പ്രതീകാത്മക ചിത്രം
ലണ്ടൻ: കഴിഞ്ഞ മാസത്തിൽ യൂറോപ്പിലുടനീളം വീശിയടിച്ച കടുത്ത ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം 10,000 ത്തിലധികം വരുമെന്നു റിപ്പോർട്ട്.
അന്താരാഷ്ട്ര മരണനിരക്ക് നിരീക്ഷിക്കുന്ന ‘യൂറോമോമോ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം മരിച്ചവരിൽ 9,000ത്തിലധികം പേരും 65 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതൽ നാശം വിതച്ചത്. കാലാവസ്ഥാ വ്യതിയാനംമൂലം മാത്രമാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെട്ടതെന്ന് ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ‘വേൾഡ് വെതർ അട്രിബ്യൂഷൻ’ വ്യക്തമാക്കി.
ബ്രിട്ടനിൽ മാത്രം മേയ്, ജൂൺ മാസങ്ങളിലായി 2,700ലധികം ആളുകൾ ചൂട് മൂലം മരിച്ചു.
വരുംവർഷങ്ങളിൽ കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിനു വലിയ ഭീഷണിയാകുമെന്നും ഇത്തരം ഉഷ്ണതരംഗങ്ങളുടെ തീവ്രത ഇനിയും വർധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.