Kerala
കോഴിക്കോട്: കേരളത്തില്‍ സഹകരണമേഖലയില്‍ ആദ്യമായി വിമാന സര്‍വീസ് എന്ന സ്വപ്ന പദ്ധതിക്കായി നടപടികള്‍ ആരംഭിച്ചതായി എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തുന്ന പദ്ധതിയാണിത്.
ആദ്യഘട്ടമായി രണ്ടു വിമാനങ്ങളാണു വാടകയ്ക്ക് എടുക്കുക. നെടുമ്പാശേരി ആസ്ഥാനമായി നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണു വിമാന സര്‍വീസ് നടത്തുക. പദ്ധതി നടത്തിപ്പിനായി സഹകരണമേഖലയില്‍ കമ്പനി രൂപവത്കരിക്കും.
മുഖ്യമന്ത്രി ചെയര്‍മാനും സഹകരണവകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി രൂപവത്കരിക്കുന്ന കമ്പനിയില്‍ 200 സഹകരണ സംഘങ്ങള്‍ രണ്ടു കോടി വീതം ഷെയര്‍ എടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുക. സര്‍ക്കാരിന് ഇതില്‍ ചെലവില്ല. ഇത്തരത്തില്‍ ഒരു പദ്ധതിയെക്കുറിച്ചുള്ള രൂപരേഖ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും സഹകരണമന്ത്രിയും വളരെ താത്പര്യത്തോടെയാണ് ഇതിനെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ രണ്ടു വിമാനങ്ങള്‍ ലീസിനെടുത്ത് നടത്തുന്ന സര്‍വീസ് പിന്നീട് നാലും ആറുമാക്കി ഉയര്‍ത്തും.
വിമാന സര്‍വീസിനൊപ്പം ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. കമ്പനിയില്‍ പണം മുടക്കാന്‍ 200 സഹകരണസംഘങ്ങള്‍ തയാറാണെന്നും സി.എന്‍. വിജയകൃഷ്ണന് അറിയിച്ചു.
District News
കരിമണ്ണൂര്‍: തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ ഭാഗമായ തൊമ്മന്‍കുത്ത്-നാരങ്ങാനം വഴി ബസ് സര്‍വീസ് തുടങ്ങാനുള്ള തടസം നീക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതര്‍ക്ക് കത്തയച്ചു. റോഡ് പ്രധാനമായും കടന്നുപോകുന്ന വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്മുടി വാര്‍ഡംഗം ജോര്‍ജ് അഗസ്റ്റിന്, ജില്ലാ പഞ്ചായത്ത് കരിമണ്ണൂര്‍ ഡിവിഷന് അംഗം മനോജ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ലാലു ജോസഫ് എന്നിവരാണ് റോഡിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
മുസ്ലിംലീഗ് കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് വി.എ. സക്കീര്‍ തൊമ്മന്‍കുത്ത് മുതല്‍ മുണ്ടന്മുടി അച്ചന്കവലവരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്കി. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ നാരങ്ങാനം റോഡിന് ഫിറ്റന്സ് അനുവദിക്കുന്നതിനും ഇതുവഴി ബസ് സര്‍വീസ് തുടങ്ങുന്നതിനും നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കുമെന്നും ഇത് കെഎസ്ടിപി, പെതുമരാമത്ത്-ഗതാഗത വകുപ്പ് അധികൃതര്‍ക്കും തൊടുപുഴ, ഇടുക്കി എഎല്എമാര്ക്കും നല്‍കുമെന്നും വണ്ണപ്പുറം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
തൊടുപുഴയില്‍നിന്ന് കരിമണ്ണൂര്‍-തൊമ്മന്‍കുത്ത്-നാരങ്ങാനം വഴി ബസ് സര്‍വീസ് തുടങ്ങിയാല്‍ ഹൈറേഞ്ചില്‍നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ തൊടുപുഴയിലെത്താം.
