Kerala
കൊല്ലം: സംസ്ഥാനത്ത് ആദ്യമായി കന്നുകാലി-വളര്‍ത്തുമൃഗ വ്യാപാരത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഏര്‍പ്പെടുത്തിയെന്നു മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ‘ലാപ്ടോപ്പ്’ (ലൈവ്സ്റ്റോക്ക് ആന്‍ഡ് പെറ്റ്സ് ട്രേഡിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം) മൊബൈല്‍ ആപ്ലിക്കേഷന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വാങ്ങാന്‍ കഴിയുന്ന സംവിധാനമാണിത്. കര്‍ഷകര്‍ക്കും മൃഗങ്ങളെ വളര്‍ത്താന്‍ താത്പര്യപ്പെടുന്നവര്‍ക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലി വിപണനമേഖല ഡിജിറ്റലൈസ് ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണമുണ്ട്. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയില്‍ സുരക്ഷിതവും സുതാര്യവുമായ ഇടപാടുകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. വംശപരമ്പര, വാക്സിനേഷന്‍നില, ആരോഗ്യസര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യമായ വിപണിഅധിഷ്ഠിത വില അറിയാനാകും.
വെബ് ആപ്ലിക്കേഷനായും ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ മൊബൈല്‍ ആപ്ലിക്കേഷനായുമാണ് പ്രവര്‍ത്തനം. ആവശ്യാനുസരണം ഐഒഎസ് പതിപ്പും വികസിപ്പിക്കും. ഐഒഎസ് യൂസര്‍ക്ക് നിലവില്‍ വെബ് പ്ലാറ്റ്ഫോം വഴി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
വില്പനക്കാര് മൃഗങ്ങളുടെ ഇനം, തരം, ആരോഗ്യ വിവരങ്ങള്‍, ഫോട്ടോ, വീഡിയോ, വാക്സിനേഷന് വിവരങ്ങള്‍, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏറ്റവും അടുത്തുള്ള കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും വേഗത്തില്‍ കണ്ടെത്താനുള്ള സെര്‍ച്ച്-ഫില്‍റ്റര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ പ്ലാറ്റ്ഫോം വഴിയുള്ള എല്ലാ സേവനങ്ങളും സൗജന്യമാണ്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനാണ് മേല്‍നോട്ടചുമതല.
National
ന്യൂഡൽഹി: വാഹനത്തിന്റെ ലോണ്‍ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കിൽനിന്ന് വായ്പ നൽകിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതൽ ഓണ്‍ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട് ഓഫീസ് മുഖേന നേരിട്ടുചെന്ന് നടത്തിയിരുന്ന രീതിയാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റിയത്.
ഒരു ദേശസാൽകൃത ബാങ്കിനെയും അഞ്ച് ബാങ്കിംഗ് ഇതര ധനകാര്യ കന്പനികളെയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്താനാണ് നീക്കം. ആർബിഎയുടെ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (യുഎൽഎ) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ വായ്പ അടച്ചുതീർത്തശേഷം ആർസി ഉൾപ്പെടെയുള്ള വാഹന രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കൃത്യമായ രീതിയിൽ വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ രീതി നടപ്പാക്കുന്നത്.
സാധാരണ ലോണ്‍ എടുത്ത് വാഹനം സ്വന്തമാക്കുന്പോൾ ലോണ്‍ നൽകിയ സ്ഥാപനത്തിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.
എന്നാൽ, ലോണ്‍ പൂർണമായും അടച്ച് തീർത്ത ശേഷവും വാഹനത്തിന്റെ രേഖയിൽ നിന്നും ആ പേര് നീക്കം ചെയ്യാറില്ല. വാഹനം വിൽപ്പനയ്ക്കും മറ്റും ചെല്ലുന്പോഴായിരിക്കും ഇത്തരമൊരു കാര്യം ഉടമയുടെ ശ്രദ്ധയിൽ പെടുന്നത്. ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാണ് പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.
NRI
റോം: യൂറോപ്പില്‍ പഠിക്കുന്ന ആറ് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് പഠന കോഴ്സിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് നടക്കും.
ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ (ഐടിഎംഎ) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്സിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലില്‍(ജര്‍മനി) നിര്‍വഹിക്കും.
ചടങ്ങില്‍ ഇറ്റാലിയന്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് അഡ്വ. തോമസ് കുര്യന് അധ്യക്ഷത വഹിക്കും. എഡ്യൂക്കേഷണല്‍ സൊസൈറ്റി കണ്‍വീനര്‍ ആന്റണി ജോണി സ്വാഗതം ആശംസിക്കും.
ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
National
കോൽക്കത്ത: വൻ വിവാദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി-2ന്റെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവേ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് അണിയറ പ്രവർത്തകർ. പശ്ചിമ ബംഗാളിലെ തീയറ്ററിലാണ് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.
അതേസമയം, സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.
അപ്പീൽ അടിയന്തരമായി പരിഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.
ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.
ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ അടിയന്തരമായി നിര്‍മാതാക്കള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചതിനാലാണു രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില്‍ പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.
15 ദിവസത്തേക്കു പ്രദര്‍ശനാനുമതി തടയാനും സെന്‍സര്‍ ബോര്‍ഡിനോട് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കാനും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ സ്വകാര്യവ്യക്തികള്‍ നല്കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഇത്തരമൊരു ഹര്‍ജി നല്കാന് അധികാരമില്ലെന്നും നിര്‍മാതാക്കള്‍ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.
University News
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നിന്നും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് (2023 പ്രവേശനം) ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക് 30- 01- 2026 മുതൽ സർവകലാശാല വെബ്സൈറ്റ് വഴി (www.kannuruniversity.ac.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് ഘടനയും അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.
ഇഇസി നാലാം ബാച്ച് പ്രവേശനം
ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായി, കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഇംഗ്ലിഷ് പഠനവകുപ്പുമായി ചേർന്ന് താവക്കര കാന്പസിൽ നടത്തുന്ന “ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻസ് (ഇഇസി)സർട്ടിഫിക്കറ്റ് കോഴ്സിന്റെ നാലാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എച്ച്എസ്ഇ/ പ്ലസ് ടു. 4000 രൂപയാണ് കോഴ്സ് ഫീസ്: 02.02.2026 മുതൽ 16.02.2026 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി 18.02.2026 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലുമായി താവക്കര കാന്പസിലാണ് ക്ലാസുകൾ നടക്കുക. വിശദവിവരങ്ങൾ ക്ക് www.kannuruniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.
University News
കാലിക്കട്ട് സർവകലാശാലയിൽ 2026 ഫെബ്രുവരി മുതൽ ഓൺലൈനായി എംഎ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ യുജിസി അനുമതി നൽകി. മാർച്ച് 31ന് മുൻപ് പ്രവേശന നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ കൈമാറാനാണ് യുജിസി അറിയിച്ചിട്ടുള്ളത്. പ്രവേശന നടപടികൾ ഉടൻ തുടങ്ങുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. വിദേശത്തുള്ളവർക്കും ജോലി ചെയ്യുന്നവർക്കും പഠിക്കാവുന്ന രീതിയിലായിരിക്കും പ്രോഗ്രാമുകൾ ആരംഭിക്കുക. യുജിസി നിബന്ധനകൾക്ക് വിധേയമായി റഗുലർ പ്രോഗ്രാമിന് തുല്യമാവും ഇത്. വിദ്യാർഥികൾക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. ഇന്റേണൽ എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനായിരിക്കും. ഒരു ഘട്ടത്തിലും വിദ്യാർഥികൾക്ക് സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. അധ്യാപകരുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും. ഓരോ പ്രോഗ്രാമുകളും രണ്ട് സ്കീമുകളായി തരം തിരിച്ചിട്ടുണ്ട്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം സർവകലാശാലക്ക് കീഴിലുള്ള ലേണിംഗ് സപ്പോർട്ട് സെന്ററിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതാവുന്നതാണ് ആദ്യ സ്കീം. പഠനവും പരീക്ഷയും മുഴുവനായി ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്കീം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്കീമിൽ പഠിക്കാം.
