NRI
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
District News
നെടുമങ്ങാട്: പൂവത്തൂർ ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിനുള്ളിൽനിന്നു തങ്കഅങ്കി, വെള്ളി ശംഖ്, ദേവിയുടെ 15 സ്വർണ പൊട്ടുകൾ എന്നിവ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. കമ്മറ്റി ഓഫീസിന്റെ കതക് പൊളിച്ച് ഉള്ളിൽ കടന്ന് അലമാരയിൽനിന്ന് കാണിക്കപ്പണം ഉൾപ്പെടെ മോഷ്ടിച്ചശേഷം അമ്പലത്തിന്റെ മുൻ വാതിലിന്റെ താക്കോൽ ഉൾപ്പെടെ കവർന്നു.
കവർന്ന താക്കോലുമായി മതിൽചാടി കതക് തുറന്നു ഉള്ളിൽ കടന്നശേഷം ശ്രീകോവിലിന്റെ വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു. നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി. തുടർന്ന് ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരരും വിവരശേഖരണം നടത്തി. ഏകദേശം രണ്ടു രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം സെക്രട്ടറി പൂവത്തൂർ ജയൻ പറഞ്ഞു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദം കൊടുംപിരികൊണ്ട് നിൽക്കവേ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. യോഗത്തിൽ ചമ്പത് റായിയുടേത് ഉൾപ്പെടെയുള്ള രാജി അംഗീകരിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് അയോധ്യയിലാണ് യോഗം. എന്നാൽ രാജിവച്ച പദവികളിലേക്ക് ആരെ നിയമിക്കുമെന്നതിൽ വ്യക്തതയില്ല. അതേസമയം ഇന്നത്തെ യോഗത്തില്‍ ചമ്പത് റായി പങ്കെടുത്തേക്കില്ല. ചമ്പത് റായിക്ക് ക്ഷേത്രക്കൊള്ളയില് വീണ്ടും കുരുക്ക് മുറുകയയാണ്.
അഞ്ച് കോടി വിലമതിക്കുന്ന സ്വർണത്തിൽ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നും ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ് ലക്ഷ്മി നാരായണന് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
National
അയോധ്യ: രാമക്ഷേത്ര സംഭാവനക്കൊള്ളകേസിൽ അറസ്റ്റിലായ ലവ്കുശ് മിശ്രയുടെ ഭാര്യക്ക് അനധികൃത നിർമാണത്തിന്റെ പേരിൽ അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി (എഡിഎ) നോട്ടീസ് അയച്ചു.
ബൻവീർപുർ ഗ്രാമത്തിലാണ് വീടു നിർമാണം നടക്കുന്നത്. ഭൂമി വാങ്ങിയത് ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിലാണ്. എഡിഎയുടെ അംഗീകാരമില്ലാതെയാണ് നിർമാണം.
ബുധനാഴ്ച പോലീസ് ലവ്കുശ് മിശ്രയുടെ വീട്ടിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. ഇയാളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ലവ്കുശിന്റെ വീട്ടിൽനിന്ന് 14.25 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
അവിനാശ് ശുക്ല (20.39 ലക്ഷം), കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകല്പ് മിശ്ര (16.82 ലക്ഷം), രാമശങ്കർ മിശ്ര (7.32 ലക്ഷം), രാമശങ്കർ യാദവ് (ഒരു ലക്ഷം) എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്തത്. 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1121 യുഎസ് ഡോളറും പോലീസ് പിടിച്ചെടുത്തു.
അയോധ്യയിലെ യോഗകേന്ദ്രത്തിൽനിന്ന് പേടിഎം ക്യു ആർ കോഡ് പതിച്ച രാമരാജ്യ കോശ് എന്ന പേരിലുള്ള ഭണ്ഡാരവും പിടിച്ചെടുത്തു. അവിനാശ് ശുക്ല കഴിഞ്ഞ പത്തു വർഷമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
National
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി നിർദേശം.
ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയിൽ വൻ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. 200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വരെ ക്രമക്കേട് നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹാകുംഭമേള കാലത്താണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടികൾ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്. മഹാകുംഭമേള കാലത്തെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേട് ആരോപണം ഉയർന്നതിന് പിന്നാലെ ജൂൺ 13ന് ആണ് എസ്ഐടിയെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടൻ കൈമാറുമെന്നാണ് വിവരം.
