Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിന് കടുത്ത ഭീഷണി ഉയർത്തി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരാനിരിക്കെയാണ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നത്.
എന്നാൽ, കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നുമാണ് ബിജെപിയുടെ ആരോപണം. നേരത്തെ കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും ശക്തമായ വിമർശനം ഉയർത്തിയതിനെ തുടർന്നാണ് യോഗം തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചത്.
ബിജെപി കൗണ്‍സിലറായ ആര്. സുഗതൻ നിലവിൽ കാപ്പ കേസിൽ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് ഉടനടി നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞദിവസം കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ജയിലിലായ കൗൺസിലർ സുഗതന്റെ മുൻപത്തെ സത്യപ്രതിജ്ഞ അസാധുവായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കാപ്പ ചുമത്തിയതിൽ ഇളവ് തേടി സുഗതൻ കാപ്പാ ബോർഡിനെയും സമീപിക്കും.
ജയിലിൽ കിടക്കുന്ന വ്യക്തിയുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തര നിയമോപദേശം തേടാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കൗൺസിൽ യോഗവും എൽഡിഎഫിന്റെ നിലപാടും ബിജെപി ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
District News
പേരൂര്‍ക്കട: നഗരപരിധിയില്‍ മൂന്നിടങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ മോഷ്ടാക്കള്‍ ഇപ്പോഴും കാണാമറയത്ത്. 15ന് പുലര്‍ച്ചെ 4.30ന് കുറവന്‍കോണം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫസ്റ്റ് ക്രൈ എന്ന സ്ഥാപനത്തിലും അമ്പലമുക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു റസ്റ്റോറന്റ്, ലബോറട്ടറി എന്നിവിടങ്ങളിലുമായിരുന്നു മോഷണം.
ഫസ്റ്റ് ക്രൈയില്‍ നിന്ന് ഡ്രേയറില് സൂക്ഷിച്ചിരുന്ന 60,000 രൂപയാണ് കവര്‍ന്നത്. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ഏകദേശം അരലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഫസ്റ്റ് ക്രൈ എന്ന സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ നശിപ്പിച്ചശേഷമായിരുന്നു മോഷണം. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഇവര്‍ വഴുതക്കാട് ബാര്‍ട്ടണ്‍ഹില്‍ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.
ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരാണ് മോഷണം നടത്തിയത്. കൃത്യം നടത്തിയശേഷം ബൈക്കില്‍ ഇവര്‍ തിരികെപ്പോകുന്ന ദൃശ്യങ്ങള്‍ വരെ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞതോടെ ഇവര്‍ ഒളിവില്‍പ്പോയതായാണ് സൂചന.
പ്രതികളെ പിടികൂടുന്നതിന് പോലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും അവര്‍ ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന കടകളുടെ സമീപത്തേക്കു പ്രതികള്‍ വരുന്നതും ഇവര്‍ കൃത്യം നടത്തി പുറത്തുപോകുന്നതുമായ കാമറാദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയുണ്ടായി. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമായി നടന്നുവരുന്നതായി പേരൂര്‍ക്കട പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കേസെടുത്ത് പോലീസ്. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനമേറ്റ കുട്ടി നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ജൂൺ 22ന് രാത്രി എട്ടോടെയാണ് സംഭവം. കുട്ടിയെ രണ്ടാനച്ഛനായ ഷാജഹാൻ വീടിന് മുകളിലത്തെ നിലയിൽ വച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
നിലത്തു വീണ കുട്ടിയുടെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചതായും പരാതിയുണ്ട്. വട്ടിയൂർക്കാവ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാപ്പനംകോട്ട് കെഎസ്ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
ഡിപ്പോയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ലോട്ടറി കച്ചവടക്കാരൻ സുദർശനൻ, ബസ് ഡ്രൈവർ ശാന്തിലാൽ എന്നിവർക്ക് പരിക്കേറ്റു.
നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചുതകർത്താണ് ബസ് ലോട്ടറിക്കടയിലേയ്ക്ക് പാഞ്ഞുകയറിയത്.
പത്രം വാങ്ങാനെത്തിയ ഒരാളുടെ സ്കൂട്ടറും ബസിനടിയിലായി. ലോട്ടറിക്കടയുടെ മുൻവശവും ബസിന്റെ മുൻവശവും പൂർണമായും തകർന്നു.
District News
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊങ്ങണംകോട് തോട്ടുമുക്ക് പാലം അടിയന്തരമായി പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പനവൂർ പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനു നിവേദനം നൽകി.
കാലപ്പഴക്കം കൊണ്ട് കേടുപാട് പറ്റി തകർന്ന അവസ്ഥയിൽ ആയിരിക്കവേ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് വർഷക്കാലത്തോളമായി പാലം കൂടുതൽ അപകടകരമായ വിധം തകരുകയും കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്ര പൂർണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്ലേശം രൂക്ഷമാണ്. സ്കൂൾ തുറക്കുക കൂടി ചെയ്തതോടെ രക്ഷകർത്താക്കളും വിദ്യാർഥികളും കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുന്നു.
വലിയ വാഹനങ്ങൾ പഞ്ചായത്ത് കേന്ദ്രത്തിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററിൽ അധികം ചുറ്റിയാണ് വരേണ്ടത്. പാലത്തിന്റെ നിലവിലെ സ്ഥിതിയും ജനങ്ങളുടെ ബുദ്ധിമുട്ടും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കും എന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ്പുനൽകി.
മുസ്ലിം ലീഗ് പനവൂർ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ഖാൻ പനയമുട്ടം, നിയോജക മണ്ഡലം ട്രഷറർ ഒ.പി.കെ. ഷാജി, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി നൗഷാദ് എസ്എൻ പുരം, പഞ്ചായത്ത് സെക്രട്ടറി ഷജീർ തോട്ടുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വയോധികയെ തെരുവുനായ ആക്രമിച്ചു.
പനി ബാധിച്ച് വീടിനുള്ളില്‍ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. നായ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെയാണ് നായ അകത്ത് കയറിയത്. നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ നായ കൈയ്യില്‍ കടിക്കുകയായിരുന്നു.
പരിക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലമ്പലം കരവാരത്ത് മറ്റു നാല് പേരെയും തെരുവുനായ ആക്രമിച്ചിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം.
ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.
DCL (Deepika Children’s League)
തിരുവനന്തപുരം: ദീപിക ബാലസഖ്യത്തിന്റെ 2026-27 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 26-ാം തീയതി തിരുവനന്തപുരം നിർമ്മലഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന സമ്മേളനത്തിൽവച്ച് ഡിസിഎൽ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ കിക്ക് ഔട്ടിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യപ്പെടും
ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് സ്വദേശികളായ കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കൊല്ലം ജില്ലയിലും ഇന്ന് രണ്ട് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പരവൂർ, പാലത്തറ സ്വദേശികളായ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്.
