തിരുവനന്തപുരം: ശുചീകരണവും സംരക്ഷണഭിത്തി കെട്ടലും പേരിലൊതുങ്ങിയതോടെ ആമയിഴഞ്ചാന്‍ തോടിന്‍റെ കരയില്‍ താമസിക്കുന്നവര്‍ ഭീതിയിലായി. അടുത്തയാഴ്ച കാലവര്‍ഷം ശക്തമാകുമെന്ന പ്രവചനം നിലനില്‍ക്കെ തോടിന്‍റെ കൈവരികള്‍ ശക്തിപ്പെടുത്താനോ തകര്‍ന്ന കൈവരികള്‍ പുനഃസ്ഥാപിക്കാനോ നഗരസഭ ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
തോടിന്‍റെ ഇരുകരകളിലുമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തോട്ടില്‍ വെള്ളം പൊങ്ങിയാല്‍ അതു ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കും. സംരക്ഷണഭിത്തി കടന്നുപോകുന്ന ഭാഗത്തെ മണ്ണ് പതിവായി ഇടിഞ്ഞുതാഴുന്നതാണ് ഭീഷണി സൃഷ്ടിക്കുന്നത്. ആമയിഴഞ്ചാന്‍ തോട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല. കുപ്പികളും പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞ് തോട് അത്യന്തം മലീമസമാണ്.
ശക്തമായ മഴക്കാലത്തുപോലും മാലിന്യം പൂര്‍ണമായി ഒഴുകിമാറുന്നില്ല. തമ്പാനൂര്‍ ഭാഗത്താണ് ആമയിഴഞ്ചാന്‍ തോടിന്‍റെ അവസ്ഥ ദയനീയമായി തുടരുന്നത്. തോടിന്‍റെ കരഭാഗത്ത് വീടുകെട്ടി താമസിക്കുന്ന കുടുംബങ്ങളില്‍ പ്രധാനമായും മൂന്നുപേരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. തമ്പാനൂര്‍ സ്വദേശികളായ രഞ്ജിത്ത്, അനിരുദ്ധന്‍, സജി എന്നിവരുടെ വീടുകള്‍ക്കു സമീപം നില്‍ക്കാന്‍ പോലും ഇപ്പോള്‍ ഇവിടത്തുകാര്‍ക്ക് ഭയമാണ്.
ഒരാഴ്ച മുമ്പ് വീടിനോടു ചേര്‍ന്നുള്ള മണ്ണ് ഇടിഞ്ഞ് തോട്ടിലേക്കു വീണിരുന്നു. മാലിന്യം തള്ളുന്നത് തടയാന്‍ സാധിച്ചാല്‍ മാത്രമേ നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ക്കനുസരിച്ച് തോടിനകം വൃത്തിയായി വരികയുള്ളൂ. എന്നാല്‍ ഇതൊന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടുന്നില്ല.
മാലിന്യം തള്ളുന്നത് തടയാന്‍ ചില ഭാഗങ്ങളില്‍ നിര്‍മ്മിച്ച ഇരുമ്പുവേലി ദിവസങ്ങള്‍ക്കു മുമ്പ് ഇളകി തോട്ടിലേക്കു വീഴുകയുണ്ടായി. അശാസ്ത്രീയമായ തോട് സംരക്ഷണ രീതികളാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. തോട് കടന്നുപോകുന്ന ഭാഗങ്ങളില്‍ വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ അടിയന്തരമായി സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുകയാണ് അധികൃതര്‍ അടിയന്തരമായി ചെയ്യേണ്ടത്.
വരുന്ന മഴക്കാലത്തിനു മുമ്പ് ആമയിഴഞ്ചാന്‍ തോട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Amayizhanchan canal threat Thiruvananthapuram