നിലവില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുറഞ്ഞ ദൂരമായതിനാല്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടാതെ ആനയാടികുത്ത് കാണാന്‍ സഞ്ചാരികളുമായെത്തുന്ന വലിയ ടൂറിസ്റ്റ് വാഹനങ്ങളും മറ്റു ഭാരവാഹനങ്ങളും ഇതുവഴി യഥേഷ്ടം ഓടുന്നുണ്ട്. എന്നാല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിനാണ് തടസം. ഫിറ്റ്നസ് നല്‍കുക എന്ന സാങ്കേതികത്വം മാത്രമാണ് ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ തടസമെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൊമ്മന്‍കുത്ത് മുതല്‍ നാരങ്ങാനം വരെയുള്ള നാലര കിലോമീറ്റര്‍ റോഡിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇതുവഴി ബസ് സര്‍വീസ് തുടങ്ങാന്‍ പെര്‍മിറ്റ് കിട്ടില്ലെന്ന് സ്വകാര്യബസ് ഉടമകളും കെഎസ്ആര്‍ടിസിയും പറയുന്നു. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തിന് ഫിറ്റ്നസ് നല്കാന് കെഎസ്ടിപി പൊന്‍കുന്നം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കാണ് പഞ്ചായത്തുകള്‍ കത്ത് നല്‍കേണ്ടത്.
ജനപ്രതിനിധികള്‍ കത്ത് നല്‍കിയതോടെ കെഎസ്ടിപി ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും ബസ് സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ഇതുവഴി ബസ് സര്‍വീസ് തുടങ്ങുന്നതോടെ തൊടുപുഴയുടെ കിഴക്കന്‍ മേഖലയായ കരിമണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വലിയ വികസന മുന്നേറ്റത്തിനു വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.
Education
തിരുവനന്തപുരം: കീം 2026 എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധിക്കുന്നതിനും പുതുതായി സമർപ്പിക്കുന്നതിനും അവസരം.
സിബിഎസ്ഇ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇതുവരെയും മാർക്ക് അപ്ലോഡ് ചെയ്യാൻ കഴിയാതിരുന്നവർക്കുമായി യോഗ്യതാ പരീക്ഷയ്ക്ക് നേടിയ മാർക്കുകൾ പരിശോധിക്കുന്നതിനും പുതുതായി സമർപ്പിക്കുന്നതിനുമുള്ള അവസരം 23നു രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനെ നടപ്പിലാക്കി വരുന്ന ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം നിലവിൽ ലഭിച്ചു വരുന്ന ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം ലഭിക്കുന്നതിനായി www.socialsecurity mission.gov.in ൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആശ്വാസകിരണം ധനസഹായത്തിനായി 2018 ഏപ്രിൽ ഒന്നു മുതൽ അപേക്ഷ സമർപ്പിച്ചവരിൽ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള പുതുക്കിയ വ്യക്തി വിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകകൾ സഹിതം ഹാജരാക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.
രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് രേഖകൾ ഹാജരാക്കുന്ന മാസം മുതലുള്ള തുക മാത്രമേ അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2341200,
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഉത്തരപ്പേപ്പറുകളുടെ പുനർ മൂല്യനിർണയത്തിനുള്ള സമയപരിധി നീട്ടി. ഇന്നലെയാണു സമയപരിധി അവസാനിക്കേണ്ടിയിരുന്നതെങ്കിലും ഇന്ന് അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.
ബോർഡിന്റെ ഓണ്‍ലൈൻ പോർട്ടലിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടാകുകയും പരാതികളുയരുകയും ചെയ്തതിനെത്തുടർന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം നീട്ടിയത്. പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ തുറന്നിട്ടും അപേക്ഷ സമർപ്പിക്കുന്നതിൽ പ്രതിസന്ധി നേരിട്ട വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതാണ് സിബിഎസ്ഇയുടെ തീരുമാനം.
