Editorial
സൃഷ്ടിപരമായ കാര്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു തെറ്റല്ല. എന്നാൽ, ഒരു സ്ക്രീനിന് അപ്പുറമുള്ള ലോകത്ത് കാത്തിരിക്കാൻ പ്രിയപ്പെട്ടവരുണ്ടെന്ന കാര്യം മറക്കരുത്. ചെയ്യുന്ന അപകടകരമായ കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക.
കുറച്ചു പഴയ ഒരു കഥയുണ്ട്; റഷ്യയിൽനിന്നുള്ളതാണ്. കനത്ത മഴയിലും കാറ്റിലും ഒരു റെയിൽവേ പാലം തകരുന്നു. ട്രാക്കിനടുത്തു താമസിച്ചിരുന്ന രണ്ടു കുട്ടികൾ ഇതുകണ്ട് കോരിച്ചൊരിയുന്ന മഴ കൂസാതെ ആ ട്രാക്കിലൂടെ വരുന്ന ട്രെയിൻ നിർത്തിക്കാൻ പെടാപ്പാടു പെടുന്നു. ഒടുവിൽ സ്വന്തം കുടിൽ കത്തിച്ചാണ് അവർ ഡ്രൈവറുടെ ശ്രദ്ധയാകർഷിച്ച് വണ്ടി നിർത്തിക്കുന്നത്. ഇതാണ് കഥ. ഗുണപാഠമുള്ള കഥ. സംഭവിക്കാമായിരുന്ന വലിയൊരു അപകടമാണ് ആ കുട്ടികൾ ഒഴിവാക്കിയത്.
കാലം മാറി. കഥയും മാറി. തലശേരിയിൽനിന്നാണ് പുതിയ കഥ (കാര്യം). രണ്ടു പ്ലസ് ടു വിദ്യാർഥികൾ ചുവപ്പു വെളിച്ചം കാണിച്ച് പൂന-എറണാകുളം ട്രെയിൻ നിർത്തിച്ചു. വേറൊന്നിനുമല്ല, അവർക്ക് റീൽസ് പിടിക്കാൻ! വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ട്രെയിൻ നിർത്തുന്ന രംഗങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ ഇവർ റെയിൽവേ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. 18 വയസുള്ള കുട്ടികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ശക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണു വാർത്ത.
പുതിയ കാലത്തിന്റെ കമ്പമാണ് റീൽസ്. ലൈക്കുകളും കമന്റുകളും കുമിഞ്ഞുകൂടുമ്പോൾ കിട്ടുന്ന ആനന്ദം അവർണനീയമത്രെ. വേഗവും പുതുമയുമാണ് പുതിയ കാലത്തിന്റെ ട്രേഡ് മാർക്ക്. അപ്പോൾ റീൽസ് ചിത്രീകരണത്തിലും പുതുമയും വേഗവും വേണമല്ലോ. അതാണ് ഇത്തരം വഴിവിട്ട ആശയങ്ങളിലേക്ക് നയിക്കുന്നത്.
സാഹസികമായ റീൽസ് ചിത്രീകരണത്തിനിടെ അമിതാവേശക്കാർ മരണപ്പെട്ട സംഭവങ്ങളുമേറെ. കഴിഞ്ഞ വർഷം ജൂണിലാണ് മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ശ്വേത ദീപക് സുര്‍വാസെ മരിച്ചത്. റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞവർഷംതന്നെ ഡിസംബറിൽ കോഴിക്കോട്ട് വടകര സ്വദേശിയായ യുവാവ് ബെൻസ് കാർ ഉപയോഗിച്ചുള്ള പ്രൊമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ചു മരിച്ചു.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാനും ‘ലൈക്കുകൾ’ വാരിക്കൂട്ടാനുമായാണ് യുവാക്കൾ അതിസാഹസികതയിലേക്കു തിരിയുന്നത്. കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ എന്ത് സാഹസികതയ്ക്കും മുതിരുന്നത് ഒരുതരം മാനസിക അടിമത്തമായി മാറുന്നു. റീൽസിനോടുള്ള അമിതമായ ഭ്രമത്തെയും അതിനായി അപകടവഴികൾ ഏറ്റെടുക്കുന്നതിനെയും മനഃശാസ്ത്രജ്ഞർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവയ്ക്കുമ്പോൾ ലഭിക്കുന്ന ലൈക്കുകളും പോസിറ്റീവ് കമന്റുകളും തലച്ചോറിൽ "ഡോപ്പമിൻ' എന്ന രാസവസ്തുവിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് ഒരാൾക്ക് താത്കാലികമായ സന്തോഷവും സംതൃപ്തിയും നൽകുന്നു. ഈ സന്തോഷം വീണ്ടും വീണ്ടും അനുഭവിക്കാനായി കൂടുതൽ അപകടകരമായ അല്ലെങ്കിൽ "വ്യത്യസ്തമായ' കാര്യങ്ങൾ ചെയ്യാനാകും പിന്നെ ശ്രമം. ഇതൊരു ലഹരി പോലെയാണ് അവരിൽ പ്രവർത്തിക്കുകയെന്ന് ശാസ്ത്രം പറയുന്നു. മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാകാനും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്.