വയനാട് ജില്ലയിൽ നിലവിൽ ഒന്‍പത് കുട്ടികൾ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. നേരത്തേ കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു.
Kerala
പേരൂർക്കട: കാപ്പ ആക്ടിൽ ഉൾപ്പെടുകയും കരുതൽ തടങ്കലിലാകുകയും നിരവധി ക്രിമിനൽ കേസുകളിൽ ഏർപ്പെടുകയും ചെയ്ത വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതന്റെ കൗൺസിലർ സ്ഥാനം തുലാസിൽ. വെറും 54 വോട്ടിനു വാഴോട്ടുകോണം വാർഡിൽനിന്നു കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സുഗതൻ ഈ സ്ഥാനം വഹിക്കുന്നതിനു മുൻപും പിൻപും ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വാർഡിൽ സിപിഎമ്മിനു റിബൽ സ്ഥാനാർഥി വന്നതാണ് സുഗതന്റെ കൗൺസിലർ സ്ഥാനത്തേക്കുള്ള രംഗപ്രവേശം എളുപ്പമാക്കിയത്.
നിരവധി കേസുകൾ
വട്ടിയൂർക്കാവിലെ ഒരു കുത്ത് കേസ്, പാപ്പാട് മഹിളാമന്ദിരത്തിന്റെ ഉദ്ഘാടനത്തിനു തൊട്ടുമുൻപ് മന്ദിരം പൂട്ടി താക്കോൽ കൊണ്ടു ഒളിവിൽപ്പോയ സംഭവം, വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ മർദിച്ച സംഭവം എന്നിങ്ങനെ നീളുന്നു സുഗതന് എതിരേയുള്ള കേസുകൾ. മൂന്നു കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാതെ വന്നാൽ മാത്രമേ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുകയുള്ളൂവെന്നും അല്ലാതെ തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ടു സുഗതനു കൗൺസിലർ ആകുന്നതിനു യാതൊരു പ്രശ്നവും ഇല്ലെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. കാപ്പ ആക്ട് പ്രകാരം ആറു മാസമെങ്കിലും സുഗതന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ജാമ്യം ലഭിക്കുന്ന കാര്യം വളരെ സംശയമാണ്.
കഴിഞ്ഞ ദിവസം സുഗതനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ബിജെപി പ്രവർത്തകർ വൻ പ്രക്ഷോഭം ഉണ്ടാക്കിയിരുന്നു. കൗൺസിലിൽ തുടർച്ചയായി പങ്കെടുക്കാതെ വന്നാൽ മാത്രമേ സുഗതനെ തിരുവനന്തപുരം നഗരസഭ അയോഗ്യനാക്കേണ്ടതുള്ളൂ. എന്നാൽ, ബിജെപി ഭരിക്കുന്ന കൗൺസിൽ അതിനു മുതിരാൻ ഇടയില്ല. കാപ്പ ആക്ടും ക്രിമിനൽ കേസും ഉള്ള സ്ഥിതിക്കു സുഗതനു വീണ്ടും കൗൺസിലറായി തുടരാൻ സാധിക്കില്ലെന്നാണ് നിയമകാര്യ വിദഗ്ധർ പറയുന്നത്. അതേസമയം, ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം ഇയാൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകേണ്ടതുണ്ട്. സിപിഎം നേതൃത്വം പരാതിയുമായി എത്തുമെന്ന കാര്യം ഉറപ്പാണ്.
കൗൺസിലർക്കെതിരേ കാപ്പ
അങ്ങനെയെങ്കിൽ വാഴോട്ടുകോണം വാർഡ് വരും ദിവസങ്ങളിൽ മേയർ വി.വി രാജേഷിന്റെ മേൽനോട്ടത്തിലാകും. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽതന്നെ ഒരു കൗൺസിലർ കാപ്പ പ്രകാരം ജയിലിൽ ആകുന്നത് ആദ്യമാണ്. ഒരു വാർഡ് കൗൺസിലർക്കെതിരേ കാപ്പ ആക്ട് ചുമത്തുന്നതും അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കുന്നതും നിരവധി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. നിരവധി ക്രിമിനൽ കേസുകളുടെ പശ്ചാത്തലമുള്ള സുഗതൻ വാർഡ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയെന്ന കാര്യം ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
നിലവിൽ വാഴോട്ടുകോണം വാർഡിൽ, വാർഡ് കൗൺസിലറുടെ ഓഫീസ് സ്ഥിതിചെയ്യുന്നുണ്ട്. അതിന്റെ മേൽനോട്ടവും ഇനി മേയറുടെ കീഴിലാകും. അതിനിടെ, സുഗതൻ തിരുവനന്തപുരം നഗരസഭയുടെ രണ്ടു കൗൺസിലുകളിൽ പങ്കെടുത്തിട്ടില്ല എന്ന് എതിർപക്ഷം പറയുന്നുണ്ട്. അറസ്റ്റിലാകാതിരിക്കുന്നതിനു വേണ്ടി ഉളിവിൽ കഴിഞ്ഞ കാലയളവാണ് ഇത്.
മൂന്നു കൗൺസിലുകളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ വാർഡ് കൗൺസിലർ സ്ഥാനം നഷ്ടമാകും. ഒരു മാസത്തിൽ ഒരിക്കലാണ് നഗരസഭ കൗൺസിൽ ചേരുന്നത്. കരുതൽ തടങ്കലിൽ കഴിയുന്ന സുഗതന് അടുത്ത കാലത്ത് പുറത്തിറങ്ങാൻ കഴിയില്ല എന്നുള്ള സൂചന ഉള്ളതിനാൽ മൂന്നാമത്തെ കൗൺസിലിലും ഇയാൾക്കു പങ്കെടുക്കാൻ സാധിക്കുകയില്ല. അപ്പോൾതന്നെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷനിര ചൂണ്ടിക്കാട്ടുന്നത്.
ഭരണവും തുലാസിലാകും
ഇക്കാര്യത്തിൽ ബിജെപി പ്രാദേശിക നേതൃത്വവും നഗരസഭ മേയർ വി.വി. രാജേഷും എന്തു നടപടികളിലേക്കു പോകുമെന്നതാണ് ഇനി അറിയേണ്ടത്. ഒരു നഗരസഭാ വാർഡ് തുടർച്ചയായ അഞ്ചു വർഷം മേയറുടെ കീഴിൽ ഭരിക്കപ്പെട്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടുകൂടിയാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം മുന്നോട്ടു പോകുന്നത്. അതിനിടെ, വാഴോട്ടുകോണം വാർഡിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും ബിജെപിക്കു വാർഡ് നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്താൽ അതു നഗരസഭ ഭരണത്തെയും ബാധിക്കും. അതേസമയം, ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുമെന്നാണ് മേയർ വി.വി. രാജേഷ് പറയുന്നത്. പോലീസിന്റെ നടപടി ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും നഗരസഭാ ഭരണത്തിലോ വാഴോട്ടുകോണം വാർഡിന്റെ കാര്യത്തിലോ യാതൊരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ലെന്നും മേയർ പ്രതികരിച്ചു.