പുനർ മൂല്യനിർണയത്തിനായുള്ള പോർട്ടൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്. സാങ്കേതിക തടസങ്ങൾക്കിടയിൽ അപേക്ഷ സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
അതിനിടെ, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽനിന്ന് കോഎംപ്റ്റ് കന്പനിയുടെ പ്ലാറ്റ്ഫോമിനെ നീക്കം ചെയ്തെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും പുനർമൂല്യനിർണയത്തിന് സിബിഎസ്ഇ കോഎംപ്റ്റിന്റെ സേവനംതന്നെ തുടരുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകകേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം 2704 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ ഒന്‍പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആറാംപ്രതി ജാമ്യത്തിൽ ഇറങ്ങി തൂങ്ങിമരിച്ചിരുന്നു.
ഇതോടെ നിലവിലുള്ള എട്ടു പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. 2025 ഡിസംബർ 17നാണ് വാളയാർ അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭാഗേലിനെ (31) ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയത്.കള്ളനാണെന്നാരോപിച്ചാണ് പ്രതികൾ രാം നാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്നുചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ശരീരമാകെ ഗുരുതരപരിക്കുകൾ ഉണ്ടായിരുന്നുവെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾപോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായി.
കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്കു മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ പാലക്കാട് കളക്ടറേറ്റിനുമുന്നിൽ രാം നാരായണിന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു.
Kerala
പത്തനംതിട്ട/ ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു നിവേദനം നൽകി.
ശക്തമായ പ്രതിഷേധത്തിൽ പദ്ധതിപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുകയെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇന്നു നടക്കുന്ന മന്ത്രിസഭായോഗം സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് സില്‍വര്‍ലൈന്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജ്, കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ എന്നിവര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ സമരക്കാര്‍ക്കെതിരേ സംസ്ഥാനവ്യാപകമായി പോലീസ് എടുത്തിട്ടുള്ള കേസുകളും പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിച്ചു.
National
ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിച്ചുതുടങ്ങി. ജൂലൈ 31 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി.
രാഷ്ട്രീയ പുരസ്കാർ പോർട്ടൽ മുഖേന ഓണ്‍ലൈനായി മാത്രമേ നാമനിർദേശങ്ങൾ സ്വീകരിക്കുകയുള്ളൂ. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹികപ്രവർത്തനം, ശാസ്ത്രം, എൻജിനിയറിംഗ്, പൊതുകാര്യം, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കുകയാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ പുരസ്കാരങ്ങളുടെ ലക്ഷ്യം.
പദ്മ പുരസ്കാരങ്ങളെ ജനകീയമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമായി സ്വയം നാമനിർദേശം ചെയ്യാനും പൗരന്മാർക്ക് ഇപ്പോൾ അവസരമുണ്ട്.
നാമനിർദേശങ്ങൾ സമർപ്പിക്കുന്പോൾ ബന്ധപ്പെട്ട വ്യക്തിയുടെ സേവനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പരമാവധി 800 വാക്കുകളിൽ കവിയാത്ത ലഘുവിവരണം പോർട്ടലിൽ നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പദ്മ അവാർഡ് പോർട്ടലിലും ലഭ്യമാണ്.
District News
പൊന്നാനി: പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.പി. നൗഷാദ് അലി നാമനിർദേശ പത്രിക സമർപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ കെ.ബി. രമേശ്് മുന്‍പാകെ ഇന്നലെ രാവിലെ 11ഓടെയായിരുന്നു പത്രികാസമർപ്പണം. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രവർത്തകരും നേതാക്കളും അണിനിരന്ന പ്രകടനത്തോടെയാണ് സ്ഥാനാർഥി എത്തിയത്.
സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് അനുകൂല തരംഗം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയ നേതാക്കൾ പൊന്നാനിയിലും ഇത്തവണ മുന്നണി വൻ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പിന് മാറ്റം വരുത്താൻ യുഡിഎഫ് നേതൃത്വത്തിന് സാധിക്കുമെന്ന് അവർ അവകാശപ്പെട്ടു.
