Kerala
തിരുവനന്തപുരം: നിയമന വിവാദത്തിലും ഉത്തരക്കടലാസുകള്‍ നശിപ്പിക്കാനുള്ള പിഎസ്സി തീരുമാനത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പട്ടം പിഎസ്സി ആസ്ഥാനത്തേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ ഓഫീസ് ഉപരോധിക്കുന്നിനായി ഓഫീസിനു സമീപത്തേക്കു കടന്നത് സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി.
ഇന്നലെ രാവിലെ 10ഓടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പിഎസ്സി ആസ്ഥാനത്തേക്ക് തള്ളിക്കയറിയത്.
തുടര്‍ന്ന് ചെയര്മാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്റെ ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഇതു വലിയ സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്ന് സമരക്കാരും ഇവരെ തടയാന്‍ ശ്രമിച്ച ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ നാലു സുരക്ഷാ ജീവനക്കാര്‍ക്കു പരിക്കേറ്റതായി പിഎസ്സി അറിയിച്ചു. ഇവര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. മൂന്ന് ജീവക്കാര്‍ക്കു പരിക്കേറ്റെന്ന് ഇടത് അനുകൂല സര്‍വീസ് സംഘടനയായ പിഎസ്സി എംപ്ലോയീസ് യൂണിയനും അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് സമരത്തെതുടര്‍ന്ന് പിഎസ്സി എംപ്ലോയീസ് യൂണിയന് പിഎസ്സി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: പിഎസ്സി ഓഫീസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറടക്കം 15 പേര്‍ക്കെതിരേയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.
പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓഫീസിനുള്ളിലേക്കു പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറിയെന്നു കാട്ടി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഫീസിന് പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. പിഎസ്സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ തേടും. ഉദ്യോഗാർഥികൾ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്‍നിന്നു സര്‍ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്‍ക്കാര്‍ നീക്കം.
Kerala
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് പിഎസ്സി ചെയര്മാന് വ്യക്തമാക്കി. അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്പിക്ക് കൈമാറിയത്.
അതേസമയം, പിഎസ്സി നിയമന ക്രമക്കേട് പുറത്തുവന്നത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്സി തലപ്പത്ത് നടന്നിരുന്നു. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്പിക്കു കൈമാറാന്‍ ഇന്നലെ ചേര്‍ന്ന കമ്മീഷന് യോഗത്തില്‍ തീരുമാനമായത്.
നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചെങ്കിലും അത് പിഎസ്സി ചെയര്മാന് അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്‍ട്രോളറെ ഏല്‍പ്പിച്ചതാണ് വീണ്ടും വിവാദമായത്. ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗത്തില്‍ ചില അംഗങ്ങള്‍ ചെയര്‍മാന്റെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
തുടര്‍ന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്സിനെത്തന്നെ അന്വേഷണം ഏല്പിക്കാന് ചെയര്മാന് തീരുമാനിച്ചത്. പ്ലാനിംഗ് ബോര്‍ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്‍സ് എസ്പി അന്വേഷിക്കുക. അതേസമയം, പിഎസ്സിക്കെതിരേ ഉയര്‍ന്നിട്ടുള്ള മറ്റു പരാതികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരായിരിക്കും തീരുമാനമെടുക്കുക.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്‍ശനം.
Editorial
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ആരോപണമുന്നയിക്കുന്നവരിൽ മുന്നിലാണ് സിപിഎം. പക്ഷേ, മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടാണ് സിപിഎം പ്രതിപക്ഷത്തേക്ക് മാറിയിരുന്നതെന്ന വാർത്ത രാഷ്ട്രീയത്തിന്റെതന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അധികാരത്തിലെത്തിയാൽ എല്ലാവരും അഴിമതിക്കാരായി മാറുമെന്ന അടച്ചാക്ഷേപത്തിന് ഇതു വഴിവച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും സമാന അഴിമതികളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തില്ലെങ്കിൽ, അധികാരം എല്ലാവരെയും ദുഷിപ്പിച്ചേക്കാമെന്ന സാധ്യതയെ ദുഷിപ്പിക്കുമെന്ന പൊതുബോധമാക്കി മാറ്റും. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശന്പളമുള്ള ആസൂത്രണ ബോർഡ് ചീഫുമാരെ പോലും നിയമിച്ചത് പിൻവാതിലിലൂടെയാണെന്നത് നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പിൻവാതിലിലൂടെ കടന്നവരെയും കടത്തിവിട്ടവരെയും നന്നായി ‘കൈകാര്യം’ ചെയ്യാൻ ഒരു നിമിഷം വൈകരുത്.
