണക്കുകളിൽ സീറ്റെണ്ണം നൂറും കടന്നിരിക്കുന്നു. ഭൂരിപക്ഷം കിട്ടുമെന്നു മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും ഇപ്പോഴും വാദിക്കുന്നു. ഏതാനും സീറ്റുകളിൽ വിജയിച്ചാൽ ബിജെപിയും എൻഡിഎയും തൃപ്തരാകും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ റോഡ് ഷോകളുമായി സ്ഥാനാര്‍ഥികള്‍ കളം നിറയുന്നു. പലയിടത്തും കൊട്ടിക്കലാശത്തിന്റെ ആവേശം തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികള്‍.
പ്രളയ വിവാദത്തിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തിരുവല്ലയിലും ആറന്മുളയിലും യുഡിഎഫിന്റെ കൊട്ടിക്കലാശം ഉണ്ടാകില്ല. ഇതിന് പകരം കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതുപോലെ പുതുപ്പള്ളിയിലും കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും ചാണ്ടി ഉമ്മൻ നേരത്തെ പറഞ്ഞിരുന്നു.
അതിന്റെ പണം കൊണ്ട് ഒരു വീട് നിര്‍മിച്ചു നൽകുമെന്നും ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2.71 കോടി വോട്ടര്‍മാരാണ് മറ്റന്നാള്‍ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നതിന്റെ വിധിയെഴുതുക. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 95ശതമാനം പോസ്റ്റൽ വോട്ടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. നാളെ നിശബ്ദ പ്രചാരണമായിരിക്കും. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയുടെ പ്രചാരണം സിപിഎം പ്രവർത്തകർ തടസപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ഞായറാഴ്ച രാത്രി കോയിപ്പള്ളി ജംഗ്ഷനിൽ നടന്ന പര്യടന സമാപന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സ്ഥാനാർഥി പ്രസംഗിച്ചുകൊണ്ടിരിക്കെ സിപിഎമ്മിന്റെ കൊടികളുമായി എത്തിയ ഒരു സംഘം ആളുകൾ പ്രചാരണ യോഗത്തിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകർ ഇവരെ തടഞ്ഞതോടെ സ്ഥാനാർഥിക്ക് മുന്നിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി.
സംഭവത്തിൽ യുഡിഎഫ് നേതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ മണ്ഡലത്തിലൂടനീളം അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് സ്ഥാനാർഥി റോണി കെ. ബേബി പറഞ്ഞു.
District News
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ;രമേശ് ചെന്നിത്തല
ഹരിപ്പാട്: സംസ്ഥാനത്തെ ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മൂലം വികസന പ്രവർത്തനങ്ങളെല്ലാം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ മതുക്കൽ തീരത്ത് യുഡിഎഫ് മത്സ്യത്തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ കഴിയാത്ത മന്ത്രിയാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാൻ മന്ത്രിക്ക് കണ്ണില്ല. മത്സ്യം കഴിക്കാൻ മാത്രമാണ് അദ്ദേഹത്തിനറിയാവുന്നത്. സുനാമി മേഖലയിൽ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പത്തുതവണ കത്തു നൽകിയിട്ടും വകുപ്പ് മന്ത്രി ഇടപെടാൻ തയാറായില്ല. ഭരണഘടനയെ കുന്തവും കുടച്ചക്രവും എന്ന് വിശേഷിപ്പിച്ച് അപമാനിച്ച മന്ത്രിയിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കുന്നപ്പുഴ പാലം പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ അടിയന്തര യോഗം വിളിക്കാൻ എംഎൽഎ എന്ന നിലയിൽ താൻ പലതവണ ആവശ്യപ്പെട്ടു. ഒടുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിടാൻ മുഖ്യമന്ത്രി തയാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. യുഡിഎഫ് മണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. എം.പി പ്രവീൺ, എ.കെ. രാജൻ, ബാബുക്കുട്ടൻ, ഷംസുദ്ദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
പര്യടനം ഊർജിതമാക്കി ടി.ടി. ജിസ്മോൻ
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ കഴിഞ്ഞദിവസങ്ങളിൽ വിവിധ മേഖലകളിൽ വോട്ടഭ്യർഥനയുമായി സജീവമായിരുന്നു. ദുഃഖവെള്ളിയാഴ്ച മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളെ കണ്ട അദ്ദേഹം, ശനിയാഴ്ച ചെറുതന, ഹരിപ്പാട്, കരുവാറ്റ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടിയെത്തി. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബസംഗമങ്ങളിലൂടെ പ്രചാരണം വിപുലപ്പെടുത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
ലോട്ടറി പണം നൽകിയതിനെ വോട്ട് വാങ്ങലെന്ന് പ്രചരിപ്പിച്ചു;
കോൺഗ്രസിന്റേത് ഹീനമായനടപടി: സന്ദീപ് വാചസ്പതി
ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയായ ലോട്ടറി വിൽപ്പനക്കാരിയിൽനിന്നു ടിക്കറ്റ് വാങ്ങി പണം നൽകിയതിനെ, വോട്ട് വാങ്ങാൻ പണം വിതരണം ചെയ്തെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ച കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണെന്ന് എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി.
പാവപ്പെട്ട ഒരു വയോധികയെ രാഷ്ട്രീയ ലാഭത്തിനായി സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കോൺഗ്രസ് സൈബർ വിംഗിനെതിരേ ഹരിപ്പാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ലോട്ടറി വിൽപ്പനക്കാരിയായ തങ്കമ്മയും സ്ഥാനാർഥിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വോട്ടഭ്യർഥിച്ചു പോകുന്നതിനിടെയാണ് തങ്കമ്മയെ സ്ഥാനാർഥിയും സംഘവും കാണുന്നത്. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ ബാബുരാജിന് തങ്കമ്മയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ടിക്കറ്റ് വാങ്ങുകയും അതിന്റെ പണം നൽകുകയുമാണ് ചെയ്തത്. എന്നാൽ, ഈ ദൃശ്യങ്ങൾ സ്ഥാനാർഥി പണം നൽകി വോട്ടുറപ്പിക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസ് ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചത്.
അധ്വാനിച്ച് ജീവിക്കുന്ന ഒരു സാധു സ്ത്രീയെ ആക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിലവാരമില്ലാത്ത പ്രചാരണങ്ങൾ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ പി.ടി. രാജന് (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോടനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.
കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവച്ച് നേതാവ് വാഹനത്തില്‍നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.
പി. രാമകൃഷ്ണനോട് ഏറ്റുമുട്ടുന്ന യൂത്ത്ലീഗ് വനിതാ നേതാവ് ഫാത്തിമ തെഹ്ലിയക്കെതിരേ അശ്ലീല പ്രചാരണത്തോടൊപ്പം വര്‍ഗീയ പ്രചാരണവും നടത്തുന്നതായി പരാതി.
എല്‍ഡിഎഫ് വാഹന അനൗണ്‍സ്മെന്റിലൂടെ വ്യാജ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് സ്റ്റേഷനിലും പരാതി നല്കി.
വര്‍ഗീയ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ യുഡിഎഫ് സമാഹരിച്ചിട്ടുണ്ട്. പരമാവധി തെളിവുകള്‍ സമാഹരിച്ച് ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു.
തോല്‍വി ഭയന്നാണ് എല്‍ഡിഎഫ് ഇത്തരം തരംതാണ വര്‍ഗീയ പ്രചാരണങ്ങളിലേക്ക് കടക്കുന്നതെന്നും വടകരയിലെ കാഫിര്‍ പ്രയോഗത്തിന് സമാനമായ നീക്കമാണ് പേരാമ്പ്രയിലും നടക്കുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ഫാത്തിമ തെഹ്ലിയയും ടി.പി. രാമകൃഷ്ണനും തമ്മില്‍ കടുത്ത പോരാട്ടമാണ് പേരാമ്പ്രയില്‍ നടക്കുന്നത്.