District News
പേരൂര്‍ക്കട: മദ്യപാനികളുടെ ശല്യമൊഴിയാതെ ഇടപ്പഴിഞ്ഞി കൊച്ചാര്‍ റോഡ്. മരുതംകുഴിയില്‍ നിന്ന് കൊച്ചാര്‍ റോഡ് തുടങ്ങുന്ന ഭാഗത്ത് റോഡുവശത്ത് കൂടിക്കിടക്കുന്ന മദ്യക്കുപ്പിക്കളാണ് ഇത് സാക്ഷ്യം.
രാത്രികാലങ്ങളില്‍ വന്മരത്തിന്റെ ഓരംപറ്റിയിരുന്നു മദ്യപിക്കുന്ന സംഘത്തെ സ്ഥിരമായി ഇവിടെ കാണാന്‍ സാധിക്കും. മരുതംകുഴിയില്‍ നിന്നു വരുന്ന ഒണ്‍വേ റോഡ് ശാസ്തമംഗലത്തേക്കും ഇടപ്പഴിഞ്ഞിയിലേക്കും തിരിയുന്നുണ്ട്. ഇതില്‍ 90 ശതമാനം വാഹനങ്ങളും ശാസ്തമംഗലം റോഡിലേക്കാണ് പോകുന്നത്.
രാത്രിയായിക്കഴിഞ്ഞാല്‍ വാഹനങ്ങളുടെ തിരക്കോ പോലീസിന്റെ ഇടപെടലോ ഇല്ലാത്തതിനാല്‍ മദ്യപാനികളുടെ തോന്ന്യാസമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. മദ്യക്കുപ്പികള്‍ കുന്നുകൂടുമ്പോള്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് തൊഴിലാളികളെത്ത് എടുത്തുകൊണ്ടു പോകുകയാണ് പതിവ്. നഗരപരിധിയിലുള്ള ഒരു പ്രധാന റോഡിന്റെ വശങ്ങളില് ഇരുന്നുള്ള മദ്യപാനം ഒഴിവാക്കുന്നതിന് പോലീസ് പട്രോളിംഗ് ശക്തമാക്കേണ്ടതുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം നടന്ന പട്ടം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ മതില് ഇടിഞ്ഞുവീണു. ക്ലാസ് മുറികളോട് ചേര്‍ന്നുള്ള മതിലാണ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.
മതിലിന്റെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് ചിതറിക്കിടക്കുന്നത് കാരണം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സമീപത്തെ മറ്റ് മതിലും ഇടിയുമെന്ന സ്ഥിതിയിലാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് മതില് ഇടിഞ്ഞ് വീണത്. ഈ സമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. അതേസമയം, മതില് അപകടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി.സതീശന് ഈ സ്കുളിലാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്, ആരോഗ്യമന്ത്രി കെ. മുരളീധരന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കാര്യവട്ടം പേരൂരിൽ നടന്ന സംഭവത്തിൽ ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ആളെ കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ രാജീവിനെ കണ്ടത്.
ശനിയാഴ്ചയാണ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ 17 വയസുകാരൻ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം പുന്നമൂടുണ്ടായ സംഭവത്തിൽ പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ അജിത്, കാര്‍ത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബൈക്കുകളിലായി പുന്നമൂട്ടിലെത്തിയ സംഘം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ഗ്ലാസിലേക്ക് വീഴുകയുമായിരുന്നു.
ഗ്ലാസ് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറുകയായിരുന്നു. തുടർന്ന് അജിത്തും കാർത്തിക്കും ചേർന്ന് ശിവസൂര്യയെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചുരുന്നു.
Kerala
പേരൂർക്കട: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി മരം വീണു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്കും ഏഴുമണിക്കും ഇടയിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായത്. തിരുവനന്തപുരം നിലയത്തിൽ നിന്ന് ഫയർഫോഴ്സ് എത്തി മര ശിഖരങ്ങൾ മുറിച്ചു നീക്കി. വട്ടിയൂർക്കാവ് കരിമൺകുളത്തിന് സമീപം കൂറ്റൻ തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു.
പാളയത്ത് തണൽ മരം നിലംപൊത്തി. മങ്കാട്ട് കടവിന് സമീപം ജില്ലാ ജഡ്ജ് അനിൽകുമാറിന്റെ വീട്ടുപരിസത്തു നിന്ന കൂറ്റൻ മരം ഇലക്ട്രിക് ലൈനിലൂടെ വീണു. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു.
മണ്ണന്തല ഭാഗത്ത് ഒരു ആരാധനാലയത്തിന്റെ ബസ് റോഡ് വശത്തെ കുഴിയിൽ പതിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് ചെളിയിൽ പുതഞ്ഞു പോയ ബസ് കരയിലേക്ക് ഉയർത്തി മാറ്റിയത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിദേശമദ്യം എന്നിവ പിടികൂടി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
കാറിൽ ഉണ്ടായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി പ്രവീണിനെ (26) കസ്റ്റഡിയിൽ എടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.
കഴക്കൂട്ടത്തിന്റെ വിവിധ പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി കടകളിലും ഷെൽട്ടറുകളിലും ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിന്റെ എണ്ണം കൂടിവരികയാണ്. ഈ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് കൊണ്ടുവന്നതാണോ എന്ന് സംശയവും പോലീസിനുണ്ട് ചോദ്യംചെയ്യുന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിവിള നിന്നും 18 ലിറ്റർ വിദേശ മദ്യവുമായി കുളത്തൂർ കിവിട്ടുവിളാകത്ത് താമസിക്കുന്ന വിഷ്ണുവിനെ തുമ്പ പോലീസ് പിടികൂടി. ഓട്ടോറിക്ഷ ഡ്രൈവറാണ് വിഷ്ണു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വിൽപന നടത്തുന്നതിനുവേണ്ടി വീട്ടിൽ ശേഖരിച്ച മദ്യമാണ് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. വർഷങ്ങൾക്കുമുൻപ് ഇയാൾ മദ്യ കച്ചവടം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ 'സിസ്റ്റം എറർ' ആണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് (55) കഴിഞ്ഞ ജൂൺ 1-ന് മെഡിക്കൽ കോളേജ് വാർഡിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകളുടെ മകൻ ബെഡിൽ നിന്നും കാല് ഉയർത്തി നോക്കിയപ്പോഴാണ് പുഴുക്കൾ കിടക്കയിലേക്ക് തുടരെത്തുടരെ വീഴുന്നത് കണ്ടത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ മേയ് 28-നുണ്ടായ ബൈക്കപകടത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വാർഡിലേക്ക് മാറ്റിയ രോഗിക്ക് കൃത്യമായ പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ.സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് സജ്ജമാക്കും.
അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണം. കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവച്ച് അവയെ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയുടെയും താത്പര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽതന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം.നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സന്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്റുവിന്റെ പേരിൽ സംസ്ഥാനത്ത് ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കും. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ് ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്റടർ ആസിഫ് .കെ. യൂസഫ് , കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെന്പഴന്തി ഉദയൻ, വാർഡ് കൗണ്‍സിലർ രേഷ്മ പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരനുഭവം ഉണ്ടായത്. ഗുരുതര ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മേയ് 28ന് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്രപ്രസാദിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിടുകയും ചെയ്തിരുന്നു.
സർജറിക്ക് ശേഷം കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് രോഗിയെ ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ചതായി കണ്ടെത്തിയത്.
രോഗിയുടെ അവസ്ഥയിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആശുപത്രി അധികൃതർ രോഗിയെ അടിയന്തരമായി വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ പിടിയിൽ. വീട്ടിൽ കയറിയാണ് പോലീസ് വിജയ് വിമലിനെ പിടികൂടിയത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.
ഇതിനിടെ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എസ്എഫ്ഐ. എസ്എഫ്ഐ ഇന്ന് കമ്മീഷണർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.
അറസ്റ്റിലായ വിജയ് വിമൽ സംഘർത്തിൽ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്ഐ നിലപാട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം.
Business
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ ട്രേഡ് എക്സ്പോ ആയ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് ബുധനാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കേന്ദ, സംസ്ഥാന മന്ത്രിമാരെ കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് ടൂറിസം മന്ത്രിമാരും ശ്രീലങ്കയിൽ നിന്നുള്ള മന്ത്രിമാരും ടൂറിസം വിദഗ്ധരും വിവിധ വേദികളിൽ പങ്കെടുക്കും.
കോവളം, പൂവാർ, അമരവിള എന്നിവിടങ്ങളിൽ നടക്കുന്ന ത്രിദിന പരിപാടിയിൽ ടൂറിസം മേഖലയിലെ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
200 ലേറെ പ്രദർശന വേദികളും ആയുർവേദ ടൂറിസം സ്റ്റാളുകളും ഉണ്ടാകും. വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9995139933, Csabn [email protected].
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം നടക്കവെ സെക്രട്ടേറിയറ്റിനു സമീപം മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരം വീഴുന്നത് കണ്ട് വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. പ്രസ് ക്ലബിനു സമീപത്തെ റോഡിലായിരുന്നു അപകടം. ഫയര്‍ഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതതടസം നീക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കു മുമ്പ് യൂണിവേഴ്സിറ്റി കോളജിനു സമീപത്തെ നടപ്പാതയില്‍ മരം വീണ് വിദ്യാര്‍ഥിനിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.
Kerala
തിരുവനന്തപുരം: കോളജ് ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് എം.എ.എൻജിനീയറിംഗ് കോളജിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീന്റെ കാഴ്ചയാണ് നഷ്ടമായത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മദ്യപസംഘം വിദ്യാർഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വെഞ്ഞാറമ്മൂട് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ കാണാനില്ലെന്ന് പ്രചാരണം. ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പോലീസും പറയുന്നു. ഡിവിഷനിൽ പലയിടത്തായി കൗൺസിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്ഐയും രംഗത്തുണ്ട്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആർ സുഗതനെതിരെ. പോലീസ് കേസെടുത്തിട്ടുണ്ട്. കൗൺസിലറെ കണ്ടെത്താൻ അന്വേഷണം ഊർജിതമെന്ന് പോലീസ് പറയുമ്പോഴും, ആർ. സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഭക്തിഗാനമേളയിൽ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് സുഗതൻ ചെയ്തതെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ബോധപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് മറുവാദം.
ക്ഷേത്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സുഗതൻ. കേസിലെ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നേരിട്ട് ഡിവിഷനിൽ കാണാനില്ലെങ്കിലും കൗൺസിലർ സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ട് ദിവസം മുൻപ് വരെ പദ്ധതി ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തെയും ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെയും ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്തുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും കോൺഗ്രസ്-ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡുകളെന്നും നേതാക്കൾ ആരോപിച്ചു.
"തിരുവനന്തപുരത്ത് സംഭവിച്ചത് ഒരു അക്രമമല്ല, അക്രമം ഇങ്ങനെയൊന്നുമല്ല" എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. ഇത് ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുമെന്നാണ് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞത്. "ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് ഉദ്യോഗസ്ഥർ കാറുമായി പോയത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഏത് ഗാന്ധിയനായാലും പ്രതികരിച്ചുപോകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജ്യത്ത് സംഭവിച്ചത് നമ്മൾ കണ്ടതല്ലേ" എന്നും ഇ.പി. ജയരാജൻ ചോദിച്ചു. ഇഡി പരിശോധന കോൺഗ്രസ് - ബിജെപി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ പാർട്ടിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അവിടെയുണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. ഇത്രയും വലിയ പ്രതിഷേധം നടക്കുമ്പോൾ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമേ ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങേണ്ടിയിരുന്നുള്ളൂ എന്നും ഇതിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണ് അപകടം. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന "ഹാപ്പി ലാന്‍ഡി'ലാണ് അപകടമുണ്ടായത്.
റൈഡിന്റെ വെൽഡിംഗ് പൊട്ടിവീഴുകയായിരുന്നു. മുപ്പതോളം പേര് അപകട സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടും. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഉൾപ്പെടെ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു തലസ്ഥാനത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ "കൊല്ലെടാ" എന്ന് ആക്രോശിച്ചുകൊണ്ട് മുന്നൂറോളം വരുന്ന സിപിഎം പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഇഷ്ടികയും വടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങളുടെ മുൻഭാഗത്തെയും പിൻ ഭാഗത്തെയും ചില്ലുകൾ തകർത്തു. അക്രമത്തിൽ ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടലുണ്ടാവുകയും, തുടർന്ന് പോലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അക്രമത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ പൊലീസ് പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിയെങ്കിലും മുതിർന്ന പാർട്ടി നേതാക്കൾ പോലീസിനെ തടഞ്ഞത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം.
സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു.
സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു.
പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു. കോഴിക്കോട്ടും കണ്ണൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള വിജിലന്‍സ് ഉന്നതതലയോഗം വിജിലന്‍സ് ആസ്ഥാനത്ത് ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗമാണ് വിജിലന്‍സ് ആസ്ഥാനത്ത് ചേരുന്നത്. സംസ്ഥാനത്തെ വിജിലന്‍സിലെ എസ്പിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. മരത്തിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഭരതന്നൂർ കരിങ്കട സ്വദേശിയായ മധുവിന്റെ തുന്നലിട്ട മുറിവിനുള്ളിൽ നിന്ന് മരക്കഷണം കണ്ടെത്തിയെന്നാണ് പരാതി.
രണ്ട് മാസത്തിന് ശേഷമാണ് അഞ്ച് സെന്റിമീറ്റർ നീളമുള്ള മരക്കഷണം കണ്ടെത്തിയത്. മാർച്ച് 21ന് ആയിരുന്നു മധു മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇതേ തുടർന്ന് കാലിന്റെ എക്സ്റേ എടുക്കുകയും മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.
രണ്ട് മാസത്തിന് ശേഷവും മുറിവ് ഉണങ്ങാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയിലാണ് മുറിവിനുള്ളിൽ മരക്കഷണം കണ്ടെത്തിയത്.
പിന്നാലെ നടത്തിയ ശസ്ത്രക്രിയയിലൂടെ മരക്കഷണം പുറത്തെടുക്കുകയായിരുന്നു. ചികിത്സാപ്പിഴവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കിലോ ചന്ദന മുട്ടികൾ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മൂന്ന് പേര് പിടിയിൽ. മൺവിള സ്വദേശി വിഷ്ണു, കുളത്തൂർ സ്വദേശി ജയകുമാർ, കഴക്കൂട്ടം സ്വദേശി ജേക്കബ് എന്നിവരാണ് പിടിയിലായത്.
പാലോട് മൺവിളയിൽ വിഷ്ണുവിന്റെ വീട്ടിലെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികളാണ് രഹസ്യവിവരത്തെത്തുടർന്ന് പോലീസ് കണ്ടെടുത്തത്. ചന്ദനം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജയകുമാറിനെയും ജേക്കബിനെയും മൺവിളയിൽനിന്ന് പിടികൂടിയത്. ആക്കുളത്തെ സ്വകാര്യ വസ്തുവിൽനിന്നിരുന്ന ചന്ദനത്തടിയെന്നാണ് പ്രതികൾ മൊഴിനൽകിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നീണ്ട പത്തുവർഷത്തെ ഇടവേളക്കുശേഷം സെക്രട്ടേറിയറ്റ് സമരഗേറ്റ് തുറന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡുകളെല്ലാം നീക്കി.
നോർത്ത് ഗേറ്റ് വഴി പൊതുജനങ്ങൾ സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്.
നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിനെയാണ് സമരഗേറ്റ് എന്ന് വിളിക്കുന്നത്.
സർക്കാരിനെതിരെയുള്ള സമരങ്ങളും മാർച്ചുകളും പ്രധാനമായും അവസാനിക്കുന്നത് ഈ ഗേറ്റിന് മുന്നിലാണ്. അതിനാലാണ് ഈ പേരു വന്നത്. അതേസമയം പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശുചീകരണവും സംരക്ഷണഭിത്തി കെട്ടലും പേരിലൊതുങ്ങിയതോടെ ആമയിഴഞ്ചാന്‍ തോടിന്റെ കരയില്‍ താമസിക്കുന്നവര്‍ ഭീതിയിലായി. അടുത്തയാഴ്ച കാലവര്‍ഷം ശക്തമാകുമെന്ന പ്രവചനം നിലനില്‍ക്കെ തോടിന്റെ കൈവരികള്‍ ശക്തിപ്പെടുത്താനോ തകര്‍ന്ന കൈവരികള്‍ പുനഃസ്ഥാപിക്കാനോ നഗരസഭ ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
തോടിന്റെ ഇരുകരകളിലുമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തോട്ടില്‍ വെള്ളം പൊങ്ങിയാല്‍ അതു ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കും. സംരക്ഷണഭിത്തി കടന്നുപോകുന്ന ഭാഗത്തെ മണ്ണ് പതിവായി ഇടിഞ്ഞുതാഴുന്നതാണ് ഭീഷണി സൃഷ്ടിക്കുന്നത്. ആമയിഴഞ്ചാന്‍ തോട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല. കുപ്പികളും പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞ് തോട് അത്യന്തം മലീമസമാണ്.
ശക്തമായ മഴക്കാലത്തുപോലും മാലിന്യം പൂര്‍ണമായി ഒഴുകിമാറുന്നില്ല. തമ്പാനൂര്‍ ഭാഗത്താണ് ആമയിഴഞ്ചാന്‍ തോടിന്റെ അവസ്ഥ ദയനീയമായി തുടരുന്നത്. തോടിന്റെ കരഭാഗത്ത് വീടുകെട്ടി താമസിക്കുന്ന കുടുംബങ്ങളില്‍ പ്രധാനമായും മൂന്നുപേരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. തമ്പാനൂര്‍ സ്വദേശികളായ രഞ്ജിത്ത്, അനിരുദ്ധന്, സജി എന്നിവരുടെ വീടുകള്‍ക്കു സമീപം നില്ക്കാന് പോലും ഇപ്പോള്‍ ഇവിടത്തുകാര്‍ക്ക് ഭയമാണ്.
ഒരാഴ്ച മുമ്പ് വീടിനോടു ചേര്‍ന്നുള്ള മണ്ണ് ഇടിഞ്ഞ് തോട്ടിലേക്കു വീണിരുന്നു. മാലിന്യം തള്ളുന്നത് തടയാന്‍ സാധിച്ചാല്‍ മാത്രമേ നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ക്കനുസരിച്ച് തോടിനകം വൃത്തിയായി വരികയുള്ളൂ. എന്നാല്‍ ഇതൊന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടുന്നില്ല.
മാലിന്യം തള്ളുന്നത് തടയാന്‍ ചില ഭാഗങ്ങളില്‍ നിര്‍മ്മിച്ച ഇരുമ്പുവേലി ദിവസങ്ങള്‍ക്കു മുമ്പ് ഇളകി തോട്ടിലേക്കു വീഴുകയുണ്ടായി. അശാസ്ത്രീയമായ തോട് സംരക്ഷണ രീതികളാണ് പ്രശ്നങ്ങള്‍ക്കു കാരണം. തോട് കടന്നുപോകുന്ന ഭാഗങ്ങളില്‍ വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ അടിയന്തരമായി സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുകയാണ് അധികൃതര്‍ അടിയന്തരമായി ചെയ്യേണ്ടത്.
വരുന്ന മഴക്കാലത്തിനു മുമ്പ് ആമയിഴഞ്ചാന്‍ തോട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പോലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വർട്ടേഴ്സിലാണ് സംഭവം. ഉദ്യോഗസ്ഥൻ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ സഹപ്രവർത്തകനെ പോലീസുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വികാസ് ഭവൻ ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് എആർ ക്യാമ്പിലെ പോലീസുകാരനായ അനീഷിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. അനീഷിന്റെ വീട്ടിലെ കുടുംബവഴക്ക് പരിഹരിക്കാനാണ് അൻസാർ എത്തിയത്. സംസാരിക്കുന്നതിനിടയിൽ അനീഷ് അൻസാറിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ അൻസാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അനീഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് മ്യൂസിയം പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ പത്തനംതിട്ട ജില്ല.
ആകെ പരീക്ഷ എഴുതിയവരിൽ 99.73 ശതമാനം വിദ്യാർഥികളും പത്തനംതിട്ടയിൽ നിന്നും ഉപരിപഠന യോഗ്യരായി.ആകെ പരീക്ഷ എഴുതിയ 9225 പേരിൽ 9200 പേരും ഉപരിപഠന യോഗ്യരായി. ഏറ്റവും പിന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ്.
ജില്ലയിൽ ആകെ പരീക്ഷയ്ക്കിരുന്ന 32877 വിദ്യാർഥികളിൽ 32218 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. കൊല്ലം-99.38, ആലപ്പുഴ-99.63 , കോട്ടയം-99.72, ഇടുക്കി- 99.99.28, എറണാകുളം-99.61, തൃശൂർ-98.83, പാലക്കാട്-98.29, മലപ്പുറം-98.72, കോഴിക്കോട്-99.36, വയനാട് 99.59, കണ്ണൂർ-99.67, കാസർഗോഡ്-99.47 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ കുട്ടനാടും കുറവ് തിരൂരുമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 2105 സ്കൂളുകളാണ് 100 ശതമാനം വിജയനേട്ടത്തിന് അർഹരായത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ് എയ്ഡഡ് സ്കൂളുകളുമാണ് ഉൾപ്പെടുന്നത്. ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം സ്വന്തമാക്കിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവണ്മെന്റ് ഹൈസ്കൂളാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 600 വിദ്യാർഥികളും വിജയിച്ചു.
1356 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന കോട്ടൂർ എകെഎൻഎച്ച്എസ്എസാണ് 100 മേനി നേടിയ എയ്ഡഡ് സ്കൂൾ. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന് 100 ശതമാനം വിജയം സ്വന്തമാക്കിയ അണ് എയ്ഡഡ് സ്കൂളെന്ന ഖ്യാതിക്ക് അവകാശിയായത് കടുംങ്ങത്തുകുണ്ട് ബിവൈകെ റെസിഡൻഷ്യൽ ഹൈസ്കൂളാണ്. ഇവിടെ പരീക്ഷ എഴുതിയ 281 വിദ്യാർഥികളും ഉപരിപഠന യോഗ്യരായി.
Kerala
തിരുവനന്തപുരം: മന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തിരുവനന്തപുരത്തെത്തി. കഴിവുള്ളവർ മന്ത്രിസഭയിലുണ്ടാകുമെന്നും തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രമേശ് ചെന്നിത്തലയെ കെ.സി സന്ദശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേയെന്ന വൈകാരിക പ്രതികരണവും അദ്ദേഹം നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ കെ.സിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. പതിനെട്ടാം തീയതിയാണ് മുഖ്യമന്ത്രിയായി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുപത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകൾ.
മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. അതേസമയം സർക്കാർ രൂപീകരിക്കാൻ ഗവർണർ സതീശനെ ക്ഷണിച്ചു.
Kerala
തിരുവനന്തപുരം: പനപ്പാംകുന്ന് റോഡിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമേൽ കുര്യോട് സ്വദേശി വിപിൻകുമാർ (37) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിപിൻകുമാറിന്റെ ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ വിപിൻകുമാർ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ വിപിൻകുമാറിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്ന സൂചന ഇതോടെ ശക്തമായി. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാന്പുകളുടെയും പ്രതീക്ഷ.
എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളുടെ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകും.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
Kerala
തിരുവനന്തപുരം: കവടിയാറിൽ ഒരാൾ മരിക്കാനിടയായ അപകടത്തിൽ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ബിപി കൂടി തനിക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് മോഹൻ മൊഴി നല്‍കിയത്.
വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധുവായ പാലക്കാട് സ്വദേശി നൗഷിജ (24) മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്. അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു മുന്നിലുള്ള ഫുട്പാത്തിൽ കൂറ്റൻ മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനിക്ക് പരിക്ക്. കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന ദൃശ്യ എന്ന വിദ്യാർഥിനിക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.
രാവിലെ 8:15നാണ് സംഭവം. ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്ന ദൃശ്യയുടെ തലയിലേക്ക് വലിയ ശബ്ദത്തോടെ മരക്കൊമ്പ് പതിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്ന് ബോധരഹിതയായി വിദ്യാർഥിനിയെ ഉടൻതന്നെ പോലീസും വഴിയാത്രക്കാരും ചേർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ചുള്ളിമാനൂർ ടോൾ ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 ഓടെയാണ് അപകടം നടന്നത്.
ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ കരിങ്കട റോഡിൽ നിന്ന് അമിതവേഗതയിൽ എത്തിയ കാർ നെടുമങ്ങാട് ഭാഗത്ത് നിന്ന് ചുള്ളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.
രണ്ടു കാറുകളിലുമായി സഞ്ചരിച്ച യാത്രക്കാർക്ക് സാരമായി പരിക്കേൽക്കുകയും ഇതിനിടയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരന് നിസാരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഫ്ളക്സ് പോരാട്ടം തുടരുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ.സി. വേണുഗോപാലിനായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു.
ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിൽ സ്ഥാപിച്ച ഫ്ലക്സുകളിൽ "നയിച്ചവന്‍ നായകന്, ദ റിയൽ ലീഡർ' എന്നാണ് കുറിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്സില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ.സിയുടെയും ചിത്രമാണുള്ളത്. ഇന്ദിരാഭവന് മുന്നിലെ ഫ്ലക്സ് ബോര്‍ഡില്‍ "കുഞ്ഞൂഞ്ഞിന് ശേഷം കെ.സി' എന്നാണ് എഴുതിയിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പമാണ് കെ.സിയുടെ ചിത്രവും ചേർത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയന് തിരുവനന്തപുരത്തേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
വോട്ടെണ്ണല്‍ ദിവസം പിണറായിയിലെ വീട്ടില്‍ തുടർന്ന അദ്ദേഹം ഇതുവരെ മുന്നണിയുടെ തോല്‍വിയില്‍ പ്രതികരിച്ചിട്ടില്ല.
