Kerala
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ പ്രതിപക്ഷാംഗം പി. പ്രസാദ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രിസഭ ഉപസമിതിയുടെ സുപ്രധാന യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
പുതുക്കിയ സംസ്ഥാന ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ മറുപടി പറയും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിവാദ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം.
നികുതിയിളവ് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.
കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് മുൻമന്ത്രി പി. രാജീവ്.
ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുന്നുവെന്ന് പി. രാജീവ് പറഞ്ഞു.
വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡു ചെയ്യാൻ പറ്റില്ല. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസിലായി. സാങ്കേതികത്വം നോക്കേണ്ടിയിരുന്നില്ലെന്നും പി. രാജീവ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. സുഗതന്റെ രാജിയാവശ്യപ്പെട്ട് എൽഡിഎഫ്.
എൽഡിഎഫ് കൗൺസിലർമാരാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുഗതൻ നഗരസഭയ്ക്ക് തന്നെ അപമാനമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളാണ് സുഗതൻ. ഇയാളുകൂടെ വൻകിട ഗുണ്ടാ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും എൽഡിഎഫ് കൗൺസിലമാർ വിമർശിച്ചു.
അടുത്ത ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ 15ന് വൻ ജനകീയ സമരം കോർപ്പറേഷനിലേക്ക് നടത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് ബദൽ ധവളപത്രം പുറത്തിറക്കാൻ സിപിഎം. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മുന്നണിയുടെ ബദൽ ധവളപത്രമായി പുറത്തിറക്കാനാണ് ആലോചന.
ബദൽ ധവളപത്രത്തിന് ഇടതുമുന്നണിയുടെ മുൻധനമന്ത്രിമാരായ കെ.എൻ. ബാലഗോപാലും തോമസ് ഐസക്കും നേതൃത്വം നൽകും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാമ്പത്തികപരിപാലനത്തിനും ജനക്ഷേമ നടപടികൾക്കും സ്വീകരിച്ച നയവും അതിനനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും ഇതിൽ വിശദീകരിക്കും.
യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ വരുമാന വർധന മറച്ചുവച്ചതായാണ് സിപിഎമ്മിന്റെ ആരോപണം. ഇതുസംബന്ധിച്ച വസ്തുതകളും വിശദീകരണവും രേഖയിലുണ്ടാകുമെന്നാണ് സിപിഎമ്മിന്റെ വാദം.
ക്ഷേമപെൻഷൻ വിതരണം, പൊതുമേഖലാ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻ യുഡിഎഫ് സർക്കാരുമായുള്ള താരതമ്യവും ബദൽ ധവളപത്രത്തിലുണ്ടാകും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വയ്ക്കുന്നത് സിപിഎമ്മാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് സിപിഐയുടെ പ്രതികരണം.
ഇടതുമുന്നണിയിൽ സിപിഐയ്ക്ക് വേണ്ടത് മാന്യമായ പദവിയാണ്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതിൽ വ്യക്തതയില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.
കെ.എൻ. ബാലഗോപാലാണ് നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമൻ. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാൽ ആയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇടതുമുന്നണിയിൽ ആവശ്യപ്പെടേണ്ട കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.
Kerala
കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത് കെഎസ്ആർടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെയാണ് കോർപറേഷൻ തിരിച്ചെടുത്തത്.
ചടയമംഗലം നെട്ടേത്തറയിൽ ഉണ്ടായ അപകടത്തിന്റെ പേരിലാണ് ബിനുവിനെ അന്നത്തെ ഗതാഗതമന്ത്രി ഗണേഷ് കുമാർ ഇടപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തുടർന്ന് നടപടിക്കെതിരെ ബിനു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ബിനു ശേഖരിച്ച രേഖകളാണ് കോർപറേഷന്റെ ഇരട്ടത്താപ്പ് പുറത്തെത്തിച്ചത്. ജീവഹാനി സംഭവിച്ച അപകടങ്ങളിൽ ഒരു ഡ്രൈവറെയും കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നില്ലന്ന് രേഖകളിൽ നിന്ന് വ്യക്തമായി.
ദീർഘമായ നിയമപോരാട്ടത്തിന് പിന്നാലെ ബിനു കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തെങ്കിലും കെഎസ്ആർടിസി ഇയാളെ തിരിച്ചെടുത്തില്ല. മൂന്ന് മാസത്തിലധികം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഉത്തരവ് കെട്ടിക്കിടന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ബിനുവിനെ തിരിച്ചെടുക്കാൻ ഉത്തരവായത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചുവെന്ന് കരുതുന്ന വലതുപക്ഷ കേന്ദ്രങ്ങളുടെ മതിമറന്നുള്ള ആഘോഷങ്ങളിൽ കാര്യമില്ല. പോരാട്ടവീര്യത്തോടെ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. ഇത്തരം സന്ദർഭങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് കേരളത്തിന് ബോധ്യമുണ്ട്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ.
എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണ്. തങ്ങൾക്കുണ്ടായ കുറവുകൾ കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ കണ്ടിട്ടുള്ളത്. അത് ജനങ്ങളുടെ കൂടെ നിന്നുകൊണ്ടായിരിക്കും.
ജനങ്ങളുടെ ഒപ്പമാണ് എന്നുമുള്ളത്. എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി.ഗോവിന്ദനും രൂക്ഷവിമർശനം. കടക്ക് പുറത്ത്, ഡാഷ് മോനെ പരാമർശങ്ങൾ തിരിച്ചടിച്ചെന്നും അംഗങ്ങൾ വ്യക്തമാക്കി.
പിണറായിയുടെ പരുഷമായ ഭാഷയും സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷയും വലിയ തോൽവിക്ക് കാരണമായി. മുൻപ് നടത്തിയ ചില വിവാദ പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കി. കൂടാതെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകളെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറായില്ല.
ഇത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചുവെന്നും തോൽവിയുടെ ആഘാതം വർധിപ്പിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. എം.വി.ഗോവിന്ദൻ പറയുന്ന കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്.
എല്ലാ അംഗങ്ങളും വോട്ടുചെയ്തുതുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്തും.
Kerala
കൊച്ചി: മുസ്ലിം ലീഗ് തിരികെ വിളിച്ചാൽ പോകുമെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിൽ പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും ജലീല്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.ടി.ജലീൽ നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകുമെന്നും കെ.ടി. ജലീല്‍ കുറിച്ചു.
ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്ക്കും. അവസാനം വരെ പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്മുറക്കാരന് സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം. സ്വന്തം സാമ്രാജ്യത്തില്‍ പോലും വികസനം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലെന്ന് പി.എം.എ. സലാം പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ കൊണ്ടുവന്നത് യുഡിഫ് സര്‍ക്കാര്‍ ആണ്. ഒടുവിൽ ഉദ്ഘാടനം ചെയ്യാന്‍ കടല്‍കൊള്ള എന്ന് പറഞ്ഞവര്‍ തന്നെ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ജനതക്ക് അഴിമതി രഹിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഒരു സര്‍ക്കാര്‍ തന്നെ ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത് അക്ഷീണമായ പ്രവര്‍ത്തനമാണെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആരും വിമർശനങ്ങൾക്ക് അതീതരല്ല. വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്.
പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്. പിണറായി പവർഫുൾ ആണ്. പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാകില്ല.
തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല ഉള്ളത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് പിണറായിയെ മാറ്റണമെന്ന തരത്തിലുള്ള ചർച്ചകൾ പോളിറ്റ് ബ്യൂറോയിൽ നടന്നിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ വി.ഡി. സതീശൻ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പിന്നോട്ട് നയിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രി നാഷണൽ ഹൈവേയും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും മെട്രോ പദ്ധതിയുമൊന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ പരിഹാസമുയർത്തി. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ യു- ടേൺ അടിക്കുന്നത് നാടിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത്തരം ഘട്ടം എൽഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമായി ആരും കാണേണ്ട. തങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ പിണറായി വിജയൻ പറഞ്ഞു. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിന്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പുതിയ സർക്കാറിന്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അങ്ങനെ അല്ലെങ്കിൽ എതിർക്കുമെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം: തോൽവിയിൽ നിന്ന് പോരായ്മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ എൽഡിഎഫിന് സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 2001-ൽ 40-ൽ ഒതുങ്ങിയ പാർട്ടിക്ക് പിന്നീട് 99 സീറ്റ് ലഭിക്കുന്ന നിലയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓർമദിനവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം.
എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായി. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോയ 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. എന്നിട്ടും തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്ന പരിശോധന നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചത്. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൂടിയാണെന്നും ഇതിനെതിരേ മുന്നോട്ടുപോകണമെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ കുറിച്ചു.
Kerala
കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. ജനവികാരം മാനിച്ച് പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അഭിപ്രായമുണ്ടായി.
പിണറായിയെ പ്രതിപക്ഷനേതാവാക്കാനല്ല ജനവിധിയെന്നും തീരുമാനം തിരുത്താൻ തയാറാകണമെന്നും ആവശ്യമുയർന്നു. 62 വയസുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ പ്രായാധിക്യവും അനാരോഗ്യവുമുള്ള പ്രതിപക്ഷനേതാവ് വരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് വിമർശനമുണ്ടായി.
തീരുമാനം തിരുത്തിയില്ലെങ്കിൽ ബിജെപി നേതാവ് വി. മുരളീധരൻ പ്രതിപക്ഷനേതാവാകും. പിണറായിയെ സാധാരണ ജനങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
Kerala
കൽപ്പറ്റ: കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ. അനിൽകുമാറിനെതിരെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. അനിൽകുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.
അനിൽകുമാറിന്റെ ഭാര്യ നൽകിയ പരാതിയിൽ മേപ്പാടി പോലീസ് കേസെടുത്തിട്ടുണ്ട്. അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ഇത് ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്നും പരാതിയിൽ ആരോപിക്കുന്നു.
വീടിനുള്ളിലും അല്ലാതെയും തുടരുന്ന പീഡനങ്ങളെ തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിക്കാൻ പ്രേരിപ്പിച്ചതെന്ന് അനിൽകുമാറിന്റെ ഭാര്യ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
National
തിരുവനന്തപുരം: എൽഡിഎഫിന്റെ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയിൽ വന്നിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആൾ വേണമെന്ന് എൽ ഡി എഫിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണൻ.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. പാർട്ടിയുടെ തോൽവി സംബന്ധിച്ച് താഴ്ഘടകങ്ങളിൽ ചർച്ച ചെയ്തതിനുശേഷം ജൂൺ അവസാനമേ തീരുമാനംഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞത്.
