Editorial Audio
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്സിലര്മാര്ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
Tags : DEEPIKA EDITORIAL THIRUVANANTHAPURAM CORPORATION BJP UDF