യുഡിഎഫ് ജില്ലാ കണ്‍വീനർ അഷ്റഫ് കോക്കൂർ, യുഡിഎഫ് മണ്ഡലം ചെയർമാൻ പി.പി. യൂസഫലി, മണ്ഡലം കണ്‍വീനർ ഷംസു കല്ലാട്ടേൽ, മുൻ എംപി സി. ഹരിദാസ്, പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Kerala
കൊച്ചി: കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമാണ് മന്ത്രി കൂടിയായ പി. രാജീവ് എറണാകുളം കളക്ടറേറ്റില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജനങ്ങള്‍ക്കു നല്കിയ വാക്ക് പൂര്‍ണമായും പാലിച്ചു കൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പും ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നു. ജനങ്ങള്‍ക്ക് നല്കിയ വാക്ക് പൂര്‍ണമായും പാലിച്ചു കൊണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുള്ളത്.
ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പരമാവധി പരിമിതിക്ക് അകത്തു നിന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മിക്ക കാര്യങ്ങളും പ്രയോഗികമായി, പലതിനും തുടക്കം കുറിക്കാന്‍ കഴിഞ്ഞു. വലിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. തുടര്‍ നടപടികളിലേക്ക് പോവുകയാണ്.
ജനങ്ങളോട് പറഞ്ഞ വാക്കുണ്ട്, നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷമല്ല, എത്ര കാലം കഴിഞ്ഞാലും ഇങ്ങനെയൊരാളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞല്ലോ എന്ന് ആലോചിച്ച് ശിരസ് കുനിക്കേണ്ട ഒരു സന്ദര്‍ഭവും എന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്ന് ഉറപ്പു നല്‍കിയിരുന്നു.
അത് പൂര്‍ണമായും പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷം പ്രതിനിധിയായി പ്രവര്‍ത്തിച്ചു എന്ന് പി. രാജീവ് പറഞ്ഞു. കളമശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.ഇ അബ്ദുല്‍ ഗഫൂര്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സര്‍പ്പിച്ചിരുന്നു.
Education
തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https:// ktet.kerala.gov.in വെബ്പോർട്ടൽ വഴി 26 മുതൽ മാർച്ച് ഏഴുവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Kerala
വൈപ്പിൻ: സംസ്ഥാനത്തെ തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ദ്വീപ് മാനേജ്മെന്റ് പ്ലാൻ (ഐഐഎംപി) തയാറാക്കുന്നതിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ എതിർകക്ഷികൾക്കും ഹൈക്കോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
2019ലെ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള തീരദേശ പരിപാലന പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും ഐഐഎംപി തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
District News
തേർത്തല്ലി: ചപ്പാരപ്പടവ്-തേർത്തല്ലി റോഡിൽ തേർത്തല്ലി മുതൽ മേരിഗിരി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവർത്തികൾ റോഡിലുള്ള വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാതെ പൂർത്തീകരിക്കുന്നതിനെതിരേ തേർത്തല്ലി വികസന സമിതി എൻജിനിയർക്ക് നിവേദനം നല്കി.
മേരിഗിരി സ്കൂളിലേക്കും പള്ളിയിലേക്കുമുള്ള ധാരാളം കാൽനട യാത്രക്കാർ ദിവസവും ഉപയോഗിക്കുന്ന ഈ റോഡിൽ അധികഭാഗത്തും നടപ്പാതകൾ ഇല്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. റോഡ് ടാറിംഗ് പൂർത്തിയാക്കുന്നതിനൊപ്പം ഈ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വികസന സമിതി പ്രസിഡന്റ് ഷാജി കാരിക്കാട്ടിൽ, തേർത്തല്ലി വാർഡ് മെമ്പർ വത്സമ്മ വാണിശേരി, രാജു പുതിയാത്ത്, കെ.രാമചന്ദ്രൻ, രാജീവ് മേരിഗിരി, മാത്യു മലയിൽ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്.
കമ്മീഷൻ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലെ ഇലക്ഷൻ എക്സ്പെൻഡിച്ചർ മൊഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.