തിരുവനന്തപുരം: ഇരുപത്തിയഞ്ചു ദിവസത്തെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നണികൾ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും. ഭരണത്തുടർച്ചയെന്ന് എൽഡിഎഫും ഭരണമാറ്റമെന്നു യുഡിഎഫും ഉറപ്പിച്ചു പറയുന്പോഴും ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ യുഡിഎഫ് എന്നു കാണാം.
സമീപകാലത്തൊന്നും ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം കണ്ടിട്ടില്ല. ഒരു പഴുതുമിടാതെയുള്ള പ്രചാരണമാണു മൂന്നു മുന്നണികളും കാഴ്ചവച്ചത്. പരമാവധി വിഭവങ്ങളും പുറത്തെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ പാതയോരങ്ങളെല്ലാം പരസ്യബോർഡുകൾ കൊണ്ടു നിറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഭരണപക്ഷം ഏറെ മുന്നിലായിരുന്നു. പിന്നാലെ ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. സമൂഹമാധ്യമങ്ങളിലും മൂന്നു മുന്നണികളുടെയും പരസ്യങ്ങൾ നിറഞ്ഞു നിന്നു. നൂതനമായ പരസ്യസങ്കേതങ്ങൾ ഉപയോഗിക്കുന്നതിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
പരസ്യപ്രചാരണത്തിന്റെ അവസാനദിനം ഡോ. മാത്യു കുഴൽനാടൻ ഒരു ബോംബ് പൊട്ടിച്ചു. 2014 ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്നും അതു മണൽ ലോബിക്കു വേണ്ടിയായിരുന്നു എന്നുമുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണു കുഴൽനാടൻ പുറത്തു വിട്ടത്. കൃഷ്ണൻകുട്ടി ഇതു നിഷേധിച്ചെങ്കിലും പ്രളയദുരിതത്തിനിരയായ പ്രദേശങ്ങളിൽ യുഡിഎഫ് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മധ്യകേരളത്തിലെങ്കിലും ഇതു മാറി.
സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ഉണർന്നെങ്കിൽ പിന്നീടങ്ങോട്ടു ഡീൽ ആരോപണങ്ങളുടെ പ്രവാഹമായിരുന്നു. സതീശന്റെ ആരോപണം സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. പിന്നാലെ എസ്ഡിപിഐ പിന്തുണ വിവാദം സിപിഎമ്മിനും ക്ഷീണമുണ്ടാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ഇരുമുന്നണികൾക്കും ബന്ധമെന്നു പറഞ്ഞു ബിജെപിയും കളത്തിലെത്തി.
ഇതുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ലൗ ജിഹാദ് ആരോപണങ്ങളിൽ വരെ എത്തി. വയനാട് ഫണ്ട് സംബന്ധിച്ച് എൽഡിഎഫും സിപിഎമ്മും കോണ്ഗ്രസിനെതിരേ വന്പൻ പ്രചാരണം അഴിച്ചു വിട്ടു. ഒടുവിൽ കണക്കുകൾ പരസ്യപ്പെടുത്താൻ കോണ്ഗ്രസ് നിർബന്ധിതമായി.
ജി. സുധാകരനെ പോലെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തു വരികയും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുകയും ചെയ്തത് സിപിഎമ്മിനും എൽഡിഎഫിനും വലിയ ക്ഷീണമായി. ശബരിമല സ്വർണക്കൊള്ള വിഷയമാക്കിയ യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നു പറഞ്ഞു ബിജെപിയെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ നിരവധി ദേശീയ നേതാക്കൾ എല്ലാം കേരളത്തിലെമ്പാടും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്ഗ്രസിനായി കളം നിറഞ്ഞു.
രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ചൂടേറിയ വാക്പോരും അരങ്ങേറി. എൽഡിഎഫിൽ എല്ലാം പിണറായി വിജയനായിരുന്നു.
സംസ്ഥാനത്തെമ്പാടും നിരന്ന ആയിരക്കണക്കിനു ഫ്ളെക്സ് ബോർഡുകളിൽ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പിണറായി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ താരം. എൽഡിഎഫിനു ഗുണമുണ്ടായാലും തളർച്ച ഉണ്ടായാലും ഉത്തരവാദി പിണറായി വിജയൻ തന്നെയാകുമെന്നതാണു സ്ഥിതി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷാകണക്കുകളിൽ സീറ്റെണ്ണം നൂറും കടന്നിരിക്കുന്നു. ഭൂരിപക്ഷം കിട്ടുമെന്നു മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും ഇപ്പോഴും വാദിക്കുന്നു. ഏതാനും സീറ്റുകളിൽ വിജയിച്ചാൽ ബിജെപിയും എൻഡിഎയും തൃപ്തരാകും.
Tags : Confident campaign leaders LDF UDF NDA Kerala Assembly Election Niyama Sabha Election