Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു മാസത്തോളമായിട്ടും മന്ത്രിമാരുടെ സ്റ്റാഫ് നിയമനം പൂർത്തിയായില്ല. മിക്ക മന്ത്രിമാരുടെയും ഓഫീസിൽ സർക്കാർ സർവീസിൽനിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരുടെ നിയമനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
ബാക്കി നിയമനങ്ങളിൽ തീരുമാനം വൈകുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ നിയമനമാണ് ഏറ്റവും മന്ദഗതിയിൽ നടക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് താത്പര്യമുള്ളവരുടെ പേരുകൾ പല മന്ത്രിമാരുടെയും പഴ്സണൽ സ്റ്റാഫ് പട്ടികയിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ നിയമിക്കപ്പെടാവുന്ന സ്റ്റാഫിന്റെ എണ്ണത്തിന്റെ നാലും അഞ്ചും മടങ്ങിലേറെ ആളുകളെ നിയമിക്കാനായി നേതാക്കൾ തന്നെ കത്തു നൽകിയിരിക്കുകയാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ആരെ നിയമിക്കും, ആരെ ഒഴിവാക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പഴ്സണൽ സ്റ്റാഫ് നിയമനം വൈകുന്നതു മന്ത്രിമാരുടെ ഓഫീസിലെ ഡ്യൂട്ടി വിഭജനത്തിൽ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.
സംസ്ഥാനത്തെ ബോർഡുകളുടെയും കോർപറേഷനുകളുടെയും പുനസംഘടനയിലും മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. കഴിഞ്ഞ സർക്കാർ നിയമിച്ച പല ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും അധ്യക്ഷ സ്ഥാനത്തുനിന്നും പുതിയ സർക്കാർ വന്നതിനു പിന്നാലെ പലരും രാജിവച്ച് ഒഴിവായി.
അത്തരത്തിൽ രാജിവയ്ക്കാതെ ഇപ്പോഴും തുടരുന്ന പലരും സർക്കാരിനോട് നിസഹകരണ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതുമൂലം ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാണ്.
സ്കൂൾ, കോളജ് കായികതാരങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട കേരള സ്പോർട്സ് കൗണ്‍സിലിനു നാഥനില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ സർക്കാർ നിയമിച്ച വി.പി. സാനു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ രാജിവച്ച് ഒഴിഞ്ഞിരുന്നു. അതിനു പിന്നാലെ ഒരുമാസം കഴിഞ്ഞപ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു.
ഇപ്പോൾ സ്പോർട്സ് കൗണ്‍സിലിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിയമനങ്ങൾ വൈകുന്നത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നുവെന്നും മന്ത്രി പറഞ്ഞു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി, കൂടുതൽ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മഴയുടെ ഭാഗമായി ചിലയിടങ്ങളിൽ പോസ്റ്റുകൾ വീണിട്ടുണ്ട്. തകരാർ ഉടൻ പരിഹരിക്കും. സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്നില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ദുരന്തബാധിതർക്ക് സഹായം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനു സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വൈകുന്നേരം നാലരയ്ക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്ച.
Kerala
തിരുവനന്തപുരം: വിമർശനങ്ങൾക്ക് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഗവർണർ ഉത്തരവിൽ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്.
നേരത്തെ ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെപിസിസിയിൽ നിന്നുപോലും ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് കടുത്ത എതിർപ്പുന്നയിച്ചിരുന്നത്.
ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹ്യമാധ്യമത്തിലെ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ വിവാദത്തിന് പിന്നാലെ
പോസ്റ്റുകൾ നീക്കിയെന്നും നിയാസ് പറയുന്നു.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു.
Editorial
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: കോർപറേഷൻ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പാളി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. വിവാദങ്ങൾക്കിടയിൽ കോർപറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
യുഡിഎഫ് പ്രതിപക്ഷ നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നത്. എന്നാൽ പ്രതിപക്ഷ നിരയിൽ ഐക്യമില്ലാതായതോടെ ഈ നീക്കം തുടക്കത്തിലേ പാളുകയായിരുന്നു. ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണ് അവിശ്വാസത്തെ പിന്തുണയ്ക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ചെങ്കിലും കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗൺസിലിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കൗൺസിൽ യോഗത്തിനെത്തുന്ന മേയർ വി.വി. രാജേഷിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
കോർപറേഷനിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സുഗതന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരെയുള്ള റിലേ സത്യഗ്രഹം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്നു കൗണ്‍സില്‍ യോഗം ചേരും. 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ച്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.
വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുതെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍ സുധീരന്റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ യുഡിഎഫ് യോഗം എന്ന് നടക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
റാന്നി: കാട്ടാനശല്യം തടയാൻ വനാതിർത്തിയിൽ ചക്ക സംഭരണത്തിനൊരുങ്ങി വനം വകുപ്പ്. അടുത്ത സീസൺ മുതൽ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാൽ പണം നൽകാമെന്നും നഷ്ടം വന്നാൽ സഹിച്ചോളാമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇടിച്ചക്കയ്ക്ക് നിലവിൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കാട്ടാനയെ തടയാൻ ഇതൊക്കെയേ പരിഹാരമുള്ളൂ. കർഷകനോട് പ്ലാവ് വെട്ടിക്കളയാൻ പറയാൻ പറ്റില്ല. പ്ലാവ് ഉണ്ടെങ്കിൽ ചക്ക പഴുത്ത് കഴിഞ്ഞാൽ ആന എങ്ങനെയെങ്കിലും ഇറങ്ങും. അത് യാഥാർഥ്യമാണ്. വനം മന്ത്രിയല്ല, ആരും വന്ന് നിന്നാലും അത് തടയാനാവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ചക്കയുടെ ശല്യം നിലനിൽക്കുമ്പോഴാണ് പ്ലാന്റേഷൻ കോർപറേഷന്റെ നേതൃത്വത്തിൽ വനഭൂമിയിൽ പൈനാപ്പിൾ കൃഷി നടക്കുന്നത്. കാട്ടാന ഇറങ്ങാൻ കാരണം ഇത്തരം രുചിക്കൂട്ടുകളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Kerala
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ നിലപാട് മുന്നണിയിൽ വ്യക്തമാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. മുഖ്യമന്ത്രി പറഞ്ഞതാണ് മന്ത്രിസഭയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
മുസ്ലിം ലീഗിന് മാത്രം വിത്യസ്ത നിലപാട് ഇല്ല. നാടാകെ മദ്യം ഒഴുക്കിയവർ ഇപ്പോൾ എതിർക്കുന്നത് തമാശയാണെന്നും കെ.എം. ഷാജി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നതകളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോപണം ഭയന്ന് പിന്മാറില്ല. വില്‍ക്കേണ്ട എന്നാണ് യുഡിഎഫില്‍ പൊതു അഭിപ്രായമെങ്കില്‍ വില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.എം. സുധീരന് ആശയപരമായി പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറഞ്ഞു. അതോടെ ആ വിഷയം തീര്‍ന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വീണ്ടും അത് ആര്‍ക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എങ്കില്‍ പറയാം. സര്‍ക്കാരിനെ സംബന്ധിച്ച് ആ പ്രശ്നം അവസാനിച്ചു. വകുപ്പ് മന്ത്രി എവിടെയും വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്.
ലാന്റ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം.
കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത് സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
Kerala
കൊച്ചി: സംസ്ഥാനത്തെ ഭരണമാറ്റത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് വേടൻ പറഞ്ഞു. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാരണങ്ങള്‍ പറയാനുണ്ട്, ഒറ്റടിക്ക് പറയാനാവില്ല. ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. പുതിയ സര്‍ക്കാരിന് സമയം കൊടുക്കണം. നല്ലത് തന്നെ നടക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേർന്ന നിയമസഭയോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 1992 ഐഎഎസ് ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയുടെ നിയമനം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന് വിരമിച്ച ജില്ലാ ജഡ്ജിയാണ്.
ലോകായുക്ത സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയില്‍ നാല് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്മെന്റ് പ്ലീഡറമാരെയും 24 ഗവണ്മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.
ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ ഒന്ന് സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും, പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫീസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെച്ചൊല്ലി വിവാദം പുകയുന്നതിനിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യം വീര്യം കുറഞ്ഞതായാലും കൂടിയതായാലും വിപത്ത് തന്നെയാണെന്നും, മദ്യവർജനമാണ് യുഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ ഒരു പരാമർശം എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ ഇങ്ങനെയൊരു ചർച്ച വന്നപ്പോഴാണ് ജനങ്ങൾക്ക് സംശയമുണ്ടായതെന്നും തങ്ങൾ പറഞ്ഞു.
മദ്യം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല, സമൂഹത്തെയാകെയാണ് ബാധിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഈ വിഷയത്തിൽ മുന്നണിക്കുള്ളിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ യുഡിഎഫ് അന്തിമ തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇത്തരമൊരു നിലപാട് കേരളത്തിന് എതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിലെ ജനങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
142 അടിയില്‍നിന്ന് ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി പോലും അനുവദിക്കാത്തതാണ്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Kerala
തിരുവനന്തപുരം: യോഗയ്ക്ക് ജാതി-മത-വർണ വിവേചനങ്ങളിലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗ. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം യോഗ ചെയ്താൽ പോരാ. ദിവസേന അരമണിക്കൂറെങ്കിലും ഇതിനായി കണ്ടെത്തണം.
ഇതിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവനവന് ഇഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. കുട്ടികളെ വ്യായാമം ശീലിപ്പിക്കണം. ഏതു വ്യായാമത്തിന്റെയും ലക്ഷ്യം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ്. സ്ഥിരമായി ജോഗിംഗ് ചെയതാണ് താൻ ആരോഗ്യം നിലനിർത്തുന്നത്.
അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ജോലികൾക്കായി കൂടുതൽ സമയം ചെലവിടുന്നവർക്കുള്ള ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് സ്വകാര്യവത്ക്കരണത്തിനുള്ള ആമുഖപ്രഭാഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബജറ്റ് പൂർണമായും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങുന്നതാണെന്നും അദാനിക്ക് വേണ്ടിയുള്ളതാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത് സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന നയമാണ് ബജറ്റിലുള്ളത്. സംസ്ഥാനത്തെ ധാതു സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനാണ് സർക്കാർ നീക്കം.
ഭൂപരിഷ്കരണം 2.0 എന്ന പേരിൽ പട്ടികവർഗക്കാർക്ക് ഭൂമി നൽകുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു. വയോജന ക്ഷേമത്തിനായി വകുപ്പ് ഉണ്ടാക്കിയെങ്കിലും പണമില്ലാത്ത അവസ്ഥയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്, ഇത് വെറും മുദ്രാവാക്യം മാത്രമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷകളും സർക്കാർ അട്ടിമറിച്ചെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
NRI
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐഒസി യുകെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം "പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.
ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ് ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമകൾക്ക് ആദരമർപ്പിച്ച് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്.
അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.
യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർഥിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.
Movies
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് മോഹൻലാലിന്റെ കൈയടി. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഈ ബജറ്റെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
''പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.
ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി''. മോഹൻലാൽ കുറിച്ചു.
