തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്.
എല്ലാ അംഗങ്ങളും വോട്ടുചെയ്തുതുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്തും.
Tags : speaker election kerala assembly udf ldf nda