National
മംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി.
ഡൽഹി സന്ദർശനത്തിനു ശേഷം പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് 1.20ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് കാറിലാണ് കൊല്ലൂരിലെത്തിയത്. മൂന്നോടെ കൊല്ലൂരിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെയും തന്ത്രിമാരുടെയും നേതൃത്വത്തിൽ വരവേറ്റു.
ക്ഷേത്രത്തിൽ ദേവീദർശനവും പ്രാർഥനയും നടത്തിയതിനുശേഷം സങ്കല്പ ദീപാരാധനയിലും വിജയ് പങ്കാളിയായി. ദേവിക്ക് വഴിപാടായി 1.6 കിലോഗ്രാം തൂക്കം വരുന്ന വെള്ളിവാൾ സമർപ്പിച്ചു. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. 30 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചതിനു ശേഷം വിമാനത്താവളത്തിലേക്കു മടങ്ങി.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘം മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ക്ഷേത്രത്തിലേക്കുള്ള മാർഗമധ്യേ വിജയിയെ കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ്ള കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന റെനിൽ വിക്രമസിംഗെ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തേ ദർശനം നടത്തിയിട്ടുണ്ട്.
Kerala
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തിലെ ആഭരണ പരിശോധനയില്‍ 18 ഇനം വസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് ഹൈക്കോടതിയില്‍ തിരുവാഭരണ കമ്മീഷറുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് വി. രാജാ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
ജൂലൈ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ 2013 വരെയുള്ള രജിസ്റ്ററുകള്‍ പരിശോധിച്ച് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തരം തിരിച്ചതായി കമ്മീഷണര്‍ കോടതിയില്‍ നേരിട്ടെത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1972ന് മുമ്പ് നടന്ന പരിശോധനകളിലും 18 ഇനം വസ്തുക്കള്‍ കണ്ടെത്താനായിരുന്നില്ല. മുമ്പ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിച്ചിരിക്കാമെന്നും അത് രേഖപ്പെടുത്താത്തതാകാമെന്നുമാണ് നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ലെ കോടതി ഉത്തരവ് പ്രകാരം കുറച്ച് സ്വര്‍ണം ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീമില്‍ നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് 45 വസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ തിരുവാഭരണം രജിസ്റ്ററില്‍ ലഭ്യമല്ല. മുദ്രപ്പൊതികള്‍ പരിശോധിച്ചാലേ ക്ഷേത്രത്തിലുണ്ടോയെന്ന് ഉറപ്പിക്കാനാകൂ. ഇതിനായി 2013-19 കാലയളവിലെ മഹസറുകളും സ്ട്രോംഗ് റൂം മഹസറുകളും പരിശോധിക്കേണ്ടതുണ്ടെന്നും രേഖകള്‍ ലഭ്യമാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല.
മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ക്ഷേത്രങ്ങളിലെ ദർശന ഫീസുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രി രമേശ് മാസ്ക് ധരിച്ച് സാധാരണക്കാരെപ്പോലെ ക്യൂവിൽ നിന്ന് നേരിട്ട് പരിശോധന നടത്തിയത്.
ഈ സമയത്ത് വിഐപി ദർശനം വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൂജാരി മന്ത്രിയോട് 4,000 രൂപ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടൻ തന്നെ ഈ തുക ഗൂഗിൾ പേ വഴി കൈമാറി.
അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകി. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ് വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണനെ ദേവസ്വം മന്ത്രി ആക്കിയത് നേരത്തെ തന്നെ ഡിഎംകെ വിമർശിച്ചിരുന്നു.
Kerala
തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി. ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് സതീശന് ഗുരുവായൂരിലെത്തിയത്. സോപാനത്തിനു മുന്പില് വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. തുടർന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും പങ്കെടുത്തു.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദര്‍ശനം നടത്തി. രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുടത്തില്‍ നെയ്യ് സമര്‍പ്പണം തുടങ്ങിയ വഴിപാടുകളും നടത്തിയാണ് മടങ്ങിയത്.