സിനിമാ മേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി, വ്യാജ സിനിമകൾ നിരോധിക്കാൻ ആന്റി പൈറസി സല്ലുകള് രൂപീകരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി നൂറ് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
അന്തരിച്ച നടൻ സലിംകുമാറിനായി എറണാകുളത്ത് സ്മാരകം നിർമിക്കും. ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.
ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.
കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
2026ൽ ഇതുവരെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിലെ ആദ്യ കേസാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്. ഒൻപത് പേർക്കാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസക്തമായ പ്രശ്നം കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.
കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സെൻസസ് നടപടികൾക്ക് തുടക്കം. ജൂൺ 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ഉൾപ്പെടെ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി. ഐഎഎസ് വ്യക്തമാക്കി.
NRI
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ലെന്നും ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നത്.
കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തു. ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ യുഡിഎഫ് തള്ളിപ്പറയുകയാണു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
അധികാരത്തിലെത്തി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 2000 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന നടപടിയാണിത്. സംതൃപ്തമായ സിവില്‍ സര്‍വീസാണു കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിലുണ്ടായിരുന്നത്.
റവന്യു കമ്മിയെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് വലിയ ആശങ്കയാണ്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വലിയ ബാധ്യതയായി മാറി എന്നാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ പറയുന്നത്. 10 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം എന്നത് നവ ലിബറല്‍ നയത്തിന്റെ ഭാഗമാണ്.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭരണകാലത്ത് ജീവനക്കാര്‍ക്കെതിരേ ദ്രേഹ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 38 ദിവസം സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്തതാണ്. ഇത്തരം നടപടി സ്വീകരിച്ചാല്‍ സമര രീതികളിലേക്ക് എന്‍ജിഒ യൂണിയനും ജീവനക്കാരും പോകുമെന്നും പിണറായി പറഞ്ഞു.
യൂണിയന് സംസ്ഥാന പ്രസിഡന്റ്് എം.എ. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥി വരദരാജന് ഉദ്ഘാടനം ചെയ്യും. നാളെ സമ്മേളനം സമാപിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സ്കൂള്‍ ഗ്രൗണ്ടുകള്‍ അടച്ചിട്ട ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതില്‍ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുസമൂഹത്തിന് കൂടി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി. ഇതിനായി എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിച്ച് കളിക്കളങ്ങൾ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. എവിടെ നിന്നൊക്കെ പണം സമാഹരിക്കാനാകുമോ ആ തരത്തിലെല്ലാം കളിയിടങ്ങള്‍ ഒരുക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു വാടകയ്ക്കെടുത്ത പോലീസ് ഹെലികോപ്റ്ററിന്റെ സേവനം വീണ്ടും തുടരണമെന്ന അഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി തീരുന്ന മുറയ്ക്കു പുതുക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
District News
പാലക്കാട്: ജനങ്ങളുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയാണ് യുഡിഎഫിനെ പരവതാനി വിരിച്ച് അവർ അധികാരമേൽപ്പിച്ചതെന്നു മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റും എംപി യുമായ അബ്ദു സമദ് സമദാനി.
യുഡിഎഫ് ജില്ലാ കമ്മിറ്റി ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുവർഷക്കാലത്തെ ദുർഭരണത്തിന് അറുതി വരുത്തിയാണ് യുഡിഎഫ് അധികാരത്തിൽ കയറിയത്. ജനകീയമായ മാറ്റമാണ് ജനങ്ങൾ ആഗ്രഹിച്ചത്. പ്രഗത്ഭരുടെ വലിയൊരു നിര തന്നെയാണ് യുഡിഎഫിലുള്ളത്. പുതിയൊരു ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായിരുന്നു.
കണ്‍വീനർ പി. ബാലഗോപാൽ സ്വാഗതം പറഞ്ഞു.മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, എംഎൽഎ മാരായ രമേഷ്് പിഷാരടി, സുമേഷ് അച്യുതൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, കെപിസിസി നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ, നേതാക്കളായ കെ.എ. ചന്ദ്രൻ, പി.ഇ.എ. സലാം, പി.വി. രാജേഷ്, കെ.കെ.എ. അസീസ്, ജോബി ജോണ്‍, ബി. രാജേന്ദ്രൻ നായർ, പി.ഡി. ഉലഹന്നാൻ, സുരേഷ് വേലായുധൻ, പി. കലാധരൻ, വി.കെ. നിശ്ചലാനന്ദൻ, വേണു കൊങ്ങോട്ട്, കെ.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കോളയാടി യുപി സ്കൂളിലെ വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലികോപ്റ്റർ കരാർ തുടരണമെന്ന് പോലീസ് മേധാവി. ഓഗസ്റ്റിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ശിപാർശ നൽകിയിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ധൂർത്തെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സാമ്പത്തിക മാന്ദ്യകാലത്ത് യുഡിഎഫ് സർക്കാർ ചെലവ് ചുരുക്കി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം.
ഭരണപക്ഷത്തിരിക്കുന്ന യുഡിഎഫ് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പോലീസിന്റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ടെണ്ടറില്ലാത്ത വാടകയ്ക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ്‍ ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടിയിരുന്നു.
Kerala
കൊച്ചി: വിട വാങ്ങിയ ചലച്ചിത്രതാരം സലിംകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് തന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് വി.ഡി.സതീശൻ പറഞ്ഞു.
തനിക്ക് സലിംകുമാര്‍ ചിരിയുടെ മണവാളന് മാത്രമായിരുന്നില്ലെന്നും അയാളും താനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം സലിംകുമാറിനെ അനുസ്മരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്.
എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
Kerala
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇന്ന് പുറത്തുവന്നേക്കും. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. എന്നാൽ ശിപാർശയിൽ സിബിഐ നിലപാട് നിർണായകമാണ്.
കേസ് ഏറ്റെടുക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിബിഐ ആണ് തീരുമാനമെടുക്കേണ്ടത്. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ സിപിഎം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമനങ്ങൾ നടത്തുന്ന പിഎസ്സിയിൽ പിടിമുറുക്കാൻ യുഡിഎഫ്.
വി.ഡി. സതീശൻ അധികാരത്തിലേറി രണ്ടാഴ്ചയ്ക്കിടെ പിഎസ്സി അംഗങ്ങളുടെ അഞ്ച് ഒഴിവുകളാണ് സർക്കാരിനു മുന്നിലെത്തിയത്. 21 അംഗ പിഎസ്സിയിലുണ്ടായ അഞ്ച് അംഗങ്ങളുടെ ഒഴിവുകളിൽ നിയമനം നടത്താൻ യുഡിഎഫ് നീക്കങ്ങൾ സജീവമാക്കിയതായാണു വിവരം.
കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളും പിഎസ്സി അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യഘട്ടത്തിൽ ഇപ്പോഴുണ്ടായ ഒഴിവുകളിൽ ഭൂരിഭാഗവും കോണ്‍ഗ്രസ് അംഗങ്ങളെ നിയമിക്കണമെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുള്ളത്.
എന്നാൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന അഭിപ്രായവുമുണ്ട്. കേന്ദ്ര സർക്കാർ നിയമനങ്ങൾ നടത്തുന്ന യുപിഎസ്സിയിലും മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സികളിലും അംഗസംഖ്യ കുറവായ സാഹചര്യത്തിൽ കേരളത്തിലും അതേമാതൃക പിന്തുടണമെന്ന അഭിപ്രായവമുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലുണ്ടായ രണ്ട് ഒഴിവുകളിൽ ഘടകകക്ഷികളിലെ രണ്ടു പേരെ നിയമിച്ചിരുന്നു. എന്നാൽ, അയോഗ്യത അടക്കമുള്ള വാദങ്ങൾ ഉന്നയിച്ചു ഗവർണർ ഫയൽ തിരിച്ചയച്ചു. പുതിയ സർക്കാർ വന്ന ശേഷം നിയമനം നടത്താൻ ഗവർണർ നിർദേശിച്ചതോടെ പിഎസ്സിയിലെ ഒഴിവുകൾ യുഡിഎഫ് സർക്കാരിന്റെ കൈയിലെത്തി.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കഴിഞ്ഞ 24നു സിപിഎം അംഗം ജോസ് ഡിക്രൂസ്, 29നു കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലെ ഡോ. മിനി സക്കറിയാസ് കഴിഞ്ഞ ദിവസം സിപിഐയിലെ വിജയകുമാരൻ നായർ എന്നിവർ വിരമിച്ചു. ഇതോടെയാണ് പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവുകളുണ്ടായത്. ഇതിൽ മൂന്നെണ്ണമെങ്കിലും കോണ്‍ഗ്രസ് എടുക്കുകയും രണ്ടെണ്ണം ഘടകകക്ഷികൾക്കു നൽകാനുമാണ് സാധ്യത.
ചെയർമാൻ അടക്കം 21 അംഗങ്ങളാണ് പിഎസ്സിയിലുള്ളത്. ആറു വർഷമോ 62 വയസോ ഏതാണ് ആദ്യമെത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്സി അംഗത്വം ഒഴിയേണ്ടി വരും. ഡോ.എം.ആർ. ബൈജുവാണ് നിലവിലെ പിഎസ്സി ചെയർമാൻ. സിപിഎമ്മിന്റെ എൻജിനിയറിംഗ് കോളജ് അധ്യാപകരുടെ സംഘടനയുടെ നേതാവായിരുന്നു എം.ആർ. ബൈജു. നേരത്തെ പിഎസ്സി അംഗമായിരുന്നു. അഡ്വ.എം.കെ. സക്കീർ സ്ഥാനമൊഴിഞ്ഞപ്പോൾ ചെയർമാനായി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കാൻ സാധ്യത. പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. സംസ്ഥാനത്ത് 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂട്ടിയത്.
പരമ്പരാഗത തൊഴിൽ മേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും. 4,500 ലേറെ തൊഴിലാളികൾക്കാണ് ഉപജീവനം നഷ്ടമായത്.
ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. കെട്ടിടത്തിന്റെ ഉയർന്ന വാടക മുതൽ പ്രാദേശികമായ എതിർപ്പുകൾ വരെ പ്രതിസന്ധികളാണ്.
Kerala
കൊച്ചി: സംസ്ഥാന സർക്കാർ വിദ്യാർഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നൂര്‍ബിന റഷീദ് വിമർശനവുമായി രംഗത്തെത്തിയത്.
ആര്‍ത്തവാവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് നൂര്‍ബിന റഷീദ് ആരോപിക്കുന്നു. സ്കൂളുകളിലും കോളജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ടെന്നാണ് നൂര്‍ബിന കുറിച്ചു.
പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂവെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത് കെഎസ്ആർടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെയാണ് കോർപറേഷൻ തിരിച്ചെടുത്തത്.
