ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ വത്തിക്കാനിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചപ്പോൾ.
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് 71-ാം ജന്മദിനം. തന്റെ അമ്മ ലൈബ്രേറിയനായിരുന്നുവെന്ന കാര്യം അനുസ്മരിച്ച് വത്തിക്കാൻ അപ്പോസ്തോലിക് ലൈബ്രറി സന്ദർശിച്ചാണ് മാർപാപ്പ ജന്മദിനം ആഘോഷിച്ചത്. തുടർന്ന് കർദിനാൾമാരുടെ സാന്നിധ്യത്തിൽ മാർപാപ്പ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.
ജന്മദിനത്തോടനുബന്ധിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയടക്കം വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, സഭാമേധാവികൾ എന്നിവർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. സമാധാനം, ഐക്യം, മാനുഷിക അന്തസ് എന്നിവയ്ക്കായി മാർപാപ്പ നടത്തുന്ന നിരന്തര പരിശ്രമങ്ങളെ ലോകനേതാക്കൾ പ്രകീർത്തിച്ചു.
ജന്മദിനത്തോടനുബന്ധിച്ച് വത്തിക്കാൻ ജീവനക്കാർക്ക് ആശ്വാസമേകുന്ന രണ്ട് സുപ്രധാന ഉത്തരവുകൾ മാർപാപ്പ പുറപ്പെടുവിച്ചു.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പൂർണമായി പുനഃസ്ഥാപിച്ചതാണ് ഒന്നാമത്തെ ഉത്തരവ്. വത്തിക്കാൻ സീക്രട്ട് ആർക്കൈവുകളിലെയും ലൈബ്രറിയിലെയും അപൂർവശേഖരങ്ങൾ വത്തിക്കാൻ സിറ്റിക്കുപുറത്തേക്ക് മാറ്റാനുള്ള മുൻ തീരുമാനം റദ്ദാക്കി വത്തിക്കാനുള്ളിൽത്തന്നെ പുതിയ മന്ദിരം നിർമിച്ച് അവ സംരക്ഷിക്കാൻ നിർദേശിച്ചതാണ് രണ്ടാമത്തെ ഉത്തരവ്.
1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചത്.
Tags : PopeLeoXIV BirthDay Celebrated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash