പ്രതീകാത്മക ചിത്രം
കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിതാവ് ശാസിച്ചതിലുണ്ടായ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നെടുമ്പാശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിമൂന്നുകാരിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നുകര ക്രിസ്തുരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച കുട്ടി. വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് പിതാവ് അത്യാവശ്യമായി വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ഈ വിഷയം ചോദിക്കുകയും കുട്ടിയെ വഴക്കുപറയുകയും ചെയ്തു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടിയോട് പൊതുവെ ദേഷ്യപ്പെടാത്ത പിതാവ് വഴക്കുപറഞ്ഞത് കുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലാഴ്ത്തി. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറിയ കുട്ടി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് നിർമാണ തൊഴിലാളിയായും മാതാവ് കൊച്ചി വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളിയായും ജോലി ചെയ്തുവരികയാണ്. മാതാപിതാക്കളും മക്കളും തമ്മിൽ വളരെ മികച്ച ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പുകളോ ഫോണിൽ മറ്റ് അസ്വാഭാവിക വിവരങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ചെങ്ങമനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Tags : Suicide MobilePhone Student Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs