ബോംബെ ഹൈക്കോടതി
മുംബൈ: പോലീസിന് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സ്ത്രീയുടെ കിടപ്പുമുറിയിൽ പോലീസ് ബലമായി കയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തിലാണ് കോടതിയുടെ താക്കീത്.
പോലീസ് നടപടി സ്വകാര്യതയിലേക്കും വ്യക്തിയുടെ അന്തസിനു മേലെയുമുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
പോലീസ് നടപടിക്ക് വിധേയായ സ്ത്രീക്ക് നഷ്ടപരിഹാരമായി 10,000 രൂപ രണ്ടു മാസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാർ നൽകണമെന്ന് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റീസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ തുക ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാമെന്നും കോടതി നിർദേശിച്ചു.
നാഗ്പുരിലെ സാവോനർ സ്വദേശിയാണ് ഹർജിക്കാരി. കാർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.
Tags : MobilePhone Police fined woman bedroom BombayHighCourt