പൊസിഷൻ സർട്ടിഫിക്കറ്റ്
ബികോം, ബിബിഎ, ബിഎച്ച്എ (സിബിസിഎസ്എസ് - യുജി) 2022 പ്രവേശനം എഡബ്ല്യൂ സീരീസ് വിദ്യാർഥികളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച രസീത് സഹിതം ബികോം വിഭാഗത്തിൽ അപേക്ഷിക്കണം. ഫീസ്: 320 രൂപ. (തപാൽ ചാർജ്: 50 രൂപ).
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി - സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (സിസിഎസ്എസ് - 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/.
DCL (Deepika Children’s League)
ശിശുദിനത്തോടനുബന്ധിച്ച് ഡിസി എല്ലും കുട്ടികളുടെ ദീപികയും ചേർന്ന് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച "ഞങ്ങൾ ഇന്ത്യയുടെ സുഗന്ധം' വീഡിയോ ചലഞ്ച് മത്സര ഫലം. ദീപിക ബാലഖ്യത്തിനു വേണ്ടി കൊച്ചേട്ടൻ ഫാ.റോയി കണ്ണൻ ചിറ സിഎംഐ എഴുതി ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ സംഗീതം പകർന്ന് ഓവിയാറ്റസ് അഗസ്റ്റിനും സംഘവും ആലപിച്ച ഗാനത്തിന് ചുവടുകൾ വച്ചത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ്. കുഞ്ഞുങ്ങളിൽ ദേശസ്നഹം, മനുഷ്യസ്നേഹം, ലക്ഷ്യ ബോധം എന്നിവ വളർത്തുന്നതിനും ’നാമൊരു കുടുംബം ’ എന്ന ഡിസിഎല്ലിന്റെ മനോഹരമായ സന്ദേശം കുട്ടികളിലെത്തിക്കുന്നതിനും വേണ്ടിയാണ് ദീപിക, ഡിസിഎല്ലിന്റെ നേതൃത്വത്തിൽ ഇതുപോലെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരവിജയികൾ
ഹൈസ്കൂൾ വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് സ്കൂൾ വെള്ളായണി ജംഗ്ഷൻ തിരുവനന്തപുരം, രണ്ടാം സമ്മാനം - സെന്റ്.മേരീസ് സിജിഎച്ച്എസ്, ഒല്ലൂർ,തൃശ്ശൂർ, മൂന്നാം സമ്മാനം -എൽഎഫ് സിഎച്ച്എസ് ഇരിഞ്ഞാലക്കുട,തൃശ്ശൂർ, സ്പെഷ്യൽ സമ്മാനം - സെന്റ് റാഫേൽ സിജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ,
യുപി വിഭാഗം - ഒന്നാം സമ്മാനം (രണ്ടു സ്കൂളുകൾക്ക്) - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ,കോട്ടയം, ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ, രണ്ടാം സമ്മാനം - സെന്റ മേരീസ് ജിഎച്ച്എസ്, ഒല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - മരിയൻ പബ്ലിക് സ്കൂൾ, മേരികുളം,ഇടുക്കി
സ്പെഷ്യൽ സമ്മാനം നേടിയവർ - സെന്റ റാഫേൽസ് സിജിഎച്ച്എസ് ഒല്ലൂർ, തൃശ്ശൂർ , സെന്റ് ജോർജ് എച്ച്എസ്, ഉടുന്പന്നൂർ,
എൽപി വിഭാഗം - ഒന്നാം സമ്മാനം - സെന്റ് തോമസ് കോണ്‍വെന്റ് എൽപിഎസ്, പഴയന്നൂർ,തൃശ്ശൂർ, രണ്ടാംസമ്മാനം - എൻഎംഎൽപിഎസ്, വേങ്ങനല്ലൂർ, തൃശ്ശൂർ, മൂന്നാം സമ്മാനം - സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ, പായിപ്പാട്,കോട്ടയം.