ഗവൺമെന്റ് വന്നില്ലെങ്കിലും സപ്ലെകോയിൽ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു വിഎഫ് തുടക്കമിട്ടു കഴിഞ്ഞു. സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. എന്നിട്ടും. മുഖമന്ത്രി ആരെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്ന് എകെജി സെന്ററിൽ നടന്ന പത്രസമ്മളനത്തിൽ രാമക്യഷ്ണൻ വിമർശിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചർച്ച വേണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
Kerala
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട സംഭവത്തിൽ സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. പദവി പരസ്യമായി ആവശ്യപ്പെട്ട ബിനോയ് വിശ്വത്തിന്റെ നടപടി ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു
ഇത്തരം കാര്യങ്ങൾ മുന്നണി യോഗത്തിലാണ് പറയേണ്ടത്. പ്രതിപക്ഷ ഉപനേതാവ് പദവിയുടെ കാര്യത്തിൽ സിപിഎമ്മിനും ചില ആലോചനകൾ നടത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരിയായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ സിപിഎം ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആശസമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് തെറ്റായിപ്പോയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി.
ആശ സമരക്കാലത്ത് നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും ബിനോയ് വിശ്വം സഹായിച്ചില്ലെന്ന് മിനി പറഞ്ഞു. സമരം ഒത്തുതീർപ്പാക്കാനോ താത്കാലികമായി പരിഹരിക്കാനോ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ കണ്ടിരുന്നതായി മിനി വ്യക്തമാക്കി.
എന്നാൽ താൻ നിസഹായാവസ്ഥയിൽ ആണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയെ കാണാനുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ചെയ്തുതന്നില്ലെന്നും മിനി കൂട്ടിച്ചേർത്തു.
തൊഴിലാളികളെ അധിക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി മിനി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും, ജനങ്ങളെ മാനിക്കാത്ത വാക്കും പ്രവർത്തിയുമാണ് എൽഡിഎഫ് സർക്കാരിന്റെ പരാജയത്തിന് മുഖ്യ കാരണമെന്ന് കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
നേതാക്കളുടെ വാക്കും പ്രവർത്തിയും മറ്റെന്തിനേക്കാൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുമെന്ന വലിയ പാഠമാണ്, തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. അകാരണമായി മാധ്യമങ്ങളെ ശത്രു പക്ഷത്ത് നിർത്തുകയും, അത് തങ്ങളുടെ പ്രത്യേക കഴിവാണെന്ന് കരുതുകയും ചെയ്ത ചില നേതാക്കൾക്കുള്ള തിരിച്ചടികൂടിയാണ് ഈ പരാജയം.
ആദർശത്തിന്റെ പേരിൽ ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ മടിച്ചുനിന്ന കേരളാ കോണ്‍ഗ്രസ് -എം പാർട്ടിയും ജനഹിതത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നു. മുന്നണി സംവിധാനത്തിനിടയിലും കേരളാ കോണ്‍ഗ്രസ് -എം വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പ് കൂടിയാണിതെന്നും ആനന്ദകുമാർ ഓർമിപ്പിച്ചു.
Kerala
കോട്ടയം: സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കും കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വിമർശനം. സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തു.
സാധാരണ ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് യോഗത്തിലുണ്ടായത്.
തോൽവിയുടെ കാരണം മുഖ്യമന്ത്രിയാണ്. ഇനിയും പിണറായി തന്നെ നയിച്ചു മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. അത് കൊണ്ട് തന്നെ പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാവണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാവുമെന്നും അഭിപ്രായം ഉയര്‍ന്നു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കിയ കാലഘട്ടമാണ് കടന്നുപോയതെന്നും ജയരാജൻ പറഞ്ഞു.
ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ജയരാജൻ ചോദിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്. 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല. ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖത്തിന്റെ ആരംഭമാണ്.
ഗ്രൂപ്പ് തിരിഞ്ഞു മുഖ്യമന്ത്രി ആയാൽ ഒരു ഭരണം ഉണ്ടാകുമോ. ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പ് ഉണ്ടാകും. 10 വർഷത്തിനിടെ ഒരു പിശകും ഉണ്ടായില്ലെന്ന് പറയുന്നില്ല. സിപിഎം മനുഷ്യരുടെ പാർട്ടി ആണ്. ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും. ഇടതുപക്ഷം തകർന്നു എന്ന് കരുതരുത്. ചോർന്നു പോയ ജനകീയ ശക്തി തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം : തെരഞ്ഞെടുപ്പു തോൽവിയിൽ പ്രാഥമിക പരിശോധന മാത്രം നടത്തി ഇടതുമുന്നണി. ഇത്തരത്തിലൊരു കനത്തതോൽവി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്ന പൊതുവികാരമാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ പങ്കുവച്ചത്.
ഇടതുസർക്കാരിനെതിരേ ഇങ്ങനെയൊരു വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നു മനസിലാക്കാൻ സാധിച്ചില്ല. വികസന പ്രവർത്തനങ്ങൾ ഒരുപാടു നടത്തിയെങ്കിലും ജനങ്ങൾക്കിടയിൽ ഇതിന്റെ പ്രചാരണം ഫലവത്തായില്ലെന്നതിന്റെ സൂചനയാണു തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെ സംബന്ധിച്ചു സമഗ്രമായ ഒരു വിലയിരുത്തൽ ഇടതുമുന്നണിയിൽ ഉണ്ടായിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യങ്ങളിൽ പോലും ഗൗരവമായ ചർച്ചയോ തീരുമാനങ്ങളോ ഉണ്ടായില്ല.
ഇതിന്റെ ഉത്തരവാദിത്വം എന്തുകൊണ്ടോ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ മറന്നുപോയെന്നും തോൽവിയെ സംബന്ധിച്ചു ഗൗരവമായ പരിശോധന നടത്തി മുന്നോട്ടു പോയാൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നും ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ പറഞ്ഞു.
മുന്നണിയിലെ ഓരോ പാർട്ടിയും തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധന നടത്തി അടുത്ത മുന്നണി യോഗത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ടു നൽകാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ടതു വലിയ തിരിച്ചടിയാണെന്നു കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധിക്കും.
ഇക്കാര്യത്തിൽ സമഗ്രമായ പരിശോധനയും എല്ലാ ഭാഗത്തു നിന്നും ഉണ്ടാകും. ജനങ്ങളുടെ പ്രതികരണം കേൾക്കുമെന്നും തിരുത്തേണ്ടതു തിരുത്തുമെന്നുംടി.പി. രാമകൃഷ്ണൻപറഞ്ഞു.
Kerala
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി. ജയരാജന്.
തന്റെ പടം വച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.
ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ “ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി.
കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്.
ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക — ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക.
ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.ലാൽ സലാം, സഖാക്കളെ…
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ പിണറായി വിജയന്. ഇടതു വിരുദ്ധ വികാരത്തിന് പല കാരണമുണ്ട്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്നും പിണറായി പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Movies
കേരളനിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ എൽഡിഎഫിന് പിന്തുണയുമായി നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും നടൻ പറയുന്നു.
‘‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല.
ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക.’’–വിനായകന്റെ വാക്കുകൾ.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഇത്തവണ നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി. സന്തോഷ് കുമാര്‍ എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ഇടപെടാന്‍ സിപിഐയ്ക്ക് താത്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
ആലപ്പുഴ: സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ച മുൻ മന്ത്രി ജി. സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി. പുഷ്പാർച്ചന നടത്തിയാണ് ജി. സുധാകരൻ മടങ്ങിയത്.
ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം. കുടുംബസമേതമെത്തിയാണ് ജി. സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. സിറ്റിംഗ് എംഎൽഎ എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് സുധാകരൻ അമ്പലപ്പുഴയിൽ വിജയിച്ചത്.
75,184 വേട്ടുകളാണ് ജി. സുധാകരന് മണ്ഡലത്തിൽ ലഭിച്ചത്. 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ വിജയം. 2021ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന് മണ്ഡലത്തിലുണ്ടായിരുന്നത്. ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജി.സുധാകരൻ മണ്ഡലത്തിൽ വിജയിച്ചത്.
Kerala
മലപ്പുറം: സിപിഎം-ബിജെപി കൂട്ടുകെട്ടാണ് തന്നെ തോൽപിച്ചതെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. മുസ്ലിം ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ലെന്നും അൻവർ വ്യക്തമാക്കി. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞിട്ടുണ്ട്. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പോരാട്ടത്തിനുള്ള അംഗീകാരം ജനം തന്നു. മറ്റൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ പരാജയം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും.
എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും'- ബിനോയ് വിശ്വം പറഞ്ഞു.
Kerala
കാസര്‍ഗോഡ്: തൃക്കരിപ്പൂരിലെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തില്‍ 180 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 100 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 80 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.
കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ കാസർഗോഡ് പടന്ന കടപ്പുറത്താണ് സംഘർഷമുണ്ടായത്. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതാണ് പ്രശ്നത്തിന്റെ തുടക്കം.
സിപിഎം പാർട്ടി ഓഫീസിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. യുഡിഎഫ് പ്രവർത്തകർ ഓഫീസ് തകർത്തതായി സിപിഎമ്മും ആരോപിച്ചിട്ടുണ്ട്. പിന്നാലെ കോൺഗ്രസ് ഓഫീസും തകർത്തിരുന്നു.
Kerala
ആലപ്പുഴ: എല്‍ഡിഎഫിനേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് സജി ചെറിയാന്. പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തലിലൂടെ തിരിച്ചുവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
"ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നു. സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിയില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി ധാരണ ഉണ്ടായിട്ടുണ്ട്.'-സജി ചെറിയാൻ.
അമ്പലപ്പുഴയും ചെങ്ങന്നൂരും ബിജെപിയുടെ വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യുഡിഎഫിനും വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടു. മൈല്‍ക്കുറ്റിക്ക് പോലും പണം കൊടുത്തു എന്നതാണ് സാഹചര്യം എന്നും സജി ചെറിയാന് പറഞ്ഞു.
വോട്ട് ചെയ്ത ജനങ്ങള്‍ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബിജെപി വിജയം ആശങ്കയുണ്ടാകുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ലീഗും ബിജെപിയും ശ്രമിക്കും. പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും. അമ്പലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വൻ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
നിലപാടുകളിലെ കുറവുകൾ പരിശോധിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സജി ചെറിയാൻ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.