District News
തോമസ് ഉണ്ണിയാടന് വേളൂക്കരയിലും മുരിയാടും
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് വേളൂക്കരയിലും മുരിയാടും വോട്ടഭ്യര്‍ഥിച്ച് പര്യടനം നടത്തി. വേളൂക്കരയിലെ ഐക്കരക്കുന്നില്നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പുല്ലൂരിലാണു സമാപിച്ചത്. 50 ഓളം കേന്ദ്രങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, ജില്ലാ പ്രസിഡന്റ് ടി. നിര്‍മല, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, അഡ്വ. സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റൊ കുര്യന്, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, സാജു പാറേക്കാടന്‍, ജോണി കാച്ചപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, ബിബിന്‍ തുടിയത്ത്, വി.കെ. മണി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മനോജ്, മോളി ജേക്കബ്, വിനീഷ്, ഷെല്ബിന് പെരേര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
ആര്. ബിന്ദു പടിയൂരിലും പൂമംഗലത്തും
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട നഗരത്തിലും പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലും പര്യടനം നടത്തി. എകെപി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് എടക്കുളം മരപ്പാലത്തിനുസമീപം സമാപിച്ചു.
36 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. മുന്നണി നേതാക്കളായ പി. മണി, എന്‍.കെ. ഉദയ പ്രകാശ്, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ബിജു ആന്റണി, ടി.കെ. വര്‍ഗീസ്, വി.എ. മനോജ്കുമാര്‍, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ ഒപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ ടി.ജി. ശങ്കരനാരായണന്, എ.വി. അജയന്, മിഥുന് പോട്ടക്കാരന്‍, കെ.കെ. ശിവന്, നവ്യകൃഷ്ണ, വത്സല ബാബു, റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു.
സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട: എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഷണ്മുഖം കനാല്‍ കോളനി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, മഠം, കെപില്‍ വെളിച്ചെണ്ണ കമ്പനി, അക്കര ടെക്സ്റ്റൈല്‍സ്, സേവാഭാരതി വാനപ്രസ്ഥാശ്രമം, ശാന്തിസദനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി സൗത്ത് ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട്, മഹിളമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് റീജ സന്തോഷ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിക്സണ്‍ മാളക്കാരന്‍, മഹിളമോര്‍ച്ച ജില്ലാസമിതി അംഗം സിന്ധു സോമന് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
മത്സ്യബന്ധന തൊഴിലാളികളെ ചേർത്തുപിടിച്ച് ടി.എം. നാസർ
പെരിഞ്ഞനം: മത്സ്യബന്ധന തൊഴിലാളികളെ ചേർത്തുപിടിച്ച് യുഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി ടി.എം. നാസറിന്റെ പര്യടനം. താടിവളവ് മേഖലയിൽ നിന്നാരംഭിച്ച പര്യടനം എം.കെ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.
നിഷാഫ് കൊള്ളിക്കത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും രാവിലെത്തന്നെകണ്ട് വോട്ടഭ്യർഥിച്ചു. വിവിധ കടകളിലും പൗരമുഖ്യരുടെ വീടുകളിലും മറ്റും യുഡിഎഫ് സ്ഥാനാർഥി പര്യടനം നടത്തി. പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുകയും നിരവധി വോട്ടർമാരെ നേരിട്ടുകാണുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു.
പെരിഞ്ഞനം പഞ്ചായത്ത് പരിധിയിലെ ചക്കരപ്പാടത്തു പര്യടനം സമാപിച്ചു. യുഡിഎഫ് നേതാക്കളായ സി.എസ്. രവീന്ദ്രൻ, സുനിൽ പി. മേനോൻ, സി.സി. ബാബുരാജ്, പി.ബി. മൊയ്തു, എം.കെ. സിദ്ദിഖ് , സി.പി. അനിൽ കുമാർ, സി.പി. ഉല്ലാസ്, കെ.വി. സുരേഷ് ബാബു തുടങ്ങിവയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്നു രാവിലെ എട്ടിന് മതിലകത്തുനിന്നും പര്യടനം ആരംഭിക്കും.
കെ.കെ. വത്സരാജ് എസ്എൻപുരത്ത്
ശ്രീനാരായണപുരം: കെ.കെ. വത്സരാജിന്റെ സ്ഥാനാർഥി പര്യടനം ശ്രീനാരായണപുരം പഞ്ചായത്തിലെ നാലുംകൂടിയ വഴിയിൽ നിന്നാരംഭിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു.
മാന്തുരുത്തി കടവ്, ഗോതുരുത്ത് കടവ്, ആല , പൊരിബസാർ പാലം, ആമണ്ടൂർ സെന്റർ, വെഴവന, പള്ളിനട, പൂവത്തുംകടവ് പാലം, ഓണച്ചമ്മാവ് സ്കൂൾ, പള്ളിവളവ് കിഴക്കുഭാഗം, പഴുന്തറ, പുതിയകാവ് മിൽമ പരിസരം, കോടൂർ, എമ്മാട് , പൊക്ലായി സെന്റർ, പ്രാണിയാട്, ത്രിവേണി, നെടുംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി തട്ടുങ്ങലിൽ സമാപിച്ചു.
എൽഡിഎഫ് നേതാക്കളായ പി.കെ. ചന്ദ്രശേഖരൻ, കെ.വി. രാജേഷ്, ടി.പി. രഘുനാഥ്, ടി.കെ. രമേശ്ബാബു, അഡ്വ. എ.ഡി. സുദർശനൻ, എ.എസ്. സി ദ്ധാർത്ഥൻ, സി.എൻ. സതീഷ്കുമാർ, സി.കെ. ശ്രീരാജ്, മിനി ഷാജി, പി. ആർ. രാജേന്ദ്രൻ, പി.എച്ച്. അമീർ, വി.എസ്. കൃഷ്ണകുമാർ, ഗീത പ്രസാദ്, സുമതി സുന്ദരൻ, കെ. എം. അനോഖ്, ആർ. കെ. ബേബി, പി .എം. ആൽഫ, വി.എസ്. രവീന്ദ്രൻ, ബേബി പ്രഭാകരൻ, ബിനേഷ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ഇന്നത്തെ പര്യടനം ഊമന്തറയിൽനിന്നും ആരംഭി ക്കും.
അതുല്യഘോഷ് വെട്ടിയാട്ടിൽ പെരിഞ്ഞനത്ത്
മതിലകം: എൻഡിഎ കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി അതുല്യഘോഷ് വെട്ടിയാ ട്ടിൽ പെരിഞ്ഞനം പഞ്ചായത്തിൽ പര്യടനം നടത്തി. കിഴക്കൻ മേഖലയിൽ നിന്നാരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം ബിഡിജെഎസ് ജില്ലാ ഭാരവാഹി ഉണ്ണിക്യഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു.
ഏറാട്ട് ക്ഷേത്ര പരിസരം, ചക്കരപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്് പി.എസ്. അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
യുഡിഎഫ് മറ്റത്തൂര്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്വന്ഷന്
കോടാലി: മറ്റത്തൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പു കണ്വന്ഷന് കോടാലി ശ്രീധര്‍മശാസ്ത്ര ഓഡിറ്റോറിയത്തില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കൈപ്പിള്ളി അധ്യക്ഷത വഹിച്ചു.