എട്ടുവർഷത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് നടത്തിയ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തി രമേശ് ചെന്നിത്തല 2025 ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. പിന്നാലെ, പിന്‍വാതില്‍ നിയമനങ്ങളിൽ പിണറായി സർക്കാർ റിക്കാർഡിട്ടെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കിനു പേരെ ഇത്തരത്തിൽ നിയമിച്ചെന്നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനും ആരോപിച്ചിരുന്നു.
നാലു വർഷത്തിനിടെ സർക്കാർ നടത്തിയ താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ, അതു ക്രോഡീകരിച്ചിട്ടില്ലെന്നു പറഞ്ഞു തലയൂരുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ പിൻവാതിൽ ഇല്ലെന്നു നാം ധരിച്ചിരുന്ന പിഎസ്സി നിയമനങ്ങളിലും അട്ടിമറി നടന്നെന്ന ആരോപണം.
ആസൂത്രണ ബോര്‍ഡ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പേഴ്സ്പെക്ടീവ് പ്ലാനിംഗ്, പ്ലാനിംഗ് കോ-ഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് ക്രമക്കേട് നടന്നത്. സംശയം തോന്നിയ ഉദ്യോഗാർഥികളിലൊരാൾ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടുപോലുമില്ലത്രേ. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പരിശോധിച്ചില്ല. നിയമനം കൊടുത്തത് ഇടതു സംഘടനാ നേതാക്കൾക്കാണെന്ന വാർത്തയും പുറത്തായി. അധമരാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ പിഎസ്സി ഇതിനു ധൈര്യപ്പെടില്ല.
ഈ ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള കണ്‍ട്രോളറെ തന്നെയാണ് പിഎസ്സി ചെയര്മാന് ഏൽപിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്സി യോഗ തീരുമാനം. എന്നാല്‍, പിഎസ്സി ചെയര്മാന് എം.ആര്. ബൈജു ഇത് അട്ടിമറിച്ചെന്നാണ് ആരോപണം. എന്തോ ഒളിപ്പിക്കാൻ പെടാപ്പാടു പെടുന്നതുപോലെ. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22,000 ഒഴിവുകള്‍ എല്ലാ വര്‍ഷവും പാർട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കായി വീതംവച്ചു കൊടുക്കുന്നുവെന്ന ആരോപണം, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന തൊടുന്യായം പറഞ്ഞാണ് കഴിഞ്ഞ സർക്കാർ മുക്കിയത്.
പ്രതിപക്ഷത്തായിരിക്കേ തങ്ങളുന്നയിച്ച ആ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ യുഡിഎഫ് സർക്കാർ വിചാരിച്ചാൽ നടക്കും. റേഷൻ വാങ്ങാനുള്ള കാശു ചോദിച്ച ആശമാരെ മഴയത്തിരുത്തി ആക്ഷേപിച്ചവർ, പിഎസ്സി അംഗങ്ങളുടെ ശന്പളം ലക്ഷങ്ങൾ വർധിപ്പിച്ചതു നാം കണ്ടതാണ്. ആ പിഎസ്സിയാണ് ഉത്തരക്കടലാസ് നോക്കാതെ ജോലിക്കാരെ തെരഞ്ഞെടുത്തത്. വെറുതെ വിടരുത്. പിൻവാതിലുള്ള പിഎസ്സി കേരളത്തിനു വേണ്ട.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും പിഎസ്സിയെയും പാർട്ടിവത്കരിച്ച് സിപിഎം കൊടിയ അഴിമതികൾ നടത്തിയെന്ന ആരോപണത്തിനു മറുപടി ആയിട്ടില്ല. ആരോപണങ്ങൾ ശരിയാണെങ്കിൽ ഒരു ഭരണഘടനാ സ്ഥാപനംകൂടി പാർട്ടിവത്കരിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെയും പിഎസ്സിയെയും താരതമ്യപ്പെടുത്തുന്നില്ല. പക്ഷേ, ബിജെപിക്കെതിരേയുള്ള ഇത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള പ്രതിപക്ഷത്തിന്റെ യോഗ്യതയെ എൽഡിഎഫ് പരിഹാസ്യമാക്കിയെന്നും പറയാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓരോ പാർട്ടിക്കാർ തീറെഴുതിയെടുക്കുന്നതിനു തുല്യമാണ് ഉദ്യോഗസ്ഥരെയെല്ലാം ആജ്ഞാനുവർത്തികളാക്കുന്നത്. ജനാധിപത്യവിരുദ്ധമായ പാർട്ടി സർക്കാരുകളുടെ നിർമാണം ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ചെറുക്കപ്പെടേണ്ടതാണ്. പക്ഷേ, ചെറുത്തുനിൽപ്പുകാരെന്നു നാം കരുതിയവരിൽ പലരും അയോഗ്യരായി പുറത്തുപോകുന്ന കാഴ്ചയാണുള്ളത്.