102 സീറ്റുകൾ നേടി യുഡിഎഫ് കേരളം പിടിച്ചപ്പോൾ ആകെ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. മൂന്ന് സീറ്റുകൾ നേടി ബിജെപിയും സംസ്ഥാനത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ താമര വിടർന്നത് മൂന്നിടത്ത്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ചാണ് ബിജെപിയുടെ മുന്നേറ്റം. മൂന്നിടങ്ങളിൽ വിജയം കണ്ടെത്തിയതിന് പുറമേ ആറിടങ്ങളിൽ രണ്ടാമതെത്താനും ബിജെപിക്ക് സാധിച്ചു.
നേമത്ത് വീണ്ടും വിജയിച്ചതിന് പിന്നാലെ കഴക്കൂട്ടത്തും ചാത്തന്നൂരും താമരയുടെ ശോഭ പടർന്നു. സംസ്ഥാനത്ത് വീണ്ടും ഒരു സീറ്റ് പിടിക്കുമെന്ന പ്രതീക്ഷയിൽ നിന്നാണ് താമര മൂന്നിടത്ത് വിടർന്നത്. നേമത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശിവൻകുട്ടിയെ പരാജയപ്പെടുത്തി അക്കൗണ്ട് തുറന്നു.
കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ വിജയിച്ചപ്പോൾ, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറിന്റെ അപ്രതീക്ഷിത വിജയം ബിജെപിക്ക് മുതൽക്കൂട്ടായി. അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിജയം.
ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം, തിരുവല്ല മണ്ഡലങ്ങളിൽ രണ്ടാമത് എത്തി.
Kerala
കോട്ടയം: കേരള രാഷ്ട്രീയ ചരിത്രത്തിൽ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് എമ്മിനെ പൂർണമായും തകർത്ത തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. മത്സരിച്ച എല്ലാ സീറ്റിലും തോറ്റുകൊണ്ടാണ് കേരള കോൺഗ്രസ് എം കേരള രാഷ്ട്രീയത്തിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്.
12 സീറ്റുകളിലാണ് ജോസ് കെ. മാണിയും കൂട്ടരും മത്സരിച്ച് പരാജയപ്പെട്ടത്. പാർട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് നിയമസഭയിൽ ഒരു അംഗം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കേരള കോൺഗ്രസ് എം വീണുപോയത്.
ഇത്തവണ പാലാ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസം കേരള കോൺഗ്രസ് എമ്മിന് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു. പാലായിൽ മാത്രമല്ല അങ്ങ് ഇടുക്കിയിൽ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് ജയരാജും തോറ്റു.
അതേസമയം മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും ജയിച്ച് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാന്പ്യൻമാരുമായി. പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കാഞ്ഞങ്ങാട് ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും തകർപ്പൻ വിജയം നേടി.
പി.ജെ. ജോസഫിന്റെ പിൻഗാമിയായി തൊടുപുഴയിൽ മത്സരിച്ച മകൻ അപു ജോൺ ജോസഫ് 40,000ൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗംഭീര വിജയം നേടി.
Kerala
പാലക്കാട്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി. സരിൻ. പരാജയം ഒന്നിന്റെയും അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് വരണമെന്നും അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സരിൻ പ്രതികരണവുമായി രംഗത്തെത്തിയത്. കുറിപ്പിൽ സരിൻ യുഡിഎഫിന് വിജയാശംസകളും നേർന്നു. സിപിഎം നേരിട്ട തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തേണ്ടതുണ്ടെന്നും സരിൻ പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം;
ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ ! ജനവിധി അംഗീകരിച്ചേ മതിയാകൂ; അത് അന്തിമമാണ്. പക്ഷെ ഒന്നിന്റെയും അവസാനമല്ല...തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും! അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും!
അവരെ മാനിക്കുക. വിശ്വസിക്കുക. വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങൾ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്. ഇനിയുള്ള ദിനങ്ങൾ അതിനുള്ളതാണ്! മുഴുവൻ വിജയികൾക്കും അഭിനന്ദനങ്ങൾ. കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ അവസരം ലഭിച്ച യുഡിഎഫിന് ആശംസകൾ.
Kerala
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സീറ്റുനില 35ൽ ഒതുങ്ങിയിരിക്കെ മൂന്നു രാജ്യസഭാ സീറ്റിൽ ഒഴിവ് വരുന്പോൾ ഒരു സീറ്റിൽ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പോലും അവർക്കു ബുദ്ധിമുട്ടേണ്ടിവരും.
അടുത്ത ഏപ്രിലിൽ കേരളത്തിൽ മൂന്നു രാജ്യസഭാസീറ്റ് ഒഴിവുണ്ടാകും. സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ, മുസ്ലിംലീഗിന്റെ പി.വി. അബ്ദുൾ വഹാബ് എന്നിവരാണു കാലാവധി പൂർത്തിയാക്കുന്നത്.
രാജ്യസഭാ വോട്ടെടുപ്പിന്റെ രീതിയനുസരിച്ച് മൂന്ന് ഒഴിവുകളുണ്ടായാൽ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ 36 ഫസ്റ്റ് വോട്ടുകൾ വേണ്ടിവരും. യുഡിഎഫിന് രണ്ടു സ്ഥാനാർഥികളെ നിഷ്പ്രയാസം ജയിപ്പിക്കാം. എന്നാൽ മൂന്നാമതൊരാളെ ജയിപ്പിക്കാനാകില്ല. എൽഡിഎഫിനു സ്വന്തം വോട്ടിൽ ജയിപ്പിക്കാൻ ഒരു വോട്ടിന്റെ കുറവ് വരും.
ബിജെപിക്കാകട്ടെ മൂന്നു വോട്ടുകൊണ്ട് സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാൻ സാധിക്കില്ല. എന്നാൽ മറ്റൊരാളെ ജയിക്കാൻ സഹായിക്കാം. ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതിയനുസരിച്ച് ബിജെപിയുടെ സഹായം സ്വീകരിക്കാൻ ഇരുകൂട്ടർക്കും സാധിക്കില്ല.
Kerala
തൃശൂർ: യുഡിഎഫ് തരംഗത്തിലും നിലംപരിശാകാതെ തൃശൂരിലെ ഇടതുസ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ ഒന്‍പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ചാലക്കുടി ഒഴികെ 12 ഇടത്തും എൽഡിഎഫിനായിരുന്നു വിജയം.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട് എന്നീ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനോടു തോറ്റു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരിൽ പദ്മജ വേണുഗോപാലും തോറ്റു.
മണലൂരിൽ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെ 126 വോട്ടുകൾക്കു വീഴ്ത്തി. ജില്ലയിലെ ഏറ്റവും സസ്പെൻസ് പോരാട്ടവും മണലൂരിലായിരുന്നു. മൂന്നു ടേമുകളിൽ ഇടതുപക്ഷത്തിനു വന്പൻവിജയം നൽകിയ കൊടുങ്ങല്ലൂരിൽ സിപിഐയുടെ വി.ആർ. സുനിൽകുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് തോല്പിച്ചു. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 23,156 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി. 2021ൽ 1,057 വോട്ടുകൾക്കു മാത്രമായിരുന്നു സനീഷിന്റെ വിജയം.
സിപിഐയുടെ മണ്ഡലമായ തൃശൂർ, കോണ്‍ഗ്രസിന്റെ രാജൻ ജെ. പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു. സിപിഐയുടെ ആലങ്കോട് ലീലാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിനെ 10,212 വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ തോല്പിച്ചത്.
ഇടതിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും വിറച്ചാണ് ഇടതുസ്ഥാനാർഥികൾ ജയിച്ചത്. ഒല്ലൂരിൽ കെ. രാജന്റെ ഭൂരിപക്ഷം 2021ലെ 21,506ൽനിന്ന് 8,884 ആയി കുറഞ്ഞു. വന്പൻ ഭൂരിപക്ഷം നേടിയ പുതുക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കയ്പമംഗലം സീറ്റുകളിലും ഇടതിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. സിപിഐയിൽനിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ മത്സരിച്ച നാട്ടികയിൽ സിപിഐയുടെ ഗീത ഗോപിതന്നെ ജയിച്ചു കയറി. ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പതറാതെ പിടിച്ചുനിന്നതു തൃശൂരിൽമാത്രമായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. 2001നുശേഷം യുഡിഎഫിനെ നിഷ്പ്രഭമാക്കി ഇടതുപക്ഷം നടത്തിയ തേരോട്ടത്തിന് ഇക്കുറിയുണ്ടായത് കനത്ത തിരിച്ചടി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12ഉം യുഡിഎഫ് തൂത്തുവാരി. 2021ല്‍ യുഡിഎഫ്-02, എല്‍ഡിഎഫ്-11 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 വര്‍ഷത്തിനു ശേഷം ആദ്യമായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നാല് എംഎല്‍എമാര്‍ പിറന്നു.
കേരളത്തില്‍ ആദ്യമായി മുസ്ലിം ലീഗിന് വനിതാ എംഎല്‍എ ഉണ്ടായതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് (76), കന്നിയങ്കം കുറിച്ച മുസ്ലിം ലീഗിലെ തീപ്പൊരി വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കു (34) മുന്നില്‍ ചാമ്പലായത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായി.
ബേപ്പൂരില്‍നിന്ന് പി.എ. മുഹമ്മദ് റിയാസ് 2021ലേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് യുഡിഎഫിലെ പി.വി. അന്‍വറിനോടു ജയിച്ചതുമാത്രമാണ് ഇടതുപക്ഷത്തിന് ഇക്കുറി നേരിയ ആശ്വാസമായത്. 20 വര്‍ഷമായി ഇടതുകോട്ടകളായി നിലനിന്നിരുന്ന മണ്ഡലങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞു.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് വീണ്ടും പടക്കളത്തിലിറങ്ങിയ എണ്‍പതുകാരനായ സിറ്റിംഗ് എംഎല്‍എ എ.കെ. ശശീന്ദ്രനെ ജനം വീട്ടിലിരുത്തി. എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ക്കു പുറമെ സിറ്റിംഗ് എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി എന്നിവരും കനത്ത തോല്‍വി ഏറ്റു വാങ്ങി.