ചടയമംഗലം നെട്ടേത്തറയിൽ ഉണ്ടായ അപകടത്തിന്റെ പേരിലാണ് ബിനുവിനെ അന്നത്തെ ഗതാഗതമന്ത്രി ഗണേഷ് കുമാർ ഇടപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തുടർന്ന് നടപടിക്കെതിരെ ബിനു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ബിനു ശേഖരിച്ച രേഖകളാണ് കോർപറേഷന്റെ ഇരട്ടത്താപ്പ് പുറത്തെത്തിച്ചത്. ജീവഹാനി സംഭവിച്ച അപകടങ്ങളിൽ ഒരു ഡ്രൈവറെയും കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നില്ലന്ന് രേഖകളിൽ നിന്ന് വ്യക്തമായി.
ദീർഘമായ നിയമപോരാട്ടത്തിന് പിന്നാലെ ബിനു കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തെങ്കിലും കെഎസ്ആർടിസി ഇയാളെ തിരിച്ചെടുത്തില്ല. മൂന്ന് മാസത്തിലധികം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഉത്തരവ് കെട്ടിക്കിടന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ബിനുവിനെ തിരിച്ചെടുക്കാൻ ഉത്തരവായത്.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 29 നാണ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുക. നയപ്രഖ്യാപനത്തിന് പുറമെ നിരവധി നിർണായക നിയമനങ്ങൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിച്ചു. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസന്റിനെ നിയമിച്ചു. കൂടാതെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾകൂടി നൽകി.
വയോജന വകുപ്പിനു കീഴിൽ വരുന്ന പ്രവർത്തന മേഖലകൾ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമായി. നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളാണ് ഇനിമുതൽ പുതിയ വകുപ്പിന് കീഴിൽ വരിക.
NRI
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മന്ത്രിസഭാ രൂപീകരണം പൂർത്തിയായതിന് പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. ഗ്രൂപ്പ് പോരുകളും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് പ്രമുഖ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും സജീവ പരിഗണനയിലുള്ളത്.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന മൂന്ന് പേർ. മുൻപ് പലതവണ തഴയപ്പെട്ട മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനാണ് നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതൽ മുൻഗണന കൽപ്പിക്കപ്പെടുന്നത്. പദവി ഉറപ്പാക്കുന്നതിനായി അദ്ദേഹം ഇതിനോടകം തന്നെ മുതിർന്ന നേതാക്കളെ കണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ചാലക്കുടി എംപിയായ ബെന്നി ബഹനാന് പിന്തുണയുമായി കോൺഗ്രസിലെ 'എ' വിഭാഗം ശക്തമായി രംഗത്തുണ്ട്. അതേസമയം, ജോസഫ് വാഴക്കനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗവും സമ്മർദം ചെലുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഏഴ് ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അധ്യക്ഷന്മാരില്ലാതെ കെപിസിസി ഓഫീസും ഡിസിസികളും അനാഥമാണെന്ന വിമർശനം പാർട്ടിക്ക് ഉള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
ഡൽഹിയിൽ നടക്കുന്ന ഹൈക്കമാൻഡ് ചർച്ചകളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അഭിപ്രായം അറിയിക്കും. വരും ദിവസങ്ങളിൽ തന്നെ കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്.
എല്ലാ അംഗങ്ങളും വോട്ടുചെയ്തുതുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്തും.
Kerala
തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം. സ്വന്തം സാമ്രാജ്യത്തില്‍ പോലും വികസനം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലെന്ന് പി.എം.എ. സലാം പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ കൊണ്ടുവന്നത് യുഡിഫ് സര്‍ക്കാര്‍ ആണ്. ഒടുവിൽ ഉദ്ഘാടനം ചെയ്യാന്‍ കടല്‍കൊള്ള എന്ന് പറഞ്ഞവര്‍ തന്നെ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ജനതക്ക് അഴിമതി രഹിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഒരു സര്‍ക്കാര്‍ തന്നെ ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത് അക്ഷീണമായ പ്രവര്‍ത്തനമാണെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: പാലക്കാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഇനിമുതൽ പൂർണമായും ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് നിയുക്ത എംഎൽഎ രമേശ് പിഷാരടി. ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാലക്കാട് നഗരത്തിൽ തന്നെ എംഎൽഎയുടെ പുതിയ ഓഫീസ് അടുത്ത ദിവസങ്ങളിൽ തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കും. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ടറിയിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. നേരത്തെ ഉപയോഗിച്ചിരുന്ന എംഎൽഎ ഓഫീസ് കെട്ടിടം വിട്ടൊഴിയാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലായിരിക്കും പുതിയ ഓഫീസ് പ്രവർത്തിക്കുക.
റോഡുകൾ, കുടിവെള്ള ക്ഷാമം തുടങ്ങിയ പാലക്കാട്ടുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലാരംഗത്തുനിന്ന് പൂർണമായും മാറിനിന്ന് മണ്ഡലത്തിലെ വോട്ടർമാർക്ക് വേണ്ടി മുഴുവൻ സമയവും നീക്കിവെക്കാനാണ് തന്റെ തീരുമാനമെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
NRI
കൊളോൺ: കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് ജർമനിയിലെ പ്രമുഖ മലയാളി സംഘടനയായ കൊളോൺ കേരള സമാജം.
പ്രസിഡന്റ് ജോസ് പുതുശേരിയുടെ അധ്യക്ഷതയിൽ കൊളോൺ പെഷിൽ കൂടിയ യോഗത്തിൽ സംഘടന ഭാരവാഹികളായ ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറക്കൽ (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ജോർജ് അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പുതിയ സർക്കാരിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് കൊളോൺ കേരള സമാജം ഭാരവാഹികൾ ആശംസിച്ചു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സുരക്ഷ, വിമാനക്കൂലി വർധനവ് എന്നിവയിൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംഘടന അഭ്യർഥിച്ചു.
പുതിയ ഭരണനേതൃത്വത്തിന് കീഴിൽ കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ തൊഴിൽ സാധ്യതയുള്ള സമാധാനമുള്ള സംസ്ഥാനമായി കുതിക്കട്ടെയെന്നും അഴിമതിരഹിതമായ ഒരു ഭരണം ഉണ്ടാകട്ടെയെന്നും യോഗം ആശംസിച്ചു.
കൊളോൺ കേരള സമാജം കമ്മിറ്റിയംഗങ്ങളും കുടുംബവും കൂടാതെ ജർമനിയിലെ വിവിധ മലയാളി സംഘടനകളും (വേൾഡ് മലയാളി കൗൺസിൽ, കെപിഎസി ജർമനി) തുടങ്ങിയവരുമാണ് ടീം യുഡിഎഫിന് ആശംസകളും അഭിനന്ദനങ്ങളും നേർന്നത്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും.ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ സൗജന്യയാത്ര അനുവദിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് വിവരം. അതേസമയം തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
Kerala
കൊച്ചി: അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികൾക്കും പുറമെ പാർട്ടി നേതാക്കൾ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 37 പേരെയും കാബിനറ്റ് പദവിയിലുള്ളവർക്ക് 25 പേരെയുമാണ് പരമാവധി നിയമിക്കാനാകുക .രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 523 ആയിരുന്നു.
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പേഴ്സണൽ സ്റ്റാഫിനു ലഭിക്കും.6033 രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ കുറഞ്ഞ ശമ്പളം. വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ് ഈ ശമ്പളം. ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 2.47 ലക്ഷം രൂപയായിരുന്നു പ്രതിമാസം ശമ്പളം. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫിൽ 27 പേരാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. ടൂറിസം, രജിസ്ട്രേഷൻ മന്ത്രിമാർക്ക് ഉണ്ടായിരുന്നത് 19 വീതം സ്റ്റാഫ്. മറ്റെല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ന് മുകളിലായിരുന്നു.കഴിഞ്ഞ മാർച്ചിലെ ശമ്പള പട്ടികപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ആകെ ശമ്പളത്തുക 4.62 കോടി രൂപയാണ്.
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ 83400 രൂപയും.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിൽ തുടരുന്നു. പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊല്ലിയാണ് കോൺഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. ചില മന്ത്രിമാർ തങ്ങൾക്ക് അനുവദിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ടതാണ് വിജ്ഞാപനം വൈകാൻ കാരണം.
കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ള മന്ത്രി അനിൽ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നൽകുന്നതിനെക്കുറിച്ചാണ് കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നത്. ആദ്യം ദേവസ്വം വകുപ്പിലേക്ക് പരിഗണിച്ചിരുന്ന കെ. മുരളീധരന് ഇതിന് പകരമായി ആരോഗ്യ വകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നൽകാൻ സാധ്യതയുണ്ട്.
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകൂ എന്ന കർശന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം.
ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തിൽ, നിയുക്ത മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദർശനം നടത്തി.
സന്ദർശനത്തിന് ശേഷം ഫിഷറീസ് വകുപ്പിലെ തങ്ങളുടെ കൃത്യമായ നിലപാട് സഭ ആവർത്തിച്ചു. "കടലിനെ അറിയുന്ന, തീരദേശ ജനതയുടെ പ്രശ്നങ്ങൾ മനസ്സിലാകുന്ന ഒരാൾ തന്നെ ഫിഷറീസ് മന്ത്രിയായി വരണം" എന്ന് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും സന്ദർശനത്തിൽ പ്രത്യേക രാഷ്ട്രീയമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിൽ ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വം.
Kerala
കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.
തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.
ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.
Movies
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ നേരിട്ട പരസ്യമായ കൂകിവിളികളെയും പ്രതിഷേധത്തെയും അവഗണിക്കുകയാണെന്ന് നടി റിനി ആൻ ജോർജ്.
ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം തനിക്ക് ലഭിച്ചെന്നും ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടുവെന്നും അതിനെ താൻ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചെന്നും റിനി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
''മെയ് 18 2026 എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം.
വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു.
അവർ കോൺഗ്രസുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രസുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു''. റിനി കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ എത്തിയ റിനിയെ അവിടെയുണ്ടായിരുന്ന പ്രവർത്തകരിൽ ഒരു വിഭാഗം കൂകിവിളിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മുൻ ആരോപണങ്ങളും, അത് തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചതെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൽ ഫുൾ ടേം മന്ത്രിസ്ഥാനം കിട്ടാതെ പോയതിൽ പ്രതികരിച്ച് മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തനിക്ക് മന്ത്രി സ്ഥാനം ഉറപ്പു നൽകിയതാണ്. മുന്നണിയിലെ ഒരു നേതാവ് ഇടപെട്ടാണ് തന്റെ പേര് വെട്ടിയതെന്നും കാപ്പൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയും. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ട്. കോൺഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ടെന്ന് കാപ്പൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന് സര്‍ക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി. പ്രസാദാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 13-ാം നമ്പര്‍ വാഹനം ആരും എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് തിരിച്ചെടുക്കും.
ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു.
പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടേയോ ചിത്രങ്ങൾ വേണ്ടെന്ന നിർദേശം നല്കി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതോടെ ഇന്നലെ സത്യ പ്രതിജ്ഞ നടന്നപ്പോൾ കാണാനായത് വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള വാക്കുകളും തീയതിയും മാത്രം. മുഖ്യമന്ത്രിയുടെ പോലും ചിത്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയുടെ പിന്നിൽ സ്വന്തം മുഖവും മറ്റ് നേതാക്കളുടെ മുഖവും വേണ്ടെന്ന് മുഖ്യമന്ത്രി കർശന നിർദേശം നല്‍കിയിരുന്നു.
