കോഴിക്കോട്: കോഴിക്കോട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. 2001നുശേഷം യുഡിഎഫിനെ നിഷ്പ്രഭമാക്കി ഇടതുപക്ഷം നടത്തിയ തേരോട്ടത്തിന് ഇക്കുറിയുണ്ടായത് കനത്ത തിരിച്ചടി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12ഉം യുഡിഎഫ് തൂത്തുവാരി. 2021ല്‍ യുഡിഎഫ്-02, എല്‍ഡിഎഫ്-11 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 വര്‍ഷത്തിനു ശേഷം ആദ്യമായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നാല് എംഎല്‍എമാര്‍ പിറന്നു.
കേരളത്തില്‍ ആദ്യമായി മുസ്ലിം ലീഗിന് വനിതാ എംഎല്‍എ ഉണ്ടായതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് (76), കന്നിയങ്കം കുറിച്ച മുസ്ലിം ലീഗിലെ തീപ്പൊരി വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കു (34) മുന്നില്‍ ചാമ്പലായത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായി.
ബേപ്പൂരില്‍നിന്ന് പി.എ. മുഹമ്മദ് റിയാസ് 2021ലേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് യുഡിഎഫിലെ പി.വി. അന്‍വറിനോടു ജയിച്ചതുമാത്രമാണ് ഇടതുപക്ഷത്തിന് ഇക്കുറി നേരിയ ആശ്വാസമായത്. 20 വര്‍ഷമായി ഇടതുകോട്ടകളായി നിലനിന്നിരുന്ന മണ്ഡലങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞു.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് വീണ്ടും പടക്കളത്തിലിറങ്ങിയ എണ്‍പതുകാരനായ സിറ്റിംഗ് എംഎല്‍എ എ.കെ. ശശീന്ദ്രനെ ജനം വീട്ടിലിരുത്തി. എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ക്കു പുറമെ സിറ്റിംഗ് എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി എന്നിവരും കനത്ത തോല്‍വി ഏറ്റു വാങ്ങി.
45 വര്‍ഷത്തിൽ ആദ്യമായാണ് ബാലുശേരിയില്‍ ചെങ്കൊടി മാഞ്ഞത്. സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവിനെ കോണ്‍ഗ്രസിലെ വി.ടി. സൂരജാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.ടി.എ. റഹീമിനെ മുസ്ലിം ലീഗിലെ എം.എ. റസാഖാണ് തറപറ്റിച്ചത്. ജില്ലയില്‍ പുതുമുഖങ്ങളെ അടക്കം രംഗത്തിറക്കി കോണ്‍ഗ്രസും ലീഗും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടു.
Tags : LDF reels Kozhikode storm Kerala Niyamasabha Election Kerala Assembly Election