ഡോണൾഡ് ട്രംപ്
ദുബായ്: ഹോർമുസിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം കനക്കുന്നതിനിടെ ഇറാനുമേലുള്ള നാവിക ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു. ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്തുമെന്നും ഹോർമുസ് അമേരിക്ക കൈകാര്യം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ അറിയിച്ചു. "ഇറാനുമേലുള്ള നാവിക ഉപരോധം പുനഃസ്ഥാപിച്ചു. ഇറാന്റെ കപ്പലുകൾ വരാനും പോകാനും അനുവദിക്കില്ല. മറ്റു രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാം.
കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനാണ് ടോൾ ഏർപ്പെടുത്തിയിരിക്കുന്നത് '' -ട്രംപ് അറിയിച്ചു.ഇന്നലെ ഇറാനിലെ ഒട്ടേറെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തി. വ്യോമപ്രതിരോധ സംവിധാനം, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംവിധാനങ്ങൾ, ചെറു ബോട്ടുകൾ എന്നിവയുൾപ്പെടെയാണ് യുഎസ് ആക്രമണത്തിനിരയായത്.
ഇറാനുനേർക്ക് അമേരിക്ക സൂയിസൈഡ് ഡ്രോണുകൾ പ്രയോഗിച്ചു. ബഹറിൻ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ നാലാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടായത്. യുഎസ് ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഇറാനിലെ അബാദാനിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഹോർമോസ്ഗാൻ, ഖുസെസ്ഥാൻ, മർകാസി പ്രവിശ്യകളിൽ യുഎസ് ആക്രമണമുണ്ടായി. സാധാരണക്കാർക്കുനേരേ ഇറാൻ ആക്രമണം നടത്തിയെന്ന് ബഹറിൻ കുറ്റപ്പെടുത്തി.
കുവൈറ്റ് ഓയിൽ കന്പനിയുടെ എണ്ണഖനന കേന്ദ്രത്തിനുനേരേയുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുവൈറ്റിന്റെ വടക്കൻ അതിർത്തിയിലേക്കും ഇറാൻ ആക്രമണം നടത്തി. ബഹറിനിലെയും കുവൈറ്റിലെയും യുഎസ് വ്യോമതാവളങ്ങളിൽ കനത്ത നാശമുണ്ടാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലുള്ളതാണെന്നും അവിടെ ഇടപെടാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് പറഞ്ഞു. യുദ്ധത്തിനു മുന്പുള്ളതുപോലെ ഹോർമുസ് തുറക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാവ് കാജാ കല്ലാസ് ആവശ്യപ്പെട്ടു.
നിയന്ത്രണം കടുത്തതോടെ ഇതുവഴി ചുരുക്കം കപ്പലുകൾ മാത്രമാണു കടന്നുപോയത്. ഇതിനിടെ, ഇറാൻ നേതൃത്വത്തിൽ ഭിന്നത പ്രകടമായി. ചർച്ചയിൽ സമവായത്തിലെത്തണമെന്ന് ഭരണനേതൃത്വത്തിലെ ഒരുവിഭാഗം വാദിക്കുന്നു. അമേരിക്കയോടു പ്രതികാരം ചെയ്യണമെന്നാണ് റവലൂഷണറി ഗാർഡ് ആവശ്യപ്പെടുന്നത്.