Kerala
തൃശൂർ: ആസൂത്രണബോർഡിലെ പിഎസ്സി നിയമനക്രമക്കേടിൽ ഡിജിപിതലത്തിലുള്ള അന്വേഷണം വേണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്.
ഇക്കാര്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മന്ത്രിസഭ ഉചിതമായ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.
നിലവിലെ ആഭ്യന്തര അന്വേഷണത്തിനു സംശയനിഴലിലുള്ള പരീക്ഷാകണ്ട്രോളറെത്തന്നെ ചുമതലപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ നിയമനങ്ങളിൽ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകൾ, അഴിമതികൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയെക്കുറിച്ചും പിഎസ്സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ‘സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി’സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സമിതി ചെയർമാൻ ആർ. എസ്. ശശികുമാർ ഗവർണർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിശദമായ നിവേദനം നൽകി.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പിഎസ്സിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തകർക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തുവന്നിട്ടുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ കുഫോസ് സർവകലാശാലയിലെ എസ്എഫ്ഐ നേതാക്കൾക്കു വലിയ തോതിൽ മുൻഗണന ലഭിച്ചു.
ആകെ നടത്തിയ 44 നിയമനങ്ങളിൽ 38 പേരും കുഫോസിലെ വിദ്യാർഥികളാണ്. ചോദ്യപേപ്പർ തയാറാക്കിയതിലും ഇന്റർവ്യൂ ബോർഡിലും ഈ സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്.
മറ്റ് സർവകലാശാലകളിലെ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളെ ബോധപൂർവം ഒഴിവാക്കിയ ഈ സംഭവത്തിൽ, വകുപ്പുതലത്തിന് പുറത്തുള്ള ഏജൻസി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർതന്നെ ശിപാർശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിനുപുറമേ, പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉത്തരക്കടലാസുകൾ കൃത്യമായി മൂല്യനിർണയം നടത്തിയില്ലെന്നും ആരോപണമുണ്ട്.
രാഷ്ട്രീയസ്വാധീനമുള്ളവർക്ക് ഒന്നാം റാങ്ക് നൽകാൻ റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച് പ്രസിദ്ധീകരിച്ചതായും പരാതി ഉയർന്നുകഴിഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്പി (സ്പെഷൽ റിക്രൂട്ട്മെന്റ്), ലോ കോളജ് അസിസ്റ്റന്റ് പ്രഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്), സർവകലാശാല പിആർ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകൾ നടത്തിയതായി ആക്ഷേപമുണ്ട്.
പിഎസ്സിയിലെ ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഉപജാപക സംഘമാണ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിനെ നിയോഗിക്കുന്നതെന്നും ചോദ്യങ്ങൾ കാലേകൂട്ടി ലഭിക്കാൻ വഴിയൊരുക്കുന്നതിലൂടെയാണ് എഴുത്തുപരീക്ഷകളിൽ കൃത്രിമം നടക്കുന്നതെന്നും ആരോപണമുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം.
