തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. മൂന്നാം ഊഴം ലക്ഷ്യമിട്ടാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയെങ്കിലും യുഡിഎഫ് തരംഗത്തിൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫ് 102 സീറ്റുകളോടെ അധികാരം ഉറപ്പിച്ചു. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകളാണ് നേടാനായത്. തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
പിണറായിലെ വീട്ടിൽ നിന്നു പോലും പിണറായി പുറത്തിറങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല. അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.