തലസ്ഥാനത്തേക്ക് എത്തുന്ന അദ്ദേഹം എകെജി സെന്ററില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
District News
കോട്ടയം: കോട്ടയം കോട്ട കാത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. 2021ല്‍ 18743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിയ തിരുവഞ്ചൂര്‍ ഇത്തവണ ഭൂരിപക്ഷം 35,986 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫിനും എന്‍ഡിഎക്കും വേണ്ടി മത്സരിച്ചത് അനില്കുമാര്മാരായിരുന്നു.
എല്‍ഡിഎഫില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ കെ. അനില്‍കുമാറിന് ഇത് രണ്ടാമൂഴമായിരുന്നു. ഇത്തവണ 32,907 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ 46,658 വോട്ട് നേടിയിരുന്നു.
കണക്കുകളനുസരിച്ച് 14,000ലധികം വോട്ടുകള്‍ എല്‍ഡിഎഫിന് ഇത്തവണ നഷ്ടമായി. എന്‍ഡിഎയില്‍ ബിഡിജെഎസിനായിരുന്നു സീറ്റ്.
പി. അനില്‍കുമാറിന് 9,726 വോട്ടുകള്‍ നേടാനായി. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാന്‍ പി. അനില്‍കുമാറിന് സാധിച്ചു.
Business
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണത അവതരിപ്പിക്കുന്ന ആഗോള ട്രാവൽ എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ രണ്ടാം പതിപ്പ് ജൂണ്‍ മൂന്നു മുതൽ അഞ്ചു വരെ തിരുവനന്തപുരത്തു നടക്കും.
ആയിരത്തിലേറെ ടൂർ ഓപ്പറേറ്റർമാരും സംരംഭകരും ഹോട്ടൽ- ടൂറിസം വ്യവസായ പ്രമുഖരും മീറ്റിൽ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തു മുന്നിലെത്തുന്നവർ ഭരണം പിടിക്കുമെന്ന കീഴ്വഴക്കം ഇത്തവണയും തെറ്റിയില്ല. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ആകെയുള്ള പതിനാലിൽ ഏഴു സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റ് നേടിയ ബിജെപി ചരിത്രം കുറിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ പതിനാലിൽ പതിമൂന്നിടത്തു വിജയിച്ച എൽഡിഎഫ് അഞ്ചു സീറ്റിലേക്കു പതിച്ചു. 2016ൽ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ഒ. രാജഗോപാലിലൂടെ ഇരിപ്പിടം നേടിയ ബിജെപി ഇത്തവണ നേമം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിലൂടെ തിരിച്ചുപിടിച്ചു.
കൂടാതെ കഴക്കൂട്ടത്ത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ തകർത്ത് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിനു ശേഷം കോർപറേഷൻ പരിധിയിലുള്ള രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായത് ബിജെപിക്ക് ഇരട്ടി മധുരമായി.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് യുഡിഎഫിനായി അട്ടിമറി വിജയമാണു കൈവരിച്ചത്. കാട്ടാക്കടയിൽ പുതുമുഖമായ എം.ആർ. ബൈജുവും നെയ്യാറ്റിൻകരയിൽ എൻ. ശക്തനും കോവളത്ത് എം. വിൻസെന്റും തിരുവനന്തപുരത്ത് സിഎംപിയുടെ സി.പി. ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും വിജയിച്ചു.
കോണ്‍ഗ്രസിന്റെ യുവനേതാവ് സുധീർഷാ പാലാട് വാമനപുരം പിടിച്ചെടുത്തത് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ്. സിറ്റിംഗ് എംഎൽഎ ആയ ഡി.കെ. മുരളിയെ 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധീർ ഷാ അട്ടിമറിച്ചത്. 1970നു ശേഷം ആദ്യമായാണ് ഒരു കോണ്ഗ്രസുകാരൻ ഇവിടെ വിജയിക്കുന്നത്.
എൽഡിഎഫിനു നിലനിർത്താനായത് അരുവിക്കര, ആറ്റിങ്ങൽ, നെടുമങ്ങാട്, പാറശാല, വർക്കല മണ്ഡലങ്ങൾ മാത്രമാണ്.
Kerala
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണത അവതരിപ്പിക്കുന്ന ആഗോള ട്രാവൽ എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ രണ്ടാം പതിപ്പ് ജൂണ്‍ മൂന്നു മുതൽ അഞ്ചു വരെ തിരുവനന്തപുരത്തു നടക്കും. ആയിരത്തിലേറെ ടൂർ ഓപ്പറേറ്റർമാരും സംരംഭകരും ഹോട്ടൽ- ടൂറിസം വ്യവസായ പ്രമുഖരും മീറ്റിൽ പങ്കെടുക്കും.
അമരവിള ഗോൾഡൻ പാലസ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ ജൂണ്‍ മൂന്നിന് മാർക്കറ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ എക്സിബിറ്റേഴ്സിനും വിൽപനക്കാർക്കും മറ്റു ടൂറിസം രംഗത്തുള്ളവർക്കും ധാരാളം അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പുതിയ ടൂറിസം സർക്യൂട്ടുകൾ, ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള പദ്ധതികൾ എന്നിവ അവതരിപ്പിക്കും.
കേരളത്തിലെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 2025 ൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദ- വെൽനസ് രംഗത്താണ് ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലും വരുന്നത്. ഇക്കാര്യത്തിൽ ശ്രീലങ്കൻ ടൂറിസം മന്ത്രിയുമായി ചേർന്നു പദ്ധതികൾ വന്നേക്കും. ഗൾഫ് രാജ്യങ്ങൾ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ കുറിച്ചു പദ്ധതികളുണ്ടാകും.
സൗത്ത് കേരള ഹോട്ടൽ ഇയേഴ്സ് ഫോറം തിരുവനന്തപുരം ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് തവസ്വഞ്ചേഴ്സ് മെട്രോമാർട്ട് എന്നിവയും കേരള ടൂറിസം ഇന്ത്യ ടൂറിസം എന്നീ വകുപ്പുകളും ചേർന്നാണ് മാർക്കറ്റ് സംഘടിപ്പിക്കുന്നത്. 200ലധികം സ്റ്റാളുകളിലായി വിനോദസഞ്ചാര ഉത്പന്ന സേവനങ്ങൾ പ്രദർശിപ്പിക്കും. നാലിനും അഞ്ചിനും കോർപറേറ്റ് ബിസിനസ് മീറ്റിംഗുകൾ നടക്കും ഹോട്ടലുകൾ, റിസോർട്ടുകൾ, എയർലൈനുകൾ മറ്റ് സംരംഭകർ എന്നിവരുടെ ഉൽപന്നങ്ങളും സേവനങ്ങളും എക്സ്പോയിൽ ഉണ്ടാകും.
