തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമനങ്ങൾ നടത്തുന്ന പിഎസ്സിയിൽ പിടിമുറുക്കാൻ യുഡിഎഫ്.
വി.ഡി. സതീശൻ അധികാരത്തിലേറി രണ്ടാഴ്ചയ്ക്കിടെ പിഎസ്സി അംഗങ്ങളുടെ അഞ്ച് ഒഴിവുകളാണ് സർക്കാരിനു മുന്നിലെത്തിയത്. 21 അംഗ പിഎസ്സിയിലുണ്ടായ അഞ്ച് അംഗങ്ങളുടെ ഒഴിവുകളിൽ നിയമനം നടത്താൻ യുഡിഎഫ് നീക്കങ്ങൾ സജീവമാക്കിയതായാണു വിവരം.
കോണ്ഗ്രസിനൊപ്പം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളും പിഎസ്സി അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യഘട്ടത്തിൽ ഇപ്പോഴുണ്ടായ ഒഴിവുകളിൽ ഭൂരിഭാഗവും കോണ്ഗ്രസ് അംഗങ്ങളെ നിയമിക്കണമെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുള്ളത്.
എന്നാൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന അഭിപ്രായവുമുണ്ട്. കേന്ദ്ര സർക്കാർ നിയമനങ്ങൾ നടത്തുന്ന യുപിഎസ്സിയിലും മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സികളിലും അംഗസംഖ്യ കുറവായ സാഹചര്യത്തിൽ കേരളത്തിലും അതേമാതൃക പിന്തുടണമെന്ന അഭിപ്രായവമുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലുണ്ടായ രണ്ട് ഒഴിവുകളിൽ ഘടകകക്ഷികളിലെ രണ്ടു പേരെ നിയമിച്ചിരുന്നു. എന്നാൽ, അയോഗ്യത അടക്കമുള്ള വാദങ്ങൾ ഉന്നയിച്ചു ഗവർണർ ഫയൽ തിരിച്ചയച്ചു. പുതിയ സർക്കാർ വന്ന ശേഷം നിയമനം നടത്താൻ ഗവർണർ നിർദേശിച്ചതോടെ പിഎസ്സിയിലെ ഒഴിവുകൾ യുഡിഎഫ് സർക്കാരിന്റെ കൈയിലെത്തി.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കഴിഞ്ഞ 24നു സിപിഎം അംഗം ജോസ് ഡിക്രൂസ്, 29നു കേരള കോണ്ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലെ ഡോ. മിനി സക്കറിയാസ് കഴിഞ്ഞ ദിവസം സിപിഐയിലെ വിജയകുമാരൻ നായർ എന്നിവർ വിരമിച്ചു. ഇതോടെയാണ് പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവുകളുണ്ടായത്. ഇതിൽ മൂന്നെണ്ണമെങ്കിലും കോണ്ഗ്രസ് എടുക്കുകയും രണ്ടെണ്ണം ഘടകകക്ഷികൾക്കു നൽകാനുമാണ് സാധ്യത.
ചെയർമാൻ അടക്കം 21 അംഗങ്ങളാണ് പിഎസ്സിയിലുള്ളത്. ആറു വർഷമോ 62 വയസോ ഏതാണ് ആദ്യമെത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്സി അംഗത്വം ഒഴിയേണ്ടി വരും. ഡോ.എം.ആർ. ബൈജുവാണ് നിലവിലെ പിഎസ്സി ചെയർമാൻ. സിപിഎമ്മിന്റെ എൻജിനിയറിംഗ് കോളജ് അധ്യാപകരുടെ സംഘടനയുടെ നേതാവായിരുന്നു എം.ആർ. ബൈജു. നേരത്തെ പിഎസ്സി അംഗമായിരുന്നു. അഡ്വ.എം.കെ. സക്കീർ സ്ഥാനമൊഴിഞ്ഞപ്പോൾ ചെയർമാനായി.
Tags : PSC UDF tighten grip