സ്പെഷൽ സമ്മാനം നേടിയവർ - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ, സെന്റ് ആന്റണീസ് ഇഎംഎൽപിസ്കൂൾ, പഴവങ്ങാടി, ആലപ്പുഴ , സെന്റ് മേരിസ് എൽപിഎസ് എടൂർ,കണ്ണൂർ, മരിയൻ പബ്ലിക് സ്കൂൾ, മേരികുളം, ഇടുക്കി, സെന്റ് മേരീസ് സിഎൽപിഎസ്, മറ്റം
പ്രോത്സാഹനസമ്മാനം നേടിയവർ - സെന്റ് തോമസ് എൽപിഎസ് എരുമേലി, വിമല എൽപിഎസ്, ഭീമനടി, എസ്എച്ച്സിജിഎൽപി സ്കൂൾ, ചാലക്കുടി, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നടക്കുന്ന് മീയന്നൂർ, എസ്ജെ എൽപിഎസ് വെള്ളയാംകുടി, ഹോളിക്രോസ് കോണ്‍വെന്റ് സ്കൂൾ, കൽപ്പറന്പ്, സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര. ചെറുപുഷ്പം ഇഎംയുപിഎസ് വടക്കഞ്ചേരി, പാലക്കാട്. സെന്റ് ജോണ്‍സ് യുപി സ്കൂൾ തോണ്ടിയിൽ, പേരാവൂർ, കണ്ണൂർ, ഹോളി ഏഞ്ചൽസ് ഇഎംഎൽപിഎസ് ആറ്റൂർ, മണലാടി, സെന്റ്.തോമസ് എൽപിഎസ് മരങ്ങാട്ടുപിള്ളി
കെ.ജി വിഭാഗം - ഒന്നാം സമ്മാനം - ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുൽത്താൻ ബത്തേരി, രണ്ടാം സമ്മാനം - ജ്യോതി കിൻഡർ ഗാർഡൻ, മുരിക്കശ്ശേരി, മൂന്നാം സമ്മാനം - മേരി മാതാ പബ്ലിക് സ്കൂൾ, പാലാ ,സെന്റ് മർത്താസ് നേഴ്സറി സ്കൂൾ, കട്ടപ്പന.
സ്പെഷ്യൽ സമ്മാനം നേടിയവർ -മരിയൻ പബ്ലിക് സ്കൂൾ, മേരികുളം ,വിമല പബ്ലിക് സ്കൂൾ, തൊടുപുഴ,
പ്രോത്സാഹന സമ്മാനം നേടിയവർ - സെന്റ് ജോർജസ് സിഎൽപിഎസ്, മുക്കാട്ടുകര, എസ്എച്ച് ഇഎംഎച്ച്എസ്എസ് ലിറ്റിൽ ബഡ്സ് കിന്റർഗാർഡൻ മൂലമറ്റം, സെന്റ്.മേരീസ് സിഎൽപി സ്കൂൾ, ഒല്ലൂർ, സെന്റ് ഷന്താൾസ് മാമ്മൂട്, ചങ്ങനാശേരി, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പുളിപ്പറന്പ്, സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം,പയ്യാവൂർ, സെന്റ് തെരേസാസ് ജിഎച്ച്എസ് ബ്രഹ്മകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, ഹോളി ഏഞ്ചൽസ് ഇഎംസ്കൂൾ, കരുവന്നൂർ, ഹോളി ചൈൽഡ് കോണ്‍വെന്റ് നേഴ്സറി സ്കൂൾ ചെർളയം, സെന്റ് പോൾ സിഇഎം പ്രീ പ്രൈമറി സ്കൂൾ,കുരിയച്ചിറ, എസ്എച്ച്ഇഎം നഴ്സറി സ്കൂൾ, ചാലക്കുടി, സെന്റ് തോമസ് എൽപിഎസ് എരുമേലി, കൃപാഭവൻ പ്രീ പ്രൈമറി, മണ്ണംപേട്ട.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളിൽ 87 ശതമാനത്തിലധികവും ഓൺലൈൻ സംവിധാനത്തിലൂടെയെന്ന് റിപ്പോർട്ട്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഐആർസിടിസിയുടെ ഓൺലൈൻ ബുക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനും റെയിൽവേ തീരുമാനിച്ചു.