പുതുക്കാട് നിയോജകമണ്ഡ ലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. എം. ബാബുരാജ്, ടി. എം. ചന്ദ്രന്, അസീസ് താണിപ്പാടം, അഗസ്റ്റിന് ഇഞ്ചക്കുണ്ട്, മനോജ് കൊറ്റിക്കല്‍, ജോബി കൊടുങ്ങല്ലൂര്‍, ഡാര്‍ലി പോള്‍സണ്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, കെഎല്‍ ജോസ് , സോമന് മൂത്രത്തിക്കര, പ്രവീണ്‍ എം. കുമാര്‍, നൈജോ ആന്റോ, ലിന്റോ പള്ളിപ്പറമ്പന്‍, പ്രതീഷ് പാണ്ടാരത്തില്, ജോണ്‍ വട്ടക്കാവില്‍, സി.എച്ച് . സാദത്ത്, സായൂജ് സുരേന്ദ്രന്, ലിനോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
സനീഷ്കുമാർ ജോസഫിന്റെ പ്രചാരണവുമായി അഭിഭാഷകർ
ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫിന്റെ വിജയത്തിനുവേണ്ടി ചാലക്കുടിയിലെ അഭിഭാഷക സമൂഹവും. ചാലക്കുടി ടൗണിലെ കടകൾ കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാലക്കുടി പ്രസിഡന്റ്് ആന്റോ ചെറിയാൻ, സെക്രട്ടറി പോളി അമ്പൂക്കൻ, കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി റാഫേൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് ് പോളി ആന്റണി, ആന്റോ സിജി എന്നിവർ നേതൃത്വം നൽകി.
District News
നെയ്യാറ്റിന്‍കര: കടുത്തവേനലിലും നാടറിയുന്ന സ്ഥാനാര്‍ഥി പര്യടനങ്ങള്‍. പാതയോരങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ഫ്ലക്സുകളും. അതോടൊപ്പം സ്ഥാനാര്‍ഥികളുടെയും മുന്നണികളുടെയും അഭ്യര്‍ഥനകളും ലഘുലേഖകളും സമ്മതിദായകരുടെ വീടുകളിലെത്തിത്തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി വേഗം കൈവരിക്കാനായ പ്രതീതി.
പര്യടനത്തിന്റെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളിലെ പരിമിതമായ സമയത്തിലെ പ്രസംഗത്തിനിടയില്‍ സ്ഥാനാര്‍ഥികളെല്ലാം വാഗ്ദാനം ചെയ്യുന്നത് സമാനതകളില്ലാത്ത വികസനങ്ങള്‍. കുടിവെള്ളവും കരമന- കളിയിക്കാവിള പാത വികസനവും മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംവരെ നീളുന്ന വിവിധ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വര്‍ത്തമാനങ്ങളായി നിറയുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ ഇന്നലെ പര്യടനം നടത്തിയത് അതിയന്നൂര്‍ പഞ്ചായത്തിലായിരുന്നു. രാവിലെ നെല്ലിമൂട്ടില്നിന്നും ആരംഭിച്ച പര്യടനം 46 സ്വീകരണ കേന്ദ്രങ്ങളിലൂടെ കമുകിന്‍കോട് സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ എട്ടിനു ചെങ്കല്‍ ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍ പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന പര്യടനം മര്യാപുരത്ത് സമാപിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന് അതിയന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്നു രാവിലെ 8.30ന് ആറാലുംമൂട് മണ്ഡലത്തിലെ പച്ചിക്കോട് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന പര്യടനം ഉച്ചയ്ക്ക് രാമപഥനിയില് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിനു പെരുന്പഴുതൂര്‍ മണ്ഡലത്തിലെ ഇളവനിക്കരയില്നിന്നും പുറപ്പെടുന്ന പര്യടനം രാത്രി ഏഴിന് പെരുന്പഴുതൂരില് സമാപിക്കും.
ചെങ്കല്‍ എസ്. രാജശേഖരന്‍നായരും മണ്ഡലത്തില്‍ സജീവമായ പ്രചാരണത്തിലാണ്. നഗരസഭ പരിധിയിലെ തൊഴുക്കല്‍ ശ്രീഭദ്രകാളി ക്ഷേത്രവും കേരള മൺപാത്ര നിർമാണ സമുദായ സഭാകാര്യാലവും അദ്ദേഹം സന്ദർശിച്ചു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുൽ പ്രചാരണത്തിനായി ഇറങ്ങുന്നത്.
പത്തനംതിട്ടയിൽനിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പോലീസ് ക്യാമ്പിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംഗ്ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും.
ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. നാല് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.
തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽനിന്നു കോട്ടയത്തേക്ക് പോകും. വൈകുന്നേരം മൂന്നിന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, നാലിന് കോട്ടയം കഞ്ഞിക്കുഴി, അഞ്ചിന് അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.
Kerala
ആലപ്പുഴ: കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീഴുകയായിരുന്നു. നിലവില്‍ കുട്ടനാട് പച്ച ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ തോമസിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കും. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. ഡീൽ വിവാദം കത്തിനിൽക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.
അതേസമയം തലസ്ഥാനത്ത് വി.ഡി. സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്റെ നൈറ്റ് റോഡ് ഷോ ഇന്ന് നടക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും. കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 12 നാള് മാത്രം ബാക്കി നിൽക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരേയുള്ള പരാതി പരിഗണിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചത്.
തൃശൂരിലെ കെഎസ്യു നേതാവ് ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി. മറ്റു പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ഹൈന്ദവസ്ഥാനാര്ഥികളെ നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന് സമൂഹമാധ്യമത്തിൽ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 1988 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എന്നിവപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.
തെരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു നിരീക്ഷണവും നടത്തുന്നത് ഉചിതമല്ലെന്നും എന്നിരുന്നാലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി പരിഗണിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
വിദ്വേഷ പരാമര്ശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാല്‍ സ്ഥാനാര്‍ഥിയെ വിലക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കമ്മീഷന് വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകള്‍ ഈ ദിവസങ്ങളില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ലംഘനങ്ങളുണ്ടായാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനു കാരണമാകുന്നതായാണ് തോന്നിയിട്ടുള്ളതെന്നും പലപ്പോഴും കോടതിവിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലും പെരുമാറ്റച്ചട്ടം ഒരു കാരണമായി അധികൃതര്‍ പറയാറുണ്ടെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഭരണനിശ്ചലാവസ്ഥയ്ക്കു കാരണമില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും കമ്മീഷന് വിശദീകരിച്ചു.
Kerala
കൊച്ചി: എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്.
കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്.
കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്.
മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... കേരളം ജയിക്കും യുഡിഎഫ് നയിക്കും... മാറാത്തത് മാറും ഇനി കേരളം വളരും... തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ.
എന്നാൽ ജെൻ സി വോട്ടർമാരെ ആകർഷിക്കാൻ ഇതു മാത്രം പോരാ എന്നത് നേതാക്കന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ.
നിലവിൽ വോട്ട് തേടാൻ സ്ഥാനാർഥികൾ ഇറങ്ങുന്നത് ക്യാമറമാനും റീൽസ് എക്സ്പേർട്ടുകളും അടക്കമുള്ള പ്രഫഷണൽ ടീമിനൊപ്പമാണ്. ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണൽ ടീംസിന്റെ പ്രതിഫലം. വോട്ട് അഭ്യർഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാർഥിക്കൊപ്പം പ്രഫഷണൽ ടീമിന്റെ സ്ക്രിപ്റ്റും വീഡിയോയും റീൽസും റെഡിയാണ്. സ്ഥാനാർഥികളുടെ ഇൻഗ്രാം, ഫേസ്ബുക്ക്. എക്സ് പേജുകളിൽ സമയാസമയം അപ്ഡേറ്റുകളും എത്തും.
സ്ഥാനാർഥികൾക്കായി നീലക്കുയിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളും ഇൻഫ്ളുവൻസർമാരും പ്രചാരണ രംഗത്തുണ്ട്. എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ട് തേടിക്കൊണ്ടുള്ള റീലുകൾ ഉണ്ടെങ്കിലും നീലക്കുയിൽ തൂക്കിയത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നീലക്കുയിലിൽ നിറഞ്ഞുനിൽക്കുന്നത്.