45 വര്‍ഷത്തിൽ ആദ്യമായാണ് ബാലുശേരിയില്‍ ചെങ്കൊടി മാഞ്ഞത്. സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവിനെ കോണ്‍ഗ്രസിലെ വി.ടി. സൂരജാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.ടി.എ. റഹീമിനെ മുസ്ലിം ലീഗിലെ എം.എ. റസാഖാണ് തറപറ്റിച്ചത്. ജില്ലയില്‍ പുതുമുഖങ്ങളെ അടക്കം രംഗത്തിറക്കി കോണ്‍ഗ്രസും ലീഗും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടു.
Kerala
പാലക്കാട്: ഇടതുകോട്ടയായ പാലക്കാട്ടും വിള്ളൽവീഴ്ത്തി യുഡിഎഫ് മുന്നേറ്റം. പന്ത്രണ്ടിൽ ഏഴു സീറ്റ് എൽഡിഎഫിനും അഞ്ചു സീറ്റ് യുഡിഎഫിനും. കഴിഞ്ഞ തവണ രണ്ടു സീറ്റിലൊതുങ്ങിയ യുഡിഎഫ് ഇത്തവണ നില ഏറെ മെച്ചപ്പെടുത്തി.
ആലത്തൂർ, തരൂർ, മലന്പുഴ, ഷൊർണൂർ, ഒറ്റപ്പാലം, പട്ടാന്പി, നെന്മാറ മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തിയപ്പോൾ പാലക്കാട്, കോങ്ങാട്, മണ്ണാർക്കാട്, ചിറ്റൂർ, തൃത്താല മണ്ഡലങ്ങൾ യുഡിഎഫിനൊപ്പം നിന്നു. കോങ്ങാട്, ചിറ്റൂർ, തൃത്താല മണ്ഡലങ്ങളാണ് മികച്ച പോരാട്ടത്തിനൊടുവിൽ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് യുഡിഎഫിലെത്തിയ പി.കെ. ശശി ഒറ്റപ്പാലത്ത് രണ്ടാംസ്ഥാനത്തെത്തിയപ്പോൾ മലന്പുഴയിൽ വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയി. ത്രികോണപോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി വിജയിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല.
എ ക്ലാസ് മണ്ഡലമായി വിലയിരുത്തിയ പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെപ്പോലെ രണ്ടാംസ്ഥാനത്തെത്തിയതുമാത്രമാണ് ബിജെപിക്കു പറയാനുള്ള നേട്ടം. ജില്ലയിലെ വിജയികളിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഒറ്റപ്പാലത്തും (26,777) കുറഞ്ഞ ഭൂരിപക്ഷം നെന്മാറയിലും (3305) എൽഡിഎഫിനാണ്. വിജയിച്ചെങ്കിലും എൽഡിഎഫ് കോട്ടകളായ ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിലെ വോട്ട് ചോർച്ച വരുംദിവസങ്ങളിൽ ചർച്ചയാകും.
Kerala
പയ്യന്നൂര്‍: പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് തോല്‍വി. പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തിരിമറികള്‍ പാര്‍ട്ടിക്കു പുറത്ത് പറഞ്ഞതോടെ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനാണ് അട്ടിമറി വിജയം നേടിയത്.
ആകെ വോട്ടര്‍മാരായ 1,88,935 പേരില്‍ 1,52,049 പേര് വോട്ടു ചെയ്തപ്പോള്‍ അതില്‍ 76,640 വോട്ട് ലഭിച്ചതോടെയാണ് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി. കുഞ്ഞികൃഷ്ണന് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനന് 69,153 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന് 8432 വോട്ടുകളും ലഭിച്ചു.
പയ്യന്നൂർ മണ്ഡലം രൂപീകരിച്ചതുമുതൽ വിജയത്തിലെ ഭൂരിപക്ഷ വര്‍ധന മാത്രം ലക്ഷ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് വിജയിച്ചത്.
പ്രതിപക്ഷമില്ലാത്ത സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളായ കരിവെള്ളൂര്‍-പെരളം, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലും സിപിഎം കേന്ദ്രങ്ങളായ വെള്ളൂര്‍, അന്നൂര്‍, കാര, കാറമേല്‍, രാമന്തളി തുടങ്ങിയ സ്ഥലങ്ങളിലും എൽഡിഎഫിന് വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. ഈ അടിയൊഴുക്കുകളാണ് എല്‍ഡിഎഫിനുണ്ടായിരുന്ന അരലക്ഷത്തിന്റെ ഭൂരിപക്ഷത്തെ അട്ടിമറിച്ച് കേരളത്തിലെ ശ്രദ്ധേയമായ വിജയം വി. കുഞ്ഞികൃഷ്ണന് സമ്മാനിച്ചത്.
പയ്യന്നൂര്‍ സിപിഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ടിലുള്‍പ്പെടെ നടത്തിയ തിരിമറികളും മാഫിയാ ബന്ധങ്ങളും ചൂണ്ടിക്കാണിച്ച് നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന തന്റെ പുസ്തകവുമായിട്ടായിരുന്നു മുന്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ വി. കുഞ്ഞികൃഷ്ണന് പ്രചാരണം നടത്തിയത്. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് മറുപടി നല്‍കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വത്തിന് ജനങ്ങള്‍ ബാലറ്റിലൂടെ നല്കിയ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറി.
സിപിഎം ഏരിയ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതോടൊപ്പം മണ്ഡലം കമ്മിറ്റിയിലുള്‍പ്പെടെ മധുസൂദനന്റെ സ്ഥാനാര്ഥിത്വത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയും ജനമനസ് മനസിലാക്കാതെയും ജില്ലാനേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
സിപിഎമ്മിനെതിരേ പല സ്ഥലങ്ങളിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മത്സരിച്ചുവെങ്കിലും അതില്‍ പലതും അവരെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതിന്റെ വിഷയങ്ങളായി സിപിഎം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയ വിഷയങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചില്ല. ഇതോടെ കനത്ത പോരാട്ടമായി തെരഞ്ഞെടുപ്പ് മാറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരയിലെ സി. വൈശാഖ് നല്കിയ പാഠമുള്‍ക്കൊള്ളുന്നതിലും വീഴ്ച പറ്റിയതാണ് സിപിഎമ്മിനെ കനത്ത തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും എല്ഡിഎഫിനെതിരേയുള്ള വോട്ടുകളായി മാറുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മധുസൂദനന്റെ തോല്‍വിയോ കുഞ്ഞികൃഷ്ണന്റെ വിജയമോ എന്നതിലുപരി പയ്യന്നൂര്‍ സിപിഎമ്മിലെ ശുദ്ധീകരണമാണ് തെരഞ്ഞെടുപ്പ് ഫലം.
Kerala
കൊല്ലം: അറബിക്കടലിൽനിന്നു വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ കൊല്ലത്തെ ചുവപ്പു കോട്ടകൾ തകർന്നടിഞ്ഞു. ചരിത്രത്തിലാദ്യമായി ജില്ല ത്രിവർണത്തിൽ മുങ്ങി.
കൊല്ലം കീഴടക്കുന്നവർ കേരളം ഭരിക്കുമെന്ന കീഴ്വഴക്കം അന്വർഥമാക്കി കൊല്ലം യുഡിഎഫ് എടുത്തു. യുഡിഎഫ് തരംഗത്തിൽ പതിനൊന്നു സീറ്റിൽ എട്ടു സീറ്റും നേടിയപ്പോൾ ചാത്തന്നൂരിലൂടെ ബിജെപി കൊല്ലത്തും അക്കൗണ്ട് തുറന്നു. കൊട്ടാരക്കരയും പുനലൂരും മാത്രമാണ് എൽഡിഎഫിനു നേടാൻ കഴിഞ്ഞത്.
മന്ത്രിമാരിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെയും ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെയും പരാജയം എൽഡിഎഫിനു കനത്ത പ്രഹരമായി. മന്ത്രി കെ.എൻ. ബാലഗോപാലിനു മാത്രമാണ് മുഖം രക്ഷിക്കാൻ സാധിച്ചത്. കെ.ബി. ഗണേഷ്കുമാറിന്റെ കേരള കോൺഗ്രസ് ബിയുടെയും കോവൂർ കുഞ്ഞുമോന്റെ ആർഎസ്പി ലെനിനിസ്റ്റിന്റെയും സന്പൂർണപരാജയത്തിനും കൊല്ലം സാക്ഷിയായി. മുസ്ലിം ലീഗ് മത്സരിച്ച പുനലൂർ സീറ്റിലും ദയനീയപരാജയമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിച്ച യുഡിഎഫ് സ്ഥാനാർഥികളായ ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, ഉല്ലാസ് കോവൂർ തുടങ്ങിയവർ മണ്ഡലത്തിൽനിന്നു മാറാതെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉറച്ച കോട്ടകളെ ഇടിച്ചുതകർക്കാൻ സാധിച്ചത്.
ആർഎസ്പിയുടെ ഉയിർത്തെഴുന്നേല്പ്പു കണ്ട തെരഞ്ഞെടുപ്പുകൂടിയായിരുന്നു. ജില്ലയിൽ ആർഎസ്പി മത്സരിച്ച മൂന്നു സീറ്റിലും വിജയിച്ചു. ഇതിൽ ചവറ മണ്ഡലത്തിലെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വിവാദമായ ഇരവിപുരത്തെ വിഷ്ണുമോഹന്റെയും അഞ്ചാം തവണ മത്സരത്തിനിറങ്ങിയ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തിയ ഉല്ലാസ് കോവൂരിന്റെ വിജയവും ശ്രദ്ധേയമാണ്. ജില്ലയിൽനിന്നു പുതുമുഖങ്ങളാണ് ഭൂരിപക്ഷവും ഇക്കുറി നിയമസഭയിലേക്കു പോകുന്നത്. പതിനൊന്നുപേരിൽ ഏഴുപേരും പുതുമുഖങ്ങളാണ്.
ശക്തമായ മത്സരം നടക്കുന്പോഴും നോട്ടയ്ക്ക് വോട്ട് ചെയ്തു പ്രതിഷേധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. ചവറയിൽ 1289 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോൾ പുനലൂരിൽ 1281ഉം ഇരവിപുരത്ത് 921-മായിരുന്നു നോട്ട വോട്ടുകൾ.