പൊതുമേഖല ഉള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനാണു വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നപടി സ്വീകരിക്കണമെന്നും ഭരണ പരിഷ്കാര വകുപ്പ് നല്കിയ കത്തില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും ഭീമമായ പെൻഷൻ ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.
കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് പ്രതിനിധികളുടെ മാത്രം പൂർണ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനിൽ യുഡിഎഫിന്റെ അഞ്ച് പ്രതിനിധികൾ കൂടി പുതുതായി നിയമിതരാകും.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പ് രണ്ടുപേരെ പിഎസ്സി അംഗങ്ങളായി നിയമിക്കാൻ ശിപാർശ ചെയ്തെങ്കിലും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ഇത് അംഗീകരിച്ചില്ല.
ഗവർണറേക്കാൾ ശന്പളം പറ്റുന്ന പിഎസ്സി അംഗങ്ങളായി വിസിമാരുടേതിന് സമാനമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കുവാൻ പാടുള്ളൂവെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പിഎസ്സിയിലുണ്ടായ അഞ്ച് ഒഴിവുകളിൽ യുഡിഎഫിന് അവസരം ഒരുങ്ങുന്നുവെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൂന്നെണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമായി പങ്കിടാനാണു സാധ്യത.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമനങ്ങൾ നടത്തുന്ന പിഎസ്സിയിൽ പിടിമുറുക്കാൻ യുഡിഎഫ്.
വി.ഡി. സതീശൻ അധികാരത്തിലേറി രണ്ടാഴ്ചയ്ക്കിടെ പിഎസ്സി അംഗങ്ങളുടെ അഞ്ച് ഒഴിവുകളാണ് സർക്കാരിനു മുന്നിലെത്തിയത്. 21 അംഗ പിഎസ്സിയിലുണ്ടായ അഞ്ച് അംഗങ്ങളുടെ ഒഴിവുകളിൽ നിയമനം നടത്താൻ യുഡിഎഫ് നീക്കങ്ങൾ സജീവമാക്കിയതായാണു വിവരം.
കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളും പിഎസ്സി അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യഘട്ടത്തിൽ ഇപ്പോഴുണ്ടായ ഒഴിവുകളിൽ ഭൂരിഭാഗവും കോണ്‍ഗ്രസ് അംഗങ്ങളെ നിയമിക്കണമെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുള്ളത്.
എന്നാൽ, ചെലവു ചുരുക്കലിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന അഭിപ്രായവുമുണ്ട്. കേന്ദ്ര സർക്കാർ നിയമനങ്ങൾ നടത്തുന്ന യുപിഎസ്സിയിലും മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സികളിലും അംഗസംഖ്യ കുറവായ സാഹചര്യത്തിൽ കേരളത്തിലും അതേമാതൃക പിന്തുടണമെന്ന അഭിപ്രായവമുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലുണ്ടായ രണ്ട് ഒഴിവുകളിൽ ഘടകകക്ഷികളിലെ രണ്ടു പേരെ നിയമിച്ചിരുന്നു. എന്നാൽ, അയോഗ്യത അടക്കമുള്ള വാദങ്ങൾ ഉന്നയിച്ചു ഗവർണർ ഫയൽ തിരിച്ചയച്ചു. പുതിയ സർക്കാർ വന്ന ശേഷം നിയമനം നടത്താൻ ഗവർണർ നിർദേശിച്ചതോടെ പിഎസ്സിയിലെ ഒഴിവുകൾ യുഡിഎഫ് സർക്കാരിന്റെ കൈയിലെത്തി.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കഴിഞ്ഞ 24നു സിപിഎം അംഗം ജോസ് ഡിക്രൂസ്, 29നു കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലെ ഡോ. മിനി സക്കറിയാസ് കഴിഞ്ഞ ദിവസം സിപിഐയിലെ വിജയകുമാരൻ നായർ എന്നിവർ വിരമിച്ചു. ഇതോടെയാണ് പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവുകളുണ്ടായത്. ഇതിൽ മൂന്നെണ്ണമെങ്കിലും കോണ്‍ഗ്രസ് എടുക്കുകയും രണ്ടെണ്ണം ഘടകകക്ഷികൾക്കു നൽകാനുമാണ് സാധ്യത.