മഞ്ഞ നിറത്തിലുള്ള എൽഇഡി വാളിൽ വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തിനൊപ്പം തീയതിയും സർക്കാർ ചിഹ്നവും മാത്രമാണ് പ്രദർശിപ്പിച്ചത്.
മുൻ സർക്കാരുകളുടെ കാലത്തെ ചില വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നും സൂചനയുണ്ട്.
Editorial
ആശയറ്റവരെ ആശ്ലേഷിച്ച്, നീതിയും കരുണയും
കരുതലും ഉറപ്പാക്കി ഉജ്വലതുടക്കം!
ഭരണഘടന, അമ്മാളുവമ്മ, ആദം;
ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ
വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
ആശയറ്റ ജോലിക്കാർക്കു വേതനവർധനയും സ്ത്രീകൾക്കു സൗജന്യയാത്രയും വയോജനങ്ങൾക്കു കരുതലും “രക്ഷാപ്രവർത്തകഗുണ്ട’’കളുടെ മർദനമേറ്റവർക്കു നീതിയും നൽകി വിഡിഎസ് സർക്കാർ ഉജ്വല തുടക്കമിട്ടിരിക്കുന്നു.
നുണേശനെന്ന ആക്ഷേപ-നുണപ്രചാരണത്തിനു ക്രിയാത്മക മറുപടിയായി പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കിയിരിക്കുന്നു. ഇനിയുള്ളതും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, ഭരണഘടന, അമ്മാളുവമ്മ, ആദം; മൂന്നു ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
മുൻസർക്കാർ സ്വന്തം വിധിയുടെ പ്രധാന വരികളെഴുതിയത് ആശാ വർക്കർമാരോടുള്ള നിന്ദ്യമായ പ്രതികരണത്തിലൂടെയായിരുന്നു. നിസാരവേതന വർധന ചോദിച്ച നിർധനരുടെ ഭാഷപോലും മനസിലാക്കാനാവാത്തവിധം ഇടതുപക്ഷം ജനങ്ങളിൽനിന്നകന്നിരുന്നു. ഇന്നലെ അധികാരമേറ്റ യുഡിഎഫ് സർക്കാർ അവിടെനിന്നു തുടങ്ങി.
ആശമാർക്ക് 3000 രൂപയുടെ വർധന അദ്യഘട്ടമായി പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ പിന്നീടു പരിഗണിക്കും. അങ്കണവാടി ജീവനക്കാർ, പാചകതൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിലും തത്കാലം 1000 രൂപയുടെ വർധന. ഇന്ദിരാ ഗ്യാരന്റികളിലെ മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയായിരുന്നു. ജൂൺ 15 മുതൽ അതും നടപ്പിലാകും. രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു വകുപ്പും പ്രഖ്യാപിച്ചു. അതിന്റെ സ്വപ്നപദ്ധതികൾ പിന്നീടറിയിക്കും.
രാഷ്ട്രീയ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. “രക്ഷാപ്രവർത്തനം’’ എന്നു ധാർഷ്ട്യവ്യാഖ്യാനം നൽകിയ ആ സംഭവത്തിലും നീതി നടപ്പാകേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു.
ചരിത്രമെഴുതാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾകൂടിയുണ്ട്. ഭരണഘടനയാണ് ഒന്നാമത്. അതിനെ നോക്കുകുത്തിയാക്കരുത്. നാടിന്റെ പുരോഗതിയെയും ഐക്യത്തെയും സാഹോദര്യത്തെയും വളരാൻ അനുവദിക്കാത്ത, വിഭാഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അന്തകവിത്തുകൾ വളരരുത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് പറഞ്ഞത്, ശ്രദ്ധേയമാണ്. “”ജനാധിപത്യം താമസിയാതെ ഉപയോഗശൂന്യമാകും. ആത്മഹത്യ ചെയ്യാത്ത ജനാധിപത്യമൊന്നും ചരിത്രത്തിലില്ല.’’’’ ഈ വാദത്തോടു വിയോജിക്കാൻ കാരണങ്ങളുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഫാസിസത്തെയും മതരാഷ്ട്രങ്ങളെയും ഏകാധിപതികളെയും നാമെങ്ങനെ നിർവചിക്കും? വധശിക്ഷ വിധിക്കപ്പെട്ട ജനാധിപത്യസംവിധാനങ്ങളുമായി നാമെങ്ങനെ അതിജീവിക്കും? ജനാധിപത്യവും മതേതരത്വവും ഭരണഘടനയിലുണ്ട്, ഭരിക്കുന്നവരിലില്ല എന്ന സ്ഥിതി ഉണ്ടാകാതിരിക്കട്ടെ.
അമ്മാളുവമ്മ ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വയോധികയാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത സീതാലക്ഷ്മി അമ്മാളിനെ അമ്മാളുവമ്മ എന്നു വിളിച്ചത് വി.ഡി. സതീശൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഉയർത്തിപ്പിടിച്ചുനിന്ന അമ്മാളുവമ്മയെ വേദിയിൽ കയറ്റി അദ്ദേഹം ആശ്ലേഷിച്ച കാഴ്ച രാജ്യത്തിന്റെ ഹൃദയം കവർന്നു.