ചെന്ത്രാപ്പിന്നി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജില്‍ സതീശന് വേണ്ടി ശയനപ്രദക്ഷിണവും നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
Kerala
തിരുവനന്തപുരം: നീറമണ്‍കര ശിവക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടെന്നും പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നും കരമന സിഐ അറിയിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തയാളാണ് പ്രതിയെന്നും അതാണ് അന്വേഷണം നീളാന്‍ കാരണമെന്നും പോലീസ് പറഞ്ഞു. 18ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതില്‍ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്‍ക്കപ്പെട്ടത്. മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്‍ക്കപ്പെട്ടവയില്‍ ഒന്ന്.
മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നയാളാണ് പ്രതിയെന്നു വ്യക്തമാക്കിയ പോലീസ് ഇയാള്‍ തിരുവനന്തപുരം ജില്ലക്കാരനാണെന്നും പറഞ്ഞു. അതേസമയം ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.
മോഷണംനടന്ന അന്നുമുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി ശേഖരിക്കാനായിരുന്നു പോലീസിന്റെ ശ്രമം. ക്ഷേത്ര കോമ്പൗണ്ടില്‍ കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തത് അന്വേഷണത്തിന് വലിയൊരു തിരിച്ചടിയുമായിരുന്നു.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ മാസം 23നായിരുന്നു കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നത്.
നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. ശബരിമല പോലുള്ള അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറത്തിയത് വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശേരിയിലെ ചുമതലയിൽ നിന്ന് മാറ്റി കൊച്ചിയിലെ കോസ്റ്റ് ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചു.
ഹെലികോപ്റ്ററിൽ പൈലറ്റായ ഉദ്യോഗസ്ഥനൊപ്പം സഹ പൈലറ്റും കാമറ ക്രൂവും ഉൾപ്പെടെ മൂന്ന് പേരും ഉണ്ടായിരുന്നു. ഇതേ ഉദ്യോഗസ്ഥൻ മുന്‍പും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെതുടർന്നാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
Kerala
പേരൂര്‍ക്കട: നീറമണ്‍കര ശിവക്ഷേത്രത്തില്‍ വീണ്ടുമുണ്ടായ മോഷണം സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിക്കണമെന്ന പോലീസ് നിര്‍ദേശം അവഗണിച്ചതുമൂലമെന്നു സൂചന. 18ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതിൽ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് ഭാരവാഹികളെവിവരമറിയിക്കുകയായിരുന്നു. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്‍ക്കപ്പെട്ടത്.
മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്‍ക്കപ്പെട്ടവയില്‍ ഒന്ന്. ഒന്നില്‍ക്കൂടുതല്‍ മോഷ്ടാക്കള്‍ കൃത്യം നടത്താന്‍ എത്തിയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആയുധം ഉപയോഗിച്ച് കാണിക്കവഞ്ചികള്‍ തകര്‍ത്തതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.
ദേവസ്വംബോര്‍ഡിന്റെ വകയായുള്ള ക്ഷേത്രത്തില്‍ കുറച്ചുനാള്‍ മുമ്പും മോഷണമുണ്ടായിരുന്നു. അന്നു പോലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈയൊരു നിര്‍ദേശം നടപ്പാക്കപ്പെട്ടില്ല.
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ചുമരുകളും തമ്മില്‍ അധികം ദൂരമില്ലാത്തതിനാല്‍ മുഖങ്ങള്‍ വ്യക്തമാകുമെന്നതാണ് ഇതിനു കാരണം. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കരമന സ്റ്റേഷന് പരിധിയിലെ പ്രാദേശിക മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും കരമന സിഐ അറിയിച്ചു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭോജ്ശാലയിൽ മുസ്ലിംകൾക്ക് നമസ്കാരം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി.
ക്ഷേത്രഭരണവും നടത്തിപ്പും കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും(എഎസ്ഐ) തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നിർദേശിച്ചു.
ജസ്റ്റീസ് വിജയ്കുമാർ ശുക്ല, ജസ്റ്റീസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു വിധി പ്രസ്താവിച്ചത്.ധർ ജില്ലയിലാണ് ഭോജ്ശാല സമുച്ചയം സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ചതോറും ഭോജ്ശാലയ്ക്കകത്ത് മുസ്ലിംകൾക്ക് നമസ്കാരം നടത്താൻ 2003 ഏപ്രിൽ ഏഴിനായിരുന്നു എഎസ്ഐ അനുമതി നല്‍കിയത്. പുതിയ മോസ്ക് നിർമാണത്തിനു സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നു കോടതി നിർദേശിച്ചു.