ദക്ഷിണ കേരളത്തിന് പ്രത്യേകിച്ചു വിഴിഞ്ഞം പദ്ധതിക്ക് ശേഷമുള്ള ആ മേഖലയിലെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ കൂടിയാണ് സംരംഭം ഉദ്ദേശിക്കുന്നത്. ജൂണ്‍ അഞ്ചിന് പൊതുജനങ്ങൾക്ക് എക്സ്പോയിൽ പ്രവേശനം അനുവദിക്കും.
Kerala
തിരുവനന്തപുരം: മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. തിരുവനന്തപുരം അമ്പൂരിയിൽ നടന്ന സംഭവത്തിൽ തോമസ് ഏബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ് (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടെയായിരുന്നു സംഭവം.
മദ്യ സത്കാരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെള്ളറട പോലീസ് പറഞ്ഞു. ആഘോഷത്തിനിടെയിൽ ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
ഇതിനിടെ ഷൈനു അച്ഛനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ തോമസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: പോലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ചേര പാമ്പ് ഇഴഞ്ഞെത്തി. ഇന്ന് രാവിലെ നടന്ന പരിശീലനത്തിനിടെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലാണ് സംഭവം.
പാമ്പിനെ കണ്ടതോടെ പോലീസുകാര്‍ ചിതറിയോടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
Kerala
തിരുവനന്തപുരം: സൂര്യാതപമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് മരിച്ചത്.
വെൽഡിംഗ് തൊഴിലാളിയായ ഷൈന്‍ കഴിഞ്ഞ 18നാണ് സൂര്യാതപമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിതിന്‍രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും സര്‍വീസ് നടത്താനൊരുങ്ങിയ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
തമ്പാനൂരില്‍ ബസ്സിലെ യാത്രക്കാരും ഹര്‍ത്താല്‍ അനുകുലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുന്നത് പോലീസുകാര്‍ നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയ വിദ്യാർഥികളും വിഐടി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയ വിദ്യാർഥികളും റോഡില്‍ കുടുങ്ങി. രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന് അവസാനിപ്പിച്ച സമയത്ത് പോലും വിദ്യാർഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചില്ല.
ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയും ആറ്റിങ്ങല്‍ മുതല്‍ മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ അനുകുലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
Kerala
തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ 3.55 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവു (2015)കൂടിയായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1938 ഡിസംബർ ഒമ്പതിന് ജനിച്ച ഗുരു മുനി നാരായണപ്രസാദ് പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായിരിക്കെ 1968 ലാണ് നാരായണ ഗുരുകുലത്തിൽ ചേരുന്നത്.
1999 ൽ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദിയിലേക്കും മറ്റ് ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചർണാഭ (21), റിമ ഷെയ്ഖ് (21) സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈൻ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ജഗതിയിലെ സ്പായില്‍ അനധികൃതമായി ഇവർ ജോലി ചെയ്യുന്നുണ്ടെന്ന് മ്യൂസിയം പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പാസ്പോർട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയൽ കാർഡുകളോ ഇല്ലാതെയാണ് ഇവർ കേരളത്തിലെത്തിയത്.
ബംഗാൾ സ്വദേശികൾ എന്ന വ്യാജേന ജഗതിയിലെ സ്പായിൽ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയെ പ്രതികളെ റിമാൻഡു ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിന്‍കീഴ് അഴൂരിലുണ്ടായ സംഭവത്തിൽ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷല്‍ ആണ് മരിച്ചത്.
രാവിലെ നാലിനാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിന്നീട് മുറിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് കിടന്ന മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ദിക്ഷലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും അപകടത്തിൽ കത്തി നശിച്ചു.
മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അപകടമുണ്ടായത്. രാത്രി 12.30ഓടെയാണ് സംഭവം. സിലിണ്ടർ ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരം റോഡിലേക്ക് ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒടിഞ്ഞുവീണത്.
മരത്തിന് താഴെ ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മരം വീഴുന്ന ശബ്ദം കേട്ടപ്പോൾ പരിസരത്തുള്ളവർ ഓടിമാറുകയായിരുന്നു. അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി.
അപകടാവസ്ഥയിൽ സെക്രട്ടറിയേറ്റ് പരിസരത്ത് മരങ്ങള്‍ നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു.
Sports
തിരുവനന്തപുരം: ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ പ്രഥമ സീസണിനു മുന്നോടിയായി യുവ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല ടാലന്റ് ഹണ്ട് ’വണ്‍ മിനിറ്റ് ടു ഹൂപ്പ് ’ സ്കിൽ ചലഞ്ച് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സ് പോർട്സ് അഡീഷണൽ ഡയറക്ടർ ഡോ. സി.എസ്. പ്രദീപ് പദ്ധതി ഉദ്ഘാടനം ചെയ്യും.
അണ്ടർ14, അണ്ടർ19 വിഭാഗങ്ങളിലായി നിരവധി കുട്ടികളാണ് ഈ ടാലന്റ് ഹണ്ടിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ ഭാഗമാകാനുള്ള യുവതാരങ്ങളെ തെരഞ്ഞെടുക്കുക എന്നതാണ് സ്കൗട്ടിംഗ് പ്രക്രിയയുടെ ലക്ഷ്യം.
സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും എബിസി ബാസ്കറ്റ്ബോൾ ഡെവലപ്മെന്റ് ലീഗുമായി സഹകരിച്ചാണ് ’വണ്‍ മിനിറ്റ് ടു ഹൂപ്പ് ’ നടത്തുന്നത്. ഷൂട്ടിംഗ്, ഡ്രിബ്ലിംഗ്, ഡിഫൻസ് എന്നീ മൂന്നു പ്രധാന ബാസ്കറ്റ്ബോൾ കഴിവുകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.
ഓരോ വിഭാഗത്തിലും ഒരു മിനിറ്റ് വീതം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളിലൂടെ താരങ്ങളുടെ വേഗവും കൃത്യതയും വിലയിരുത്തും.
തിരുവനന്തപുരത്തെ ഉദ്ഘാടനത്തിനു ശേഷം 12 മുതൽ 14 വരെ കേരളത്തിലെ മറ്റ് ആറു കേന്ദ്രങ്ങളിൽ ചലഞ്ച് നടക്കും. 12ന് ആലപ്പുഴയിൽ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടയത്ത് സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, 13ന് എറണാകുളത്ത് റീജണൽ സ് പോർട്സ് സെന്റർ, കൊച്ചി, തൃശൂരിൽ മുനിസിപ്പൽ സ്റ്റേഡിയം, ചാലക്കുടി, 14നു കണ്ണൂരിൽ മുനിസിപ്പൽ സ്റ്റേഡിയം, തലശേരി, കോഴിക്കോട്ട് സിൽവർ ഹിൽസ് എച്ച്എസ്എസ്.