"ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു പ്രസംഗവുമായല്ല, മറിച്ച് വലിയൊരു വിശപ്പോടെയാണ്. നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള അതിയായ വിശപ്പ്...' വേനൽക്കാലത്തിന്റെ ആടിയുലയുന്ന കാറ്റിൽ, ഒലിവ് മരങ്ങൾ തണൽവിരിച്ച കാസൽ ഗഡോൾഫോയിലെ ലൗദാത്തോ സി ഗ്രാമം ആ വാക്കുകൾക്കു സാക്ഷിയായി.
തന്റെ വേനൽക്കാല വസതിയിൽ വച്ച്, പാർശ്വവത്കരിക്കപ്പെട്ട ഇരുന്നൂറോളം വരുന്ന ദുർബലരായ മനുഷ്യർക്കൊപ്പം ഉച്ചഭക്ഷണം പങ്കുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ജൂലൈ 11ന് റോം രൂപതയുടെ സഹായത്തോടെയാണ് ഹൃദയസ്പർശിയായ ഈ ഒത്തുചേരൽ ഒരുക്കിയത്. ഭവനരഹിതർ, അഭയാർഥികൾ, സ്വന്തം നാടുവിട്ടു പലായനം ചെയ്യേണ്ടി വന്നവർ തുടങ്ങി ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നവരായിരുന്നു വിരുന്നിനെത്തിയ അതിഥികൾ.
ഇതിൽ 35 കുട്ടികളും ഉൾപ്പെടുന്നു. ടാൻസാനിയയിൽനിന്നുള്ള അഭയാർഥിയായ അമ്മയും അവരുടെ രണ്ട് പിഞ്ചുകുട്ടികളും യുക്രെയ്ൻ, പെറു, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികൾ എന്നിവർക്കൊപ്പമാണ് മാർപാപ്പ ഭക്ഷണത്തിനായി ഇരുന്നത്.
താൻ പ്രസംഗിക്കാനല്ല, മറിച്ച് എല്ലാവരെയും സ്വാഗതം ചെയ്യുന്ന, വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഒരു സഭയെക്കുറിച്ചുള്ള ആഗ്രഹവുമായാണ് എത്തിയതെന്ന മാർപാപ്പ നർമം കലർന്ന വാക്കുകളിൽ പറഞ്ഞു . "ശത്രുതയില്ലാത്ത, എല്ലാവരിലും സ്നേഹവും സമാധാനവും അനുരഞ്ജനവും വസിക്കുന്ന ഒരു ലോകമാണ് സഭ ലക്ഷ്യമിടേണ്ടത്,' മാർപാപ്പ ഓർമിപ്പിച്ചു.