പ്രദേശത്ത് ഹിന്ദു ആരാധാനത്തുടർച്ച ഒരിക്കലും മുടങ്ങിയിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഭോജ്ശാലയിൽ സംസ്കൃത പഠന കേന്ദ്രവും സരസ്വതി ദേവീക്ഷേത്രവും ഉണ്ടായിരുന്നതിന്റെ ലക്ഷണമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് ഹൈക്കോടതി വിധിയെ വിശ്വ ഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള, പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ്ശാലയെ സരസ്വതീക്ഷേത്രമായാണ് ഹിന്ദുക്കൾ കരുതുന്നത്. മുസ്ലിംകൾ ഇതിനെ കമാൽ മൗല മോസ്കായി കണക്കാക്കുന്നു.
ഹിന്ദുക്കൾ ചൊവ്വാഴ്ചയാണു ഭോജ്ശാലയിൽ ആരാധന നടത്തിവരുന്നത്.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധർ ഷഹർ ഖാസി വഖർ സാദിഖ് പറഞ്ഞു.
കോടതിവിധിക്കു മുന്നോടിയായി ഭോജ്ശാലയിൽ 1200 പോലീസുകാരെ വിന്യസിച്ചിരുന്നു.സമൂഹമാധ്യമത്തിലൂടെ വിദ്വേഷം ജനിപ്പിക്കുന്ന കുറിപ്പ് പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു ധർ ജില്ലാ കളക്ടർ രാജീവ് രഞ്ജൻ മീണ മുന്നറിയിപ്പ് നൽകി.
Kerala
തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു.
കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്റെ ഭാഗമായി ജയരാജൻ സാറിന്റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്.
ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി.
സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്ട്രീയത്തിന്റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു.
കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്റെ സാമൂഹിക ചരിത്രവും ജാതിരാഷ്ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്.
അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ്.
Special News
തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.
മൃദംഗത്തിൽ തുടക്കം
ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.
ഗുരുവായൂരപ്പനു മുന്നിൽ
സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.
പൂരത്തിനു സ്പെഷൽ ഡ്യൂട്ടി
വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.
ഇനി മദ്ദളം
കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.
Kerala
തിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ മർദിക്കുകയും ചെയ്ത സംഘം അറസ്റ്റിൽ.
മൺവിള സ്വദേശി അനസ് .എൻ (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബുബേക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിനു സമീപമാണ് സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ അടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
പിന്നീട് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ലെന്നുംകോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്നു പോയതാണെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
Kerala
പാലാഴി: ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറയ്ക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് സംഭവം.
പാലാഴി സ്വദേശി ഷൈനി (54) യാണ് മരിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി പിന്നാലെ സ്റ്റേജിന് പിറകിലേക്ക് പോയി. ഉടൻ ഉടൻ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്.
നൃത്തത്തിനിടയിൽ പെട്ടെന്ന് ഷൈനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭർത്താവ് - എ.എൻ. ഷാജു. മക്കൾ: ഡോ. സ്നേഹ, സപ്ത.
Kerala
തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.55മുതൽ ദർശനം ആരംഭിച്ചു.
തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളുമുണ്ടാവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൺ, പ്രാദേശിക വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുള്ള ഭക്തർക്ക് ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
National
പാറ്റ്ന: ബിഹാറിലെ നളന്ദയിലുള്ള മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ അപകടത്തിൽ എട്ട് പേർ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തില്‍ മേളയുടെ ഭാഗമായി നിരവധി പേര് പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ തിക്കും തിരക്കുമുണ്ടായതോടെ ആള്‍ക്കൂട്ടം ഭയപ്പെടുകയും തുടര്‍ന്ന് അപകടമുണ്ടാവുകയുമായിരുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നളന്ദ കളക്ടർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: കർണാടകയിലെ ഹാസനിൽ പ്രീ-വെഡിംഗ് ഷൂട്ടിംഗിനിടെ ഒരു സംഘം ആളുകൾ ചേർന്ന് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിച്ചു. നവി, നന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉച്ചിത്, പ്രജ്വാൾ, നിഷാന്ത് എന്നിവർ അറസ്റ്റിലായി. ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫർമാർ ചെരുപ്പിട്ട് പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു. പിന്നീട് കാമറ തകർക്കുകയും ചെയ്തു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പ്രതികൾക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നു കളിവിളക്ക് തെളിയും. അഞ്ചാം ഉത്സവദിനമായ ഇന്നു രാത്രി 10നു ശിവശക്തി കലാവേദിയില്‍ കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തിന്റെ കചദേവയാനി കഥകളി അരങ്ങേറും. തുടര്‍ന്നു ബാലിവധം അരങ്ങിലെത്തും. നാളെ രാത്രി 10നു ലവണാസുരവധം, കിരാതം എന്നീ കഥകളും അരങ്ങിലെത്തും. കഥകളിപ്രേമികളായി നിരവധിപേര്‍ കലാവേദിയില്‍ എത്തിച്ചേരും.
ക്ഷേത്രസന്നിധിയില്‍ ഇന്നു രാവിലെ 7.15നു ശ്രീബലി എഴുന്നള്ളിപ്പ്, 10നു ആനയൂട്ട്, ഉച്ചകഴിഞ്ഞു രണ്ടിനു ഉത്സവബലി ദര്‍ശനവും നടക്കും. രാത്രി 6.30നു ദീപാരാധാനയും ചുറ്റുവിളക്കും, ഒന്പതിനു വിളക്കും നടക്കും. ശിവശക്തി കലാവേദിയില്‍ രാത്രി ആറിനു കാഴ്ചശ്രീബലിയും രാത്രി 8.30നു ഡാന്‍സും നടക്കും.
ആറാം ഉത്സവമായി നാളെ രാവിലെ ശ്രീബലി എഴുന്നള്ളിപ്പും ഉച്ചകഴിഞ്ഞ് ഉത്സവബലി ദര്‍ശനവും രാത്രി ദീപാരാധയും നടക്കും. ശിവശക്തി കലാവേദിയില്‍ രാത്രി ആറിനു കാഴ്ചശ്രീബലിയും രാത്രി 8.30നു പിന്നണി ഗായകന് സായി വിഘ്നേശ് നയിക്കുന്ന സമന്വയ സംഗീതസദ്യ അരങ്ങേറും.
Kerala
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40) ആണ് അറസ്റ്റിലായത്.
അഞ്ചൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പ്രതി, ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചികളടക്കം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
വിവിധ ജില്ലകളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത പ്രതി, അഞ്ചലിലെ ഈ ക്ഷേത്രത്തിലും ഏതാനും മാസങ്ങൾ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ ഇയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ കോടതി മുഖാന്തരം പ്രതിയെ അഞ്ചൽ ക്ഷേത്രത്തിലുണ്ടായ കവർച്ചയിൽ അഞ്ചൽ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
Kerala
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ദീപം തെളിക്കും.
മാളികപ്പുറം ക്ഷേത്രനട എം.ജി. മനു നമ്പൂതിരി തുറക്കും. പൂജകള്‍ക്ക് ശേഷം ഈ മാസം 19 രാത്രി 10ന് നട അടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും നട തുറക്കും. 23-നാണ് ഉത്സവം കൊടിയേറുക.
സന്നിധാനത്തെ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഭക്തർ ദർശനത്തിനായി വെർച്വല്‍ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.
District News
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു മാര്‍ച്ച് 15നു കൊടിയേറും. രാത്രി ഏഴിനു തന്ത്രി താഴമണ്‍മഠം കണ്ഠര് മോഹനരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്നു നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് അംഗം കെ. രാജു അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം വിജയരാഘവന്, നാഗസ്വര സംഗീതജ്ഞന് തിരുവിഴ ജയശങ്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് 9.30ന് ആര്.എല്‍.വി. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കും. 19നു രാവിലെ 10നു ബാലിവധം കഥകളി അരങ്ങിലെത്തും. 20നു രാവിലെ 10നു ലവണാസുര വധം, കിരാതം കഥകളി, 22നു രാത്രി ആറിനു കിഴക്കേഗോപുര നടയിലെ ദേശവിളക്കിനു ഗൗരി പാര്‍വതി ഭായി ദീപം തെളിക്കും.