Kerala
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. മൂന്നാം ഊഴം ലക്ഷ്യമിട്ടാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയെങ്കിലും യുഡിഎഫ് തരംഗത്തിൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫ് 102 സീറ്റുകളോടെ അധികാരം ഉറപ്പിച്ചു. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകളാണ് നേടാനായത്. തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
പിണറായിലെ വീട്ടിൽ നിന്നു പോലും പിണറായി പുറത്തിറങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല. അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
Kerala
കോട്ടയം: സംസ്ഥാന നിയമസഭയിലെ എല്‍ഡിഎഫ് പ്രാതിനിധ്യം സിപിഎമ്മിലും സിപിഐയിലും ആര്‍ജെഡിയിലും ഒതുങ്ങി. സീറ്റ് ബലത്തില്‍ രണ്ടക്കം കടക്കാന്‍ സിപിഎമ്മിന് മാത്രമാണ് സാധിച്ചത്.
കൂത്തുപറമ്പില്‍ വിജയിച്ച ആര്‍ജെഡിയിലെ പി.കെ. പ്രവീണ്‍ ഒഴികെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും പ്രാതിനിധ്യമില്ല. കേരള കോണ്‍ഗ്രസ്-എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഇനി പ്രാതിനിധ്യമില്ല.
അതേ സമയം യുഡിഎഫില്‍ പ്രാതിനിധ്യമില്ലാതെ പോയ ആര്‍എസ്പി മൂന്നു സീറ്റുകളുമായി നിയമസഭയില്‍ ഇടം തേടി. സിഎംപിയും ഒരു സീറ്റില്‍ വിജയിച്ചു. ആര്‍എംപി ഏക സീറ്റ് നിലനിറുത്തുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഇടതുകോട്ടകൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ സാക്ഷ്യം വഹിക്കുന്നത്. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനും അധികാരം നിലനിർത്താൻ കഴിയാതെ വന്നതോടെ 1970-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം നീങ്ങുകയാണ്. 140 മണ്ഡലങ്ങളിൽ കേവലം 35 സീറ്റുകളിൽ മാത്രം എൽഡിഎഫ് ഒതുങ്ങുമ്പോൾ, നൂറിലധികം സീറ്റുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു കഴിഞ്ഞു.
1957-ൽ ലോകത്താദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത് ചരിത്രമായിരുന്നു. 1977 മുതൽ 34 വർഷം തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച ഇടതുപക്ഷം, ജ്യോതി ബസുവിനെപ്പോലെയുള്ള കരുത്തരായ നേതാക്കളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിച്ചിരുന്ന കാലത്ത് നിന്നുമാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ തകർച്ച. 1996-ൽ ജ്യോതി ബസുവിന് ലഭിച്ച പ്രധാനമന്ത്രി പദം പാർട്ടിയുടെ തീരുമാനപ്രകാരം വേണ്ടെന്നുവെച്ചത് പിൽക്കാലത്ത് 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാൽനൂറ്റാണ്ടോളം ഇടതുപക്ഷം അടക്കിവാണിരുന്ന ത്രിപുര 2018-ൽ ബിജെപി പിടിച്ചെടുത്തതോടെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ച വേഗത്തിലായി. പശ്ചിമ ബംഗാളിൽ 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന 'പരിവർത്തനം' ഇടതുപക്ഷത്തിന്റെ അധഃപതനത്തിന് തുടക്കമിട്ടു. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കൽ പ്രതിഷേധങ്ങൾ ബംഗാളിലെ ചുവപ്പുകോട്ടകളെ തകർത്തു. പിന്നാലെ ത്രിപുരയും നഷ്ടമായതോടെ ഇടതുകക്ഷികളുടെ ഏക ആശ്വാസം കേരളം മാത്രമായിരുന്നു. 2021-ൽ ഭരണത്തുടർച്ച നേടി ചരിത്രം കുറിച്ചെങ്കിലും, അഞ്ച് വർഷത്തിനിപ്പുറം കേരളത്തിലും ജനപിന്തുണ കുറയുന്നതാണ് ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടന്നപ്പോൾ തളിപ്പറമ്പിലും പയ്യന്നൂരിലും ധർമ്മടത്തും വിയർത്ത് സിപിഎം. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള പിന്നിലായി.
അതോടൊപ്പം മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും അയ്യായിരം വോട്ട് മാത്രമാണ് ലീഡ് നേടിയത്. വിമതരുടെ പ്രവേശനത്തോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് രണ്ടും. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ. കുഞ്ഞകൃഷ്ണനാണ് വിമതനായി മത്സരിച്ചത്. യുഡിഎഫ് പിന്തുണ നൽകി.
ഇവിടെ കനത്ത മത്സരമാണ് നടക്കുന്നത്. പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്നാണ് ടി.കെ. ഗോവിന്ദൻ വിമതനായി രംഗപ്രവേശനം ചെയ്തത്. പിന്നാലെ യുഡിഎഫ് പിന്തുണ നൽകി. കടുത്ത മത്സരമാണ് ഇവിടെയും നടക്കുന്നത്.
ധർമ്മടത്ത് പിണറായി വിജയൻ 2812 വോട്ടിന് പിന്നിൽ നിൽക്കുകയാണ്. പിണറായി വിജയനെ കൂടാതെ അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ 14 മന്ത്രിമാർ പിന്നിൽ നിൽക്കുകയാണ്.
Kerala
തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.
തുടർന്ന് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ന് ആദ്യ ഫലസൂചനകൾ പുറത്തുവരും. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഫലങ്ങളാണ് നാളെ പുറത്തു വരുന്നത്. ഉച്ചകഴിയുമ്പോഴേക്കും ഭരണചക്രം ആര് തിരിക്കുമെന്ന ചിത്രം തെളിയും.
സംസ്ഥാനത്ത് 100ലേറെ സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഒന്നിലേറെ സീറ്റാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
Kerala
ഇടുക്കി: കൈപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം.എം.മണിയുടെ പരാമർശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി റോയ് കെ.പൗലോസ്. മണിയുടെ കുടുംബത്തിൽ ഉള്ളവർ പോലും ഇത്തവണ കൈപ്പത്തിക്കാണ് വോട്ട് ചെയ്തത്.
കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ല. ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് മണിയുടേതെന്നും റോയ് കെ. പൗലോസ് പറഞ്ഞു. ഇത്തരം പ്രസ്താവനകളാണ് എൽഡിഎഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം. ബിജെപിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ.
ഇടുക്കി ജില്ല യുഡിഎഫ് തൂത്തുവാരും. നൂറുശതമാനം വിജയ പ്രതീക്ഷയുള്ളതുകൊണ്ടാണ് പ്രചാരണ വാഹനം തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Kerala
ഇടുക്കി: സംസ്ഥാനത്ത് നൂറിൽ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഎം നേതാവ് എം.എം. മണി. ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് പറഞ്ഞ മണി തൊടുപുഴയിൽ എൽഡിഎഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു.
പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി എന്നൊരു പ്രശ്നവും യുഡിഎഫ് നേരിടുന്നുണ്ട്. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്.
ഇടുക്കിയിൽ കൈപ്പത്തിയിൽ യുഡിഎഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്നും മണി വ്യക്തമാക്കി.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം പറഞ്ഞു
തുടർച്ചയായ 10 വർഷത്തെ ഭരണം എൽഡിഎഫിന്റെ താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി. താഴെ തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ല. എൽഡിഎഫ് വന്നാൽ മുഖ്യമന്ത്രി പിണറായി തന്നെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ല. തിരുത്തൽ ശക്തിയായി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാവും ജയമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുമായ കെ.കെ. ശൈലജ. പേരാവൂരില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. 75മുതല്‍ 80 സീറ്റ് വരെ എല്‍ഡിഎഫ് വിജയിക്കുമെന്നും ശൈലജ അവകാശപ്പെട്ടു.
പേരാവൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് ശൈലജ പറഞ്ഞു. 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകാം ജയം. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാന്‍ സാധിക്കൂ.
പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും തന്നെയാണ് എടുത്തു പറയാനുള്ളത്. പൊളിറ്റിക്കലായിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എല്‍ഡിഎഫിന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ-ശൈലജ പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രിയാര്, പ്രതിപക്ഷ നേതാവാര് എന്നീ ചര്‍ച്ചകളാണ് ട്രെന്‍ഡിംഗില്‍. ശുഭ പ്രതീക്ഷയിലാണ് എന്നാല്‍ അതിലേറെ ആശങ്കയിലുമാണ് കോണ്‍ഗ്രസ്. പിണറായി 3.0 ആണ് സിപിഎമ്മിന്റെ മുദ്രാവാക്യം. ഇതിനിടയില്‍ നേട്ടം കൊയ്യാനാകുമെന്ന ആത്മവിശ്വാസം ഏറെയുണ്ട് എന്‍ഡിഎയ്ക്ക്. കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ രണ്ടു ദിവസം മാത്രമാണ് ബാക്കി. തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം കൊയതവര്ക്ക് നെഞ്ചിടിപ്പേറുന്ന നിമിഷങ്ങളാണ്.
യുഡിഎഫിനൊപ്പം അടിയുറച്ചു നില്ക്കുന്ന ജില്ലയാണ് എറണാകുളം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് മേല്‍ക്കോയ്മ നേടിയ ജില്ല. എറണാകുളത്ത് ഇത്തവണ കോണ്‍ഗ്രസിന്റെ കംപ്ലീറ്റ് സ്വീപ് ഉണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡന് എംപിയും അവകാശപ്പെടുന്നത്. 14 നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 79.89 ശതമാനമാണ് ഇത്തവണത്തെ ജില്ലയിലെ പോളിംഗ് ശതമാനം.
1991ലെ തെരഞ്ഞെടുപ്പ് മുതല്‍ എറണാകുളത്ത് മുന്നില്‍ യുഡിഎഫ് തന്നെയാണ്. അന്ന് 12 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകള്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ 1996ല്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 4 എന്നായി നില. 2001ല്‍ യുഡിഎഫ് 13 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് ഒന്നില്‍ ഒതുങ്ങി. എന്നാല്‍ 2006ല്‍ എല്‍ഡിഎഫിന് ഒപ്പമായിരുന്നു എറണാകുളം. ജില്ലയില്‍ ആദ്യമായി 10 സീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫ് നാലിലേക്ക് ഒതുങ്ങി.
എന്നാല്‍ 2011ല്‍ വീണ്ടും 11 സീറ്റുകള്‍ യുഡിഎഫ് നേടി. 2016ല്‍ 9-5 എന്ന നിലയിലായി. സമാനമായ രീതിയിലായിരുന്നു 2021ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സീറ്റ് നില. സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും കളത്തില്‍ ഇറക്കിയിട്ടുണ്ട് ഇരു മുന്നണികളും. എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ട്വന്റി 20യും ജില്ലയില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍ പോലെ, മുഖ്യമന്ത്രി ജില്ലയില്‍ നിന്നാകാനും സാധ്യതയേറെയാണ്. മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഇങ്ങനെയാണ്...
