Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്‍നിന്നു സര്‍ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്‍ക്കാര്‍ നീക്കം.
Kerala
തൃശൂർ: ആസൂത്രണബോർഡിലെ പിഎസ്സി നിയമനക്രമക്കേടിൽ ഡിജിപിതലത്തിലുള്ള അന്വേഷണം വേണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്.
ഇക്കാര്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മന്ത്രിസഭ ഉചിതമായ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.
നിലവിലെ ആഭ്യന്തര അന്വേഷണത്തിനു സംശയനിഴലിലുള്ള പരീക്ഷാകണ്ട്രോളറെത്തന്നെ ചുമതലപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
National
ന്യൂഡൽഹി: “നല്ല മാര്‍ക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാല്‍ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാല്‍ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” - ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാമെന്നു കരുതിയ നാഗ്പുർ സ്വദേശിനിയായ പതിനെട്ടുകാരി ആകാംഷ അവസാനമായി എഴുതിയ വാക്കുകളാണിത്.
നീറ്റ് -യുജി പരീക്ഷ റദ്ദാക്കിയതിൽ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയ ആകാംഷയെപ്പോലുള്ള വിദ്യാർഥികളുടെ മരണത്തിൽ മൗനം പാലിച്ചുകൊണ്ടാണ് എൻടിഎ ഞായറാഴ്ച മെഡിക്കൽ പ്രവേശനത്തിനായുള്ള പുനഃപരീക്ഷ നടത്തിയത്.
മേയ് 12ന് നടന്ന ആദ്യ നീറ്റ് പരീക്ഷയ്ക്കും ഇതു റദ്ദാക്കി ജൂൺ 21ന് നടത്തിയ പുനഃപരീക്ഷയ്ക്കുമിടയിലെ 37 ദിവസത്തിനുള്ളിൽ 12ലധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായാണ് ഏകദേശ കണക്ക്. ഇതിൽ അഞ്ച് പേരുടെ ആത്മഹത്യാക്കുറിപ്പുകൾ കുടുംബാംഗങ്ങൾക്കു ലഭിച്ചിട്ടുണ്ട്.
പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികൾ ഏറെ മാനസികസമ്മർദം നേരിട്ടതായും കുടുംബാംഗങ്ങൾ കണ്ണീരോടെ പറയുന്നു. വിദ്യാർഥികളുടെ മരണകാരണം കൃത്യമായി ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരാരും അനുശോചനം പോലും രേഖപ്പെടുത്താൻ തയാറായിട്ടില്ല.
ആത്മഹത്യ ചെയ്ത വിദ്യാർഥികളിൽ അധികവും സാധാരണ കർഷക കുടുംബത്തിൽനിന്നുള്ളവരോ ദിവസവേതനത്തിനു ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളോ ആണ്. തമിഴ്നാട്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണു ജീവനൊടുക്കിയത്.
വർഷങ്ങളോളം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായി മികച്ച വിജയം പ്രതീക്ഷിച്ച വിദ്യാർഥികൾക്കു മുന്നിലേക്കാണ് എൻടിഎയുടെ മാത്രം പിടിപ്പുകേടുകൊണ്ടുണ്ടായ ചോദ്യപേപ്പർ ചോർച്ച ഇടിത്തീപോലെ പതിക്കുന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കിയതും പെട്ടെന്നൊരു പുനഃപരീക്ഷയെ നേരിടേണ്ടിവന്നതുമുണ്ടാക്കിയ കടുത്ത ആശങ്കയും ഭാവിയെക്കുറിച്ചുള്ള ഭയവും സമ്മർദവുമാണ് ഈ കൗമാരക്കാരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങളും പോലീസും സാക്ഷ്യപ്പെടുത്തുന്നു.
Kerala
തിരുവനന്തപുരം: സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കോടതിയിൽ പോയ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നിയമസഹായം നൽകുന്നതു പരിഗണനയിലാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. കഷ്ടപ്പെട്ടു പഠിച്ച വിദ്യാർഥികൾ നിരാശയിലാണ്.
പലർക്കും മാനസിക വിഭ്രാന്തിയുണ്ടായി. അനഭിലഷണീയ പ്രവണതകളാണുണ്ടായത്. മാഫിയ ബന്ധവും സംശയമിക്കുന്നു. കേന്ദ്രം ഇക്കാര്യത്തിൽ അലസമായാണ് പെരുമാറിയത്.
നീറ്റ് പരീക്ഷാ നടത്തിപ്പും സിബിഎസ്ഇ മൂല്യനിർണയവും പൂർണമായി കേന്ദ്ര നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാനും നടപടിയെടുക്കാനും പരിമിതിയുണ്ട്.
കുട്ടികളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ആശങ്കകൾ അറിയിച്ചും കേന്ദ്രത്തിനു കത്തുനൽകി. ഓണ്‍സ്ക്രീൻ മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണം, സാങ്കേതിക പിഴവുകൾ തിരുത്താൻ സാങ്കേതിക ഓഡിറ്റ് നടത്തണം, സമയബന്ധിതമായും സുതാര്യമായും പരാതി പരിഹരിക്കാൻ സംവിധാനമൊരുക്കണം എന്നീ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നു.
പ്രതിഷേധമുയർന്നപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാൻ പേരിന് നടപടിയെടുത്തു. വിദ്യാർഥികൾക്ക് ആശ്വാസം ലഭിക്കാൻ സർക്കാർ ഇനിയും ഇടപെടുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു വേണ്ടി മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.
ദേശീയതലത്തിൽ രാഷ്ട്രീയ പിന്തുണയുള്ള മാഫിയയാണ് അട്ടിമറികൾ നടത്തിയതെന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച ജി.ആർ.അനിൽ പറഞ്ഞു. പൊതുസമൂഹം ആശങ്കയോടെയാണ് കുട്ടികളുടെ പ്രശ്നത്തെ കാണുന്നതെന്നും നിയമസഭയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും സ്പീക്കർ പറഞ്ഞു.
National
ന്യൂഡൽഹി: വിവാദമായ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വൻതോതിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ക്രമക്കേടുകൾ സംഭവിച്ചതെന്നും രാഹുൽ ആരോപിച്ചു.
മൂല്യനിർണയത്തിന് കരാർ ലഭിച്ച സ്വകാര്യ കന്പനി 2019ൽ തെലുങ്കാനയിൽ സമാനരീതിയിൽ അട്ടിമറികൾ നടത്തി വിവാദത്തിലായത് രാഹുൽ ചൂണ്ടിക്കാട്ടി. ‘കോഎംപ്റ്റ്’എന്ന സ്വകാര്യ കന്പനിക്കാണ് മൂല്യനിർണയവുമായി ബന്ധപ്പെട്ട കരാർ നൽകിയത്.
എന്നാൽ ‘ഗ്ലോബറേന’ എന്ന പേരിൽ ഇതേ കന്പനി തന്നെയാണ് തെലുങ്കാനയിലും നേരത്തേ ക്രമക്കേട് നടത്തിയതെന്ന് രാഹുൽ ആരോപിക്കുന്നു. 30 സെക്കൻഡ്കൊണ്ട് കന്പനിയുടെ പഴയ ചരിത്രം കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടും സിബിഎസ്ഇക്ക് എന്തുകൊണ്ടത് സാധിച്ചില്ലെന്നും രാഹുൽ ചോദിക്കുന്നു.
കന്പനിയുടെ പേരിൽ ക്രമക്കേട് ഉണ്ടായിട്ടും എന്ത് ഉത്തരവിലാണ് അത്തരമൊരു കരാർ നൽകിയതെന്നും രാഹുൽ ചോദിച്ചു.
18.5 ലക്ഷം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിട്ടും എപ്പോഴത്തെയുംപോലെ യാതൊരു മറുപടിയോ ഉത്തരവാദിത്വമോ നാണമോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.
കരാർ നൽകിയതിലെ അഴിമതിക്കെതിരേ ചോദ്യങ്ങൾ ഉന്നയിക്കാൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ രാഹുൽ ആഹ്വാനം ചെയ്തു.
National
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ (ഒഎസ്എം) ക്രമക്കേടുകളിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സിബിഎസ്ഇ ബോർഡ് പരീക്ഷയെക്കുറിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നെന്നും ക്രമക്കേടുകൾ കേൾക്കാതെ പോകുന്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ കസേരയിൽ മുറുകെപ്പിടിച്ചിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
തന്റെ ഉത്തരപേപ്പർ തെറ്റായി വിലയിരുത്തപ്പെട്ട ഒരു പതിനേഴുവയസുകാരൻ നീതിക്കായി സമൂഹമാധ്യമങ്ങളെ സമീപിച്ചപ്പോൾ ബിജെപിയുടെ ഐടി സെൽ അവനെ"രാജ്യവിരുദ്ധൻ’ എന്നു മുദ്രകുത്തുകയും "സോറോസ് ഏജന്റ്’ എന്നു വിശേഷിപ്പിക്കുകയും ചെയ്തെന്ന് രാഹുൽ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഒരു പതിനേഴുവയസുകാരൻ തന്റെ ഭാവിക്കുവേണ്ടി ശബ്ദമുയർത്തുന്പോൾ ബിജെപി അവനെ ചതിയനാക്കി മാറ്റുകയാണ്. ചോദ്യം ചോദിക്കുന്ന ആരെയും സർക്കാർ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു.
എന്നാൽ മിസ്റ്റർ മോദി ശ്രദ്ധിച്ചു കേട്ടുകൊള്ളൂ! ഈ യുവത്വം, ഈ ജെൻസി നിങ്ങളുടെ അഹങ്കാരം തകർക്കും-രാഹുൽ പറഞ്ഞു.
സിബിഎസ്ഇയുടെ വിജയശതമാനം 88 ശതമാനത്തിൽനിന്ന് 85 ശതമാനമായി കുറയുന്നതിനു കാരണമായ ക്രമക്കേടുകൾ എന്തുകൊണ്ട് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതിനുമുന്പ് സിബിഎസ്ഇയും മന്ത്രാലയവും എന്തുകൊണ്ട് ശ്രദ്ധാപൂർവമായ പദ്ധതി തയാറാക്കിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ജയ്റാം രമേശ് എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിത്. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻടിഎ പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്.
ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.
ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. വിദ്യാർഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും പിണായി വിജയൻ വ്യക്തമാക്കി.
Kerala
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ (ടിഡിബി) സാമ്പത്തിക മാനേജ്മെന്റിൽ ഹൈക്കോടതി പോരായ്മകള്‍ കണ്ടെത്തി.
ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലുടനീളം കേന്ദ്രീകൃത കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അടിയന്തരമായി കോടതി നിര്‍ദേശം നല്കി. കൈവശമുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്കു മാറ്റുന്നതിനായി ഡാറ്റാ മൈഗ്രേഷന്‍ പ്ലാന്‍ തയാറാക്കണം.
പഴയ സോഫ്റ്റ്വേറുകള് ഘട്ടങ്ങളായി ഒഴിവാക്കണം. അതിനുമുമ്പ് അതിലെ വിവരങ്ങള്‍ സുരക്ഷിതമായി ബാക്കപ് ചെയ്യണം. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
2025 സെപ്റ്റംബര്‍ 29ന് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ സംബന്ധിച്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അപ്പയ്യസംഗമത്തിന്റെ കണക്കുകളില്‍ ബോര്‍ഡിന്റെ ഓഡിറ്ററായ വിജയന് ആന്‍ഡ് അസോസിയേറ്റ്സ് വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും സ്പോണ്സര്ഷിപ്പുകള് വഴി മാത്രമേ ധനസഹായം ലഭിക്കൂ എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ അംഗീകാരത്തോടെ പരിപാടി നടത്തിയത്. നിശ്ചിതസമയത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്ററോടു വര്‍ഷങ്ങളായി നടത്തിയ ഓഡിറ്റുകളില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍, പോരായ്മകള്‍, വീഴ്ചകള്‍ എന്നിവ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും നിർദേശിക്കുകയുണ്ടായി.
സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്വം എന്നിവയെ ബാധിക്കുന്ന പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നവയാണ് റിപ്പോര്‍ട്ടെന്നു കോടതി കണ്ടെത്തി.
ആസ്തികള്‍, ബാധ്യതകള്‍, നിയമപരമായ കുടിശികകള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ യഥാര്‍ഥ സാമ്പത്തികസ്ഥിതി നിര്‍ണയിക്കാന്‍ കഴിയാത്തതും ജിഎസ്ടി, ആദായനികുതി ഫയലിംഗുകളിലെ കാലതാമസം ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്.
Business
കൊച്ചി: ഇന്ധന വിതരണത്തിൽ ക്രമക്കേട് നടത്തിയ 53 വിതരണക്കാർക്കെതിരേ നടപടിയെടുത്തെന്നു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).
20 ഏജൻസികളുടെ വിതരണാവകാശം സസ്പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി. രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിലാണ് ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി സ്വീകരിച്ചതെന്നു കമ്പനി അറിയിച്ചു.
സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പെട്രോളിന്റെയും എൽപിജിയുടെയും വിതരണം സുഗമമായി നടക്കുന്നതായി എച്ച്പിസിഎൽ അറിയിച്ചു. കുപ്രചാരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്പിസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്.
ഏപ്രിൽ നാലിനു മാത്രം വ്യാപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കണക്കിലെടുത്തു ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി വിതരണം കാര്യക്ഷമമാക്കിയതായും എച്ച്പിസിഎൽ അറിയിച്ചു.
Kerala
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
സ്വർണം സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി എടുത്തിരുന്നു. എഎസ്പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയിട്ടുണ്ട്. ഇതിൽ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയുടെ മാനസികാരോഗ്യനില മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം 17നു പരിശോധിക്കും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചതിനെതുടർന്ന് റിമാൻഡിൽ കഴിയുന്ന പ്രതിയെ അന്ന് മെഡിക്കൽ ബോർഡിനു മുന്പിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനു കോടതി നിർദേശം നൽകി.
ലോട്ടറി ക്ഷേമനിധി ബോർഡിലെ സാന്പത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീതിന്റെ മാനസികനിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഭാഗത്തു നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ കോടതി രണ്ടാമതും നോട്ടീസ് അയച്ചു. തുടർന്നു സൂപ്രണ്ട് രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതി അനിൽ കുമാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രതി സംഗീത് മാനസിക രോഗിയായതിനാൽ കസ്റ്റഡിയിൽ നൽകരുതെന്നു പ്രതിഭാഗം വാദിച്ചു. സാന്പത്തിക ക്രമക്കേടു നടത്തിയപ്പോൾ മാനസിക രോഗം ഇല്ലായിരുന്നോ എന്നു പ്രതിഭാഗത്തോടു കോടതി വാക്കാൽ ചോദിച്ചിരുന്നു.
സംഗീതിനെ കസ്റ്റഡിയിൽ ലഭിക്കാത്തതിനാൽ അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസും തയാറായില്ല. ഈ സാഹചര്യത്തിലാണ് സംഗീതിനെ പരിശോധിച്ച് റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിനു നിർദേശം നൽകിയത്. ലോട്ടറി തൊഴിലാളികൾക്ക് അടയ്ക്കാനുള്ള അംശദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി രൂപ തട്ടിയെടുത്തത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
നിലവിൽ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലൻസിന്റെയും കൈയിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുള്ളത്. ഇത് വിജിലൻസ് സംഘം പരിശോധിക്കും.
2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച വിജിലൻസിന് നിർദേശം നൽകിയിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും.
കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ മുഖ്യപ്രതി ക്ലർക്ക് സംഗീതിന്റെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാറും അറസ്റ്റിൽ. ക്ഷേമനിധി പണം വീടുവയ്ക്കാനായി കോൺട്രാക്ടർ അനിലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങികൂട്ടി. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി. ലോട്ടറി ക്ഷേമനിധി ബോർഡിൽ ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്.
സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.