23ന് വൈകുന്നേരം നാലിനു തിരുനക്കര പകല്‍പൂരം. 22 ഗജവീരന്മാര് പൂരത്തില്‍ അണിനിരക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം പകല്‍പ്പൂരത്തിനു മിഴിവേകും. തുടര്‍ന്നു തുറവൂര്‍ നാരായണപ്പണിക്കര്‍, തിരുവന്‍വണ്ടൂര്‍ അഭിജിത്ത് വാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാഗസ്വര കച്ചേരിയും ഉണ്ടായിരിക്കും.24ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും. രാത്രി 8.30ന് സമാപനസമ്മേളനം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
District News
ചാരുംമൂട്: നൂറനാട് പടനിലം കാവിൽ ഭഗവതി നാഗരാജ സ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. നൂറനാട് നെടുകുളഞ്ഞി അവിട്ടം വീട്ടിൽ മുകേഷ്, മുതുകുളം തെക്കുംമുറി ശ്രീമന്ദിരത്തിൽ സോജേഷ് നാഥ് എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന കവരവിളക്ക്, ശ്രീകോവിലിനു പുറത്തെ തൂക്കുവിളക്ക്, ഉപദേവതമാരുടെ പ്രതിഷ്ഠയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തറകളിൽ വച്ചിരുന്ന ഏഴു നിലവിളക്കുകൾ എന്നിവ മോഷണം നടത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൻ സി ഐ ശ്രീകുമാർ, എസ്ഐ രാജേന്ദ്രൻ, സിപിഒ മനുകുമാർ, സിപിഒ മനു പ്രസന്നൻ, സിപിഒ വിഷ്ണു, സിപിഒ നിതീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് പാപ്പാന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി അത്താഴ ശീവേലിക്കായി എഴുന്നള്ളിക്കാന്‍ നിര്‍ത്തിയ ചാമപ്പുഴ ഉണ്ണിക്കൃഷ്ണനെന്ന ആനയാണ് ഇടഞ്ഞത്.
അത്താഴ ശീവേലിക്കായി നടപ്പുര ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെ ആന ഇടയുകയായിരുന്നു. തുടർന്ന് പിന്നിലേക്ക് ഓടിയ ആന ദേവസ്വം ഓഫീസിന് സമീപത്തായി നിലയുറപ്പിച്ചു.
ഉടൻ തന്നെ ക്ഷേത്ര ജീവനക്കാർ ഇടപെട്ട് ഭക്തരെ പുറത്തിറക്കി ഗോപുര വാതിലുകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്.
വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
District News
കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്തിഗാന സുധയും ഭജനയും കാണാന്‍ വന്‍തിരക്ക്. ഇന്നലെ രാത്രി ദര്‍ബാര്‍ ഹാളില്‍ നടന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ ഭജന കാണാനാണ് നിരവധി ആളുകള്‍ ദര്‍ബാര്‍ ഹാള്‍ പരിസരത്ത് എത്തിയത്. വന്‍ തിരക്ക് ഉണ്ടായതോടെ റോഡുകളിലും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി.
കൊച്ചിയില്‍ വൈകിട്ട് മുതലേ പ്രൈവറ്റ് ബസ് സര്‍വീസുകള്‍ ഗതാഗതക്കുരുക്കിലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയ്ക്കു നടന്ന അന്നദാന ചടങ്ങിലും നിരവധി പേര് എത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ജനങ്ങള്‍ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കുന്നത്.
District News
മയ്യിൽ: നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി. കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയത് ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി.
Kerala
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.
ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Kerala
കൊച്ചി: മൂവാറ്റുപുഴ തൃക്ക ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കേത്ര വളപ്പിലെ സര്‍പ്പ പ്രതിഷ്ഠയ്ക്കും നാഗ പ്രതിഷ്ഠയ്ക്കപം മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിവരം ക്ഷേത്ര കമ്മിറ്റി അധികൃതരെയും പോലീസിനെയും അറിയിച്ചു.
ക്ഷേത്രത്തിന് പുറത്തുള്ള ഒരു സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പ്രതി തുണി ഉപയോഗിച്ച് മറച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Kerala
മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.
ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.
മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.
Kerala
മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.
ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
National
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ പരിധിയില്‍ ജനുവരി ഒന്‍പത് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്‍ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്‍പ്പെടെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്‍ത്താനാണ് ലക്ഷ്യം.