റോബിൻ രാധാകൃഷ്ണനും അബിൻ വർക്കിയും ടി.പി. അഷ്റഫ് അലിയു മെല്ലാം റീലുകളിൽ എത്തുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത്, എൽഡിഎഫ് ഇനി വേണ്ട, യൂഡിഎഫിനെ വിശ്വസിക്കരുത് എന്നു പറഞ്ഞ് പെയ്ഡ് പോസ്റ്റുമായി എത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരും പ്രചാരണത്തിന് മുന്നിലുണ്ട്. ജെൻ സിക്കും പ്രായമായവർക്കും വേണ്ടി വിവിധ തരത്തിലുള്ള കണ്ടന്റുകളും ഇവർ ഒരുക്കും. കൂടാതെ ആവശ്യത്തിന് ലൈക്സും കമന്റുകളും റീ ഷെയറുകളും വരെ ഉറപ്പാണ്.
ബിജെപി കേരളം ഇൻസ്റ്റഗ്രാം പേജിൽ എഐ വീഡിയോകളും മറ്റ് പാർട്ടികളെ വിമർശിക്കുന്ന ഫൺ ആൻഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യൽ എന്ന ഇൻസ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് കേരളത്തിന്റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്സൂളുകളും.
മൂന്നു മുഖ്യധാരാപാർട്ടികൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് വാളുകളിൽ അനേകം പേജുകളുമുണ്ട്. പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണിൽ സ്ഥാനാർഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.
വോട്ട് പിടിക്കാനായി ചുമരെഴുത്ത് റോബോട്ടിന്റെ കൈയിലാണ്. പാലക്കാട് ചുവർബോട്ട് എഴുതിയ ചുമരെഴുത്ത് വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ ഏതു ഭാഷയിലും നിറത്തിലും വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ചുവർബോട്ട് കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് കമ്പനിയാണ് വികസിപ്പിച്ചത്.
ഒരു കാലത്തെ പ്രചാരണങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന പാരഡി പാട്ടുകൾക്ക് നിലവിൽ വലിയ പ്രിയം പോര. അതുകൊണ്ട് തന്നെ ഓരോ പാർട്ടികളും സ്ഥാനാർഥികളും ഒരു സംഗീത ടീമിനെ തന്നെ ഏർപ്പാടാക്കി തീം മ്യൂസിക്കും ഗാനങ്ങളുമാണ് ഇറക്കുന്നത്. ലക്ഷങ്ങളും കോടികളും ചിലവിട്ടു കൊണ്ടാണ് ഈ പ്രചാരണ തന്ത്രങ്ങൾ. പിആർ പരസ്യങ്ങൾ വിവാദമായെങ്കിലും എൽഡിഎഫ് തുടരുന്നുണ്ട്. വോട്ടെടുപ്പ് ദിനങ്ങൾ അവസാനിക്കുന്നതു വരെ ഈ പ്രചാരണ തന്ത്രങ്ങളും തുടരും.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രതിഭയ്ക്കെതിരായ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇർഷാദിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പി.കെ. ശ്രീമതി തെളിവായി കമ്മീഷന് നൽകി. ഇയാളെ പ്രചാരണത്തിൽനിന്നു വിലക്കണമെന്നാണ് ആവശ്യം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശം നൽകണമെന്നും ശ്രീമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസ്താവനയിൽ ഇർഷാദിനെതിരെ യുഡിഎഫും മുസ്ലിം ലീഗും സംഘടനാ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യുഡിഎഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തു.
District News
മാനന്തവാടി: പ്രചാരണത്തിൽ തുടർന്ന് എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളു. ഇന്നലെ രാവിലെ പത്തോടെയാണ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽഡിഎഫിന്റെ ചെറുകാട്ടൂർ കണ്‍വൻഷനിലാണ് ആദ്യമെത്തിയത്.
പിന്നീട് തലപ്പുഴ ഇടക്കരിയിലെ ജാനകിയുടെ മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം അഞ്ചുകുന്ന്, പൊരുന്നന്നൂർ ഈസ്റ്റ്, പൊരുന്നന്നൂർ കണ്‍വൻഷനുകളിലും പങ്കാളിയായി. പാലമായും റോഡായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നതും ആരോഗ്യ മേഖലയിലെ മുന്നേറ്റവും എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടവുമെല്ലാം ഓരോ കേന്ദ്രത്തിലും പ്രസംഗിച്ചു.
പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ലോക്കൽ കണ്വൻഷൻ പൂർത്തിയായതോടെ ബൂത്ത് കണ്‍വൻഷനുകളും ആരംഭിച്ചു. ഇന്ന് മാനന്തവാടി നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്തും. എൽഡിഎഫ് സ്ഥാനാർഥിയുടെ മണ്ഡലം പര്യടന ജാഥ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
District News
സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണം ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ ആവേശം ചോരാതെ ബത്തേരിയിലെ എൻഡിഎ ക്യാന്പ്. ഇന്നലെ മണ്ഡലത്തിലെ വിവിധ ഉന്നതികളായ ഞാമലത്ത്, ചെന്പത്താനി, പാലേരി, കുമിഴകൊല്ലി, ഫെയർലാൻഡ്, കൈപ്പഞ്ചേരി, കുഞ്ചു മൂപ്പൻ ഉന്നതി എന്നിവിടങ്ങളിൽ എ.എസ്. കവിത സന്ദർശനം നടത്തി. ഉന്നതി നിവാസികളുടെ ശോചനീയാവസ്ഥ സ്ഥാനാർഥി കണ്ടറിഞ്ഞു.
പഴുപ്പത്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പഴുപ്പത്തൂർ ശക്തി കേന്ദ്രം ഓഫീസ്, ദൊട്ടപ്പൻ കുളം, കട്ടയാട്, പ്രമുഖ വ്യക്തികളുടെ വീടുകളിലും സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു. ബിജെപി നേതാക്കളായ ജയേഷ്, അഖിൽ, സനീഷ് റഹ്മാൻ, രഞ്ജു, കൃഷ്ണൻകുട്ടി, സുരേഷ് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം പര്യടനത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ തെരഞ്ഞെടുപ്പ് പാർട്ടിയുടെ പ്രചാരണ കമ്മിറ്റിയുടെ കണ്‍വീനറായി തീരുമാനിച്ചു.
കെ. ശ്രീകാന്ത്, സജി ശങ്കർ, ജിജി ജോസഫ്, എൻ. ഹരി, കെ. സോമൻ എന്നിവരാണു കമ്മിറ്റി അംഗങ്ങൾ.
Kerala
കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന് കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്ളക്സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്റെ പോസ്റ്ററുകളും ഫ്ളക്സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.
അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന് പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.
അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
National
കോൽക്കത്ത: ബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ഭവാനിപുർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് സുവേന്ദുവിനെയാണ്. 25,000 വോട്ടിനു വിജയിക്കുമെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടു.
2021ൽ നന്ദിഗ്രാം മണ്ഡലത്തിൽ മമതയും സുവേന്ദുവും ഏറ്റുമുട്ടിയപ്പോൾ വിജയം സുവേന്ദുവിനായിരുന്നു. പിന്നീട് ഭവാനിപുരിൽ വിജയിച്ച തൃണമൂൽ സ്ഥാനാർഥി മമതയ്ക്കായി സീറ്റ് ഒഴിയുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ മമത വിജയിച്ചു. സ്വന്തം തട്ടകമായ ഭവാനിപുരിൽ മമത എല്ലാത്തവണയും വിജയിച്ചു. മമതയുടെ വീട് ഈ മണ്ഡലത്തിലാണു സ്ഥിതി ചെയ്യുന്നത്.
Kerala
കൊച്ചി: കൊച്ചിയിൽ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർഥിത്വമെന്നു പറഞ്ഞ ഷിയാസ്, നേതാവ് ദീപ്തി മേരി വർഗീസ് പ്രചാരണ രംഗത്ത് സജീവമായി പങ്കെടുക്കുമെന്നും അറിയിച്ചു.
ജില്ലയിലെ 14 മണ്ഡലങ്ങളിലും കോൺഗ്രസ് ചരിത്ര വിജയം സ്വന്തമാക്കുമെന്ന് ഷിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവിധ വശങ്ങൾ പരിശോധിച്ചശേഷമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നും പാർട്ടിക്കുള്ളിൽ ഉയർന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പള്ളി ഉയർത്തിയ വിഷയങ്ങളും പരിഹരിക്കാനാകുമെന്നും ഷിയാസ് പറഞ്ഞു. വൈപ്പിൻ സീറ്റിനെ ചൊല്ലിയുള്ള വൈസ് പ്രസിഡന്റിന്റെ പ്രതിഷേധം പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യ പ്രതികരണം ശരിയല്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി.
സ്ഥാനാർഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവാണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
കോട്ടയം: പ്രചാരണത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇനിയുള്ള ദിവസങ്ങളില്‍ നന്നേ വിയര്‍ക്കും. പ്രചാരണത്തിന് മൂന്ന് ആഴ്ച തികച്ചില്ലെന്നിരിക്കേ 37 ഡിഗ്രി പകല്ച്ചൂടില് ഒരു വട്ടം മാത്രം ഓട്ടപ്രദക്ഷിണം നടത്തണം. നിയമസഭാ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ ഇലക്ഷന് കമ്മീഷന് പരിധി വച്ചിരിക്കുന്നത് 40 ലക്ഷം രൂപയാണ്. 28 ലക്ഷം പരിധിയില്‍നിന്ന് തുക വര്‍ധിപ്പിച്ചത് 2022ലാണ്.
റംസാന്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഇതിനിടെ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. പക്ഷേ, പോരാട്ടം ആവേശത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ചെലവ് കോടികള്‍ കടക്കും. പോസ്റ്റര്‍, ബാനര്‍, ചുവരെഴുത്ത്, മൈക്ക് പ്രചാരണം, കണ്വന്ഷന്, റോഡ് ഷോ, കൊട്ടിക്കലാശം എന്നിങ്ങനെ ദിവസവും നാലഞ്ചു ലക്ഷങ്ങള്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വാരിയെറിയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
പരസ്യപ്രചാരണത്തിന് ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ. ഓശാന ഞായര്‍കൂടി കൂട്ടിയാല്‍ അഞ്ച് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ഞായറാഴ്ചകളാണ് എല്ലാ തെരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിര്‍ണായക ദിനം. എന്നാല്‍ ഇനിയുള്ള മൂന്നു ഞായറാഴ്ചകളില്‍ ഓശാനയും ഈസ്റ്ററും വരുന്നതോടെ ആ ദിവസത്തെ പ്രചാരണം മന്ദഗതിയിലാകും.പ്രചാരണ ദിവസങ്ങള്‍ കുറഞ്ഞത് ഒരു പരിധിവരെ സ്ഥാനാര്‍ഥിക്ക് ചെലവ് കുറയാന്‍ സഹായകരമാകുമെങ്കിലും അധ്വാനം ഏറുമെന്നതാണ് പരിമിതി.
നിയോജകമണ്ഡലം പരിധിയിലെ ഓരോ ബൂത്തിലേക്ക് വരെ ചെലവുകാശു നല്‍കേണ്ട സാഹചര്യത്തില്‍ ചെറുതല്ല ഇലക്ഷന് ബാധ്യത. മണ്ഡലത്തിന്റെയും എതിര് സ്ഥാനാര്‍ഥിയുടെയും വലിപ്പം അനുസരിച്ച് ചെലവില്‍ വ്യതിയാനം വരും. 10 മുതല്‍ 14 വരെ ഗ്രാമ പഞ്ചായത്തുകളോ കോര്പറേഷന്, നഗരസഭാ വാര്‍ഡുകളോ ഉള്‍പ്പെടുന്നതാണ് ഓരോ നിയമസഭാ മണ്ഡലവും. മലയോരമേഖലയിലെ പ്രചാരണം സ്ഥാനാര്‍ഥികള്‍ക്ക് ഏറെ ദുഷ്കരമാണ്. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സാമ്പത്തിക സഹായവും ഇലക്ഷന് ഫണ്ടുമാണ് പ്രധാന വരുമാനം.
പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിൽനിന്നു പണം വരവ് നന്നായി കുറയും. ഗള്‍ഫിലെ സുഹൃത്തുക്കളുടെ സംഭാവന നിലയ്ക്കുമ്പോള്‍ ആ ബാധ്യതയും സ്ഥാനാര്‍ഥി ഏറ്റെടുക്കണം.കേരളത്തില്‍ നിയമസഭാ ഇലക്ഷന് ആദ്യഘട്ടത്തിലായതും അല്പം ആശ്വാസമായി. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ചെലവ് എട്ടു പത്തും കോടികള്‍ കടന്നേനേ. റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമാണ് ചെലവ് ഏറുക. വാഹനച്ചെലവും ഭാരിച്ചതാണ്.
ഇത്തരത്തില്‍ പോളിംഗ് ദിവസത്തേക്കു മാത്രം അര കോടിയോളം രൂപയാണ് ഓരോ മണ്ഡലത്തിലും വേണ്ടിവരിക.മുന്നണി സ്ഥാനാര്‍ഥികളുടെ പൊതുവായ ചെലവുകള്‍ അതാത് പാര്‍ട്ടികള്‍ വഹിക്കുമെങ്കിലും നല്ലൊരു വിഹിതം ഓരോ സ്ഥാനാര്‍ഥിയും കണ്ടെത്തണം. പാചക വാതക ക്ഷാമം ഇലക്ഷന് പ്രചാരണത്തെ ഇക്കുറി സാരമായി ബാധിക്കും.
ഹോട്ടലുകള്‍ അടഞ്ഞതോടെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തണം. എന്നാല്ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും മറ്റ് പ്രചാരണ ഉപാധികള്‍ക്കും ഇലക്ഷന് കാലം വലിയ നേട്ടമാണ്. അച്ചടിശാലകള്‍ രണ്ടു ദിവസമായി 24 മണിക്കൂറും പ്രവര്‍ത്തനത്തിലാണ്. ഫ്ളക്സ് തയാറാക്കുന്ന സാഹചര്യത്തില്‍ അറക്കമില്ലുകളില് പാഴ്തടിക്കും വിലയേറിയിട്ടുണ്ട്.
District News
മൂവാറ്റുപുഴ : മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍. അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് റോഡ് ഷോയോടെ തുടക്കമായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്ന് തുടങ്ങിയ റോഡ് ഷോയില്‍ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്നു.
സ്ഥാനാര്‍ഥിയുടെ ചിത്രവും ചുവന്ന ബലൂണുകളും ചെങ്കൊടികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. പാതയോരങ്ങളില്‍ കാത്തുനിന്നവര്‍ ഹാരമണിയിച്ചും പൊന്നാടയണിയിച്ചും അരുണിനെ സ്വീകരിച്ച് വിജയം ആശംസിച്ചു.
പോസ്റ്റ് ഓഫീസ് കവല, കച്ചേരിത്താഴം, നെഹ്റു പാര്‍ക്ക് എന്നിവിടങ്ങള്‍ ചുറ്റി ചാലിക്കടവ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ മുന്‍ എംഎല്‍എ ബാബുപോള്‍ അധ്യക്ഷനായി. ഇന്ന് പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ അരുണ്‍ വോട്ടര്‍മാരെയും പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷീന യുഡിഎഫിനായി പ്രചാരണ രംഗത്തിറങ്ങുന്നു. അതിന്റെ ഭാഗമായി ഹര്‍ഷീന പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കണ്ട് പിന്തുണ അറിയിച്ചു.
