ജിഗീഷയും മകൻ ആദിത്യയും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നു.
ചെന്നൈ: സ്വപ്നതുല്യമായ ഒരു അപൂർവ നിമിഷത്തിനാണ് ഐഐടി മദ്രാസിന്റെ കഴിഞ്ഞ ശനിയാഴ്ച നടന്ന ബിരുദദാന വേദി സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് സ്വദേശിനിയായ 45കാരി ജിഗീഷ ടെയ്ലറും മകൻ 21കാരനായ ആദിത്യ കപാഡിയയും ഒരേ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാം ഒരുമിച്ച് പൂർത്തിയാക്കി ഒരേ വേദിയിൽ വച്ച് ബിരുദം ഏറ്റുവാങ്ങി.
ഓൺലൈൻ ‘ബിഎസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്’ എന്ന പ്രോഗ്രാമിലാണ് അമ്മയും മകനും പഠിച്ചതെങ്കിലും ഒരുമിച്ച് ബിരുദം വാങ്ങാൻ സാധിക്കുമെന്ന് ഇരുവരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ബിരുദദാന ചടങ്ങിനു മുന്നോടിയായി നടന്ന അത്താഴവിരുന്നിനിടെയാണ് ഇവരുടെ അപൂർവകഥ സഹപാഠികൾ അറിയുന്നത്. തുടർന്ന് അവരുടെ പ്രത്യേക താത്പര്യപ്രകാരം ചടങ്ങിൽ അമ്മയെയും മകനെയും ഒരുമിച്ച് വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു. ജിഗീഷ തന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റും ആദിത്യ തന്റെ ബിഎസ് ബിരുദവും ഒരേസമയം വേദിയിൽനിന്ന് ഏറ്റുവാങ്ങി.
ഗുജറാത്തിലെ ബറൂച്ചിലുള്ള എൻജിനിയറിംഗ് കോളജിൽ 16 വർഷത്തോളം ഇലക്ട്രോണിക്സ് അധ്യാപികയായിരുന്നു ജിഗീഷ. എന്നാൽ 2019ൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ കൂടിയപ്പോൾ അവർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. മൂന്നു വർഷത്തിനുശേഷം പഠനത്തിലേക്കു മടങ്ങിവരാൻ ജിഗീഷയ്ക്കു പ്രചോദനമായത് മകൻ ആദിത്യയാണ്.
കോവിഡ് കാലത്ത് തന്റെ 18-ാം വയസിലാണ് ആദിത്യ ഈ ഓൺലൈൻ കോഴ്സിൽ ചേരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ പ്രശസ്തമായ ഏതു യൂണിവേഴ്സിറ്റിയിൽ ചേർന്നാലും ഓൺലൈൻ പഠനമേ സാധ്യമാകൂവെന്നതിനാലാണ് ഡാറ്റാ സയൻസിലും ആർട്ടിഫിഷൽ ഇന്റലിജൻസിലും താത്പര്യമുള്ള ആദിത്യ ഈ വഴി തെരഞ്ഞെടുത്തത്.
ഐഐടി മദ്രാസിന്റെ കോഴ്സ് ചെയ്യുന്നതിനൊപ്പം തന്നെ ആദിത്യ അഹമ്മദാബാദിലെ ഒരു കോളജിൽ ഡിപ്ലോമ പഠനത്തിനും ചേർന്നിരുന്നു. എന്നാൽ പിന്നീട്, ഐഐടി മദ്രാസ് സെനറ്റ് ഈ ബിഎസ് ബിരുദത്തെ നാലു വർഷത്തെ റെഗുലർ പ്രോഗ്രാമിനു തുല്യമായി അംഗീകരിച്ചതോടെ ആദിത്യ ഡിപ്ലോമ കോഴ്സ് ഉപേക്ഷിക്കുകയും ഐഐടി മദ്രാസിലെ പഠനവുമായി മാത്രം മുന്നോട്ട് പോകാൻ തീരുമാനിക്കുകയുമായിരുന്നു.
മകൻ വീട്ടിലിരുന്ന് സ്റ്റാറ്റിസ്റ്റിക്സും കംപ്യൂട്ടർ സിസ്റ്റവുമെല്ലാം പഠിക്കുന്നത് കണ്ട ജിഗീഷയ്ക്കും വിഷയങ്ങളോട് കൗതുകം തോന്നി. മകന്റെ നിർബന്ധത്തിനു വഴങ്ങി 2022ന്റെ അവസാനത്തോടെ ജിഗീഷയും കോഴ്സിൽ ചേർന്നു. ഇതോടെ ആദിത്യ അമ്മയുടെ സഹപാഠിയും മികച്ച പഠനപങ്കാളിയുമായി മാറി.
വീട്ടുജോലികൾക്കിടയിലും പുലർച്ചെ 4.30ന് എഴുന്നേറ്റ് പഠിച്ചായിരുന്നു ജിഗീഷയുടെ വിജയം. പഠനകാലത്ത് ഇരുവരും തമ്മിൽ ഉയർന്ന ഗ്രേഡുകൾ നേടാൻ ആരോഗ്യകരമായ മത്സരവുമുണ്ടായിരുന്നു.
2024ൽ കോഴ്സ് പൂർത്തിയാക്കിയ ആദിത്യക്ക് നിലവിൽ സിൻജെന്റെ എന്ന കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി ലഭിച്ചു. ജിഗീഷയും കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇളയ മകൻ 12-ാം ക്ലാസിൽ പഠിക്കുന്നതിനാൽ അവന്റെ പഠനത്തെ പിന്തുണയ്ക്കാനായി തത്കാലം ജോലി അന്വേഷണം മാറ്റിവച്ചിരിക്കുകയാണ്.
വീണ്ടും അധ്യാപനരംഗത്തേക്കുതന്നെ മടങ്ങിവരാനാണ് അവരുടെ ആഗ്രഹം. അമ്മ പഠനത്തിലേക്കു തിരികെവന്നത് തനിക്കു വലിയൊരു പ്രചോദനമാണെന്നും ഈ യാത്ര തങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും ആദിത്യ പറഞ്ഞു.
Tags : IIT degree IITMadras JigishaTaylor AdityaKapadia online DataScienceProgram