ഹോട്ടലുകൾ, ഹോംസ്റ്റേകള്‍, റെസ്റ്റോറന്റുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ അതിഥികള്‍ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്‍കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ മനിക് ചന്ദ്ര സിംഗ് പറഞ്ഞു.
Kerala
കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ടിഎസ്ആർ ഫാക്ടറിക്കു സമീപമുള്ള ശിവക്ഷേത്രത്തിനും സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കും നേരേ കാട്ടാന ആക്രമണം. ക്ഷേത്രത്തിന്റെ ശ്രീകോവിൽ കട്ടിളയും ഓഫീസിന്റെ വാതിലും തകർത്ത ആനകൾ അകത്തുണ്ടായിരുന്ന സാധനങ്ങൾ വലിച്ചുവാരി പുറത്തെറിഞ്ഞു.
ക്ഷേത്രത്തിനു തൊട്ടടുത്തുള്ള രാജേന്ദ്രൻ, ഷാജി എന്നിവരുടെ ക്വാർട്ടേഴ്സുകൾക്കുനേരേയാണ് ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ സാധനസാമഗ്രികൾ നശിപ്പിച്ചു. ഒരു മാസം മുമ്പ് ഇതേ പ്രദേശത്തെ പള്ളിയും കാട്ടാനകൾ ആക്രമിച്ചിരുന്നു.
ടിഎസ്ആർ ക്വാർട്ടേഴ്സ് പരിസരത്ത് ആനഭീഷണി രൂക്ഷമായതിനെത്തുടർന്ന് അറുപതോളം കുടുംബങ്ങളാണ് ഇതിനകം സ്ഥലം മാറിപ്പോയത്. നിലവിൽ ഇവിടെയുള്ള തൊഴിലാളികൾ രാത്രികാലങ്ങളിൽ വെറ്റിലപ്പാറ ഭാഗത്തെ വാടകവീടുകളിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
ലയങ്ങൾക്കു ചുറ്റും പവർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് തൊഴിലാളികളും യൂണിയനുകളും പലതവണ ആവശ്യപ്പെട്ടെങ്കിലും പ്ലാന്റേഷൻ മാനേജ്മെന്റ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ മൂലം കോർപറേഷനു വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. പ്രദേശത്തു വനപാലകരും വാച്ചർമാരും കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തിൽ അംഗബലം കുറവായതിനാലും പല സ്ഥലങ്ങളിലായി ആന ഇറങ്ങുന്നതുകൊണ്ടും അവരും നിസഹായരാണ്.
Kerala
തൃശൂർ: വടക്കേച്ചിറയ്ക്കു സമീപമുള്ള ഭക്തപ്രിയം ശ്രീകൃഷ്ണക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്. തിങ്കളാഴ്ച രാത്രിയിലാണു സംഭവം.
ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിനു സമീപമാണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Kerala
കൊട്ടാരക്കര: സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കലിൽ നടന്ന സംഭവത്തിൽ പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ ഭർത്താവാണ് പ്രതി. പള്ളിക്കലിലെ സർപ്പക്കാവിൽ അതിക്രമിച്ചു കയറിയ പ്രതി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിഞ്ഞിരുന്നു.
കൂടാതെ കാവിന് മുന്നിലുള്ള ക്ഷേത്രത്തിലെ കൽവിളക്കുകൾ തകർക്കുകയും ഓഫീസിലെ കസേരകളും മേശയും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകനും മരുമകളും വിവാദത്തിൽ. ഇൻഡോറിലെ പ്രസിദ്ധ ആരാധനാലയമായ ഖജ്രാന ഗണേശ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഇരുവരും അനധികൃതമായി പ്രവേശിച്ചുവെന്നാണ് ആരോപണം.
ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ അഞ്ജനേഷ് ശുക്ലയും ഭാര്യ സിമ്രാനുമാണ് വിവാദത്തിലായത്. ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ക്ഷേത്രമാണ് ഖജ്രാന ഗണേശ ക്ഷേത്രം.
എന്നാൽ എംഎൽഎയുടെ മകനും മരുമകളും ശ്രീകോവിലിൽ കയറി ഗണേശ വിഗ്രഹത്തിന് മുന്നിൽ നിന്ന് മാലയിട്ടു. ഡിസംബർ 12നാണ്, എംഎൽഎയുടെ മകൻ അഞ്ജനേഷ് ശുക്ലയും വ്യവസായിയുടെ മകളായ സിമ്രാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിറ്റേ ദിവസമാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്.
കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ശ്രീകോവിലിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി ഖജ്രാന ഗണേഷ് ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരുന്നു.
അതേസമയം, മതപരമായ സ്ഥലങ്ങളിൽ എംഎൽഎയുടെ കുടുംബം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. ജൂലൈയിൽ, എംഎൽഎയുടെ ഇളയ മകൻ രുദ്രാക്ഷ് ശുക്ല, ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയിരുന്നു.
തടയാൻ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ ആശിഷ് ദുബെയെ, രുദ്രാക്ഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം എംൽഎയും ക്ഷേത്രത്തിലുണ്ടായിരുന്നു.
ഏപ്രിലിൽ, രുദ്രാക്ഷും സുഹൃത്തുക്കളും ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ രാത്രിയോടെ എത്തുകയും ദർശനത്തിനായി ക്ഷേത്ര വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ച പൂജാരിയുമായി ഇവർ വാക്കേറ്റമുണ്ടായി.
സംഭവത്തിൽ പൂജാരി പോലീസിൽ പരാതി നൽകിയെങ്കിലും രുദ്രാക്ഷ് പൂജാരിയോട് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു.
Kerala
തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്തു പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തിലെ ഭണ്ഡാരമാണു കവര്‍ച്ച ചെയ്തത്. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ജോഷി പിടിയിലായി.
ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. തളിപ്പറമ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്നിന്നു കവര്‍ച്ച ചെയ്തത്.
District News
കോട്ടയം: പ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തൃക്കാര്‍ത്തിക തൊഴുത് ഭക്തര്‍. തൃക്കാര്‍ത്തിക ദര്‍ശനം ഇന്നു പുലര്‍ച്ചെ 2.30ന് ആരംഭിച്ചു. നൂറുകണക്കിനു ഭക്തരാണ് രാവിലെ മുതല്‍ തൃക്കാര്‍ത്തിക തൊഴാന്‍ കുമാരനല്ലൂരമ്മയുടെ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിന്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെ കാര്‍ത്തിക ദര്‍ശന സമയമുണ്ട്.
രാവിലെ 8.30നു തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. രാവിലെ 10നു മഹാപ്രസാദമൂട്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നടപ്പന്തലില്‍ വൈകുന്നേരം 5.30നു തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.
ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകള്‍ തെളിച്ചു ഭക്തര്‍ കാര്‍ത്തിക വിളക്കൊരുക്കും. രാത്രി 9.30 വരെ ദേശവിളക്ക് നീണ്ടുനില്‍ക്കും. രാത്രി 11.30ന് തൃക്കാര്‍ത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
District News
ചെറുപുഴ: പാടിയോട്ടുചാൽ ചരൽ കൂടം വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു. ഇന്നലെ ക്ഷേത്രത്തിൽ വിളക്കു വയ്ക്കാനെത്തിയവരാണ് മോഷണം നടന്നതായി കണ്ടത്.
ഉടൻ തന്നെ ക്ഷേത്രം ഭാരവാഹികളെയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. ഭണ്ഡാരപ്പുര, ഓഫീസ് എന്നിവയുടെ പൂട്ട് തകർക്കുകയും പള്ളിയറയ്ക്ക് മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് തുക കൊണ്ടുപോവുകയും ചെയ്തു.
പല സാധനങ്ങൾക്കും കേടുവരുത്തിയിട്ടുണ്ട്. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ക്ഷേത്രം കമ്മിറ്റി പെരിങ്ങോം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
National
അലിഗഢ്: ഉത്തർപ്രദേശിൽ അഞ്ച് ക്ഷേത്രങ്ങളുടെ മതിലുകളിൽ "ഐ ലൗ മുഹമ്മദ് 'എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഘർഷാവസ്ഥ. ഭഗവൻപുർ, ബുലാഖിഗഢ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലിലാണ് ചുവരെഴുത്ത്.
സിസിടിവി ദൃശ്യങ്ങളുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം, ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസാണോ ഇതെന്ന് അന്വേഷിച്ചുവരികയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നീരജ് കുമാർ പറഞ്ഞു.