പറവൂര്‍:
2001 മുതല്‍ തുടര്‍ച്ചയായി വി.ഡി. സതീശന് വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുന്ന മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫിന് ടെന്‍ഷനില്ല. എല്‍ഡിഎഫിന്റെ ഇ.ടി. ടൈസണ്‍ എന്ന മികച്ച എതിരാളിയാണ് ഇത്തവണ മുന്നിലുള്ളത്. പത്തു വര്‍ഷം കയ്പമംഗലത്തെ എംഎല്‍എയായ നേതാവാണ് ടൈസണ്‍ മാസ്റ്റര്‍. എങ്കിലും വിജയം വി.ഡി.ക്ക് തന്നെ എന്ന പ്രതീക്ഷയിലാണ്. ചര്‍ച്കള്‍ പലവിധമാണെങ്കിലും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രതീക്ഷയോടെയാണ് വി.ഡി.യെ കാണുന്നതും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ വത്സല പ്രസന്ന കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്രര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിച്ചിട്ടുണ്ട്.
അങ്കമാലി:
2016ലെയും 2021ലെയും തെരഞ്ഞെടുപ്പുകൡ വോട്ടു വിഹിതം കൂടിയതിനാല്‍ യുഡിഎഫിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമാണ് അങ്കമാലി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15929 വോട്ടിനാണ് റോജി എം ജോണ്‍ വിജയം കൊയതത്. ഇത്തവണയും കളത്തില്‍ റോജി എം ജോണ്‍ തന്നെയാണുള്ളത്. എല്‍ഡിഎഫിന്റെ സാജു പോള്‍ ആണ് പോരാട്ടത്തിനെത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഒരു എസ്യുസിഐ സ്ഥാനാര്‍ഥിയുമടക്കം ആറു പേര് മത്സരിച്ചിട്ടുണ്ട്.
കളമശേരി:
2021ലെ അതേ മത്സരചിത്രമാണ് കളമശേരിയില്‍. തുടര്‍ഭരണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പി. രാജീവ് വിജയപ്രതീക്ഷയില്‍ നില്‍ക്കുമ്പോഴും കടുത്ത മത്സരവുമായി യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുല്‍ ഗഫൂര്‍ രംഗത്തുണ്ട്. വ്യവസായ മന്ത്രി എന്ന പ്രതിഛായയും വികസന തന്ത്രങ്ങും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് പി. രാജീവ്. എന്നാല്‍ വി. രാജീവ് എന്ന വിമതന് ഭീഷണിയുര്‍ത്തുന്നുണ്ട്. എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നണി പാര്‍ട്ടികളുടെത് അടക്കം എട്ടു സ്ഥാനാര്‍ഥികളാണ് കളമശേരിയില്‍ ജനവിധി തേടിയത്.
വൈപ്പിന്‍:
2021ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.എന്‍. ഉണ്ണികൃഷ്ണന് കോണ്‍ഗ്രസിന്റെ ദീപക് ജോയിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. എന്നാല്‍ ഇത്തവണ വൈപ്പിനില്‍ ഉണ്ണികൃഷ്ണന് ഇല്ല. അഡ്വ. എം.ബി. ഷൈനി ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. നടിയും നര്‍ത്തകിയും സംരംഭകയുമായ ട്വന്റി 20യുടെ അനിത തോമസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്രന് അടക്കം ആറു പേരാണ് ഇവിടെ മത്സരിച്ചത്.
കൊച്ചി:
കൊച്ചിയില്‍ തുടരാനാണ് കെ.ജെ. മാക്സിയുടെ ശ്രമം. എന്നാല്‍ കന്നിയങ്കത്തില്‍ തന്നെ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസിന്റെ ജില്ല ഡിസിസി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസിന്റെ ലക്ഷ്യം. യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് ഷിയാസിനും ദീപ്തി മേരി വര്ഗീലസിനും വേണ്ടി ഉണ്ടായ ചരടുവലി കോണ്‍ഗ്രസ് വോട്ടുകളെ ബാധിച്ചേക്കാനാണ് സാധ്യത. ഷിയാസിനെ സ്ഥാനാ്ഥിയായി പ്രഖ്യാപിച്ചതോടെ സര്‍വ്വം ദീപ്തമയം എന്ന പോസ്റ്ററുകള്‍ അടക്കം ദീപ്തിക്ക് പിന്‍വലിക്കേണ്ടി വന്നു. അഡ്വ. സേവ്യര്‍ ജൂലപ്പന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നണി സ്ഥാനാര്‍ഥികളടക്കം അഞ്ചു പേരാണ് കൊച്ചിയില്‍ മത്സരിച്ചത്.
മൂവാറ്റുപുഴ:
എന്നും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. 2021ല്‍ 6161 വോട്ടിനാണ് സിപിഐയുടെ എല്‍ദോ എബ്രഹാമിനെ കോണ്‍ഗ്രസിന്റെ മാത്യു കുഴല്നാടന് തോല്‍പ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിന് ആയിരുന്നു ജയം. സിറ്റിംഗ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ എന്‍. അരുണ്‍ ആണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. ട്വന്റി 20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐയുടെത് അടക്കം നാലു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.
പെരുമ്പാവൂര്‍:
2021ല്‍ 2899 വോട്ട് ഭൂരിപക്ഷത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് മനോജ് മൂത്തേടന് ആണ്. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇരു മുന്നണികളും ഒരുപോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണിത്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന എല്‍ദോസിന് ീറ്റ് നല്കാത്തത്തില് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. മനോജ് മൂത്തേടനായി വോട്ട് പിടിക്കാന്‍ എല്‍ദോസ് പിന്നീട് രംഗത്തെത്തിയെങ്കിലും സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി പരസ്യമായിരുന്നു. സമുദായ സമ്മര്‍ദങ്ങളും ഈ മണ്ഡലത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ട്. മനോജ് മൂത്തേടന് സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് - എം വിഭാഗത്തിലെ ബേസില്‍ പോള്‍ പ്രതീക്ഷയിലാണ്. ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ അടക്കം ആറു പേര് പെരുമ്പാവൂരില്‍ മത്സരിച്ചിരുന്നു.
കുന്നത്തുനാട്:
എല്‍ഡിഎഫിന് അടിത്തറയുള്ള മണ്ഡലമാണ് കുന്നത്തുനാട് എങ്കിലും, ഇവിടെ ഒരു മുന്നണിക്കും ശക്തമായ സ്വാധീനം അടയാളപ്പെടുത്താനായിട്ടില്ല. 2021ല്‍ എല്‍ഡിഎഫിന്റെ പി.വി. ശ്രീനിജന് 2715 വോട്ടിനാണ് യുഡിഎഫിന്റെ വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തിയത്. ഇരുവരും തന്നെയാണ് ഇത്തവണയും മത്സര രംഗത്ത്. ട്വന്റി 20യുടെ സ്വാധീനം മണ്ഡലത്തിലെ രാഷ്ട്രീയത്തെ നിശ്ചയിക്കുന്ന ഘടകമാണ്. അടൂരില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് കണ്‍ഗ്രസ് വിട്ട പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്ന ബാബു ദിവാകരന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.
കോതമംഗലം:
ക്രിസ്ത്യന്‍ വോട്ടുകള്‍ക്കും കര്‍ഷക വിഭാഗങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കോതമംഗലം. 6605 വോട്ടിന് സിപിഎമ്മിന്റെ ആന്റണി ജോണ്‍ ആണ് കേരള കോണ്‍ഗ്രസിന്റെ ഷിബു തെക്കുംപുറത്തിനെ പരാജയപ്പെടുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2021ലെ അതേ എതിരാളികള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ഏറ്റുമുട്ടിയത്. ബിഡിജെഎസിലെ അജി നാരായണന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു വിമത സ്ഥാനാര്‍ഥികളും ഇത്തവണ മത്സരിച്ചിരുന്നു.
ആലുവ:
2021ല്‍ 196483 വോട്ടുകള്‍ക്ക് അന്‍വര്‍ സാദത്ത് വിജയിച്ച മണ്ഡലമാണ് ആലുവ. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണിത്. ആലുവ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ് എ.എം. ആരിഫിനെയാണ് രംഗത്തിറക്കിയത്. അരൂരില്‍ നിന്നും ആത്മവിശ്വാസത്തോടെയാണ് ആരിഫ് ആലുവയില്‍ എത്തിയിരിക്കുന്നത്. എം.എ. ബ്രഹ്മരാജ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃപ്പൂണിത്തുറ:
മത്സരത്തിനില്ലെന്ന് പറഞ്ഞ് പിന്‍വലിഞ്ഞ സിറ്റിംഗ് എംഎല്‍എ കെ. ബാബു നിര്‍ദേശിച്ച സ്ഥാനാര്‍ഥിയാണ് കൊച്ചി ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ്. കെ.എന്‍. ഉണ്ണികൃഷ്ണന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലം മാറിയെങ്കിലും അതേ പോരാളികള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈപ്പിനിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. അന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് ആണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അനുകൂലമാകും തൃപ്പൂണിത്തുറ എന്ന വിശ്വാസത്തിലാണ് യുഡിഎഫ്. നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയടക്കം 9 പേര് മത്സരിച്ച മണ്ഡലം കൂടിയാണിത്.
തൃക്കാക്കര:
പി.ടി. തോമസിന്റെ നിര്യാണത്തിന് പിന്നാലെ 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പത്നി ഉമ തോമസ് വന്‍ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ വിജയിച്ചത്. വിജയ തുടര്‍ച്ചയ്ക്ക് ഉമ ഒരുങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ അഡ്വ. പുഷ്പ ദാസ് ആണ് എതിരിടാന്‍ മുന്നിലുള്ളത്. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മാറ്റുരച്ചത്.
പിറവം:
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25364 വോട്ടിന് അനൂപ് ജേക്കബ് വിജയിച്ച മണ്ഡലമാണ് പിവം. സിറ്റിംഗ് എംഎല്‍എയായ അനൂപ് ജേക്കബിനെതിരെ കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കാലങ്ങളായി ജേക്കബ് വിഭാഗം വിജയിക്കാറുള്ള മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്താനാകും എന്നാണ് യുഡിഎഫിന്റെ വിശ്വാസം. രണ്ടു സ്വതന്ത്രര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികള്‍ പിറവത്ത് മത്സരിച്ചിട്ടുണ്ട്.
