തൃശൂർ: യുഡിഎഫ് തരംഗത്തിലും നിലംപരിശാകാതെ തൃശൂരിലെ ഇടതുസ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ ഒന്‍പതിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. 2021ൽ ചാലക്കുടി ഒഴികെ 12 ഇടത്തും എൽഡിഎഫിനായിരുന്നു വിജയം.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട് എന്നീ സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനോടു തോറ്റു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരിൽ പദ്മജ വേണുഗോപാലും തോറ്റു.
മണലൂരിൽ മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെ 126 വോട്ടുകൾക്കു വീഴ്ത്തി. ജില്ലയിലെ ഏറ്റവും സസ്പെൻസ് പോരാട്ടവും മണലൂരിലായിരുന്നു. മൂന്നു ടേമുകളിൽ ഇടതുപക്ഷത്തിനു വന്പൻവിജയം നൽകിയ കൊടുങ്ങല്ലൂരിൽ സിപിഐയുടെ വി.ആർ. സുനിൽകുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് തോല്പിച്ചു. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് 23,156 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടി. 2021ൽ 1,057 വോട്ടുകൾക്കു മാത്രമായിരുന്നു സനീഷിന്റെ വിജയം.
സിപിഐയുടെ മണ്ഡലമായ തൃശൂർ, കോണ്‍ഗ്രസിന്റെ രാജൻ ജെ. പല്ലൻ 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു. സിപിഐയുടെ ആലങ്കോട് ലീലാകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിനെ 10,212 വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടൻ തോല്പിച്ചത്.
ഇടതിന്റെ സിറ്റിംഗ് മണ്ഡലങ്ങളിലും വിറച്ചാണ് ഇടതുസ്ഥാനാർഥികൾ ജയിച്ചത്. ഒല്ലൂരിൽ കെ. രാജന്റെ ഭൂരിപക്ഷം 2021ലെ 21,506ൽനിന്ന് 8,884 ആയി കുറഞ്ഞു. വന്പൻ ഭൂരിപക്ഷം നേടിയ പുതുക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി, കയ്പമംഗലം സീറ്റുകളിലും ഇടതിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. സിപിഐയിൽനിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ മത്സരിച്ച നാട്ടികയിൽ സിപിഐയുടെ ഗീത ഗോപിതന്നെ ജയിച്ചു കയറി. ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പതറാതെ പിടിച്ചുനിന്നതു തൃശൂരിൽമാത്രമായിരുന്നു.
Tags : Thrissur LDF fighting UDF Kerala Assembly Election Kerala Niyamasabha Election