പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിലും നിയമന തട്ടിപ്പിലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ അന്വേഷണസംഘം പിഎസ്സി ആസ്ഥാനത്തെത്തി.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പട്ടത്തുള്ള പിഎസ്സി ആസ്ഥാനത്തെത്തിയത്. അന്വേഷണ സംഘം പിഎസ് സി ചെയർമാനുമായി ചർച്ച നടത്തി.
അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചെയർമാനു മുന്നിൽ ഐജി അജിതാ ബീഗം വ്യക്തമാക്കി. അന്വേഷണത്തിൽ ലഭിക്കേണ്ട രേഖകൾ സംബന്ധിച്ച് ഐജി പിഎസ്സി ചെയർമാന് വ്യക്തത നല്കി.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന സൂചനയാണ് പിഎസ്സി ചെയർമാൻ നല്കിയിട്ടുള്ളത്. അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് പിഎസ്സിയുടെ രേഖകൾ പരിശോധിക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും. ക്രമക്കേട് സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ ഇന്നലെ ചേർന്ന പിഎസ്സി യോഗ തീരുമാനം.
ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിനു ബോധ്യമാകേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയാണെന്ന് പിഎസ്സി യോഗം വിലയിരുത്തി.
അന്വേഷണസംഘത്തിന് ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്ന എല്ലാ രേഖകളും നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുമെന്നും പിഎസ്സി വ്യക്തമാക്കി.
Tags : CrimeBranch PSC headquarters recruitment fraud examination irregularities