ചെയർമാൻ അടക്കം 21 അംഗങ്ങളാണ് പിഎസ്സിയിലുള്ളത്. ആറു വർഷമോ 62 വയസോ ഏതാണ് ആദ്യമെത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്സി അംഗത്വം ഒഴിയേണ്ടി വരും. ഡോ.എം.ആർ. ബൈജുവാണ് നിലവിലെ പിഎസ്സി ചെയർമാൻ. സിപിഎമ്മിന്റെ എൻജിനിയറിംഗ് കോളജ് അധ്യാപകരുടെ സംഘടനയുടെ നേതാവായിരുന്നു എം.ആർ. ബൈജു. നേരത്തെ പിഎസ്സി അംഗമായിരുന്നു. അഡ്വ.എം.കെ. സക്കീർ സ്ഥാനമൊഴിഞ്ഞപ്പോൾ ചെയർമാനായി.
Kerala
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള മന്ത്രിസഭാ ശിപാർശ അംഗീകരിച്ച് പിഎസ്സി. മെയ് 25 നും ഓഗസ്റ്റ് 31നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ നവംബർ 30വരെ നീട്ടി.
289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. 30,845 ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് പിഎസ്സിയിലെ എൽഡിഎഫ് നോമിനികളായ 19 അംഗങ്ങളും സ്വീകരിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ വകുപ്പുകളിലും സിവിൽ സപ്ലൈസ് വകുപ്പിലെ അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലും വലിയ തോതിൽ ഉദ്യോഗാർഥികൾക്ക് ഇതിലൂടെ നിയമനം ലഭിച്ചേക്കും.
കൂടാതെ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, മലയാളം, ബിസിനസ് മാനേജ്മെന്റ്, മൈക്രോബയോളജി, മ്യൂസിക്, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹയർ സെക്കൻഡറി - ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾ, എൽഡി ടൈപ്പിസ്റ്റ്, കമ്പനി ബോർഡ് നിയമനങ്ങളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ്, സപ്ലൈക്കോ അസിസ്റ്റന്റ് സെയിൽസ്മാൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അടക്കമുള്ള വകുപ്പുകളിലേക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
CAREER DEEPIKA
കെഎസ്ഇബിയിൽ 985 ഇലക്ട്രിസിറ്റി വർക്കർ, പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, ജൂണിയർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 4 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
3 തസ്തികയിൽ ജനറൽ റിക്രൂട്ട്മെന്റ്. ചലച്ചിത്ര വികസന കോർപറേഷനിൽ സിനി ആർട്ടിസ്റ്റ് തസ്തികയിൽ എൽസി/എഐ വിഭാഗത്തിൽപ്പെട്ടവർക്ക് എൻസിഎ നിയമനം. ഗസറ്റ് തീയതി 30.04.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 3 രാത്രി 12 വരെ.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം
കാറ്റഗറി നമ്പർ: 19/2026
അസിസ്റ്റന്റ് മാനേജർ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്
ശമ്പളം: 55,200-1,15,300
ഒഴിവ്: 01
പ്രായം:18-40
യോഗ്യത:
1. i) ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ii) എംബിഎ.
iii) കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്നു നേടിയ പിജിഡിസിഎ.
എംബിഎ, പിജിഡിസിഎ എന്നീ യോഗ്യതകൾ റെഗുലർ പഠനത്തിലൂടെ നേടിയതാകണം.
2. പ്രവൃത്തിപരിചയം: പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലോ സൂപ്പർവൈസറി കേഡറിൽ 2 വർഷ പ്രവൃത്തി പരിചയം. ജോലിപരിചയം എംബിഎ യോഗ്യത നേടിയശേഷമായിരിക്കണം.
കാറ്റഗറി നമ്പർ: 20/2026
ജൂണിയർ അസിസ്റ്റന്റ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ
വികസന കോർപറേഷൻ ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ
കെമിക്കൽസ് ലിമിറ്റഡ്
ശമ്പളം: അതതു കമ്പനി/ബോർഡ്/കോർപറേഷൻ നിശ്ചയിച്ച നിരക്ക്
ഒഴിവ്: 10
പ്രായം: 18-40
യോഗ്യത:
i) ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ii) ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്ന്, കുറഞ്ഞത് 6 മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡിസിഎ).
