പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്സി പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പിഎസ്സി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ.
പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകൾ പരിശോധിച്ച റിപ്പോർട്ടിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും പിഎസ്സി ആഭ്യന്തര വിജിലൻസ് എസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആഭ്യന്തര വിജിലൻസ് എസ്പി, പിഎസ്സി ചെയർമാന് ഔദ്യോഗികമായി കൈമാറിയതായാണ് വിവരം.
ആരോപണം ഉയർന്നപ്പോൾ പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് പിന്നീട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ സ്ഥിരീകരണം വന്നിരിക്കുകയാണെന്നാണ് വിലയിരുത്തൽ.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് ഉദ്യോഗാർഥികൾക്ക് നിയമനം നൽകുകയും ചെയ്തിരുന്നു. പരീക്ഷാ നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയാണ് ഇതിലൂടെ സംഭവിച്ചതെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
റിപ്പോർട്ട് നാളെ ചേരുന്ന പിഎസ്സി യോഗം വിശദമായി ചർച്ച ചെയ്യും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ വിഭാഗത്തിലെ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായേക്കും.
അതേസമയം ആസൂത്രണ ബോർഡ് തസ്തികകളിലെ നിയമന ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. എസ്ഐടി അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഉടൻ കൈമാറും. തുടർന്ന് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കുന്നതടക്കമുള്ള തുടർനടപടികളിലേക്കു കടക്കുക.
Tags : PSC Examination Irregularities InternalVigilanceReport Submitted Commission