National
ന്യൂഡൽഹി: രാജ്യത്ത് ആറ് മാസത്തിനിടെ സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 12.71 ലക്ഷത്തിലധികം പരാതികൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രസർക്കാർ കണക്കുകൾ. ഉത്തർപ്രദേശിലാണ് കൂടുതൽ.
1.85 ലക്ഷം. മഹാരാഷ്ട്രയാണ് രണ്ടാമത്. 1.58 ലക്ഷം പരാതികൾ. ആറ് മാസത്തിനുള്ളിൽ സൈബർ കുറ്റകൃത്യത്തിലൂടെ 10,178 കോടി രൂപ നഷ്ടമായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്.
ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, വ്യാജ ലോൺ ആപ്പുകൾ, ഫിഷിംഗ്, ആൾമാറാട്ടം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ ലിങ്കുകൾ എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പുകൾ നടക്കുന്നതെന്നാണ് കണ്ടെത്തൽ.
ആകെ നഷ്ടപ്പെട്ട തുകയിൽ 2,968.85 കോടി രൂപ ബാങ്കുകൾ മരവിപ്പിച്ചിട്ടുണ്ട്. ദേശീയതലത്തിൽ രജിസ്റ്റർ ചെയ്ത 2.86 ലക്ഷം പരാതികളിൽ ബാങ്കിംഗ് നടപടികൾ ആരംഭിച്ചതായും, സിറ്റിസൺ ഫിനാൻഷൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിൽ 2.70 ലക്ഷം പരാതികൾ ബാങ്കുകൾ നേരിട്ട് കൈകാര്യം ചെയ്യുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് ആകെ 64,447 കോടി രൂപയുടെ സൈബർ നഷ്ടം നടന്നതായാണ് കണക്ക്. അതിൽ 10,718 കോടി രൂപ വിവിധ ബാങ്കുകൾ മരവിപ്പിച്ചിട്ടുണ്ട്. അകെ തട്ടിപ്പിന്റെ 323 കോടി രൂപ മാത്രമാണ് ഇരകൾക്ക് തിരികെ നൽകാൻ സാധിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഒരു വർഷം മുമ്പ് ബാങ്കിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെ നേരിടേണ്ടിവരുന്ന ഏഴ് പ്രധാന സൈബർ ഭീഷണികളിൽ ആറെണ്ണവും പൂർണതോതിൽ യാഥാർഥ്യമായെന്ന് ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ പ്രകാശനം ചെയ്ത ഡിജിറ്റൽ ഭീഷണി റിപ്പോർട്ട് 2025-26ൽ ചൂണ്ടിക്കാട്ടി.
കൃത്രിമബുദ്ധി (എഐ), വ്യാജ തിരിച്ചറിയൽ രേഖകൾ, മാറ്റം വരുത്തിയ പേയ്മെന്റ് രീതികൾ എന്നിവ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങൾ സാധാരണ ഇടപാടുകൾ പോലെ തോന്നിക്കുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന അപകടം. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ സംയുക്തമായാണ് റിപ്പോർട്ട് തയാറാക്കിയത്.
Kerala
കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്.
കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.
ജനാർദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പോലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്.
ഇയാൾ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
മുംബൈ: പോലീസിന് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സ്ത്രീയുടെ കിടപ്പുമുറിയിൽ പോലീസ് ബലമായി കയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തിലാണ് കോടതിയുടെ താക്കീത്.
പോലീസ് നടപടി സ്വകാര്യതയിലേക്കും വ്യക്തിയുടെ അന്തസിനു മേലെയുമുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
പോലീസ് നടപടിക്ക് വിധേയായ സ്ത്രീക്ക് നഷ്ടപരിഹാരമായി 10,000 രൂപ രണ്ടു മാസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാർ നൽകണമെന്ന് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റീസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ തുക ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാമെന്നും കോടതി നിർദേശിച്ചു.
നാഗ്പുരിലെ സാവോനർ സ്വദേശിയാണ് ഹർജിക്കാരി. കാർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.
National
ന്യൂഡൽഹി: രാജ്യത്ത് നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്ലിക്കേഷൻ വേണമെന്ന കേന്ദ്ര നിർദേശത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ആപ്ലിക്കേഷൻ സൈബർ സുരക്ഷ മുൻനിർത്തിയാണെന്നും ആപ്പിന്റെ കാര്യത്തിൽ നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. ഉപയോക്താക്കൾക്ക് ആപ് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനും സഹായിക്കാനാണ് സഞ്ചാർ സാഥി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
മൂന്നു മാസത്തിനകം നിർദേശം നടപ്പാക്കാനാണ് ആപ്പിൾ, സാംസഗ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയത്.
ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര് സാഥി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ ഫോൺ നിർമാതാക്കളോട് കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
സർക്കാർ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനും സഹായിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മൂന്നു മാസത്തിനകം നിർദേശം നടപ്പാക്കാനാണ് ആപ്പിൾ, സാംസഗ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയത്.
നിലവിൽ സഞ്ചാർ സാഥി ആപ് ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.
120 കോടിയിലധികം മൊബൈല് ഫോണ് ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ് വിപണികളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിൽ അപ്ഡേറ്റ് ആയി സഞ്ചാർ സാഥി ആപ്പ് എത്തും.
ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ ഉത്തരവ്.