എന്നാൽ, റീൽസ് സംസ്കാരത്തിൽ, അപകടകരമായ കാര്യങ്ങൾ ചെയ്യുന്നത് "ഹീറോയിസം' ആണെന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിലുണ്ട്. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ താൻ വലിയൊരു നേട്ടം കൈവരിക്കുന്നു എന്ന മിഥ്യാബോധം ഇവരിലുണ്ടാകുന്നു. അതുപോലെ, മറ്റുള്ളവർ ട്രെൻഡിനൊപ്പം സഞ്ചരിക്കുമ്പോൾ താൻ മാത്രം പിന്നിലായിപ്പോകുമോ എന്ന ആശങ്കയും ഇവരെ ഭരിക്കുന്നു. സ്വന്തം ഇമേജിനും പ്രശസ്തിക്കും അമിതപ്രാധാന്യം നൽകുന്നതുവഴി ചുറ്റുമുള്ള അപകടസാധ്യതകൾ തിരിച്ചറിയാനുള്ള തലച്ചോറിന്റെ ശേഷി കുറയുമെന്നും മനഃശാസ്ത്രം പറയുന്നുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് റീൽസ് പ്രേമികളെ കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ ചെയ്ത വീഡിയോയ്ക്കു വേണ്ടത്ര ലൈക്കോ ഷെയറോ ലഭിക്കാതെവരുമ്പോൾ ഇവരെ കടുത്ത നിരാശ ബാധിക്കുന്ന, ആത്മവിശ്വാസക്കുറവിലേക്കു പോകുന്നു. യഥാർഥ ജീവിതത്തിലെ ബന്ധങ്ങളേക്കാൾ പ്രധാനം "വെർച്വൽ' ലോകമാണെന്നും ഇവർ വിശ്വസിച്ചുതുടങ്ങുന്നു. റീൽസിനുവേണ്ടി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും വലിയ കാര്യമായി കാണുന്ന രീതിയിലേക്ക് ഇവരുടെ മനസ് മാറുന്നു എന്നതാണ് അപകടകരമായ മറ്റൊരു കാര്യം.
ഇത്തരം "വെർച്വൽ അടിമത്ത'ത്തിൽനിന്ന് മോചനം നേടാൻ സ്വയം തിരിച്ചറിവുകൊണ്ടേ സാധിക്കൂ. "ലൈക്കുകൾ' വ്യക്തിത്വത്തിന്റെ അളവുകോലല്ലെന്ന് സ്വയം ബോധ്യപ്പെടുത്തുക. സർഗാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി നൈപുണ്യം പ്രകടിപ്പിക്കുന്ന വീഡിയോകളിലേക്ക് മാറാൻ സാധിക്കും.
ജീവന്റെ മൂല്യം തിരിച്ചറിയുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈക്കിനേക്കാൾ വിലപ്പെട്ടതാണ് സ്വന്തം ജീവിതം എന്ന ബോധ്യം വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ബോധപൂർവം ശ്രമിക്കേണ്ട കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
സൃഷ്ടിപരമായ കാര്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു തെറ്റല്ല. എന്നാൽ, ഒരു സ്ക്രീനിന് അപ്പുറമുള്ള ലോകത്ത് കാത്തിരിക്കാൻ പ്രിയപ്പെട്ടവരുണ്ടെന്ന കാര്യം മറക്കരുത്. ചെയ്യുന്ന അപകടകരമായ കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക. നിയമങ്ങൾ പാലിച്ചും സുരക്ഷിതമായ സാഹചര്യങ്ങളിലും മാത്രം ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുക. നിങ്ങളുടെ ജീവൻ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയേക്കാൾ വിലപ്പെട്ടതാണെന്ന് മറക്കരുത്.
Tech
ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്മാര്‍ട്ട് ടിവിയില്‍ കാണാനുള്ള സൗകര്യമൊരുങ്ങുന്നു. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു.
തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്ക്കും ലഭ്യമാകും. ഇതോടെ ഉപയോക്താക്കളെ വലിയ സ്ക്രീനില്‍ റീല്‍സ് കാണാനാകും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ യൂട്യൂബിനോട് മത്സരിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഇന്‍സ്റ്റാഗ്രാം ടിവി ആപ്പില്‍ ഒരേസമയം അഞ്ച് വ്യത്യസ്ത അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാന്‍ കഴിയും. വീട്ടിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉള്ളടക്കം കാണാന്‍ ഇത് അനുവദിക്കുമെന്ന് കമ്പനി പറയുന്നു.
ഉപയോക്താക്കള്‍ക്ക് ടിവിക്കായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും. കൂടാതെ, കണ്ടന്റ് ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതിനും പ്രൊഫൈലുകള്‍ ബ്രൗസ് ചെയ്യുന്നതിനോ ഉള്ള ഒരു സെര്‍ച്ചിംഗ് ഓപ്ഷനും ആപ്പില്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി "യുവര്‍ ആല്‍ഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
ഇതിലൂടെ ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്കുന്ന വിഷയങ്ങള്‍ കാണാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
Kerala
തൃശൂർ: റീൽസ് ചിത്രീകരിക്കാനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യൂട്യൂബർ ജാസ്മിൻ ജാഫർ കാൽ കഴുകിയ സംഭവത്തെ തുടർന്ന് പുണ്യാഹം നടത്തുമെന്ന് അധികൃതർ.
ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും.
കഴിഞ്ഞ ദിവസമാണ് ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. തുടർന്ന് റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വിവാദമായി.
ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരുന്നു.