കെ.സി. വേണുഗോപാൽ
കണ്ണൂർ: അയോധ്യ രാമക്ഷേത്ര കൊള്ളയ്ക്കെതിരേ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഘപരിവാറിന് ദൈവമെന്നത് വിശ്വാസത്തിന്റെ അടയാളമല്ലെന്നും ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണം മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരിൽ ബിജെപിയും സംഘപരിവാറും ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്നും അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപവത്കരിച്ച ട്രസ്റ്റിലാണ് കൊള്ള നടന്നിരിക്കുന്നത്. വിശ്വാസികൾ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഈ വിഷയത്തിൽ ആർഎസ്എസ് പ്രകടിപ്പിച്ച ഖേദത്തെ അദ്ദേഹം വിമർശിച്ചു.
സ്വർണവും പണവും മോഷ്ടിച്ചവർതന്നെ ഖേദിക്കുന്നുവെന്നു പറഞ്ഞാൽ തീരുന്നതാണോ തട്ടിപ്പെന്നും വിഎച്ച്പിയുടെ ഉന്നത നേതാക്കളാണ് ഈ കേസിലെ പ്രതികളെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബിജെപിയും സംഘപരിവാറും അയോധ്യയിൽ മാത്രമല്ല, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ആരാധനാലയങ്ങളെയും കൊള്ളയടിക്കാനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയും സംഘപരിവാറും നടത്തുന്ന അമ്പലക്കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സുപ്രീംകോടതി മോണിറ്റർ ചെയ്യുന്ന ഉന്നതല അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ, ഇഡി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യ പ്രസ്ഥാനങ്ങളെ തകർക്കാനും പിളർത്താനുമാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഡി ലിമിറ്റേഷൻ ബില്ല് പാസാക്കി എല്ലാ കാലത്തും രാജ്യം ഭരിക്കാനാണ് ലക്ഷ്യമെന്നും ആരോപിച്ചു.
Tags : KCVenugopal SanghParivar temple looting properties faith