പോലീസ് അന്വേഷണത്തില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും നഴ്സുമാരും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടും ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്കാന് ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. ഹര്ഷീനയോടൊപ്പമാണു സര്‍ക്കാരെന്ന് അവരെ കെട്ടിപ്പിടിച്ച് മന്ത്രി വീണാ ജോര്‍ജ് ആവര്‍ത്തിച്ചുവെങ്കിലും ബാക്കിയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നു പറഞ്ഞ് മന്ത്രി പിന്നീട് കൈ കഴുകി.
നിരവധി തവണ സമരങ്ങള്‍ നടത്തിയിട്ടും നിവേദനങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ഗൗനിക്കാത്തതിലുള്ള പ്രതിഷേധമാണ് ഹര്‍ഷീനയെ പ്രചാരണരംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന ഹര്‍ഷീനയ്ക്ക് പ്രതിപക്ഷ നേതാവാണ് ചികിത്സാ സഹായം നല്‍കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിഷയം പരിഹരിക്കുമെന്ന് നേതാക്കള്‍ കൃത്യമായ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷീന പറഞ്ഞു.
ആദ്യഘട്ടത്തില്‍ സഹായം തേടിച്ചെന്നപ്പോള്‍ കുന്നമംഗലം എംഎല്‍എ പി.ടി. റഹീം മോശമായ രീതിയിലാണ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മുന്നണികളും വോട്ടുതേടി ജനങ്ങള്‍ക്കു മുന്നിലേക്ക് എത്തുമ്പോള്‍ കൗതുകം പകരുന്നത് മുന്നണികൾ പുറത്തിറക്കിയിരിക്കുന്ന ചില മുദ്രാവാക്യങ്ങൾ. ആളുകള്‍ക്കിടയില്‍ എളുപ്പത്തിൽ ശ്രദ്ധനേടാനും മനസിൽ ഇടംപിടിക്കാൻ കഴിയുന്ന വാചകങ്ങളും വാക്കുകളുമാണ് പ്രചാരണത്തിൽ നിറയുന്നത്.
യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തങ്ങളുടെ പ്രചാരണ മുദ്രാവാക്യങ്ങള്‍ ഇതിനോടകം പുറത്തുവിട്ടു. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്ന മുദ്രാവാക്യമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറാക്കിയത്. ഇന്നത്തെ പ്രധാന ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് പരസ്യം നല്‍കിയാണ് ഈ മുദ്രാവാക്യ വ്യാപക പ്രചാരണത്തിനു തുടക്കമിട്ടത്.
ഈ ദുര്‍ഭരണത്തിന് ഇനി 25 ദിനം മാത്രമെന്ന കുറിപ്പോടെ സ്വര്‍ണക്കൊള്ളയും വന്യജീവി ആക്രമണവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലക്കയറ്റവുമെല്ലാം ഉള്കൊള്ളിച്ചുള്ളതായിരുന്നു പ്രചാരണ മുദ്രാവാക്യത്തോടൊപ്പമുള്ള പരസ്യം.
കണക്കു ചോദിക്കാന്‍ സമയമായെന്നും ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മറ്റാരുണ്ടെന്നുചോദ്യം
ഇടതു മുന്നണിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ മുദ്രാവാക്യം 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്നതാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
വയനാടിനു ലോകോത്തര ടൗണ്‍ഷിപ്പ് നല്കാന് എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, കേരളത്തെ അതി ദാരിദ്ര്യമുക്തമാക്കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവര്ക്കും വീടുകള്‍ നല്കാന് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്ക്കും തൊഴില്‍ നല്കാന് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാവര്ക്കും സ്വന്തമായി ഭൂമി നല്കാന് മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ലോകോത്തരമാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ.. എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം.
മാറാത്തത് മാറ്റാൻ
എന്‍ഡിഎ മുദ്രാവാക്യം കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. 'മാറാത്തത് മാറും ഇനി കേരളം വളരും' എന്നതാണ് എന്‍ഡിഎ മുദ്രാവാക്യം. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തുവെച്ച് ഈ മുദ്രാവാക്യം തന്റെ പ്രസംഗത്തിലും പരാമര്‍ശിച്ചിരുന്നു.
പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണെന്നും ഇതിനാല്‍ മാറാത്തത് മാറും, ഇനി കേരളം വളരും എന്നതാണ് എന്‍ഡിഎ മുന്നോട്ടു വയ്ക്കുന്നത്.
Kerala
പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ചുവെരഴുതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംവിധായകൻ മേജർ രവിയെ സ്ഥാനാർഥിയാക്കാൻ ധാരണയായതാണ് വിവരം.
രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ 'എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ' എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു.
ഒറ്റപ്പാലം സമാധാനമുള്ള മതസൗഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. 'കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ' എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു ഭംഗിയെന്ന് മേജർ രവി പറഞ്ഞു. തന്റെ വോട്ട് ഇപ്പോൾ എറണാകുളത്താണ്. അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.
Kerala
കണ്ണൂര്‍: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തളിപ്പറന്പിലും പേരാവൂരിലും പയ്യന്നൂരിലും പ്രചാരണം തുടങ്ങി സിപിഎം. തളിപ്പറന്പിൽ പി.കെ. ശ്യാമളയും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും പേരാവൂരിൽ കെ.കെ. ശൈലജയുമാണു പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
പേരാവൂരിൽ പ്രാദേശിക പരിപാടികളിൽ പങ്കെടുത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശൈലജ സജീവമായിരിക്കുന്നത്. കൂടാതെ, വിവിധ കർഷകസംഘടനാ പ്രതിനിധികളെ നേരിൽക്കണ്ട് ആശയവിനിമയവും നടത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും സംസ്ഥാന സമിതിയംഗം പനോളി വത്സനുമാണ് പേരാവൂർ മണ്ഡലത്തിന്റെ ചുമതല.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചെറിയ എതിർപ്പുകളോടെ മണ്ഡല കമ്മിറ്റികൾ കഴിഞ്ഞതോടെ തളിപ്പറന്പ് മണ്ഡലത്തിൽ ശ്യാമളയും സജീവമായി. പി. ജയരാജനു പുറമേ എം.വി. ജയരാജനും മണ്ഡലത്തിൽ ചുമതല നല്‍കിയിട്ടുണ്ട്.
എം.വി. ജയരാജനു കാസർഗോഡിന്റെ അധിക ചുമതലയ്ക്കു പുറമേയാണ് തളിപ്പറന്പിന്റെ ചുമതലകൂടി നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് പൊതുവെ മണ്ഡലങ്ങളുടെ ചുമതല നല്‍കാറില്ല. എന്നാൽ, തളിപ്പറന്പ് നിലനിർത്തുകയെന്നതു സിപിഎമ്മിന്റെ അഭിമാന പോരാട്ടമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള സിപിഎം സ്ഥാനാർഥികളും മണ്ഡലങ്ങളിൽ സജീവമായി. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനുവേണ്ടി ചുവരെഴുത്തും തുടങ്ങി.
നിലവിൽ, സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പേര് ഒഴിവാക്കിയാണ് ചുവരെഴുത്ത്. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും തലശേരിയിൽ കാരായി രാജനും അഴീക്കോട്ട് കെ.വി. സുമേഷും ഗോദയിലിറങ്ങിക്കഴിഞ്ഞു.