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലാതലം
കാറ്റഗറി നമ്പർ: 21/2026
ഇലക്ട്രിസിറ്റി വർക്കർ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് ലിമിറ്റഡ്
ശമ്പളം: 24,400-43,600
ഒഴിവ്: ജില്ലാടിസ്ഥാനത്തിൽ
തിരുവനന്തപുരം-101, കൊല്ലം-49, പത്തനംതിട്ട-24, ആലപ്പുഴ-70, കോട്ടയം-64, ഇടുക്കി-96. എറണാകുളം-139, തൃശൂർ-62, പാലക്കാട്-68, മലപ്പുറം-64, കോഴിക്കോട്-117, വയനാട്-26, കണ്ണൂർ-73, കാസർഗോഡ്-32.
പ്രായം: 18-40.
യോഗ്യത: എ) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.
ബി) ഇലക്ട്രീഷൻ/വയർമാൻ ട്രേഡിൽ 2 വർഷത്തെ സർക്കാർ അംഗീകൃത നാഷണൽ /സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്.
ശാരീരിക യോഗ്യതകൾ:
എ) കുറഞ്ഞ ഉയരം
പുരുഷ ഉദ്യോഗാർഥികൾ: 5 അടി 2 ഇഞ്ച് (157.48 cm), സ്ത്രീ ഉദ്യോഗാർഥികൾ: 4 അടി 9 ഇഞ്ച് (144.78 cm)
ബി) കാഴ്ച: സാധാരണ (വർണാന്ധത ഉണ്ടായിരിക്കരുത്)
സി) പുറംജോലികൾ ചെയ്യാനുള്ള ശാരീരിക ക്ഷമത: പോൾ ക്ലൈന്പിംഗിലുള്ള വൈദഗ്ധ്യം പരിശോധിച്ചു ശാരീരികക്ഷമത വിലയിരുത്തും.
ഉദ്യോഗാർഥികൾ 9 മീറ്റർ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിൽ 8 മിനിറ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യണം. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗികപരീക്ഷയിൽ ഉദ്യോഗാർഥിയുടെ പ്രാവീണ്യം വിലയിരുത്തും.
എൻസിഎ (സംസ്ഥാനതലം)
കാറ്റഗറി നമ്പർ-22/2026
തസ്തിക, വകുപ്പ്
സിനി അസിസ്റ്റന്റ്, ചലച്ചിത്ര
വികസന കോർപറേഷൻ
ഒഴിവ്: എൽസി/എഐ-1
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapsc.com
Kerala
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
ഡെയറി ഡെവലപ്മെന്റ് വകുപ്പില്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്പ്പറേഷന് (ഐഎം) കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് 2, വനിത ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ (വനിതകള്‍ മാത്രം), മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, പട്ടികജാതി വികസന വകുപ്പില്‍ പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 2, കേരള വാട്ടര്‍ അഥോറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (തസ്തികമാറ്റം മുഖേന), ആരോഗ്യ വകുപ്പില്‍ കാത്ത്ലാബ് ടെക്നീഷ്യന് ഗ്രേഡ് 2, കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് 2.
സ്പെഷല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം), ഗവണ്മെന്റ് സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്/അഡ്വക്കറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയവയില്‍ ഓഫീസ് അറ്റന്‍ഡന്റ് (പട്ടികജാതി/പട്ടികവര്‍ഗം).
സ്പെഷല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (പട്ടികവര്‍ഗം).
എന്‍സിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസര്‍ (ഈഴവ/തിയ്യ/ബില്ലവ). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 01.07.2026.
Kerala
തിരുവനന്തപുരം: 25 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ), കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന), ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (തമിഴ് മാധ്യമം) (ഈഴവ/തിയ്യ/ബില്ലവ), ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപിസ്കൂള്‍ ടീച്ചര്‍ (തമിഴ് മാധ്യമം), വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം), പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം), ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്), കാസർഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) യുപിഎസ്, കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിംഗ് ടീച്ചര്‍ (എച്ച്എസ്), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍, എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം) (തസ്തികമാറ്റം മുഖേന), പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (തമിഴ് മാധ്യമം), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന), കാസർഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, കാസർഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ്, കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് രീതിയിൽ കോപ്പിയടിച്ച ഉദ്യോഗാർഥി പിടിയിൽ. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബു ആണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ ആയിരുന്നു സംഭവം.
ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷയ്ക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് അനീഷ് ബാബു കോപ്പിയടിച്ചത്. ഹാളിലേക്ക് മൊബൈൽ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി.
സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നൽകിയത് ബ്ലൂൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. ഇതേ തുടർന്ന് അനീഷിനെ ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (തസ്തികമാറ്റം മുഖേന), ആര്‍ക്കിയോളജി വകുപ്പില്‍ ഡിസൈനര്‍, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സെക്യൂരിറ്റി ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കെസിഎംഎംഎഫ് ലിമിറ്റഡ്) സീനിയര്‍ മാനേജര്‍ (എച്ച്ആര്‍ഡി), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Kerala
തിരുവനന്തപുരം: തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പിഎസ്സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് 10 വർഷമായി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ കാരണം അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് സംസ്ഥാനം വിട്ടുപോകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത മേഖലകളിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളം മാറ്റത്തിനാഗ്രഹിക്കുന്നുവെന്നും കെ.സി പറഞ്ഞു.
അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആര്യനാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
Kerala
തിരുവനന്തപുരം: 13 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (എംഎംവി), ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, സ്റ്റേറ്റ് ആര്‍ക്കൈവ്സ് വകുപ്പില്‍ പ്രിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പീഡോഡോണ്ടിക്സ്, കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ഭൂജല വകുപ്പില്‍ ജിയോഫിസിക്കല്‍ അസിസ്റ്റന്റ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്), പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) റീജണല്‍ ഓഫീസര്‍ (പാര്‍ട്ട് 1, 2), കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
വിവിധ ജില്ലകളില്‍ അച്ചടി വകുപ്പില്‍ ബൈന്‍ഡര്‍ ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (തമിഴ്), തിരുവനന്തപുരം ജില്ലയില്‍ അച്ചടി വകുപ്പില്‍ കോപ്പി ഹോള്‍ഡര്‍ (ഹിന്ദി), വ്യാവസായിക പരിശീലന വകുപ്പില്‍ വര്‍ക്ഷോപ്പ് അറ്റന്‍ഡര്‍ (ഡ്രാഫ്ട്സ്മാന് -സിവില്‍) തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയറി) തസ്തികകയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
എറണാകുളം ജില്ലയില്‍ അച്ചടി വകുപ്പില്‍ ബൈന്‍ഡര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം) തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ 24.01.2026 തീയതിയിൽ പ്രസിദ്ധീകരിച്ച ഈ മാസത്തെ റിവൈസ്ഡ് ഇന്റർവ്യൂ പ്രോഗ്രാം പ്രകാരം 13ന് പിഎസ്സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളുടെ അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയും പിന്നീട് അറിയിക്കും.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബ്ലോക്ക്ചെയിന്‍ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പിഎസ്സിക്കുവേണ്ടി വികസിപ്പിച്ച ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടു മുതല്‍ 12 വരെയുള്ള പിഎസ്സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പരീക്ഷാമാറ്റം.
മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ്സി അറിയിച്ചു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടുഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഡിസംബര്‍ ഒൻപതിനാണ് വോട്ടെടുപ്പ്.
തൃശൂര്‍ മുതല്‍ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഡിസംബര്‍ 11ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്.
Business
തിരുവനന്തപുരം: 10 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികവര്‍ഗം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മൈക്രോബയോളജി (പട്ടികവര്‍ഗ്ഗം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (എല്‍സി/എഐ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ രചന ശരീര് (എല്‍സി/എഐ), തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്കൂള്‍), കാസര്‍ഗോഡ്, കൊല്ലം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്കൂള്‍) (മുസ്ലിം, എല്‍സി/എഐ), പോലീസ് (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗ്) വകുപ്പില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സബ് ഇന്‍സ്പെക്ടര്‍ (എല്‍സി/എഐ) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.