വടകര പൊലിസ് സ്റ്റേഷനിലേയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തുന്നു
വടകര: പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 13 പേര് ഉള്‍പ്പടെ 120ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ മുറിവേല്‍പ്പിച്ചു, സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തിരുവോണ ദിവസം പതിയാരക്കര മഞ്ചയില്‍ കടവില്‍ അക്രമണം നടത്തിയ ലഹരി സംഘത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇത് സംബന്ധിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാര്‍ച്ചിനിടെ ബാരിക്കേഡ് കടന്ന് പൊലിസ് സ്റ്റേഷനിലേക്ക് കുതിച്ച പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു പൊലിസുകാരന് ഉള്‍പ്പെട ആറു പേര്‍ക്കാണ് പരിക്കേറ്റത്. ഒരു മണിക്കൂറോളം സ്റ്റേഷന് മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏഴരയോടെയാണ് പിരിഞ്ഞുപോയത്.
ഡിവൈഎഫ്ഐ പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ മഞ്ചയില്‍ കടവില്‍ ലഹരി മാഫിയ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്.
നൂറ്റമ്പതോളം പ്രവര്‍ത്തകരെ തടയാന്‍ മുപ്പതോളം പൊലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിവില്‍ പൊലിസ് ഓഫീസര്‍ ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈയ്ക്ക് മുറിവുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കിയെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.
Tags : Vadakara Police Station March Case Against Dyfi activists