എറണാകുളം:
നഗരത്തിന്റെ ഹൃദയഭാഗമായ എറണാകുളം ലത്തീന്‍ കത്തോലിക്ക സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. 2021ല്‍ 10970 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.ജെ. വിനോദ് വിജയിച്ചത്. മണ്ഡലത്തില്‍ തുടരാനുള്ള തീരുമാനത്തിലാണ് ടി.ജെ. വിനോദ്. മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സഭയുമായി അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് സാബു ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. പി.ആര്. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.
Kerala
തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. എക്സിറ്റ് പോളുകൾ എല്ലാം വന്നു കഴിഞ്ഞു .അവയെല്ലാം വിശകലനം ചെയ്ത് വിദഗ്ധരും രാഷ്ട്രീയ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ഓരോ കണക്കിൻ കൊമ്പത്താണിപ്പോൾ. അവർ ആ കൊമ്പത്ത് തന്നെ ഇരിക്കുമോ അതോ താണ്താണ് നിലം തൊടുമോയെന്ന് തിങ്കളാഴ്ച ഉറപ്പായും പറയാം. എന്നാൽ ഓരോ സ്ഥാനാർത്ഥിക്കും മുന്നണി കിട്ടുന്ന വോട്ടും അതിന്റെ ശതമാനവും ജനഹൃദയവും തമ്മിൽ ഒറ്റനോട്ടത്തിൽ പറയാവുന്ന ചില നിഗമനങ്ങൾ ഉണ്ട് .
കേരളത്തിൽ എക്സിറ്റ് പോളുകൾ പ്രകാരം ഒരു മുന്നണിക്കും 90 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല; പ്രത്യേകിച്ച് ഭൂരിപക്ഷം കിട്ടുമെന്ന് കരുതപ്പെടുന്ന യുഡിഎഫിന് . ഫലം വരുമ്പോൾ യുഡിഎഫിനും എൽഡിഎഫിനോ 90 താഴെ മാത്രമേ സീറ്റുള്ളു എങ്കിൽ അതിനർത്ഥം പൊതുവേ ഭരണവിരുദ്ധ വികാരമോ അനുകൂല വികാരമോ എന്നതിന്റെ സൂചന തന്നെ. എൽഡിഎഫിന് 90 സീറ്റ് കിട്ടുമെങ്കിൽ ഭരണാനുകൂല വികാരമായി തന്നെ വ്യാഖ്യാനിക്കേണ്ടി വരും. മൊത്തം വോട്ടിന്റെ 47 ശതമാനം വോട്ടാണ് 99 സീറ്റ് എന്ന നിലയിലേക്ക് വരുന്നത് കേരളത്തിൽ ഒരു എക്സിറ്റ് പോളും എൽഡിഎഫിന് 70 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല എന്നാൽ യുഡിഎഫിന് ഭൂരിപക്ഷം ഏജൻസികളും 90 സീറ്റിൽ കൂടുതലും പ്രവചിച്ചിട്ടില്ല
തരംഗം എന്നാൽ
സീറ്റുകളുടെ എണ്ണം എഴുപതിലും 80 നും ഇടയിൽ ആണെങ്കിൽ അത് ഒരു തരംഗമല്ല നിലവിലുള്ള മുന്നണിക്കെതിരെയുള്ള സാധാരണമായ ഒരു പ്രതികരണം മാത്രം. 80 നും 90 നും ഇടയിലാണ് സീറ്റെങ്കിൽ അതൊരു ഭരണവിരുദ്ധ വികാര പ്രതിഫലം തന്നെയാണ് . ആന്റി ഇൻക്യബൻസി എന്ന് ഇംഗ്ലീഷിൽ പറയുന്ന നിലവിലുള്ള ഭരണത്തിനെതിരെയുള്ള വികാരമായിരിക്കും അത് .എന്നാൽ 90 മുതൽ 100 തൊട്ടു നിന്നാൽ അതൊരു തരംഗമായി മാറുന്നു. 2021ൽ എൽഡിഎഫിന് കിട്ടിയത് 47 ശതമാനം വോട്ടും 99 സീറ്റും ആയിരുന്നു മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50% കടന്നാൽ അതൊരു വൻ തരംഗമായി മാറും .100 സീറ്റ് എന്ന കടമ്പ കടക്കുമെന്ന് അർത്ഥം .ഇത് ഭരണകക്ഷിക്ക് അനുകൂലമായ പ്രതികൂലമായും വരാം .
തൂക്ക് നിയമസഭ എന്നാൽ
സീറ്റുകളുടെ എണ്ണത്തിൽ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷമായ 70 കടക്കാനായില്ലെങ്കിൽ അത് ബലാബലമോ തൂക്ക് നിയമസഭയോ ആകാം . മൂന്നാം മുന്നണിയായ എൻ ഡി എ യുടെ സാന്നിദ്ധ്യം ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകും .എന്നാൽ ഇപ്പോഴത്തെ എക്സിറ്റ് പോളുകളിൽ യുഡിഎഫിന്റെ ശ രാശരി വോട്ട് 40% ത്തിന് അടുത്താണ് - അതായത് കുറഞ്ഞത്72 സീറ്റ് .കഴിഞ്ഞതവണ 47 ശതമാനം വോട്ട് കിട്ടിയ എൽഡിഎഫിന് ഇത്തവണ എക്സിറ്റ് പോളുകൾ കാണിക്കുന്നത് പരമാവധി 38 ശതമാനം വോട്ടാണ് -അതായത് 63 സീറ്റ് . മൊത്തം പോൾ ചെയ്ത ബോട്ടിൽ മൂന്നും മുന്നണിക്കും കിട്ടുന്നതിന്റെ കണക്കുനോക്കിയാണ് പോളിംഗിന്റെ ശരാശരി തീരുമാനിക്കുന്നത്.
70 മുതൽ 80 സീറ്റാണ് ഭൂരിപക്ഷം കിട്ടിയ മുന്നണിക്കോ പാർട്ടിക്കോ കിട്ടുന്നതെങ്കിൽ അതിന് അർത്ഥം മുന്നണിക്ക് അനുകൂലമായ ഒരു വികാരപ്രകടനമാണ് എന്നാണ്. ഇതൊരു വ്യക്തിക്കോ പാർട്ടി കിട്ടുന്ന വോട്ട് ആകാം . അതുപോലെ ഭരണപക്ഷത്തിനെതിരായ വലിയ വിരുദ്ധതയായി കണക്കാക്കാം. എന്നാൽ മാറ്റത്തിന് വേണ്ടിയുള്ള ജനാഭിലാഷം പ്രകടിപ്പിച്ചു എന്ന് മാത്രം . എന്നാൽ 80ൽ കൂടുതലേക്ക് സീറ്റുകളുടെ എണ്ണം കടന്നാൽ തീവ്രമായ ഒരു താൽപര്യപ്രകടനം അതിനു പിന്നിലുണ്ട് എന്ന് കാണാം. 2021ൽ എൽഡിഎഫ് 99 സീറ്റ് നേടിയപ്പോൾ ആദ്യമായാണ് കേരളത്തിൽ ഒരു സർക്കാരിന് തുടർച്ച കിട്ടിയത് .അത് ശക്തമായ ജനാഭിലാഷ പ്രകടനം തന്നെയായിരുന്നു .
ഭരണപക്ഷത്തിന് വിരുദ്ധമായ വികാരം തരംഗ രൂപത്തിൽ ഉണ്ടാവുകയും അത് പല മുന്നണികൾക്കായി വീതം വച്ച് പോവുകയും ചെയ്താൽ ഈ കണക്കുകൾ എല്ലാം അപ്രസക്തമാകും .ഉദാഹരണത്തിന് കേരളത്തി ബിജെപി 17 ശതമാനത്തിനും മുകളിൽ വോട്ട് നേടിയാലും സ്ഥിതിഗതികൾ മാറാം .ഭരണവിരുദ്ധ വികാരം ആയാലും ബിജെപി അനുകൂല പ്രകടനമായാലും ശതമാനം കണക്കുകളിൽ വലിയ പൊളിച്ചെഴുത്തലുകൾ വേണ്ടി വന്നേക്കും..
ഇടത് വലതുമുന്നണികൾ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറ്റം ആകാം അത് . എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം 15 ശതമാനത്തിൽ താഴെയാണെങ്കിൽ കേരളത്തിലെ ഇരു മുന്നണി സംവിധാനം എന്ന ആവർത്തന ചക്രം വീണ്ടും ഉരുളാം. ഭരണപക്ഷ വിരുദ്ധ വികാര പ്രകടനം ആണോ ബലാബലം ആണോ അതോ എല്ലാം മാറ്റിമറിക്കുന്ന തരംഗമാണോ നാലാം തീയതി ബാലറ്റ് ബോക്സിൽ നിന്ന് ഉണർന്നെഴുക്കുന്നതെന്ന് കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച അറിയാനിരിക്കേ തീപിടിച്ച് വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കാറ്റ് ഏത് മുന്നണിക്ക് അനുകൂലമായി വീശിയെന്ന് അറിയാനുള്ള ഉത്കണ്ഠ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും നിര്‍ത്തുന്നത് മുള്‍മുനയില്‍. സംസ്ഥാനത്ത് തുടര്‍ഭരണമോ ഭരണമാറ്റമോ എന്ന ചിന്തയും അവരില്‍ തിളച്ചുമറിയുകയാണ്.
എന്നാല്‍ ബിജെപി ക്യാമ്പില്‍ കൂളാണ് അന്തരീക്ഷം. ജില്ലയിലെ ഒരു മണ്ഡലത്തിലും ജയിച്ചുകയറില്ലെന്ന് ഉറപ്പുള്ള എന്‍ഡിഎ നേതാക്കളിലും പ്രവര്ത്തകരിലുമുള്ളത് എത്ര വോട്ട് നേടാനായി എന്നറിയാനുള്ള കൗതുകം. സംസ്ഥാനത്ത് ഏതാനും മണ്ഡലങ്ങളെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന ജിജ്ഞാസയും അവരിലുണ്ട്.
