പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട കൊലപാതകകേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം 2704 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ ഒന്പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആറാംപ്രതി ജാമ്യത്തിൽ ഇറങ്ങി തൂങ്ങിമരിച്ചിരുന്നു.
ഇതോടെ നിലവിലുള്ള എട്ടു പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. 2025 ഡിസംബർ 17നാണ് വാളയാർ അട്ടപ്പള്ളത്തു ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭാഗേലിനെ (31) ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തിയത്.കള്ളനാണെന്നാരോപിച്ചാണ് പ്രതികൾ രാം നാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്നുചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ശരീരമാകെ ഗുരുതരപരിക്കുകൾ ഉണ്ടായിരുന്നുവെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ വടികൾപോലുള്ള വസ്തുക്കൾ ഉപയോഗിച്ചതായും തല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മർദനം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമായി.
കേസിൽ ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്കു മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ പാലക്കാട് കളക്ടറേറ്റിനുമുന്നിൽ രാം നാരായണിന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു.
Tags : Chargesheet submitted court