പ്രളയകാലത്തു തന്നെ സഹായിച്ച നേതാവിനോടുള്ള മറക്കാനാവാത്ത ആത്മബന്ധമാണ് അവരെ അവിടെയെത്തിച്ചത്. വെറുപ്പല്ല, സ്നേഹമാണ് ജനങ്ങൾക്കാവശ്യം. അമ്മാളുവമ്മ വ്യക്തിയല്ല, പ്രതീകമാണ്. പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള കരുതലിന്റെ പേരായി അതു മാറട്ടെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതി അടുത്തയിടെ പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?’’. അദ്ദേഹത്തിന്റെ ഏതാനും പ്രഭാഷണങ്ങളാണ് അതിലുള്ളത്. മനുഷ്യൻ നേരിട്ട ആ ആദ്യചോദ്യം അവനെവിടെയാണെന്ന് ദൈവത്തിന് അറിയാനായിരുന്നില്ല. പാപം ചെയ്തിട്ട് ഒളിച്ചിരിക്കുന്നത് താനറിയുന്നു എന്നായിരുന്നു ബൈബിളിലെ വ്യംഗ്യം.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്കു മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, ഇന്നലെ അധികാരമേറ്റ മന്ത്രിമാരിൽ ആരെങ്കിലും സത്യപ്രതിജ്ഞാലംഘനം നടത്തിയാൽ, ജനക്ഷേമത്തിൽനിന്നു പിന്മാറിയാൽ, കഠിനാധ്വാനം ചെയ്യാതിരുന്നാൽ, അഴിമതിയുടെയോ മറ്റേതെങ്കിലും പ്രലോഭനങ്ങളുടെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ “മന്ത്രീ, നീ എവിടെ ആകുന്നു?’’ എന്ന ചോദ്യം ജനങ്ങളിൽനിന്നുണ്ടാകും എന്ന മുന്നറിയിപ്പൊന്നും ഗ്രന്ഥകാരൻ ഉദ്ദേശിച്ചു കാണില്ല. പക്ഷേ, അഴിമതിവിരുദ്ധ-ഉത്തരവാദഭരണത്തിന്റെ ആത്മപരിശോധനയ്ക്കായി ആ ചോദ്യം ഓരോ ജനപ്രതിനിധിയും ഉള്ളിൽ കുറിച്ചാൽ വിഡിഎസ് കപ്പലിന്റെ ദിശ തെറ്റില്ല.
സർക്കാരിന്റെ സാന്പത്തികസ്ഥിതിയാണ് ജനക്ഷേമത്തിന്റെ അടിസ്ഥാനം. ഖജനാവിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. എത്രയും വേഗം ധവളപത്രം പുറത്തിറക്കി ആശയക്കുഴപ്പം പരിഹരിക്കുകയും പ്രതിസന്ധിയുണ്ടെങ്കിൽ പരിഹാരക്രിയകൾക്കു കുറിക്കുകയും വേണം. വിനോദസഞ്ചാരമേഖലകളിലെ വികസന-വരുമാന സാധ്യതകൾ അപാരമാണ്.
തെരുവുനായകൾ, വന്യജീവികൾ, മയക്കുമരുന്നടിമകൾ, ഗുണ്ടാസംഘങ്ങൾ, മാലിന്യസംസ്കരണം, കർഷക പ്രതിസന്ധികൾ... ഇരുട്ടിന്റെ വാഴ്ചകൾ തകർന്നടിയണം. ഇവയൊക്കെ കണ്ടില്ലെന്നു നടിച്ചതിന്റെ പിഴയാണ് മുൻഗാമികൾ ഒടുക്കിയത്. ചോദ്യങ്ങളിലേറെയും പഴയതാണ്. ചിലതിന് ഉത്തരങ്ങളില്ലായിരുന്നു. മറ്റു ചിലതാകട്ടെ പുതിയ ഉത്തരങ്ങൾ കാത്തിരിക്കുന്നു.
ഇന്നലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മാതൃകാപരമായൊരു കാഴ്ചയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇതരസംസ്ഥാന മുഖ്യമന്ത്രിമാരും പതിനായിരക്കണക്കിനു ജനങ്ങളും സാക്ഷിയായി. ഭരണ-പ്രതിപക്ഷ-പാർട്ടി ഭേദമില്ലാതുള്ള ഈ പങ്കാളിത്തം ഭരണത്തിലുമുണ്ടായാൽ ഏതു പ്രതിസന്ധിയെയും സംസ്ഥാനത്തിന് അതിജീവിക്കാനാകും. നന്പർ വൺ ഒരു “നന്പരല്ല’’, നമ്മുടെ ലക്ഷ്യമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച പുതിയ യുഡിഎഫ് സർക്കാരിന്റെ നടപടിയെ പരിഹസിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിന്റെ ഈ തീരുമാനം 'മല എലിയെ പ്രസവിച്ചതുപോലെ' ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ വരുത്തിയിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നതായി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നത്. എന്നാൽ അധികാരത്തിൽ വന്നപ്പോൾ മുൻപ് നൽകിയ ഈ വലിയ വാഗ്ദാനങ്ങൾ പാലിക്കാൻ പുതിയ സർക്കാർ തയ്യാറായില്ലെന്ന് മുൻ ധനമന്ത്രി വിമർശിച്ചു.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ വെറും 1000 രൂപ മാത്രമായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം, രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർധിപ്പിച്ചിരുന്നുവെന്ന് ബാലഗോപാൽ വ്യക്തമാക്കി. ആകെ 8,000 രൂപയുടെ വർധനവാണ് ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ നൽകിയത്.
വി.എസ്. അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശാ ഓണറേറിയം വർധിപ്പിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാർക്ക് വലിയ സമരം നടത്തേണ്ടി വന്ന ചരിത്രം കേരളം മറന്നിട്ടില്ലെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21ന് നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻ മന്ത്രി ജി.സുധാകരനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തു.
സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്തു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അംഗീകാരം കിട്ടുന്നതനുസരിച്ച് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.