മാനന്തവാടി, ബത്തേരി(രണ്ടും പട്ടികവര്‍ഗ സംവരണം)കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വാശിയേറിയ മത്സരത്തിനാണ് മൂന്നു മണ്ഡലങ്ങളും വേദിയായത്. മൂന്നിടങ്ങളിലും വിജയദേവത കനിയുമെന്നു കരുതുന്നവര്‍ യുഡിഎഫ് നേതൃ-പ്രവര്‍ത്തക നിരയില്‍ നിരവധി. കല്‍പ്പറ്റയില്‍ മികച്ച ഭൂരിപക്ഷവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതേസമയം മാനന്തവാടി, ബത്തേരി മണ്ഡലങ്ങളെ ശങ്കയോടെ നോക്കിക്കാണുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. എക്സിറ്റ് പോളുകളില്‍ പലതിലും ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫിന് എന്ന മട്ടിലാണ് പ്രവചനം.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ എന്നിവരാണ് അങ്കത്തിനിറങ്ങിയ പ്രമുഖര്‍. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്, ബിജെപിയിലെ എ.എസ്. കവിത എന്നിവരുടേതാണ് മത്സരരംഗത്ത് തെളിഞ്ഞുനിന്ന മുഖങ്ങള്‍. മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും പട്ടികാജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് ഏറ്റുമുട്ടിയത്.
80.35 ശതമാനം പോളിംഗ് നടന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. 5,470 വോട്ടായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ ടി. സിദിഖിന്റെ ഭൂരിപക്ഷം. ഇക്കുറി ഇത് കുറഞ്ഞത് 15,000 വോട്ടായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് അനുമാനം. തദ്ദേശ തരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ ഏകദേശം 2,000 വോട്ടിന് പിന്നിലാകുമെന്നാണ് സിപിഎം കണക്ക്. എന്നാല്‍ അനില്‍കുമാര്‍ ഈ രീതിയിലല്ല ചിന്തിക്കുന്നത്. എല്‍ഡിഎഫ് വോട്ടിനു പുറമേ എസ്ഡിപിഐ വോട്ടില്‍ നല്ലൊരു പങ്കും കാന്തപുരം എപി വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളില്‍ ചിലരുടെ സഹായം ലഭിച്ചതായും കരുതുന്ന അദ്ദേഹം തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി മുന്‍ നേതാവാണ് അനില്‍കുമാര്‍.
വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും. മന്ത്രി കേളുവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേളു തുടര്‍ച്ചായി മൂന്നാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുമെന്നാണ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. എന്നാല്‍ ഇക്കുറി മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നതില്‍ യുഡിഎഫില്‍ പൊതുവേ സന്ദേഹമില്ല.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലി പഞ്ചായത്തില്‍പോലും കേളുവിന് വോട്ട് കുറയുമെന്ന് അവര്‍ പറയുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലേതില്നിന്നു വ്യത്യസ്തമായി ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് മത്സര രംഗത്ത് നിലയുറപ്പിച്ചത്.
2016ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കേളു അന്നത്തെ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മിയെയാണ് നേരിട്ടത്. 1,307 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. 2021ലും കേളു, ജയലക്ഷ്മി മത്സരമാണ് നടന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിജയഹാസം പൊഴിച്ചത് കേളുവും കൂട്ടരും. 9,282 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടതുമുന്നണി നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് ബത്തേരി. ബിജെപി സ്ഥാനാര്‍ഥി 25,000ല്‍ പരം വോട്ട് നേടിയാല്‍ വിജയം എല്ഡിഎഫിനൊപ്പമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറയുന്നു. മണ്ഡലം തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ദേവസ്യ. എന്നാല്‍ ഐ.സി. ബാലകൃഷ്ണന് തുടര്‍ച്ചയായായി നാലാംതവണയും നിയമസഭയില്‍ ണ്ഡലത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിന്റെ പക്ഷം.
കടുത്ത മത്സരമാണ് ബത്തേരിയില്‍ നടന്നത്. സിപിഎം ടിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയ എം.എസ്. വിശ്വനാഥന് കെപിസിസി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടി പദവി രാജിവച്ചാണ് അദ്ദേഹം 2021ല്‍ മണ്ഡലത്തില്‍ ബാലകൃഷ്ണനെ നേരിട്ടത്. 2021ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 81,077 വോട്ട് നേടിയാണ് ബാലകൃഷ്ണന് സഭയിലെത്തിയത്.
വിശ്വനാഥന് 69,255 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 15,198 ഉം വോട്ടാണ് ലഭിച്ചത്. ഇക്കുറി ബാലകൃഷ്ണന് സുഖകരമല്ലാത്ത ചില സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പ്രചാരണവേളയില്‍ അദ്ദേഹം അതെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മാര്‍ജിന്‍ കുറഞ്ഞാലും ബാലകൃഷ്ണന് കരകയറുമെന്നാണ് അവരുടെ അനുമാനം.
Kerala
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ക്യാന്പുകളിൽ ആവേശമുണർത്തി. എൽഡിഎഫ് ആകട്ടെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എക്സിറ്റ് പോളിൽ തന്നെ പ്രതീക്ഷിക്കാൻ വകയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.
എക്സിറ്റ് പോളുകൾ കിറുകൃത്യമായ അനുഭവങ്ങൾ കുറവാണെങ്കിലും ഫലസൂചനകൾ നൽകുന്നു എന്നതു വസ്തുതയാണ്. കേരളത്തിൽ എക്സിറ്റ് പോൾ നടത്തിയ എട്ട് ഏജൻസികളിൽ ഏഴും യുഡിഎഫിനു വ്യക്തമായ വിജയം പ്രവചിച്ചു. ടുഡേയ്സ് ചാണക്യ മാത്രമാണ് ഇഞ്ചോടിഞ്ചു പോരാട്ടം എന്ന പ്രവചനം നടത്തിയത്. തൂക്കുസഭയ്ക്കുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. ബിജെപിക്ക് മൂന്നു മുതൽ 11 സീറ്റുകൾ വരെയാണ് അവർ പ്രവചിച്ചിരിക്കുന്നത്.
എന്നാൽ മറ്റ് എക്സിറ്റ് പോളുകളെല്ലാം യുഡിഎഫ് വിജയമാണു പ്രവചിച്ചിരിക്കുന്നത്. അപ്പോഴും യുഡിഎഫും എൽഡിഎഫും എൻഡിഎയും നേടുന്ന സീറ്റുകൾ സംബന്ധിച്ച പ്രവചനത്തിൽ വലിയ അന്തരമുണ്ട്. യുഡിഎഫിന് 70 മുതൽ 94 സീറ്റുകൾ വരെയാണ് വിവിധ ഏജൻസികൾ പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫിനാകട്ടെ ഏറ്റവും കുറഞ്ഞ പ്രവചനം 44 സീറ്റ് ആണ്. പരമാവധി 68 സീറ്റുകൾ വരെ പറഞ്ഞിട്ടുണ്ട്. ടുഡേയ്സ് ചാണക്യ മാത്രം എൽഡിഎഫിനു പരമാവധി കിട്ടാവുന്ന സീറ്റുകൾ എഴുപതിനു മുകളിൽ പറയുന്നുണ്ട്.
2021 ലും സമാനമായിരുന്നു സ്ഥിതി. എല്ലാ എക്സിറ്റ് പോളുകളും എൽഡിഎഫ് വിജയം പ്രവചിച്ചു. പക്ഷേ വിജയിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ വലിയ അന്തരം ഉണ്ടായിരുന്നു. പ്രവചനത്തിൽ ഏറ്റവും കുറഞ്ഞത് 71 സീറ്റുകളായിരുന്നു. പരമാവധി 120 സീറ്റുകൾ വരെ പ്രവചിച്ച ഏജൻസിയുമുണ്ട്. യുഡിഎഫിനാകട്ടെ 20 മുതൽ പരമാവധി 68 സീറ്റുകൾ വരെ പ്രവചിച്ചവരുണ്ട്. എൻഡിഎയ്ക്ക് 0 മുതൽ 5 സീറ്റ് വരെയായിരുന്നു പ്രവചനം. ഒടുവിൽ ഫലം വന്നപ്പോൾ എൽഡിഎഫിന് 99, യുഡിഎഫിന് 41, എൻഡിഎയ്ക്കു പൂജ്യം.
◄ പ്രതീക്ഷയോടെ യുഡിഎഫ് ►
യുഡിഎഫ് നേതാക്കൾ 85 സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിലുള്ള വിജയം ഉണ്ടാകുമെന്ന് അവർ കരുതുന്നില്ല. തരംഗസമാന സാഹചര്യമുണ്ടെന്നും ഇടതുകോട്ടകൾ വരെ തകരുമെന്നും അവർ ഇപ്പോഴും പറയുന്നു. മലബാറിലും മധ്യകേരളത്തിലും വരെ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് അവരുടെ നേതാക്കൾ ഉറപ്പിക്കുന്നു.
◄ മ്ലാനതയിൽ എൽഡിഎഫ് ►
എൽഡിഎഫിനു ചെറിയ മ്ലാനതയുണ്ട്. എങ്കിലും കടുത്ത മത്സരത്തിന്റെ സൂചനകൾ സർവേ ഫലങ്ങൾ നൽകുന്നുണ്ടെന്ന് അവർ കരുതുന്നു. കഷ്ടിച്ചുള്ള വിജയം അവർ ഇപ്പോഴും സ്വപ്നം കാണുന്നു. എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സർവേ ഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടു വരാനുള്ള ജനങ്ങളുടെ പരസ്യപ്രഖ്യാപനമാണു കാണുന്നതെന്നാണാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വ്യാഖ്യാനം.
മിക്ക സർവേകളും ബിജെപിക്കു സീറ്റ് പ്രവചിക്കുന്നത് അവർക്ക് ആവേശം നൽകുന്നുണ്ട്. എന്നാൽ വോട്ട് വിഹിതം കുറയുമെന്ന കണ്ടെത്തിൽ ആശങ്കയും സമ്മാനിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19.2 ശതമാനം വോട്ട് നേടിയ എൻഡിഎ തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ലക്ഷ്യം വച്ചെങ്കിലും അവരുടെ വോട്ട് വിഹിതം 15 ശതമാനത്തിന്റെ താഴേക്കു പോയി.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിന്റെ തിളക്കത്തിൽ ആ നഷ്ടം അത്രയേറെ ശ്രദ്ധിക്കപ്പെടുകയോ ചർച്ചയാകുകയോ ചെയ്തില്ലെന്നു മാത്രം. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കാനായാൽ വോട്ട് വിഹിതം കുറഞ്ഞാലും പിടിച്ചുനിൽക്കാം. മറിച്ചായാൽ അതു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിനു വെല്ലുവിളിയാകും.