പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം ഇന്നലെ പിഎസ്സിയിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.
ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് ഇന്നലെ എടുത്തത്. മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്.
മൂന്നിനും രണ്ടു പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു. അതിലെ ഒന്പതുമുതല് 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് 2025 മേയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
200ലധികം പേരായിരുന്നു പരീക്ഷയെഴുതിയത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിംഗ് കോ-ഓഡിനേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനശിപാര്‍ശ അയച്ച് 2025 ജൂണില്‍ നിയമനവും നല്കി. തസ്തികകളില്‍ നിയമനം നേടിയവര്‍ ഇടതുപക്ഷ സംഘടനാപ്രവര്ത്തകരാണെന്ന ആരോപണമാണ് ഉയര്‍ന്നത്.
Tags : PSC Exam Irregularities Statements Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash