സന വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽനിന്ന്
സന: യെമൻ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം. സൗദി അറേബ്യയാണു വ്യോമാക്രമണം നടത്തിയതെന്ന് ഇറാൻ അനുകൂല ഹൂതി വിമതർ ആരോപിച്ചപ്പോൾ ഇറാന്റെ വിമാനം ഇറങ്ങുന്നത് തടയാൻ റൺവേ ലക്ഷ്യമിട്ട് തങ്ങളുടെ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന് യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
സന വിമാനത്താവളത്തിൽ യെമന്റെ വ്യോമാതിർത്തി ലംഘിക്കാനുള്ള ഇറാന്റെയും ഹൂതികളുടെയും ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും തങ്ങളുടെ ക്ഷമ നശിച്ചുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സനയിൽ യുദ്ധവിമാനങ്ങൾ പറന്നതായും വിമാനത്താവളത്തിനു സമീപം വലിയ സ്ഫോടനശബ്ദം കേട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്തതിനെത്തുടർന്ന് ഇറാന്റെ വിമാനം പിന്നീട് യെമനിലെ ഹൊദൈദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിനും സനയ്ക്കുമിടയിലുള്ള നേരിട്ടുള്ള വിമാനസർവീസുകൾ സൈനികരെ കടത്താനുള്ള മറയാക്കരുതെന്ന് യെമൻ വാർത്താവിനിമയ മന്ത്രി ഇറാനും ഹൂതികൾക്കും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, സൗദി അറേബ്യ സന വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയ അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയുടെ വിമാനം ഹൂതികൾ തടഞ്ഞുവച്ചതായും പൈലറ്റിനെയും കോ പൈലറ്റിനെയും കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം യെമൻ വാർത്താവിനിമയ മന്ത്രി മുഅമ്മർ ബിൻ മുത്തഹർ അൽ ഇര്യാനി സ്ഥിരീകരിച്ചു.
വിമാനത്താവളത്തിനുനേരേ ആക്രമണം നടത്തിയതു സൗദി അറേബ്യയാണെന്നും അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. സൗദി നടത്തിയ ആക്രമണം നഗ്നമായ കടന്നുകയറ്റമാണെന്നും ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന സംഘർഷ ലഘൂകരണ ശ്രമങ്ങൾക്ക് അന്ത്യമായെന്നും ഹൂതി സൈനിക വക്താവ് യഹിയ സരീ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളോട് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പത്തു വർഷത്തിലധികമായി യെമനിൽ ആഭ്യന്തരയുദ്ധവും ബാഹ്യശക്തികളുടെ നിഴൽ യുദ്ധവും തുടരുകയാണ്. ഹൂതികൾ തലസ്ഥാനമായ സന പിടിച്ചെടുത്തതോടെ സൗദി അറേബ്യയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും പിന്തുണയുള്ള ഔദ്യോഗിക യെമൻ ഭരണകൂടം നിലവിൽ തെക്കൻ തുറമുഖ നഗരമായ ഏദൻ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്.