Kerala
നിലന്പൂർ: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സിറ്റിംഗ് എംഎൽഎ ആര്യാടൻ ഷൗക്കത്തും മുൻ ദേശീയ ഫുട്ബോൾ താരവും സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷനുമായ യു. ഷറഫലിയും നിലന്പൂർ മണ്ഡലത്തിൽ അനൗദ്യാഗിക പ്രചാരണം തുടങ്ങി.
ആര്യാടൻ ഷൗക്കത്തിനുതന്നെ കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ചതോടെ എൽഡിഎഫ് യു. ഷറഫലിയെ രംഗത്തിറക്കി പുതിയ പരീക്ഷണത്തിന് തീരുമാനിക്കുകയായിരുന്നു.
എൻഡിഎ സ്ഥാനാർഥി ക്രൈസ്തവ വിഭാഗത്തിൽനിന്നാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയിൽ യുഡിഎഫും എൽഡിഎഫും ക്രൈസ്തവ വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിൽ നിലന്പൂരിൽ ക്രൈസ്തവ വിഭാഗത്തിൽനിന്ന് പ്രമുഖനെ സ്ഥാനാർഥിയാക്കാനാണ് എൻഡിഎ നീക്കം.
ആര്യാടൻ മുഹമ്മദിനെതിരേ 1996ലും 2011ലും കടുത്ത പോരാട്ടം കാഴ്ചവച്ച പ്രഫ. എം. തോമസ് മാത്യു സ്ഥാനാർഥിയാകുമെന്ന സൂചനയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകിയിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വങ്ങളെ ഞെട്ടിച്ചാണ് ഷറഫലിയുടെ സ്ഥാനാർഥിത്വം. എം. തോമസ് മാത്യുവുമായി ഏതാനും ദിവസങ്ങൾക്ക് മുന്‍പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ചർച്ച നടത്തിയിരുന്നു.
സ്ഥാനാർഥിയാകാൻ മൂന്ന് ആവശ്യങ്ങൾ തോമസ് മാത്യു ഉന്നയിച്ചു. ഇതോടെയാണ് ഷറഫലിക്ക് സാധ്യത തെളിഞ്ഞത്. അതേസമയം രാഷ്ട്രീയ പോരാട്ട വേദിയായ നിലന്പൂരിൽ രാഷ്ട്രീയ രംഗത്ത് മുൻപരിചയമില്ലാത്ത ഷറഫലിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ വലിയ പ്രതിഷേധം താഴെതട്ടിലുള്ള നേതാക്കളിലും പ്രവർത്തകരിലുമുണ്ട്. കായിക താരങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനാർഥിത്വമെന്നാണ് യു. ഷറഫലിയുടെ പ്രതികരണം.
ഒരു കായികതാരം നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമാണെന്നും യു. ഷറഫലി പറയുന്നു. നാളെ ഷറഫലി മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെ നേരിൽകണ്ട് അനൗദ്യോഗിക പ്രചാരണം ആരംഭിക്കും. നിലന്പൂരിലെ സിപിഎം ഓഫീസിൽ എത്തി ഷറഫലി ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ എന്നിവരുടെ സാന്നിധ്യത്തിൽ നിലന്പൂർ, എടക്കര ഏരിയാ സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ഉറപ്പായതോടെ ആര്യാടൻ ഷൗക്കത്ത് ഏതാനും ദിവസങ്ങളായി മണ്ഡലത്തിലെ പൗരപ്രമുഖരെ നേരിൽകണ്ട് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് മണ്ഡലം നിശ്ചയിക്കാനാകാത്തതിനാൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. ഇക്കുറി നിലന്പൂരിൽ റിക്കാർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽപോലും ഭരണമില്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്.
മണ്ഡലത്തിൽ നിക്ഷ്പക്ഷ വോട്ടുകൾ യു. ഷറഫലിക്ക് എത്രകണ്ട് നേടാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
Kerala
പത്തനംതിട്ട: അടൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പ്രിജി.
പേര് മാറ്റ വിവാദം അനാവശ്യമാണ്. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ ഒപ്പം ചേർത്തതെന്നും പ്രിജി പറഞ്ഞു.
അതേസമയം, അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഐയിൽ തർക്കമില്ലെന്ന് സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. പേര് മാറ്റ വിവാദം പരാജയഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഭാര്യയ്ക്ക് ഭർത്താവിന്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേ എന്നും ചോദിച്ചു.
തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെയാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശിപാർശ പാർട്ടി സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.
പ്രിജി കണ്ണന്റെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നായിരുന്നു ചോദ്യം. സ്ഥാനാർഥി ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ജി. കണ്ണന്റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
Business
കൊച്ചി: ഏഷ്യൻ പെയിന്റ്സ് അവതരിപ്പിക്കുന്ന വെയർ ദ ഹാർട്ട് ഈസ് സീസൺ 9ൽ നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും പങ്കെടുക്കും.
ഈ എപ്പിസോഡിൽ കൊച്ചിയിലെ സ്വന്തം വീടാണ് ഇരുവരും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
ഹൗസ് ഓഫ് ഫൺ എന്ന ഇവരുടെ അപ്പാർട്ട്മെന്റിൽ പ്രകൃതിദത്ത വെളിച്ചം, ഹരിതാഭമായ കാഴ്ചകൾ, വിവാഹ ചിത്രങ്ങൾ, കലാസൃഷ്ടികൾ എന്നിവ ഏറെ ശ്രദ്ധേയമാണ്.
District News
കോഴിക്കോട്: ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള എച്ച്പിവി വാക്സിനേഷന് കാമ്പയിന് ജില്ലയില്‍ തുടക്കമായി. കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. നവ്യ ജെ. തൈക്കാട്ടില്‍ അധ്യക്ഷയായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന് ബാബു, ആര്‍എംഒ ഡോ. ഭാഗ്യരൂപ, ശിശുരോഗ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. സുചരിത, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. സുരേന്ദ്രന്, എം. പ്രമോദ്, എംസിഎച്ച് ഓഫീസര്‍ കെ. രമണി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില തുടങ്ങിയവര്‍ പ്രസംഗിച്ചു.
"ഒറ്റ കുത്തിവെപ്പിലൂടെ സുരക്ഷിതത്വം, പ്രതിരോധത്തിനായുള്ള ചുവടുവെപ്പ്' എന്ന സന്ദേശത്തിലാണ് കാമ്പയിന്. ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് 14 വയസുള്ള പെണ്‍കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. മൂന്നു മാസത്തിനകം ഒറ്റ ഡോസ് വാക്സിന് നല്‍കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
District News
കല്ലടിക്കോട്: സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹെല്‍ത്തി കേരള കാമ്പയിന്റെ ഭാഗമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്, കോങ്ങാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യവണ്ടി പര്യടനം പൂർത്തിയാക്കി. കോങ്ങാട് ബ്ലോക്ക് തല സ്വീകരണം മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. ശോഭന അധ്യക്ഷയായി.
ആരോഗ്യ വകുപ്പ് സേവനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ആരോഗ്യ രംഗത്തിന്റെ നല്ല ഭാവിക്ക് കൂടുതൽ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരോഗ്യവണ്ടി ഹെൽത്തി കേരള പ്രചാരണ ജാഥ നടത്തുന്നത്. കോങ്ങാട് ആരോഗ്യ ബ്ലോക്ക് തലത്തിൽ മണ്ണൂർ, കോങ്ങാട്, കല്ലടിക്കോട്, വള്ളിക്കോട് എന്നീ കേന്ദ്രങ്ങളിൽ സിനിമ പ്രദർശനം, ബോധവത്കരണ പരിപാടികൾ വൈവിധ്യമാർന്ന കലാവതരണം എന്നിവ നടത്തി. മണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വിഷയാവതരണം നടത്തി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
Business
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനും ചോദ്യം ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ആളുകളെ സഹായിക്കുന്നതിനായി മെറ്റ തങ്ങളുടെ സ്കാം സേ ബചോ എന്ന പുതുക്കിയ ഡിജിറ്റല്‍ അവബോധ പ്രചാരണം ആരംഭിച്ചു.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയുമായി സഹകരിച്ചാണു പ്രചാരണം.
മുന്‍കൂര്‍ ഫീസ് ആവശ്യപ്പെടുന്ന വ്യാജ ജോലി ഓഫറുകള്‍, ഗവണ്മെന്റ് അല്ലെങ്കില്‍ നിയമനിര്‍വഹണ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഉറപ്പ് നല്കുന്ന അല്ലെങ്കില്‍ ഒറ്റരാത്രികൊണ്ട് വരുമാനം വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ നിക്ഷേപപദ്ധതികള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പ്രചാരത്തിലുള്ള തട്ടിപ്പുരീതികളെക്കുറിച്ച് അവബോധം പകരുന്നതാണ് പ്രചാരണം.
District News
മഞ്ചേരി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി റംസാൻ വ്രതാരംഭത്തോടനുബന്ധിച്ച് മഞ്ചേരി നഗരസഭയിൽ വാർഡ് തല ശുചീകരണ യജ്ഞത്തിന് തുടക്കം. മുട്ടിപ്പാലത്ത് നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
വ്രതശുദ്ധിക്ക് മുന്‍പേ പരിസരശുദ്ധി -റംസാൻ ശുചീകരണ യജ്ഞം എന്ന പേരിൽ 15 വരെയാണ് കാന്പയിൻ. ഓരോ വാർഡുകളിലെയും പ്രധാന സ്ഥലങ്ങൾ കണ്ടെത്തി ക്ലബ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയമായാണ് ശുചീകരണം നടത്തുന്നത്. വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു.
ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ റിസ്വാന സാദിഖ് കൂളമഠത്തിൽ കാന്പയിൻ വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, കൗണ്‍സിലർമാരായ മുജീബ് മുട്ടിപ്പാലം, എൻ.കെ. അബ്ദുറഹ്മാൻ, ഷബാന സലീം തുടങ്ങിയവർ പങ്കെടുത്തു.
District News
കോട്ടയം: ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനിത കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മണ്ണിന്റെ മകള്‍ എന്ന പേരില്‍ വനിതാ കര്‍ഷക വര്‍ഷാചരണം സംഘടിപ്പിക്കും.
ഭക്ഷ്യസുരക്ഷ, കാര്‍ഷിക സുസ്ഥിരത, ഗ്രാമീണ ഉപജീവനം എന്നിവയില്‍ വനിതാ കര്‍ഷകര്‍ വഹിക്കുന്ന നിര്‍ണായക പങ്ക് സമൂഹത്തിലും നയരംഗത്തും മുന്നോട്ട് കൊണ്ടുവരികയാണ് ലക്ഷ്യം. ഭൂമി, ധനസഹായം, സാങ്കേതിക വിദ്യ, വിപണി, നയപരമായ അസമത്വങ്ങള്‍ എന്നിവ നേരിടുന്ന വനിതാ കര്‍ഷകരെ പഞ്ചായത്ത് തലത്തില്‍നിന്നുതന്നെ തിരിച്ചറിയുകയും സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. യൂണിറ്റ്/പഞ്ചായത്ത്, ജില്ല, സംസ്ഥാനം, ദേശീയ തലങ്ങളില്‍ മികച്ച അംഗങ്ങളെ ആദരിക്കും.
വനിതാ കര്‍ഷകരുടെ വിവരശേഖരണം, സംഗമങ്ങള്‍, അനുഭവങ്ങള്‍ പങ്കിടല്‍, പരിശീലനങ്ങള്‍, പ്രദര്‍ശനങ്ങള്‍, കര്‍ഷകസമ്മേളനം, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ജോയി മൂക്കന്‍തോട്ടം, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ജില്ലാ പ്രസിഡന്റ് അജിത് വര്‍മ എന്നിവര്‍ പങ്കെടുത്തു.
Business
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിനായി സ്കൂള്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയായ 'എ ഐ റെഡി സ്കൂള്‍' കാമ്പയിന് റിലയന്‍സ് ജിയോ കേരളത്തില്‍ ആരംഭിച്ചു.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഉള്‍പ്പെടുത്തി ജിയോ എഐ ക്ലാസ്റൂം പദ്ധതിയിലൂടെ എഐ പരിശീലനം നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ കാമ്പയിന് ഇതിനകം സംസ്ഥാനത്തെ 755-ലധികം സ്കൂളുകളിലും 104 കോളജുകളിലും നടപ്പാക്കുകയും 2,350-ലധികം അധ്യാപകര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
ജിയോപിസി (JioPC) വഴി മാത്രം കോഴ്സ് ആക്സസ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് സര്ട്ടിഫിക്കേഷന് ലഭിക്കും.
വിദ്യാർഥികള്‍ക്ക് www.jio.com/ai-classroom എന്ന വെബ്സൈറ്റിലൂടെ ഡെസ്ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ്പ് ഉപയോഗിച്ച് നാല് ആഴ്ച സൗജന്യ 'ജിയോ എഐ ക്ലാസ്റൂം' പ്രോഗ്രാം പഠിച്ച്, എഐ സാങ്കേതിക വിദ്യകളിലും അനുബന്ധ കഴിവുകളിലും പ്രായോഗിക പരിചയം നേടാം.
Kerala
വാഴക്കുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ, പോഷകത്തോട്ടം സ്ഥാപിക്കുന്നതിനു കാമ്പയിനുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ. 14 ജില്ലകളിൽ 4,500 യൂണിറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന കൃഷിവകുപ്പിന്റെ പോഷകസമൃദ്ധി മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘രാഷ്ട്രീയ കൃഷിവികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി’യിൽ ഉൾപ്പെടുത്തിയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ നടപ്പാക്കും. ഹയർ സെക്കൻഡറി, സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന.
ഗ്രീൻ കേഡറ്റ് കോർ പോലുള്ള വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകൾ അനുവദിക്കും.
മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ കൗൺഡൗൺ തുടങ്ങിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ മധുരാന്തകത്തില്‍ നടത്തിയ റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെയ്ക്ക് കൃത്യമായ ഭൂരിപക്ഷം നിങ്ങൾ നൽകി. എന്നാൽ ജനങ്ങൾക്ക് ഗുണം ലഭിച്ചില്ല. സിഎംസി സർക്കാരാണ് ഡിഎംകെയുടേത്. കറപ്ഷൻ, മാഫിയ, ക്രൈം സർക്കാരാണ് തമിഴ്നാട്ടിലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ജനാധിപത്യമില്ല.
ജനങ്ങളോട് വിശ്വാസവഞ്ചനയാണ് ഡിഎംകെ സർക്കാർ ചെയ്തത്. എൻഡിഎയുടെ ഇരട്ട എൻജിൻ സർക്കാർ ഉടൻ അധികാരത്തിലെത്തും. പിന്നാക്ക വിഭാഗത്തിന്റെ പേരിലും സംസ്ഥാനത്ത് അഴിമതി നടത്തുകയാണ് ഡിഎംകെ സര്‍ക്കാര്‍. സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ മയക്കുമരുന്ന്, മദ്യ മാഫിയകള്‍ തഴച്ച് വളരുകയാണ്.
ഡിഎംകെ നേതാക്കള്‍ക്ക് പോലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തമിഴ്നാടിനെ ലഹരിവിമുക്തമാക്കാന്‍ എല്ലാവരും എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്നും മോദി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെഭാഗമായി ചെങ്കൽപ്പേട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടത്തും. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
പൊതുയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് മോദി ഡൽഹിക്ക് മടങ്ങും. അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ഇന്നു തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.